എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള കാലതാമസം ചോദ്യംചെയ്ത് സുപ്രീം കോടതി. നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എൻഡോസൾഫാൻ ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കവയെയാണ് കോടതിയുടെ ഇടപെടൽ. ഇരയായവർക്കു നൽകാൻ തീരുമാനിച്ച 5 ലക്ഷം രൂപ ഉടനെ നൽകാനും ആവശ്യമായ വൈദ്യസഹായം എത്തിക്കാനും അതിനായി എല്ലാ മാസവും റീവ്യൂ മീറ്റിംഗ് ചേരാനും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.
ആകെയുള്ള 3074 ഇരകളിൽ കോടതിയിൽ ഹർജി സമർപ്പിച്ച
8 പേർക്ക് മാത്രമാണ്, ഹർജി നൽകിയതിനെ തുടർന്ന് സർക്കാർ നഷ്ടപരിഹാരം നൽകിയത്. ഇത് ശ്രദ്ധയിൽ പെട്ട ജസ്റ്റിസ് ഡി. വൈ ചന്ദ്രജൂഡ്, സൂര്യ കാന്ത് ബെഞ്ച്, സമയം വൈകിയത് ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് 50000 രൂപ വീതം മൂന്നാഴ്ചക്കുള്ളിൽ നൽകണമെന്നും ഉത്തരവിട്ടു.
‘കോടതിയെ സമീപിച്ച 8 പേർക്ക് മാത്രമാണ് നൽകാമെന്ന് ഉറപ്പുനൽകിയ 5 ലക്ഷം രൂപ നൽകിയത്. കോടതിയെ സമീപിക്കാൻ സൗകര്യമുള്ളവർക്ക് മാത്രം നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ യുക്തി മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. 5 വർഷമായി യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലാത്ത ഇരകളുടെ എണ്ണം വളരെ കൂടുതലാണ്. ഇരകൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരാണ്, അവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകേണ്ടതുണ്ട്, ഇരകൾക്ക് നൽകാനായി സർക്കാർ കഴിഞ്ഞ ജനുവരി 15 ന് തന്നെ 200 കോടി രൂപ വകയിരുത്തിയത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
ചീഫ് സെക്രട്ടറി സമർപ്പിച്ച 2022 മെയ് 9 ലെ കംപ്ലയൻസ് റിപ്പോർട്ട് ബെഞ്ച് പരിഗണിച്ചു. എൻഡോസൾഫാൻ ബാധിച്ച, നഷ്ടപരിഹാരം നൽകേണ്ട 3074 പേരുടെ വീടുകൾ സന്ദർശിച്ചന്നും, ഇവരിൽ 102 പേർ കിടപ്പിലായവരും, 326 പേർ മാനസിക വെല്ലുവിളി നേരിടുന്നവരും, 2966 പേർ ബാക്കിയുള്ള വിഭാഗത്തിൽ പെട്ടവരാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
“സംസ്ഥാന സർക്കാർ ഇങ്ങനെ ചെയ്യാൻ പാടില്ല. കോടതിയെ സമീപിച്ച 8 ഇരകൾക്ക് മാത്രമാണ് നഷ്ടപരിഹാരം. മറ്റുള്ളവരെ തഴഞ്ഞു. ഇവർ എൻഡോസൾഫാൻ ഇരകളാണ്. അവരിൽ ചിലർക്ക് കാൻസർ ഉണ്ട്, ചിലർക്ക് മാനസിക വൈകല്യവും. ഈ പാവപ്പെട്ട ജനങ്ങൾ നീതിക്കായി ഡൽഹി വരെ വരേണ്ടതിന്റെ ആവശ്യമെന്താണ്? നിങ്ങൾ ഇത് സ്വയം ചിന്തിക്കുക. ഞങ്ങളുടെ വിധി 2017 ജനുവരി 10ലായിരുന്നു, 5 വർഷങ്ങൾക്ക് മുമ്പ്”, ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു.
“പ്രതിഷേധങ്ങൾക്കൊടുവിലാണ് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ആരംഭിച്ചത് തന്നെ. എന്ന് മാത്രമല്ല കോടതിയുടെ താക്കീതില്ലായിരുന്നുവെങ്കിൽ നിങ്ങൾ ഒന്നും ചെയ്യിലായിരുന്നു. ഇത് ഒരു ക്ഷേമരാഷ്ട്രത്തിന് ചേർന്നതല്ല” – ജസ്റ്റിസ് കാന്ത് പറഞ്ഞു.