അറസ്റ്റുകളും, കൊലപാതകങ്ങളും ,ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ അധികാര ഭ്രാന്തിന്റ അടയാളമാകുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണ മരണം.
കത്തോലിക്കാ പുരോഹിതനും ജെസ്യൂട്ട് ഓർഡറിലെ അംഗവും ഝാർഖണ്ഡ് ആദിവാസി മേഖലകളിലെ സാമൂഹികപ്രവർത്തകനുമായിരുന്ന സ്റ്റാനി സ്ലാവ് ലൂർദസ്വാമി തടവറയിൽ തന്നെ പിടഞ്ഞു മരിച്ചു.
ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി രണ്ടായിരത്തി ഇരുപതിലായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തലോജ സെൻട്രൽ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് മേയ് 28-നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഉറ്റവരെ പോലും തിരിച്ചറിയാനാവാതെ ഓക്സിജൻ സഹായത്തോടെയാണ് ഫാദർ കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ വെച്ച് സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി കൂടുതൽ വഷളായതോടെ വെന്‍റിലേറ്റർ സഹായം ഏർപ്പാടാക്കിയെങ്കിലും. ജൂലൈ അഞ്ചിന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
ഭീമ-കൊറെഗാവിന്‍റെ ചരിത്രം എന്താണ്?
1818 ജനുവരി ഒന്നിനാണ് കൊറെഗാവ്‍ യുദ്ധം നടക്കുന്നത്. മഹാരാഷ്ട്രയുടെ ചരിത്രത്തിന്‍റെ ഭാഗമാണ് ഈ യുദ്ധം. മറാത്ത രാജാവ് പെഷ്‍വ ബാജിറാവുവിന്‍റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായിട്ടാണ് ഏറ്റുമുട്ടിയത്. എന്നാൽ ഭീമ-കൊറെഗാവ്‍ നിവാസികളിലെ ദളിത് വിഭാഗമായ മഹര്‍ സമുദായത്തെ മറാത്തകള്‍ക്കൊപ്പം പോരാടാന്‍ രാജാവ് അനുവദിച്ചില്ല. ജാതിയില്‍ താഴ്‍ന്നവരായ മഹറുകള്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു അവരുടെ വാദം.
എന്നാൽ മഹര്‍ പോരാളികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തില്‍ ചേര്‍ന്നു. എണ്ണത്തിൽ കുറവായിരുന്ന മറാത്ത സൈന്യത്തിന്, ബ്രിട്ടീഷ് -മഹർ സൈന്യത്തിന് മുന്നിൽ പിടിച്ചു നില്കാൻ കഴിഞ്ഞില്ല. അങ്ങനെ മഹർ സംഘടന വിജയിച്ചു. എന്നാൽ ഇത് സൈനികമായ വിജയം എന്നതിനെക്കാള്‍ ജാതി വിവേചനത്തിന് എതിരെയുള്ള വിജയമായി മഹര്‍ സമുദായം കണക്കാക്കി. അത് വഴി രണ്ട് സമുദായങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുന്നതിനും ഈ യുദ്ധം കാരണമായി.
1927ല്‍ ഇന്ത്യയുടെ ഭരണഘടന ശില്‍പ്പിയും, ദളിത് നേതാവുമായ അംബേദ്‍കര്‍ ഭീമ-കൊറെഗാവ്‍ സന്ദര്‍ശിച്ചു. 2018 ജനുവരി 1ന് ഭീമ-കൊറെഗാവ്‍ യുദ്ധത്തിന്‍റെ 200ആം വാര്‍ഷികമായിരുന്നു
യുദ്ധത്തിന്‍റെ 200 വാര്‍ഷികം ദളിത് സംഘടനകള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഏകദേശം നാല് ലക്ഷം പേരാണ് യുദ്ധ വാര്‍ഷിക പരിപാടിക്കായി ഭീമ-കൊറെഗാവിലേക്ക് എത്തിയത്. കടുത്ത ബിജെപി, സവര്‍ണ വിരുദ്ധരായ യുവനേതാക്കള്‍ ഗുജറാത്ത് എം.എല്‍.എ ജിഗ്‍നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഹൈദരബാദ് സര്‍വകലാശാലയില്‍ ദളിത് പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്‍ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങിയവരാണ് ഇതിലെ പ്രധാനികൾ. ഇതോടെ, ദളിത് മഹറുകള്‍ അഭിമാനത്തോടെയും പെഷ്‍വ മറത്താകള്‍ അപമാനത്തോടെയും കാണുന്ന ഒരു യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ജാതി-രാഷ്ട്രീയത്തിന്‍റെ ഏറ്റുമുട്ടലായി മാറി. എന്നാല്‍, ദളിത് പാര്‍ട്ടികള്‍ പ്രക്ഷോഭം മുംബൈ നഗരത്തിലേക്ക് കൂടി നീട്ടി. 187 സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ 31 ജില്ലകളിലായി തകര്‍ക്കപ്പെട്ടു. പിന്നീട് പ്രശ്നങ്ങളുടെ തുടക്കാമായിരുന്നു.
2017 ഡിസംബർ 31ന് പുണെക്കടുത്ത ഭീമ-കൊറെഗാവിൽ കൊറെഗാവ് യുദ്ധ വിജയത്തിന്‍റെ ഇരുനൂറാം വാർഷികം ആഘോഷിക്കുന്നതിനിടെ സവർണ വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിട്ടു. അതോടെ പ്രശ്നം വീണ്ടും ഗുരുതരമായി.അതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റു, മറ്റും നടന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടവർ ആരൊക്കെ ആയിരുന്നു?
പതിനാറ് പേരെയാണ് ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്തത്. ഇതിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് റോണ വില്‍സണ്‍. ബിജെപി നേതാവായ ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ജൂൺ ആദ്യവാരമാണ് റോണ വില്‍സൻ അടക്കം 5 പേരെ അറസ്റ്റ് ചെയ്തത്. ‘മോദി രാജ്’ അവസാനിപ്പിക്കാൻ ‘രാജീവ് ഗാന്ധി മോഡൽ’ ആവശ്യമാണെന്ന പരാമർശങ്ങൾ ഉള്ളവയടക്കം ആയിരത്തിലേറെ രേഖകൾ ഇവരിൽനിന്നു കണ്ടെടുത്തെന്നായിരുന്നു വാർത്താസമ്മേളനത്തിൽ മഹാരാഷ്ട്ര പൊലീസ് അറിയിച്ചത്. എന്നാൽ റോണ വില്‍സണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകള്‍ അനധികൃതമായി തിരുകി കയറ്റിയതെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറയുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഡൽഹി സർവകലാശാലയിലെ അധ്യാപകനായ ഹാനി ബാബുവിനെയും, സുധ ഭരദ്വാജ് (തൊഴിലാളി യൂണിയന്‍ നേതാവ്) , ഗൗതം നവ്‍ലഖ(പൗരാവകാശ പ്രവര്‍ത്തകന്‍), അരുണ്‍ ഫെരെയ്‍ര (അവകാശ പ്രവര്‍ത്തകന്‍), വെര്‍ണന്‍ ഗോണ്‍സാല്‍വെസ് (അവകാശ പ്രവര്‍ത്തകന്‍), പി വരാവര റാവു (തെലുങ്ക് കവി)എന്നിവരെയാണ് റോണയുടെ കൂടെ അറസ്റ്റ് ചെയ്തത്. ഇവരെല്ലാം ശ്രദ്ധിക്കപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകരും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വിമര്‍ശകരുമാണ്. ഇവരുടെ അറസ്റ്റ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ബുക്കര്‍ പുരസ്‍കാരജേതാവ് അരുന്ധതി റോയ്, മനുഷ്യാവകാശ സംഘടന ആംനസ്റ്റി വരെ പോലീസ് നടപടിയെ വിമര്‍ശിച്ചു. പിന്നീട് ഒക്ടോബറില്‍ ദേശീയ അന്വേഷണ ഏജന്‍സി 82 വയസ്സുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്‍തതോടെ ഭീമ – കൊറെഗാവ് കേസ് വീണ്ടും ജനങ്ങളുടെ ശ്രദ്ധയിലേക്ക് ഉയര്‍ന്നു വന്നു.
മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, വിദ്യാഭ്യാസ വിദഗ്ധന്‍ ആനന്ദ് തേല്‍തുംബ്‌ഡെ, സാംസ്‌കാരിക സംഘടനയായ കബിര്‍ കലാമഞ്ചിന്റെ പ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേശ് ഗായ്‌ചോര്‍, ജ്യോതി ജഗ്ദാപ്,മിലിന്ദ് തേല്‍തുംബ്‌ഡെ, ദളിത് സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ ധാവ്ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, സാമൂഹിക പ്രവര്‍ത്തകനായ മഹേഷ് റാവുത്, സര്‍വകലാശാല അധ്യാപകനായ ഷോമ സെന്‍ എന്നിരെയും അറസ്റ്റ് ചെയ്തിരുന്നു.
മാവോവാദികളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരാണന്നാണ് പൂനെ പോലീസ് അവകാശപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും പൂനെ പോലീസ് പറയുന്നു. പോലീസ് വാദങ്ങള്‍ പൂര്‍ണമായും ആക്ടിവിസ്റ്റുകളില്‍ ചിലരും അവരുടെ വക്താക്കളും നിഷേധിച്ചു. ജനാധിപത്യ വിരുദ്ധമാണ് അറസ്റ്റുകള്‍ എന്ന് വാദിക്കുന്ന ഇവര്‍ അടിയന്തരാവസ്ഥയാണ് ഇന്ത്യയില്‍ വരുന്നതെന്നും ആരോപിക്കുന്നു.
സുധീര്‍ ധാവ്ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലി, മഹേഷ് റാവുത്, ഷോമ സെന്‍ എന്നിവർക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പൂനെ ജില്ല സെഷന്‍സ് കോടതിയില്‍ മൂന്ന് ആക്ടിവിസ്റ്റുകളെ റിമാന്‍ഡ് ചെയ്യാന്‍ മഹാരാഷ്ട്ര പോലീസ് ആവശ്യപ്പെട്ടു. പക്ഷേ, ഇവരെ വീട്ടുതടങ്കലില്‍ വക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. പിന്നാലെ നാലുപേരെ ജയിലിലേക്ക് അയക്കാന്‍ ഉത്തരവായി. ഇവരെല്ലാം ജയിലില്‍ തുടരുകയാണ്. ഇതിനിടയ്ക്ക് ഏപ്രിലില്‍ ഇടക്കാല ജാമ്യം ലഭിച്ച ഗൗതം നഖ്‍വാലയോടും പ്രൊഫ. ആനന്ദ് തെദ്‍തുംബ്‍ലെയോടും കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു. ഇവരെ എന്‍ഐഎ അറസ്റ്റ് ചെയ്‍തു. ഇപ്പോള്‍ ജയിലില്‍ തുടരുകയാണ്. അതിനിടയിലാണ് സ്റ്റൻ സ്വാമിയുടെ മരണവും, മറ്റും നടക്കുന്നത്.
കേസിന്റെ നാൾവഴികൾ
- ജനുവരി 8, 2018 – പൂണെ പൊലീസ് ദലിത് സംഘടന നേതാക്കളെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
- ആഗസ്റ്റ് 22, 2018 – എഫ്.ഐ.ആറിൽ പൂണെ പൊലീസ് ഫാ. സ്റ്റാൻ സ്വാമിയെ പ്രതിയാക്കി.
- ആഗസ്റ്റ് 28, 2018 – റാഞ്ചിയിലെ ഫാ. സ്വാമിയുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി.
- ഒക്ടോബർ 23, 2018 – എഫ്.ഐ.ആർ റദ്ദാക്കാൻ അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
- ഒക്ടോബർ 26, 2018 – ഹൈക്കോടതി ഫാ. സ്വാമിയുടെ അറസ്റ്റ് തടഞ്ഞു.
- ഡിസംബർ 14, 2018 – തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സ്വാമിയുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു.
- ഡിസംബർ 6, 2019 – റാഞ്ചിയിലെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി.
- ജനുവരി 25, 2020 – ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ഏറ്റെടുത്തു.
- ഒക്ടോബർ 8, 2020 – ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തലോജ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
- ഒക്ടോബർ 9, 2020 – എൻഐഎ രണ്ടാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
- ഒക്ടോബർ 23, 2020 – ഇടക്കാല മെഡിക്കൽ ജാമ്യം പ്രത്യേക എൻഐഎ കോടതി നിരസിച്ചു.
- നവംബർ 6, 2020 – കൈകൾക്ക് വിറയൽ രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ കഴിയുന്നില്ലെന്നും സ്ട്രോയും സിപ്പറും അനുവദിക്കണമെന്നും അപേക്ഷിച്ച് കോടതിയെ സമീപിച്ചു.
- നവംബർ 26, 2020 – സ്ട്രോയും സിപ്പറും ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
- ഡിസംബർ 4, 2020 – സ്ട്രോയും സിപ്പറും സിപ്പറും ലഭിച്ചു.
- ഫെബ്രുവരി 23, 2021 -ചികിത്സക്ക് ജാമ്യത്തിനായി പ്രത്യേക എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
- മാർച്ച് 22, 2021 – പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം നിരസിച്ചു.
- മാർച്ച് 23, 2021 – “രാജ്യത്തൊട്ടാകെ അശാന്തി സൃഷ്ടിക്കുന്നതിനും, മറ്റും ഫാ. സ്റ്റാൻ സ്വാമി ഗൂഡാലോചന നടത്തി”യെന്ന് കോടതി കണ്ടത്തി.
- ഏപ്രിൽ 26, 2021 – ചികിത്സക്ക് ജാമ്യം നിരസിച്ചതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി.
- മെയ് 4, 2021 – മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ഉത്തരവിട്ടു.
- മെയ് 15, 2021 – പനി ബാധിച്ച് തലോജ സെൻട്രൽ ജയിലിൽ ഫാ. സ്റ്റാൻ സ്വാമി അവശ നിലയിലായി.
- മെയ് 21, 2021 – ചികിത്സക്ക് വേണ്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി.
- മെയ് 28, 2021 – സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു.
- മെയ് 30, 2021 – ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
- ജൂൺ 17, 2021 – ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ ജൂലൈ അഞ്ചുവരെ തുടരാൻ ഹൈക്കോടതി അനുമതി നൽകി.
- ജൂലൈ 2, 2021: തനിക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി.
- ജൂലൈ 4, 2021 – ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്റർ ഘടിപ്പിച്ചു.
- ജൂലൈ 5, 2021 – ഉച്ചക്ക് 1.24ന് ഫാ. സ്റ്റാൻ സ്വാമി നിര്യാതനായി.
സ്റ്റാൻ സ്വാമിയുടെ മരണത്തെ കുറിച്ച് പ്രമുഖർ പറയുന്നത് ഇങ്ങനെയാണ്
- മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി
- ചികില്‍സ വൈകിയെന്ന് സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍. മരണത്തിനുത്തരവാദികള്‍ എന്‍ഐഎയും മഹാരാഷ്ട്ര സര്‍ക്കാരുമണെന്നും അഭിഭാഷകന്‍ ആരോപിച്ചു.
- സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുവന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
- ‘സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. മനുഷ്യത്വം നിറഞ്ഞ ദൈവപുരുഷനായിരുന്നു അദ്ദേഹം. പക്ഷെ, അദ്ദേഹത്തോട് നമ്മുടെ സർക്കാറിന് മനുഷ്യത്വപരമായ പെരുമാറാൻ സാധിച്ചില്ല. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ വളരെ സങ്കടമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു’ -കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞു.
- സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ മീന കന്ദസ്വാമി ആരോപിച്ചു. ‘ഇതിനെ വെറും മരണം എന്ന് വിളിക്കരുത്. ഇതൊരു ജുഡീഷ്യൽ കൊലപാതകമാണ്. എൻ.ഐ.എ, മോദി-ഷാ എന്നിവരടക്കം എല്ലാവരും ഇതിൽ പങ്കാളികളാണ്. ഭീമ കൊറെഗാവ് കേസ്, ജയിൽ വാസം, ഭരണവർഗം, മാധ്യമങ്ങൾ എന്നിവയുടെ വിഡ്ഡിത്തങ്ങൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ട്.ജുഡീഷ്യറി, ആർ.എസ്.എസ്-ബി.ജെ.പി, എൻ.ഐ.എ, സർക്കാറിന് വേണ്ടി പ്രചാരണം നടത്തിയ മാധ്യമങ്ങൾ, മോദി-ഷാ എന്നിവരെ ഇതിൽനിന്ന് രക്ഷപ്പെടാൻ അനുവദിച്ച പ്രതിപക്ഷം എന്നിവരുടെ കൈകളിലെല്ലാം ഇതിന്‍റെ രക്തം പുരണ്ടിരിക്കുന്നു. നമ്മുടെ എല്ലാവരുടെയും കൈകളിലും രക്തമുണ്ട് -മീന കന്തസാമി പറഞ്ഞു.
- ദരിദ്രർക്കുവേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ, നിഷ്കരുണം ജയിലിലടച്ച, പ്രായമായ അദ്ദേഹത്തിന് അവർ വെള്ളം കുടിക്കാനുള്ള സ്ട്രോ പോലും നിഷേധിച്ചു. സമയബന്ധിതമായ വൈദ്യസഹായവും ജാമ്യവും നൽകിയില്ല. അദ്ദേഹത്തിന്‍റെ കസ്റ്റഡി മരണം ഒരു ദേശീയ ദുരന്തമാണ്’ – മാധ്യമപ്രവർത്തക സാഗരിക ഘോഷ് പറഞ്ഞു.
- ‘ഫാദർ സ്റ്റാൻ സ്വാമി ഒരിക്കലും മരിക്കില്ല. തന്‍റെ ജീവിത കാലയളവിൽ ഫാഷിസ്റ്റ് മോദി സർക്കാറിനെതിരെ നിലകൊണ്ട ധീരനായ നായകനായി അദ്ദേഹം നമ്മുടെ ഹൃദയത്തിൽ ജീവിക്കും. സ്റ്റാൻ സ്വാമിയുടെ രക്തം മോദിയുടെയും അമിത് ഷായുടെയും കൈകളിൽ പുരണ്ടിട്ടുണ്ട്. രാജ്യം അവരോട് ഒരിക്കലും ക്ഷമിക്കില്ല’ -ഗുജറാത്ത് എം.എൽ.എ ജിഗ്‍നേഷ് മേവാനി
- ‘സ്റ്റാൻ സ്വാമി ഇന്ന് കൊല ചെയ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കൊലപാതകികളുടെ മരണം കഠിനമായിരിക്കും’ -കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് പറഞ്ഞു.
- ഇനി അദ്ദേഹത്തിന് സമാധാനത്തോടെ വിശ്രമിക്കാമെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.
- എന്നാൽ എല്ലാവരിൽ നിന്ന് വ്യത്യസ്തമായി ഫാ. സ്റ്റാൻ സ്വാമിക്കെതിരേ വിഷംവമിപ്പിക്കുന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കപിൽ മിശ്ര.
- സ്റ്റാൻ സ്വാമിയുടെ സ്വാഭാവിക മരണത്തിൽ വിഷമമുണ്ട്. മനുഷ്യരാശിക്കും രാജ്യത്തിനും എതിരേ ചെയ്ത ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ നിയമപരമായ ശിക്ഷ അയാൾ അർഹിച്ചിരുന്നു’എന്നാണ് കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചത്
- ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണ്.എം എ ബേബി.
- മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂല കൊലപാതകമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം
ഇത്തരം അറസ്റ്റുകളും, കൊലപാതകങ്ങളും, ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ അധികാര ഭ്രാന്തിന്റ അടയാളമാണെന്ന് തീർച്ചയാണ്. അത് ഉറപ്പുവരുത്താൻ നമ്മൾ തയ്യാറാണോ എന്നതാണ് ചോദ്യം. അന്യായമായി ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭകർക്ക് വേണ്ടി, ഭീമ കൊറഗേവ് പോരാളികൾക്ക് വേണ്ടി, മുഴുവൻ മനുഷ്യാവകാശ പ്രവർത്തകർക്കും വേണ്ടി നമ്മൾ പ്രതികരിക്കണണം. അതുകൊണ്ട് പോരാഞ്ഞാൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയും,
നമ്മൾ ഒറ്റക്കെട്ടായി പൊരുതണം. നമ്മൾ ഇന്ത്യക്കാർ നമുക്ക് ഒരൊറ്റ ശത്രുവേ ഉള്ളൂ. അത് ഫാഷിസമാണ്. അതിനെ തുരത്താതെ ഇന്ത്യയില്ല.