Skip to content Skip to sidebar Skip to footer

ഷിറിൻ; നിലച്ചത് ശബ്ദമില്ലാത്തവരുടെ ശബ്ദം.

ഷിറിനെ ഒരു അടഞ്ഞ അദ്ധ്യായമായി അവതരിപ്പിക്കാൻ ഒരിക്കലും ഞാൻ തയ്യാറല്ല. ഷിറിൻ പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അധിനിവേശ ഭീകരത റിപ്പോർട്ട് ചെയ്തവളാണ്. അവൾ തന്റെ ജീവിതകാലം മുഴുവൻ ഉപയോഗിച്ച് തുറന്നു കാട്ടാൻ ശ്രമിച്ച ഇസ്റായേലിൻ്റെ ഭ്രാന്തിന്റെ തന്നെ ഇര.

അബു അകലെഹ് എന്നത് അറബ് ലോകത്തെ ഒരു കുടുംബ പേരാണ്. വിദൂരമെങ്കിലും രബത് മുതൽ റിയാദ് വരെയുള്ള വീടുകളിൽ സർവ്വവ്യാപിയായ ഒന്ന്. ഫലസ്തീനിൽ നിന്ന് ലോകത്തിലൂടെനീളം പ്രതിധ്വനിക്കുന്ന ധീരമായ ശബ്ദത്തിന്റെ ഉടമയാണ് അനുഭവ സമ്പന്നയായ ഈ പത്രപ്രവർത്തക. താൽക്കാലിക പത്രപ്രവർത്തകർ വന്നുപോയി കൊണ്ടിരിക്കുമ്പോഴും, ഷിറിൻ പലസ്തീനിലെ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി. വർഷങ്ങളായി, ഒരു ദിവസം പോലും വിശ്രമമില്ലാതെ തന്റെ മാതൃനാട് കൈവശപ്പെടുത്തിയവരെ മുഖാമുഖം നേരിട്ടുകൊണ്ടിരുന്നു.

ഷിറിൻ്റേത് ശാന്തവും വിശ്വസനീയവും സ്ഥായിഭാവവുമുള്ള ശബ്ദമായിരുന്നു. ഏറ്റവും ഭയാനകമായ സാഹചര്യങ്ങളും രക്തരൂക്ഷിതമായ രംഗങ്ങളും അഭിമുഖീകരിക്കുമ്പോൾ പോലും എല്ലായ്പ്പോഴും ശാന്തയായി സംയമനം പാലിച്ച് ഒക്കെയും ഒപ്പിയെടുത്തു. തീർച്ചയായും അത് നമ്മൾ മനസ്സിലാക്കുന്നതിന്റേയും തിരിച്ചറിഞ്ഞതിന്റേയും അപ്പുറമാണ്.

നിറഞ്ഞ ആത്മവിശ്വാസത്തോടും വ്യക്തിത്വത്തോടും കൂടെ അവർ പലസ്തീനിലെ തെരുവുകളിലൂടെ നടന്ന് അതിന്റെ അഭയാർത്ഥി ക്യാമ്പുകളുടെ ഇടവഴികളിലൂടെ ചെന്ന് ലോകത്തോട് ഇത്രയും വാചാലമായി സംസാരിച്ച രീതിയിൽ എന്നും എന്തോ അധൃഷ്ഠമായതും മാന്ത്രികതയുമുണ്ട്.

അവർ എല്ലായ്പ്പോഴും വസ്തുതാപരമായും വസ്തുനിഷ്ഠവുമായാണ് ജോലിചെയ്തത്. അതെ, എല്ലായ്പ്പോഴും കൃത്യമായിരുന്നു. ഒരിക്കലും കയ്യിൽ നിന്ന് വിട്ടുപോകാതെ വിസ്മയിപ്പിച്ചവൾ.

ഒരു യുദ്ധ പത്രപ്രവർത്തകയായിരുന്നിട്ടും കാരുണ്യത്തിന്റെ പ്രഭാവലയം പേറിയവൾ. മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥക്കിടയിൽ അവിശ്വസനീയമാംവിധം മനുഷ്യത്വമുള്ളവൾ. തീർച്ചയായും അവർ അത്യാവേശമുള്ള ഒരു റിപ്പോർട്ടറായിരുന്നു. ദുരിതമനുഭവിക്കുന്ന തന്റെ മാതൃരാജ്യത്തോടുള്ള അതിരറ്റ സ്നേഹവും വേദനയും കലർന്നതിന്റെ പ്രതിഫലനമാണ് ആ ആവേശം.

1967-ലെ ഇസ്രായേൽ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം ഫലസ്തീനിന്റെ ഹൃദയഭാഗമായ ജറുസലേമിലാണ് ഷിറീൻ ജനിച്ചതെന്നത് ശ്രദ്ധേയമാണ്. ബെത്ലഹേം ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള അവൾ ജേണലിസം പഠിച്ചു. മുഴുവൻ സമയ പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് സംവാദങ്ങളും ജനാധിപത്യവും പ്രോത്സാഹിപ്പിച്ചു കൊണ്ട് ആദ്യം UNRWA യിൽ ജോലി ചെയ്തു. പിന്നീട് MIFTAH ലേക്ക് കടന്നു.

1997 ൽ പത്രപ്രവർത്തനത്തിലേക്ക് കടന്ന അവൾ കാൽ നൂറ്റാണ്ട് കാലം തന്റെ സമയം ഉദാരമായി നൽകികൊണ്ട് ഇരുട്ടറകളിൽ വെളിച്ചമായി. തൊഴിലിലെ അതികായന്മാർക്കിടയിൽ അറബ് മാധ്യമ രംഗത്തെ അടയാളപ്പെടുത്തിയവൾ. അവർ അൽ ജസീറയ്ക്ക് അതിന്റെ വേറിട്ട നിറം നൽകുകയും അതിനായി അറബ് ലോകത്തിന്റെ ഹൃദയത്തിൽ നിന്ന് വർത്തകൾ എത്തിക്കാൻ സഹായിക്കുകയും ചെയ്തു.

അവൾ ഒരു യുദ്ധ റിപ്പോർട്ടർ ആയിരുന്നെങ്കിലും , പതിറ്റാണ്ടുകളായി, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തും തെളിവുകളും സൂചനകളും ശേഖരിച്ചും കുറ്റവാളികളെ തുറന്നുകാട്ടിയും അന്വേഷണാത്മക പത്രപ്രവർത്തന രംഗത്തും അവർ സജീവമായിരുന്നു.

പഴയ വാർത്താചിത്രങ്ങൾ എടുത്ത് കാണുമ്പോൾ, ചെറുപ്പക്കാരിയായ ശാന്തമായി ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന ഷിറിനിൽ നിന്ന് ഇന്നും അന്ത്യം കാണാതെ അരനൂറ്റാണ്ടായി തുടർന്നുകൊണ്ടിരിക്കുന്നു മനുഷ്യത്വരഹിതമായ അധിനിവേശത്തിന് കീഴിൽ അല്ലെങ്കിൽ അതിനെ മറികടന്നു വളർന്നുവന്നു എന്നത് അതിശയകരമായി തോന്നും. ഷിറിന്റെ മരണത്തെക്കുറിച്ചുള്ള ക്ലീഷെകളും ഗൂഢാലോചനകളും കൊണ്ട് അവളുടെ ഓർമ്മകൾ നമ്മൾ അലങ്കോലപ്പെടുത്തരുത്. ഷിറിൻ ക്ലീഷെ ചെയ്യാറില്ല.

അവൾ ഇസ്രായേലി അധിനിവേശത്തിന്റെ ഇരയാണ്. ഏത് സൈനികനാണ് ട്രിഗർ വലിച്ചതെന്നത് അപ്രസക്തമാണ്. രാവിലെ അവളെ കൊന്നത് പോരാത്തത് കൊണ്ടാണോ ഇസ്രായേൽ സെക്യൂരിറ്റിക്ക് ഉച്ചയ്ക്ക് അവളുടെ വീട് റെയ്ഡ് ചെയ്തത്? എന്തുകൊണ്ടാണിത്? കാരണം അവർ അങ്ങനെയാണ്. വളരെക്കാലമായി നമ്മെ ഷിറിൻ ഗൗരവത്തോടെയും സ്നേഹത്തോടെയും ആദരിച്ചത് പോലെ അവളുടെ ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ നമ്മൾക്ക് അവളെ ആദരിക്കാം.

അറബിയിൽ ഷിറിൻ എന്നാൽ “പുത്തൻ അഴക്” എന്നാണ്. അതുതന്നെയായിരുന്നു അവൾ.

ഇന്ന്, നമ്മൾ ഷിറിന്നായി വിലപിക്കുന്നു, നാളെ അവളുടെ കൊലയാളികളെ നാം നിന്ദിക്കും.

അൽജസീറയിൽ മുതിർന്ന രാഷ്ട്രീയ നിരൂപകനും, എഴുത്തുകാരനും പ്രൊഫെസ്സറുമായ മർവാൻ ബിഷാറ എഴുതി അൽജസീറ പ്രസിദ്ധീകരിച്ചത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.