“…എന്റെ പ്രിയതമയ്ക്ക് തെലുങ്കിൽ എഴുതാനുള്ള ഭാഗ്യം എനിക്കില്ല. ഞങ്ങളുടെ മാതൃഭാഷയിൽ എഴുതിയാൽ മാത്രമേ അവൾക്ക് എന്റെ കത്തുകളെ മനസ്സിലാക്കാൻ കഴിയൂ. തെലുങ്കിൽ കത്തുകൾ എഴുതാൻ അവൾക്കും ആഗ്രഹമുണ്ട്, പക്ഷേ അതും നടക്കില്ല. ഞങ്ങൾ അന്യ ഭാഷയാണ് ഉപയോഗിക്കുന്നത്…”
അരുന്ധതി റോയിയുടെ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലിലെ കഥാപാത്രമായ അഞ്ജുമിന് 2017 ഓഗസ്റ്റ് 31-ന് എഴുതിയ കത്തിൽ, ജിഎൻ സായിബാബ ഭരണകൂടം തന്നിൽ നിന്ന് എടുത്തുകളഞ്ഞ നിരവധി കാര്യങ്ങളിൽ ഒന്നായ, അവരുടെ മാതൃഭാഷയിൽ സ്വന്തം പ്രണയിനിയുമായി ആശയവിനിമയം നടത്താനുള്ള കഴിവിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
2014 മെയ് 9 മുതൽ സായിബാബ നാഗ്പൂർ സെൻട്രൽ ജയിലിലാണ്. ജയിൽ അധികാരികൾക്ക് തെലുങ്കിൽ വരുന്ന കത്തുകൾ സെൻസർ ചെയ്യാൻ കഴിയാത്തതിനാൽ, സായിബാബയോടും ഭാര്യ എ.എസ്. വസന്തകുമാരിയോടും ഹിന്ദിയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നാണ് അധികൃതരുടെ നിർദേശം. ജയിലിൽ ഒരു മുലാകത്ത് സമയത്ത് അവർക്ക് പരസ്പരം കണ്ടു സംസാരിക്കാൻ ലഭിക്കുന്ന ചുരുങ്ങിയ നേരത്തും ഇത് തന്നെയാണ് അവസ്ഥ. അവർക്ക് അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷയിൽ സംസാരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് സംസാരം അന്യ ഭാഷയിലാക്കേണ്ടി വരുന്നു.
ജയിലിൽ കിടന്ന് സായിബാബ എഴുതിയ കവിതകളും കത്തുകളും “വൈ ഡു യു ഫിയർ മൈ വേ സോ മച്ച്? ” എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് സ്പീക്കിങ് ടൈഗർ. അതിന്റെ ആമുഖത്തിൽ കുമാരിയും അവരുടെ പരിചിതമായ ഭാഷ നഷ്ടപ്പെട്ടതിൽ വിലപിക്കുന്നുണ്ട്: “ഈ ഏഴു വർഷങ്ങളിൽ, നമ്മുടെ മാതൃഭാഷയായ തെലുങ്കിൽ എഴുതാനോ വായിക്കാനോ ഞങ്ങൾക്ക് വിലക്കുണ്ടായിരുന്നു. ഇത് എനിക്ക് എത്രമാത്രം വേദനാജനകമാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. എനിക്ക് ഇംഗ്ലീഷിൽ നല്ല അറിവില്ല, തെലുങ്കിൽ മാത്രമേ എനിക്ക് എഴുതാൻ കഴിയൂ.”
“ഒരാളുടെ മാതൃഭാഷ നിഷേധിക്കപ്പെടുക എന്നത് അയാളുടെ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്. നമ്മൾക്കത് ഇതുവരെ സംഭവിച്ചിട്ടില്ല; നമുക്ക് ഇപ്പോഴും നമ്മുടെ ശബ്ദമുണ്ട്. അനീതിക്കെതിരെ സംസാരിക്കാൻ കഴിയുന്നിടത്തോളം കാലം നാം അത് ഉപയോഗിക്കണം.” ബുധനാഴ്ച (മെയ് 4) വൈകുന്നേരം ഡൽഹിയിൽ നടന്ന സായിബാബയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി പങ്ക് വെച്ച കാര്യമാണിത്.
ഡൽഹി സർവ്വകലാശാലയിലെ രാംലാൽ ആനന്ദ് കോളേജിലെ മുൻ ഇംഗ്ലീഷ് പ്രൊഫസറായ സായിബാബയ്ക്ക് കുട്ടിക്കാലത്ത് പോളിയോ ബാധിച്ചിരുന്നു. രോഗം അദ്ദേഹത്തെ നടക്കാൻ വയ്യാതെയാക്കി; ഇന്ന്, അദ്ദേഹം 90% വികലാംഗനാണ്. 2017ൽ അദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. യു എ പി എ(UAPA) പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അന്നുമുതൽ, സായിബാബയ്ക്ക് ഗുരുതരമായ പല രോഗങ്ങളും ഉണ്ടായിരുന്നിട്ടും നിരവധി ജാമ്യാപേക്ഷകളും പരോൾ അപേക്ഷകളും നിരസിക്കപ്പെട്ടു. 2021-ൽ സായിബാബ പഠിപ്പിച്ച കോളേജ്, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കി.
പാൻഡെമിക് ആരംഭിച്ചതിനുശേഷം, സായിബാബയ്ക്ക് രണ്ട് തവണ COVID ബാധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ഭാര്യയും മകളും നിരന്തരമായി ആകുലരാണ്. അദ്ദേഹത്തെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുന്ന ‘ ആൻഡ സെൽ’ (മുട്ടയുടെ ആകൃതിയായതിനാൽ) പകുതി മാത്രമേ മേൽക്കൂരയാൽ മൂടപ്പെട്ടിട്ടുള്ളൂ, ബാക്കിയുള്ളവയിൽ ഇരുമ്പ് ഗ്രിൽ മാത്രമാണ്. ഇത് കുമാരിയുടെ ആമുഖം വിവരിക്കുന്നത് പോലെ “മഴയും മഞ്ഞും സൂര്യന്റെ കത്തുന്ന കിരണങ്ങളും അകത്തേക്ക് കടത്തുന്നു”.
“ഈ കേസ് മുഴുവൻ ഒരു ഗൂഢാലോചനയാണ്. കുറ്റകൃത്യമോ തെളിവുകളോ ഇല്ല. കൂടുതൽ തുല്യമായ ഒരു ലോകത്തെ സ്വപ്നം കാണുക മാത്രമാണ് ഞങ്ങൾ ചെയ്തത്; ആർക്കും ഭക്ഷണത്തിന്റെയോ പാർപ്പിടത്തിന്റെയോ കുറവില്ലാത്ത ലോകം. ഈ സ്വപ്നം ആരെയും ദ്രോഹിക്കുന്നില്ല; എന്നിട്ടും ഇതിൽ ഭരണകൂടം ഗൂഢാലോചന കാണുന്നു. കാരണം, അവരെ എതിർക്കുന്ന ഒരു പ്രത്യയശാസ്ത്രം അവർക്ക് സഹിക്കാൻ കഴിയില്ല.” തിങ്കളാഴ്ച നടന്ന പുസ്തക പ്രകാശന ചടങ്ങിൽ കുമാരി പറഞ്ഞു വച്ചു.
സായിബാബയുടെ പുസ്തക പ്രകാശനത്തിനൊപ്പം അദ്ദേഹത്തെ ജയിൽ മോചിതനാക്കണമെന്ന ആവശ്യവും ഉണ്ടാകണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. “സായിബാബയെ ജയിലിൽ അടച്ചതിന് ഒരു ന്യായീകരണവുമില്ലെന്ന്” രാജ വാദിച്ചു. ഇന്ത്യ സാക്ഷ്യം വഹിക്കുന്ന “രാഷ്ട്രീയ സ്വേച്ഛാധിപത്യം” അവസാനിക്കുമെന്ന് താനും വിശ്വസിക്കുന്നുവെന്ന് സായിബാബയെ ഉദ്ധരിച്ച് കൊണ്ട് തന്നെ രാജ പറഞ്ഞു.
എഴുത്തുകാരിയും അവകാശ പ്രവർത്തകയുമായ അരുന്ധതി റോയ്, താനും സായിബാബയും, ഗൗതം നവ്‌ലാഖയും, എസ്എആർ ഗീലാനിയും, സുരേന്ദ്ര ഗാഡ്‌ലിംഗും ഒക്കെ ഛത്തീസ്ഗഡിൽ ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെതിരെ എങ്ങനെയാണ് പ്രചാരണം നടത്തിയതെന്ന് സംസാരിച്ചു. മറ്റ് പല അവകാശ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും പോലെ, ഇതിലെ ബാക്കിലുള്ളവരും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടതായി അവർ ഓർമപ്പെടുത്തി. “ഇക്കാലത്ത്, ബുദ്ധിജീവികളാണ് യഥാർത്ഥ തീവ്രവാദികൾ എന്ന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്.”
“ആനന്ദ് തെൽതുംബ്ഡെ, നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളിൽ ഒരാളാണ്; ജാതിവിരുദ്ധ പ്രക്രിയയെ ഇടതുപക്ഷം കണ്ടെത്തുന്നിടത്താണ് അദ്ദേഹത്തിന്റെ ചിന്ത. അതുകൊണ്ടാണ് അദ്ദേഹം ജയിലിലായത്. അതുകൊണ്ടാണ് സായി ജയിലിലായത്. അതുകൊണ്ടാണ് ഉമർ ഖാലിദും ജയിലിലായത്. …യഥാർത്ഥ വിപ്ലവകാരിയാകാൻ, നിങ്ങൾ ഇടതുപക്ഷ രാഷ്ട്രീയം, ജാതി, വർഗീയത, മുതലാളിത്ത-കോർപ്പറേറ്റ് അധികാര കേന്ദ്രങ്ങൾ എന്നിവ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് [ആ ഘടകങ്ങൾ മനസിലാക്കുകയും സംസാരിക്കുകയും ചെയ്യുന്ന] സായിയെപ്പോലുള്ളവരെ അധികാരികൾ ഭയപ്പെടുന്നത്.
കന്ദസാമിയെ സംബന്ധിച്ചിടത്തോളം സായിബാബയും അദ്ദേഹത്തിന്റെ കവിതകളേയും കുറിച്ചുള്ള ശ്രദ്ധേയമായ കാര്യം, മറ്റെല്ലാത്തിനുമുപരിയായി അദ്ദേഹത്തിന്റെ വാക്കുകൾ “തീവ്രമായ ശുഭാപ്തിവിശ്വാസം” ചിത്രീകരിക്കുന്നു എന്നതാണ്. “ഇവ രാഷ്ട്രീയ കവിതകളാണ്, പക്ഷേ അവ ഭാര്യയ്‌ക്കുള്ള പ്രണയലേഖനങ്ങൾ പോലെയും സുഹൃത്തുക്കൾക്കുള്ള സ്നേഹ സംഭാഷണങ്ങൾ പോലെയും വായിക്കപ്പെടുന്നു. അതോടൊപ്പം, ബാക്കിയുള്ളവർക്കുള്ള മുന്നറിയിപ്പായും വായിക്കപ്പെടുന്നു: ഹിന്ദുത്വത്തിന് പുറത്തുള്ള ഒരു ലോകം സൃഷ്ടിക്കണമെങ്കിൽ, നമ്മൾ സമരം ചെയ്യണം, കൂട്ടായി സമരം ചെയ്യണം. അദ്ദേഹത്തിന്റെ കവിതയുടെ സമൂലമായ ശുഭാപ്തിവിശ്വാസം നമുക്ക് ആവശ്യമാണ്.” ഒറ്റപ്പെടലും മോശമായ ആരോഗ്യവും മൂലം കഷ്ടപ്പെടുമ്പോഴും സായിബാബയെ ജയിലിൽ നിലനിർത്തിയത് പുസ്തകങ്ങളും കവിതകളും കത്തുകളുമാണെന്ന് കുമാരി പറഞ്ഞു.
ജയിലിനകത്തും പുറത്തുമുള്ള സ്വേച്ഛാധിപത്യങ്ങളെ അനുസ്മരിക്കുകയും അതോർത്ത് വിലപിക്കുമ്പോഴും തന്റെ പല കവിതകളിലും സായിബാബ പോരാട്ടത്തിനായുള്ള പ്രത്യാശയും വിദ്വേഷത്തെ കീഴടക്കുന്ന സ്നേഹവും ആവർത്തിച്ച് ഉദരിക്കുന്നുണ്ട്.
2018-ൽ തന്റെ ഭാര്യക്ക് എഴുതിയ ‘എത്ര മനോഹരമാണ് നിനക്കായുള്ള കാത്തിരിപ്പ്’ (ഹൌ ബ്യുട്ടീഫുൾ ടു വെയിറ്റ് ഫോർ യുവർ വിസിറ്റ്) എന്ന കവിതയിൽ അദ്ദേഹം ഇപ്രകാരം പറയുന്നു:
ചടുലമായ ജനാധിപത്യത്തിന്റെ, ദൈനംദിന സാമൂഹിക ജീവിതത്തിന്റെ മനുഷ്യ വികാരങ്ങളെ കൊള്ളയടിച്ച് കൊണ്ടുള്ള,
കയ്പേറിയ യുദ്ധങ്ങളുടെയും,
അസ്വാഭാവിക മരണങ്ങളുടെയും
വാർത്തകളാൽ അസ്വസ്ഥമായ എന്റെ ഒഴിഞ്ഞ ദിനങ്ങൾക്കും ശൂന്യമായ രാത്രികൾക്കുമിടയിൽ
നീ സന്ദർശിക്കുന്നത് കാത്തിരിക്കാൻ എത്ര മനോഹരമാണ്.
എന്റെ കൂട്ടിൽ എല്ലാ ബന്ധങ്ങളും വിലക്കപ്പെടുകയും പ്രണയത്തെ നിരോധിക്കുകയും
ഹൃദയത്തിന്റെ ഭാഷയെ നിന്ദിക്കുന്നുവെന്നുമൊക്കെ- അതാര്യമായ ഫൈബർഗ്ലാസ് വിൻഡോയുടെ
മറുവശത്ത് നീ നിൽക്കുമ്പോൾ, ‘ഹിന്ദിയിൽ മാത്രം സംസാരിക്കൂ’
എന്ന് പറഞ്ഞുകൊണ്ട് പിന്നിലെ സ്ത്രീയെന്നെ ഓർമിപ്പിക്കുന്നു.
സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ഭാഷ ഞാൻ മറന്നതുപോലെ, വാക്കുകൾ എന്നെ തോല്പിക്കുന്നു.
ഉയർന്ന മതിലുകളുള്ള ഈ ലോകത്ത് നിന്ന് നീ എനിക്ക് അപരിചിതയാകുന്നു.
നമ്മുടെ ഹൃദയങ്ങളെ അതിക്രൂരമായി വെട്ടാൻ പിന്നിൽ നിന്ന് എന്റെ തലയിൽ തൂങ്ങിക്കിടക്കുന്ന
കഠാരകളെ കുറിച്ച് നിരീക്ഷണത്തിന്റെ ജനാലയിലൂടെ സംസാരിക്കുന്നത് എത്ര അസഹ്യമാണ്.
ഉപരോധത്തിൻ കീഴിലുള്ള എന്റെ ആത്മാവിനെ ആശ്വസിപ്പിക്കാൻ കുറച്ച് വാക്കുകളേന്തി
നീ ആയിരക്കണക്കിന് മൈലുകൾ താണ്ടുന്നുണ്ടെന്ന് എനിക്കറിയാം.
കമ്പികൾക്കപ്പുറത്ത് വേഗത്തിൽ എനിക്ക് നര ബാധിക്കുമ്പോഴും
എക്കാലത്തെയും ദുഷിച്ച ഈ കാലത്തിനെതിരെ ജീവനോടെയും മനുഷ്യനായും നിലനിൽക്കാൻ
നിന്റെ നിത്യഹരിത പുഞ്ചിരിയിൽ മുറുകെ പിടിക്കുമ്പോഴും
നമുക്ക് അനുവദിച്ചു തന്ന കുറച്ച് നിമിഷങ്ങൾ നമുക്കിടയിലെ പരുങ്ങുന്ന നിശബ്ദതയിൽ ഉരുകിപ്പോകുന്നു.
ഓരോ തവണയും ഏറെ കാത്തിരുന്ന നിന്റെ സന്ദർശനം നമുക്ക് രണ്ടുപേർക്കും അസഹ്യമാണ്.
അതെ, നസിം ഹിക്‌മെത് പറയുന്നതുപോലെ, ‘ജീവിക്കുക എന്നത് പ്രതീക്ഷയെ സംബന്ധിച്ചതാണ്,
എന്റെ പ്രിയപ്പെട്ടവളെ,
ജീവിതം എന്നത് ഒരു ഗൗരവമുള്ള കാര്യമാണ്; നിന്നെ സ്നേഹിക്കുന്നത് പോലെ.
എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും, മെച്ചപ്പെട്ട ലോകത്തിനായുള്ള പോരാട്ടം തുടരണം എന്ന ആശയം സായിബാബയുടെ പല കവിതകളിലും കത്തുകളിലും ആവർത്തിക്കുന്നുണ്ട്. കുമാരിയുടെ ജന്മദിനത്തിൽ അവർക്കായി എഴുതിയ ഒരു കത്തിൽ അദ്ദേഹം കുമാരിയോട് പറയുന്നതുപോലെ, “ഈ ഇരുണ്ട ദിവസങ്ങളിൽ നിരാശപ്പെടരുത്. നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തരുത്, ഇരുട്ടിന് വെളിച്ചത്തെ ശാശ്വതമായി മറയ്ക്കാൻ കഴിയില്ല. ഇത് ശൂന്യമായ വാക്കുകളല്ല. ഇത് ആലങ്കാരിക വാക്യങ്ങളല്ല. നമ്മുടെ സ്വപ്‌നങ്ങൾ ശൂന്യമല്ലെന്ന് ചരിത്രം പലതവണ തെളിയിച്ചിട്ടുണ്ട്. നമ്മുടെ പ്രതീക്ഷകൾ ആദർശപരമായ അസംബന്ധമല്ല. നമ്മൾ വിജയിക്കും.”