“തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്.” സലീമുദ്ദീൻ പറയുന്നു.
ഇത് സലീമുദ്ദീൻ്റെ ജീവിതകഥയാണ്. അസം സ്വദേശിയായ 85 വയസുകാരൻ. ‘പൗരത്വ രേഖകൾ’ ശരിയല്ലാത്തതിൻ്റെ പേരിൽ, ആദ്യകാലത്ത് അസമിലെ തടങ്കൽ പാളയത്തിൽ അക്കപ്പെട്ടവരിൽ ഒരാൾ. ഇദ്ദേഹത്തെ 2020 ഏപ്രിലിലാണ് ജയിലിൽ നിന്ന് പുറത്ത് വിട്ടത്. എന്നാൽ ജയിൽ മോചിതനായത് മുതൽ ഇന്നുവരെ വീട്ടിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനലിൽ പോയി ഒപ്പിടുന്നുണ്ട് ഇദ്ദേഹം. 85 വയസ് പ്രായമുള്ള സലീമുദ്ദീൻ നടന്നാണ് ദിവസവും സ്റ്റേഷനിൽ പോകാറുള്ളത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് സലീമുദ്ദീൻ പറയുന്നു;
“തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്.”
തന്റെ അനിയത്തിയുടെയും മകന്റെയും കൂടെ ഒറ്റമുറി വീട്ടിലാണ് താൻ കഴിയുന്നത്. ഇത് വരെ കറന്റ് പോലും ലഭിക്കാത്ത വീട്ടിൽ ആകെയുള്ളത് ഒരു മണ്ണെണ്ണ വിളക്കാണ്. ഭിക്ഷയാചിച്ചു കൊണ്ടാണ് ഒരു നേരത്തെ ഭക്ഷണം കണ്ടത്തുന്നത്. സ്വന്തമായി റേഷൻകാർഡ് ഉണ്ട്. മാത്രമല്ല പിതാവിൻ്റെ പേര് വോട്ടർ ലിസ്റ്റിൽ ഉണ്ട്. എന്നിട്ടും ഞാൻ വിദേശി ലിസ്റ്റിൽ പെട്ടു”! ഇനി ഭാവിയിൽ എന്താണ് നടക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. ജയിലിലേക്ക് വീണ്ടും കൊണ്ടുപോകുമോ എന്നും ആശങ്കയുണ്ട്.
ബർപേട്ട ജില്ലയിലെ ജയ്പൂരിലാണ് കുൽസ്സാൻ നീസ എന്ന സ്ത്രീയുടെ വീട്. കഴിഞ്ഞ മൂന്നു വർഷമായി സ്ത്രീകൾക്കുള്ള തടവറയിലാണ് അവർ. ഔദ്യോഗിക രേഖകൾ പ്രകാരം അധികൃതർക്ക് കുൽസ്സാൻ നീസ വിദേശിയാണ്. അവരുടെ മക്കൾ മൂന്നുപേരുമാകട്ടെ സ്വദേശി പട്ടികയിലും! കൊക്രജാർ ജില്ലയിലെ അഞ്ചോർബാരിയിലുള്ള പഞ്ചാനൻ റെയുടെയും ഭാര്യ അനബെല്ലയുടെയും കഥയും വ്യത്യസ്തമല്ല. രണ്ടുപേരും നേരത്തെ വോട്ടവകാശം ഉണ്ടായിരുന്നവരാണ്. പക്ഷേ, ഇപ്പോൾ അനബെല്ല ജയിലിലാണുള്ളത്. മതിയായ രേഖകളില്ലാത്തതിനാൽ അവർ വിദേശിയായി! ഭർത്താവാകട്ടെ വോട്ടവകാശമുള്ള സ്വദേശിയും! പൗരത്വ നിയമങ്ങൾക്കു ശേഷം അസമിൽ പലരുടെയും അവസ്ഥ ഇതാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബഹുജന സംസ്ഥാനങ്ങളിലൊന്നാണ് അസം. സ്വത്വത്തിന്റെയും പൗരത്വത്തിന്റെയും ചോദ്യങ്ങൾ അവിടെ താമസിക്കുന്ന അനേകം ആളുകളെ കാലങ്ങളായി വേട്ടയാടുന്നു.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് നാടുകടത്തുക എന്ന ലക്ഷ്യത്തോടെ, 2013 ലായിരുന്നു എൻ.ആർ.സി പട്ടിക തയ്യാറാക്കിയത്. 2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇതിന്റ ഫൈനല്‍ ലിസ്റ്റ് 2019 ആഗസ്റ്റ് 31നാണ് പ്രസിദ്ധീകരിച്ചത്. അസമിനായുള്ള എൻ.ആർ.സിയുടെ ആദ്യ കരട് സുപ്രീം കോടതിയുടെ നിർദേശപ്രകാരം 2018 ജനുവരി 1 നായിരുന്നു പ്രസിദ്ധീകരിച്ചത്.1985 ലെ അസം കരാർ മുതലാണ് ഇത് തുടങ്ങിയത്. അതനുസരിച്ച് 1966 ജനുവരി മുതൽ 1971 മാർച്ച് വരെ സംസ്ഥാനത്ത് പ്രവേശിച്ച എല്ലാ കുടിയേറ്റക്കാരെയും 10 വർഷത്തേക്ക് വിലക്കുകയും, 1971 മാർച്ചിനുശേഷം വന്നവരെ നാടുകടത്തുകയും ചെയ്യുമെന്നതാണ് നിയമം. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ അസമിൽ നിന്ന് പുറത്താക്കി അവിടെ ഇന്ത്യന്‍ പൗരന്മാരെ പുനരധിവസിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഈ നിയമം വന്നതോടെ അസമിലെ ഓരോ പൗരനും രേഖകൾ കണ്ടെത്തേണ്ടി വന്നു. രേഖകൾ ഇല്ലാത്തവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി. പട്ടികയിൽ നിന്ന് ഒഴിവാക്കിയ താമസക്കാർക്ക് പ്രത്യേകമായി രൂപീകരിച്ചതായിരുന്നു വിദേശ ട്രൈബ്യൂണലുകൾ. ഇവയിലും ഹൈക്കോടതി, സുപ്രീം കോടതി എന്നിവയിലൂടെയും ആളുകൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ദീർഘവും സമഗ്രവുമായ അപ്പീൽ പ്രക്രിയയുടെ ഭാരം പട്ടികയിൽ നിന്ന് പുറത്തുപോയ പാവപ്പെട്ടവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പൗരത്വപട്ടികയിൽ പെടാത്തവരെ താമസിപ്പിക്കാൻ നിരവധി തടങ്കൽ പാളയങ്ങളാണ് നിർമിച്ചിരിക്കുന്നത്. അതിൽ അകപ്പെട്ട ആളുകളുടെ അവസ്ഥ വളരെ കഷ്ടമാണത്രെ!
2019 ഒക്ടോബറിൽ 1.14 ലക്ഷം പേരെ കുടിയേറ്റക്കാരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആറോളം തടങ്കൽ പാളയങ്ങളിലായി 1376 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർ സാമ്പത്തികമായും ശരീരികമായും ധാരാളം ബുദ്ധിമുട്ടുകളാണ് അനുഭവിച്ചത്. എന്നാൽ, സുപ്രീം കോടതി വിധി അനുസരിച്ച് 1100 പേരെ തടവറകളിൽനിന്ന് മോചിപ്പിക്കുകയുണ്ടായി. അവർക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ആഴ്ചയിൽ ഒരിക്കൽ പോയി ഒപ്പിടേണ്ട അവസ്ഥയുണ്ട്. ഇവരിലൊരാളാണ് സലീമുദ്ദീൻ. തടവറയിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടും തീരാത്ത ദുരിതവും പേറി ഇങ്ങനെ എത്ര പേർ ഉണ്ടാകാം!?