കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പലസ്തീൻ ആക്രമണത്തിന് ഇപ്പോൾ ഇസ്രായേലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്?
2022 നവംബറിൽ തെരെഞ്ഞെടുപ്പ് വരാനിരിക്കെ ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിനായുള്ള പുതിയ കരുക്കൾ നീക്കുന്ന സാഹചര്യത്തിൽ ആരാണ് കൂടുതൽ ശക്തൻ എന്ന് കാണിക്കാനുള്ള അവസരമാണ് നിലവിലെ പ്രധാനമന്ത്രി യായിർ ലാപ്പിഡിന്. അതാണ് പെട്ടന്നുള്ള ഈ
ഗസ്സ ആക്രമണത്തിൻ്റെ പ്രധാന കാരണമത്രെ!
മുമ്പ് ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ ഓരോ തെരെഞ്ഞെടുപ്പ് വേളയിലും ഫലസ്തീനിലേക്ക് അക്രമം അഴിച്ചുവിട്ടാണ് തങ്ങളുടെ കരുത്ത് തെളിയിക്കാറുള്ളതും തെരെഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിൽ വരാറുള്ളതും. ഇന്ന് ഇസ്രായേൽ കുടിയേറ്റ ജൂതർ നടത്തുന്ന മസ്ജിദ് അഖ്‌സ മാർച്ച് സർക്കാർ തടയതിരിക്കാനും കാരണം ഇതാണ്.
ഇസ്രായേൽ കുടിയേറ്റ ജനതയെ തങ്ങൾക്ക് അനുകൂലമായി അണിനിരത്താൻ ഗസ്സയെ ആയുധമായി ഉപയോഗിക്കുകയാണ് ലാപ്പിഡ്. തെരെഞ്ഞെടുപ്പ് വേളയിൽ ഉപരോധം കൂടുതൽ ശക്തമാക്കുകയും പലസ്തീനിലെ പ്രമുഖ നേതാക്കളെ ജയിലിൽ അടക്കുകയോ കൊല്ലുകയോ ചെയ്യുന്നതിലൂടെ ഇസ്രായേൽ സാധാരണ ജനങ്ങളുടെ അടക്കം ശ്രദ്ധ തിരിച്ച് വിടുന്ന പ്രവണതയാണ് നമ്മൾ കാണുന്നത്. ഇതിനായി പലസ്തീൻ ജനതയെ ചട്ടുകമാക്കുകയും അവരുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കുകയും ചെയ്യുന്നു. തീവ്ര വലതുപക്ഷ അധികാര കേന്ദ്രമെന്ന നിലക്ക് ഇസ്രായേലിലെ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നവർ ശ്രമിക്കുന്നത് തങ്ങളിൽ ആരാണ് ഏറ്റവും നന്നായി ആക്രമണം നടത്തുന്നത് എന്ന് തെളിയിക്കാനാണ്.
കഴിഞ്ഞ പ്രധാനമന്ത്രിമാരെ പോലെ പലസ്തീനിൽ അക്രമണം നടത്തുന്നതിലൂടെ പ്രധാനമന്ത്രി സ്ഥാനത്തിന് അനുയോജ്യനാണ് താനും എന്ന് തെളിയിക്കാനാണ് യായിർ ലാപ്പിഡും ശ്രമിക്കുന്നത്.
താരതമ്യേനെ ശാന്തമായിരുന്ന സ്ഥിതിഗതിയിൽ നിന്ന് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇസ്രായേലിന്റെ മനപ്പൂർവമുള്ള പ്രകോപനപരമായ നീക്കങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഇസ്രായേൽ ആരംഭിച്ച ഗസ്സ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 44 പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. 350 പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു.
2021 മേയില്‍ ഇരുനൂറോളം പലസ്തീന്‍കാരുടെ ജീവനപഹരിച്ച
11 ദിവസത്തെ സംഘര്‍ഷത്തിന് ശേഷമുണ്ടായ വലിയ ആക്രമണമായിരുന്നു ഇത്.
മസ്ജിദുൽ അഖ്സയിലേക്ക് അടക്കം ജൂത കുടിയേറ്റക്കാർ നടത്തുന്ന മാർച്ചും അത് തടയേടേണ്ടതില്ലെന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ സമീപനവും മേഖല കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.
ഗസ്സയിലെ അവസ്ഥ ഭയാനകമാണെന്നും സംഘർഷവും ആക്രമണവും ഉടൻ അവസാനിപ്പിക്കണമെന്നും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഐക്യരാഷ്ട്ര സഭാ ഹുമനിറ്റേറിയൻ കോർഡിനേറ്റർ
ലിങ്ങ് ഹോസ്റ്റിംഗ്‌സ് പറഞ്ഞിരുന്നു.
കഴിഞ്ഞ 15 വർഷത്തിനിടെ നാലോ അഞ്ചോ വലിയ സംഘർഷങ്ങൾക്കാണ് ഗസ്സ സാക്ഷ്യം വഹിച്ചത്. ഇപ്പോഴും ഗസ്സയുടെ പുനർ നിർമാണം സാധ്യമാക്കാത്ത വിധത്തിലുള്ള
നിരന്തര ആക്രമണങ്ങൾ അവിടെയുള്ള ഫലസ്തീൻ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തെയും സമ്പത്ത് വ്യവസ്ഥയെയും വളരെയധികം ദോഷകരമായി തന്നെ ബാധിച്ചിട്ടുണ്ട്.
അതിർത്തികളും റോഡുകളും അടച്ചുള്ള കർഫ്യുകൾക്ക് പുറമെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കൂടിയാകുമ്പോൾ അത് ഫലസ്തീൻ ജനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും പ്രതിരോധം നിർബന്ധമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഒരു ഭാഗത്ത് ഇസ്രായേലിലെ ഒരുകൂട്ടം കുടിയേറ്റ ജൂത ജന വിഭാഗങ്ങളുടെ ആക്രമണങ്ങളെ മൗനമായി നേരിടുകയും മറുഭാഗത്ത് സർക്കാർ തന്നെ കൂടുതൽ അക്രമസക്തമായി കുഞ്ഞുങ്ങളെയും സ്ത്രീകളെയും വരെ കൊന്നൊടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയവും ആഗോള ശ്രദ്ധയിൽ വരേണ്ടതുമാണ്.
ഇത്തരമൊരു സവിശേഷ സാഹചര്യത്തിലാണ് പലസ്തീൻ ജനതയും അവിടത്തെ വിവിധ മിലിറ്റന്റ് ഫോഴ്‌സുകളും ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.
എന്നാൽ, ഇത്തരം ചെറിയ പ്രതിരോധ ശ്രമങ്ങൾക്ക് വലിയ ശ്രദ്ധ ലഭിക്കുകയും പലസ്തീനിലെ ജനങ്ങൾക്കെതിരെയുള്ള വലിയ ആക്രമണങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധ ലഭിക്കാതെയും പോകുന്നു.