രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത.
(കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം)
മുസ്ലിം സ്കോളർഷിപ്പ്, മുസ്ലിം സംവരണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമ്പോൾ, എപ്പോഴും ഉന്നയിക്കപ്പെടാറുള്ള വാദമാണ് കേരള മുസ്ലിംകൾ സാമൂഹികവും സാമ്പത്തികവുമായി ഉന്നതി പ്രാപിച്ചവരാണല്ലോ എന്നത്. മുസ്ലിംകൾ ധനികരും സർക്കാറിന്റെ മുഴുവൻ ആനുകൂല്യങ്ങളും അനർഹമായി വാങ്ങിയെടുക്കുന്നവരുമാണ് എന്നത് സംഘ്പരിവാർ മാത്രം ഉന്നയിക്കുന്ന വാദമല്ല. ചില പ്രബല മത സമുദായങ്ങളും ഈ വാദ് ആവർത്തിച്ച് സ്ഥാപിക്കാൻ ശ്രമിക്കാറുണ്ട്.
സെൻസസിലൂടെ ശേഖരിച്ച മത-സമുദായങ്ങളുടെ സാമൂഹ്യ സാമ്പത്തിക സർവ്വെ ഔദ്യോഗികമായി സർക്കാർ പുറത്ത് വിടാത്തത് എപ്പോഴും തെറ്റിദ്ധാരണകൾക്ക് ഇടയാക്കാറുണ്ട്. സംവരണവും സമൂഹ്യപുരോഗതിക്കായുള്ള ക്ഷേമ പരിപാടികളും രൂപപ്പെടുത്തുന്നതിന് ഈ കണക്കുകൾ അത്യാവശ്യമാണ്. സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിംകളുളുടെ പ്രതിനിധാനം എത്രത്തോളമുണ്ടെന്നു നേരത്തേ സൂചിപ്പിച്ചു. ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് സർക്കാറുദ്യോഗസ്ഥർ. അധികാര പങ്കാളിത്തം എന്നതാണ് അതിൻ്റെ പ്രാധാന്യം. 97 ശതമാനം ജനങ്ങളും മറ്റ് തൊഴിൽ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ തന്നെ അവയിലെ സമുദായ പ്രാതിനിധ്യപരിശോധനയും ആവശ്യമായി വരും. പൊതു തൊഴിലവസ്ഥയെ സംബന്ധിച്ചും പൊതു സാമ്പത്തിക സ്ഥിതിയെപ്പറ്റയും പരിശോധന നടത്തുമ്പോൾ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം പോലെതന്നെ പിന്നാക്ക സ്ഥിതിയിലാണ് കേരള മുസ്ലിംളുടെ പൊതു സ്ഥിതിയെന്നും മനസ്സിലാക്കാനാകും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തിൽ കേരളത്തിലെ മുസ്ലിം യുവാക്കളിലെ തൊഴിലില്ലായ്മ 55.2 ശതമാനം ആണെന്നാണ് കണ്ടെത്തിയത്. മുന്നാക്ക ഹിന്ദുക്കളിൽ 36.3 ശതമാനവും പിന്നാക്ക ഹിന്ദുക്കളിൽ 40.2 ശതമാനവും പട്ടികജാതി യുവാക്കളിൽ 40.9 ശതമാനവും പട്ടിക വർഗ യുവാക്കളിൽ 45.1 ശതമാനം യുവാക്കളും തൊഴിൽ രഹിതരാണ്. ക്രൈസ്തവരിലാകട്ടെ 31.9 ശതമാനമാണ് തൊഴിൽ രഹിതരുള്ളത്. കേരളത്തിലെ തൊഴിൽ രഹിത സമുദായങ്ങളിൽ ഏറ്റവും മുന്നിലുള്ളത് മുസ്ലിം സമുദായമാണെന്ന് ഈ കണക്കുകൾ അസന്നിഗ്ദമായി വെളിപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ പൊതു ദാരിദ്ര്യാവസ്ഥ പരിശോധിച്ചാലും മുസ്ലിം സ്ഥിതി പരിതാപകരമാണ്. ദാരിദ്ര്യ രേഖ പരിശോധിച്ചാൽ HCR (Head Count Ratio) കേരള മുസ്ലിങ്ങളിൽ 28.7 ആണ്. മുന്നാക്ക ഹിന്ദു സമൂഹത്തിൽ ഇത് 14.2 മാത്രമാണ്. ക്രൈസ്തവരിൽ HCR 14 ആണ്. പിന്നാക്ക ഹിന്ദുക്കളുടെത് 21.4 ആണ്. പട്ടിക ജാതി വിഭാഗത്തിൻറെത് 38 ഉം പട്ടിക വർഗ വിഭാഗത്തിന്റെത് 38.7 ആണും. മുസ്ലിങ്ങൾ പട്ടിക ജാതി- വർഗ വിഭഗങ്ങളേക്കാൾ മാത്രം മുന്നിലാണ് ദാരിദ്ര്യാവസ്ഥയുടെ കാര്യത്തിൽ.
വിവിധ സംഘടനകളും സാമൂഹ്യ വിഭാഗങ്ങളും നടത്തുന്ന സേവന ക്ഷേമ പ്രവർത്തനങ്ങൾ മുസ്ലിം സമുദായത്തിൽ കൂടുതലായതിനാലാകണം ദാരിദ്ര്യാവസ്ഥയിൽ അല്പം മെച്ചപ്പെട്ട് നിൽക്കുന്നത്. അപ്പോഴും കേരളത്തിലെ മുന്നാക്ക സമുദായങ്ങളെക്കാൾ ഏറെ പിന്നിൽ തന്നെയാണ് സ്ഥിതി.
കേരളത്തിലെ മുസ്ലിങ്ങളിൽ കാണുന്ന പൊതുവായ സംരഭകത്വവും പ്രവാസത്തിനുള്ള സന്നദ്ധതയുമാണ് ഈ സ്ഥിതിവിശേഷത്തിലും ചില നേട്ടങ്ങളുടെ കാരണം. വിവിധ സമുദായങ്ങളുടെ പ്രവാസ തോത് പരിശോധിച്ചാൽ അത് വ്യക്തമാകും. മുസ്ലിം കുടുംബങ്ങളിൽ 34.3 ശതമാനം ഏതെങ്കിലും തരത്തിൽ പ്രവാസ വരുമാനം ലഭ്യമാകുന്നവരാണ്. ക്രൈസ്തവരിൽ ഇത് 11.6 ശതമാനവും പിന്നാക്ക ഹിന്ദുക്കളിൽ 11.4 ശതമാനവും മുന്നാക്ക ഹിന്ദുക്കളിൽ 14.5 ശതമാനവുമാണ്. എന്നാൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നാമമാത്രമാണ് പ്രവാസ വരുമാനമുള്ളവർ. യഥാക്രമം 3.3 ഉം 1.7 ഉം. (പ്രവാസം എന്നത് വിദേശത്തും രാജ്യത്തിനകത്ത് മറ്റ് സംസ്ഥാനങ്ങളിലും ഉള്ളവരെ ചേർത്താണ് ഉദ്ദേശിക്കുന്നത്).
പ്രവാസികളുടെ എണ്ണം മുസ്ലിംകളിൽ കൂടുതലാണെങ്കിലും അവരിലെ പ്രതിശീർഷ വരുമാനം ക്രൈസ്തവരെക്കാൾ കുറവാണ്. മുസ്ലിം പ്രവാസ കുടുംബങ്ങളിലെ പ്രതിശീർഷ മാസ വരുമാനം 6799 രൂപയാണ്. ക്രൈസ്തവരിലെ പ്രതിശീർഷ മാസ വരുമാനം 7350 ഉം ആണ്. മുന്നാക്ക ഹിന്ദുക്കളിൽ ഇത് 4996 മാത്രമാണ്. പിന്നാക്ക ഹിന്ദുക്കളുടെ പ്രതിശീർഷ മാസ വരുമാനം 4573 ആണ്.
ഭൂ ഉടമസ്ഥത, സർക്കാർ ഉദ്യോഗം, നാട്ടിലെ തൊഴിൽ തുടങ്ങി കേരളത്തിലെ സാമൂഹ്യ സ്റ്റാറ്റസ് പരിശോധിച്ചാൽ മുസ്ലിംകളുടെ നില അത്യന്തം പരിതാപകരമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുവേ മെച്ചപ്പെട്ട ഏക കാര്യം പ്രവാസമാണ്. അതോടൊപ്പം നിരവധി സംഘടിത സാമൂഹ്യ വിഭാഗങ്ങൾ മുസ്ലിംകളിൽ പ്രവർത്തിക്കുന്നതും അത് വഴിയുണ്ടാക്കിയ ജീവിത വീക്ഷണങ്ങളും വഴി ഉണ്ടായ പൊതു മെച്ചവുമാണ് മറ്റ് ഇന്ത്യൻ സ്റ്റേറ്റുകളിൽ നിന്ന് കേരളീയ മുസ്ലിം സമൂഹത്തിന്റെ വളർച്ചയ്ക്കുള്ള അടിസ്ഥാന കാരണം.
എന്നാൽ രാജ്യത്തെ പൊതുവായ ജാതിബോധവും ഇസ്ലാമോഫോബിയയും ഇവിടെയും ഏതാണ്ട് അതേ അളവിൽ തന്നെ നില നിൽക്കുന്നതിനാലാണ് അധികാര വിഭവ പങ്കാളിത്തങ്ങളിൽ മുസ്ലിംകളിൽ ഇന്നും പിന്നാക്കം നിൽക്കുന്നത്. ആരോഗ്യമുള്ള ജനാധിപത്യ സംവിധാനത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അധികാര വിഭവ പങ്കാളിത്തത്തിൽ തുല്യതയാണ് ആവശ്യം. ഈ തുല്യത പൂർത്തിയാകുമ്പോഴാണ് സാമൂഹ്യനീതിയുണ്ടാകുക. അവിടെയാണ് സംവരണത്തിന്റെയും പ്രത്യേക ക്ഷേമ പദ്ധതികളുടെയും ആവശ്യകത.
കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച് അധികാര വിഭവ പങ്കാളിത്തത്തിൽ ആനുപാതിക പ്രതിനിധ്യം തുലോം കുറഞ്ഞ സമുദായങ്ങളിലൊന്നാണെന്ന് മേൽ സൂചിപ്പിക്കപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ പൊതു മുസ്ലിം അവസ്ഥയെ വിശകലനം ചെയ്ത സച്ചാർ റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെട്ട എല്ലാ തരം പിന്നാക്കാവസ്ഥയും കേരളത്തിലുമുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക ക്ഷേമ പദ്ധതികളും കർശനമായ ഉദ്യോഗ-വിദ്യാഭ്യാസ സംവരണവും ശാക്തീകരണ ക്ഷേമ പദ്ധതികളും സ്വാഭാവികമായി ആവശ്യമായ ജനവിഭാഗമാണ് കേരള മുസ്ലിങ്ങൾ എന്നത് സുവ്യക്തമായ വസ്തുതയാണ്.