ഷിറിനെ ഒരു അടഞ്ഞ അദ്ധ്യായമായി അവതരിപ്പിക്കാൻ ഒരിക്കലും ഞാൻ തയ്യാറല്ല. ഷിറിൻ പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അധിനിവേശ ഭീകരത റിപ്പോർട്ട് ചെയ്തവളാണ്. അവൾ തന്റെ ജീവിതകാലം മുഴുവൻ ഉപയോഗിച്ച് തുറന്നു കാട്ടാൻ ശ്രമിച്ച ഇസ്റായേലിൻ്റെ ഭ്രാന്തിന്റെ തന്നെ ഇര.
അബു അകലെഹ് എന്നത് അറബ് ലോകത്തെ ഒരു കുടുംബ പേരാണ്. വിദൂരമെങ്കിലും രബത് മുതൽ റിയാദ് വരെയുള്ള വീടുകളിൽ സർവ്വവ്യാപിയായ ഒന്ന്. ഫലസ്തീനിൽ നിന്ന് ലോകത്തിലൂടെനീളം പ്രതിധ്വനിക്കുന്ന ധീരമായ ശബ്ദത്തിന്റെ ഉടമയാണ് അനുഭവ സമ്പന്നയായ ഈ പത്രപ്രവർത്തക. താൽക്കാലിക പത്രപ്രവർത്തകർ വന്നുപോയി കൊണ്ടിരിക്കുമ്പോഴും, ഷിറിൻ പലസ്തീനിലെ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി. വർഷങ്ങളായി, ഒരു ദിവസം പോലും വിശ്രമമില്ലാതെ തന്റെ മാതൃനാട് കൈവശപ്പെടുത്തിയവരെ മുഖാമുഖം നേരിട്ടുകൊണ്ടിരുന്നു.
ഷിറിൻ്റേത് ശാന്തവും വിശ്വസനീയവും സ്ഥായിഭാവവുമുള്ള ശബ്ദമായിരുന്നു. ഏറ്റവും ഭയാനകമായ സാഹചര്യങ്ങളും രക്തരൂക്ഷിതമായ രംഗങ്ങളും അഭിമുഖീകരിക്കുമ്പോൾ പോലും എല്ലായ്പ്പോഴും ശാന്തയായി സംയമനം പാലിച്ച് ഒക്കെയും ഒപ്പിയെടുത്തു. തീർച്ചയായും അത് നമ്മൾ മനസ്സിലാക്കുന്നതിന്റേയും തിരിച്ചറിഞ്ഞതിന്റേയും അപ്പുറമാണ്.
നിറഞ്ഞ ആത്മവിശ്വാസത്തോടും വ്യക്തിത്വത്തോടും കൂടെ അവർ പലസ്തീനിലെ തെരുവുകളിലൂടെ നടന്ന് അതിന്റെ അഭയാർത്ഥി ക്യാമ്പുകളുടെ ഇടവഴികളിലൂടെ ചെന്ന് ലോകത്തോട് ഇത്രയും വാചാലമായി സംസാരിച്ച രീതിയിൽ എന്നും എന്തോ അധൃഷ്ഠമായതും മാന്ത്രികതയുമുണ്ട്.
അവർ എല്ലായ്പ്പോഴും വസ്തുതാപരമായും വസ്തുനിഷ്ഠവുമായാണ് ജോലിചെയ്തത്. അതെ, എല്ലായ്പ്പോഴും കൃത്യമായിരുന്നു. ഒരിക്കലും കയ്യിൽ നിന്ന് വിട്ടുപോകാതെ വിസ്മയിപ്പിച്ചവൾ.
ഒരു യുദ്ധ പത്രപ്രവർത്തകയായിരുന്നിട്ടും കാരുണ്യത്തിന്റെ പ്രഭാവലയം പേറിയവൾ. മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥക്കിടയിൽ അവിശ്വസനീയമാംവിധം മനുഷ്യത്വമുള്ളവൾ. തീർച്ചയായും അവർ അത്യാവേശമുള്ള ഒരു റിപ്പോർട്ടറായിരുന്നു. ദുരിതമനുഭവിക്കുന്ന തന്റെ മാതൃരാജ്യത്തോടുള്ള അതിരറ്റ സ്നേഹവും വേദനയും കലർന്നതിന്റെ പ്രതിഫലനമാണ് ആ ആവേശം.
1967-ലെ ഇസ്രായേൽ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം ഫലസ്തീനിന്റെ ഹൃദയഭാഗമായ ജറുസലേമിലാണ് ഷിറീൻ ജനിച്ചതെന്നത് ശ്രദ്ധേയമാണ്. ബെത്ലഹേം ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള അവൾ ജേണലിസം പഠിച്ചു. മുഴുവൻ സമയ പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് സംവാദങ്ങളും ജനാധിപത്യവും പ്രോത്സാഹിപ്പിച്ചു കൊണ്ട് ആദ്യം UNRWA യിൽ ജോലി ചെയ്തു. പിന്നീട് MIFTAH ലേക്ക് കടന്നു.
1997 ൽ പത്രപ്രവർത്തനത്തിലേക്ക് കടന്ന അവൾ കാൽ നൂറ്റാണ്ട് കാലം തന്റെ സമയം ഉദാരമായി നൽകികൊണ്ട് ഇരുട്ടറകളിൽ വെളിച്ചമായി. തൊഴിലിലെ അതികായന്മാർക്കിടയിൽ അറബ് മാധ്യമ രംഗത്തെ അടയാളപ്പെടുത്തിയവൾ. അവർ അൽ ജസീറയ്ക്ക് അതിന്റെ വേറിട്ട നിറം നൽകുകയും അതിനായി അറബ് ലോകത്തിന്റെ ഹൃദയത്തിൽ നിന്ന് വർത്തകൾ എത്തിക്കാൻ സഹായിക്കുകയും ചെയ്തു.
അവൾ ഒരു യുദ്ധ റിപ്പോർട്ടർ ആയിരുന്നെങ്കിലും , പതിറ്റാണ്ടുകളായി, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തും തെളിവുകളും സൂചനകളും ശേഖരിച്ചും കുറ്റവാളികളെ തുറന്നുകാട്ടിയും അന്വേഷണാത്മക പത്രപ്രവർത്തന രംഗത്തും അവർ സജീവമായിരുന്നു.
പഴയ വാർത്താചിത്രങ്ങൾ എടുത്ത് കാണുമ്പോൾ, ചെറുപ്പക്കാരിയായ ശാന്തമായി ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന ഷിറിനിൽ നിന്ന് ഇന്നും അന്ത്യം കാണാതെ അരനൂറ്റാണ്ടായി തുടർന്നുകൊണ്ടിരിക്കുന്നു മനുഷ്യത്വരഹിതമായ അധിനിവേശത്തിന് കീഴിൽ അല്ലെങ്കിൽ അതിനെ മറികടന്നു വളർന്നുവന്നു എന്നത് അതിശയകരമായി തോന്നും. ഷിറിന്റെ മരണത്തെക്കുറിച്ചുള്ള ക്ലീഷെകളും ഗൂഢാലോചനകളും കൊണ്ട് അവളുടെ ഓർമ്മകൾ നമ്മൾ അലങ്കോലപ്പെടുത്തരുത്. ഷിറിൻ ക്ലീഷെ ചെയ്യാറില്ല.
അവൾ ഇസ്രായേലി അധിനിവേശത്തിന്റെ ഇരയാണ്. ഏത് സൈനികനാണ് ട്രിഗർ വലിച്ചതെന്നത് അപ്രസക്തമാണ്. രാവിലെ അവളെ കൊന്നത് പോരാത്തത് കൊണ്ടാണോ ഇസ്രായേൽ സെക്യൂരിറ്റിക്ക് ഉച്ചയ്ക്ക് അവളുടെ വീട് റെയ്ഡ് ചെയ്തത്? എന്തുകൊണ്ടാണിത്? കാരണം അവർ അങ്ങനെയാണ്. വളരെക്കാലമായി നമ്മെ ഷിറിൻ ഗൗരവത്തോടെയും സ്നേഹത്തോടെയും ആദരിച്ചത് പോലെ അവളുടെ ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ നമ്മൾക്ക് അവളെ ആദരിക്കാം.
അറബിയിൽ ഷിറിൻ എന്നാൽ “പുത്തൻ അഴക്” എന്നാണ്. അതുതന്നെയായിരുന്നു അവൾ.
ഇന്ന്, നമ്മൾ ഷിറിന്നായി വിലപിക്കുന്നു, നാളെ അവളുടെ കൊലയാളികളെ നാം നിന്ദിക്കും.
അൽജസീറയിൽ മുതിർന്ന രാഷ്ട്രീയ നിരൂപകനും, എഴുത്തുകാരനും പ്രൊഫെസ്സറുമായ മർവാൻ ബിഷാറ എഴുതി അൽജസീറ പ്രസിദ്ധീകരിച്ചത്.