2018-ന് ശേഷം രാജ്യത്തുടനീളം ഓരോ വർഷവും 5,000ൽ പരം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അടുത്തിടെ രാജ്യസഭയിൽ അവതരിപ്പിച്ച റിപോർട്ടിൽ കൃഷി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
പഞ്ചാബിൽ നിന്നുള്ള രാജ്യസഭാഗം രാഘവ് ഛദ്ദ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങൾ അവതരിപ്പിച്ചത്.
കണക്കുകൾ പ്രകാരം 2020ൽ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5,570 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ 2,567 പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. 1072 പേർ ആത്മഹത്യ ചെയ്ത കർണാടകയാണ് പട്ടികയിൽ രണ്ടാമത്.
2019ൽ ഇന്ത്യയിലുടനീളം 5,945 കർഷകർ ആത്മഹത്യ ചെയ്തു. അതിൽ 2,680 പേർ മഹാരാഷ്ട്രയിൽ നിന്നും 1,331 പേർ കർണാടകയിൽ നിന്നുമാണ്. 2018-ൽ 5,747 പേർ ആത്മഹത്യ ചെയ്തപ്പോൾ, അതിൽ 2,239 പേർ മഹാരാഷ്ട്രയിൽ നിന്നും 1,365 പേർ കർണാടകയിൽ നിന്നുമായിരുന്നു.
ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഈ കാലയളവിൽ നൂറുകണക്കിന് മരണം രേഖപ്പെടുത്തിയവയാണ്.
2020-ൽ ആന്ധ്രാപ്രദേശിൽ 546 ആത്മഹത്യകൾ ഉണ്ടായപ്പോൾ തെലങ്കാനയിൽ 466, പഞ്ചാബ് 174, ഛത്തീസ്ഗഢിൽ 227 എന്നിങ്ങനെയാണ് കണക്ക്.
2019-ൽ ആന്ധ്രാപ്രദേശിൽ 628 ആത്മഹത്യകൾ ഉണ്ടായപ്പോൾ, തെലങ്കാനയിൽ 491, പഞ്ചാബ് 239, ഛത്തീസ്ഗഢിൽ 233 എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
2018ൽ ആന്ധ്രയിൽ 365 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ തെലങ്കാനയിൽ 900, പഞ്ചാബിൽ 229, ഛത്തീസ്ഗഢിൽ 182 എന്നിങ്ങനെയ്യായിരുന്നു കണക്കുകൾ.
ഹരിയാന, ജാർഖണ്ഡ്, ഗോവ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡ്, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ആത്മഹത്യാ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ മരണങ്ങളുടെ പശ്ചാതലത്തിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പ നൽകൽ- ചിലപ്പോൾ യാതൊരു ഈടും കൂടാതെ – കേന്ദ്രം ഉൾപ്പടെയുള്ള ആശ്വാസ നടപടികൾ കേന്ദ്രം ആരംഭിച്ചിരുന്നു. എന്നാൽ ഇതൊന്നും കർഷക ആത്മഹത്യ നിയന്ത്രിക്കുന്നതിനെ സഹായിച്ചില്ല എന്നാണ് കാണിക്കുന്നത്.
വരൾച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള വിളനാശം, ശരിയായ രീതിയിൽ നഷ്ടപരിഹാരം ലഭിക്കാതിരിക്കൽ, വളങ്ങളുടെ ഉയർന്ന വില, കടത്തിന്റെ പലിശ വർധിപ്പിക്കൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ കർഷകരും കർഷക തൊഴിലാളികളും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
കൂടാതെ, സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത C2+50 ഫോർമുലയുടെ അടിസ്ഥാനത്തിലുള്ള താങ്ങുവില നടപ്പിലാക്കാത്തത്, കൃഷിക്ക് പര്യാപ്തമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ പരാജയപ്പെടുകയും പലപ്പോഴും കൃഷിയെ മൊത്തത്തിൽ സാമ്പത്തികമായി പരാജയപ്പെടുത്തുന്നു എന്നും പല കർഷക ഗ്രൂപ്പുകളും വാദിക്കുന്നുണ്ട്.