പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ പല വിധത്തിലാണ് ലോകത്ത് ചർച്ച ചെയ്യപ്പെടാറുള്ളത്. ലോകത്തെ മുഖ്യധാര മാധ്യമ ഭാഷയിൽ അവിടെ നടക്കുന്ന ചെറുതും വലുതുമായ അക്രമങ്ങൾ പലസ്തീൻ – ഇസ്രായേൽ സംഘർഷങ്ങൾ എന്ന നിലക്കാണ് അവതരിപ്പിക്കപ്പെടാറുള്ളത്. യഥാർത്ഥത്തിൽ ഇരു കൂട്ടരും തമ്മിലെ സംഘർഷങ്ങളായല്ല ഈ സംഭവങ്ങളെ മനസിലാക്കേണ്ടത്. പലസ്തീനിയൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ തുടർച്ചയായാണ് അവ മനസിലാക്കപ്പെടേണ്ടത്. കാലങ്ങളായി ഇസ്രായേൽ പിന്തുടർന്ന് പോരുന്ന അക്രമങ്ങളുടെയും, യുദ്ധങ്ങളുടെയും രീതി പരിശോധിച്ചാൽ, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശ നടപടികളിൽ വ്യക്തത വരുന്നതാണ്.
അതിൽ ഏറ്റവും പ്രധാനപെട്ടതാണ് എല്ലാ വർഷവും റമദാൻ മാസത്തിൽ മസ്ജിദുൽ അഖ്‌സയിൽ ഒത്തുകൂടുന്ന പലസ്തീനികൾക്കെതിരെയുള്ള ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ. എല്ലാ റമദാനിലും ഇസ്രായേൽ പലസ്തീനിൽ അക്രമങ്ങൾ നടത്തുന്നത് യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. പലസ്തീൻ ഇസ്രായേൽ സംഘർഷം എന്ന മാധ്യമ നിർമിത ബോധ്യത്തിലൂടെ അവ മനസിലാക്കാനും സാധ്യമല്ല.
ഇസ്രായേൽ എന്ന രാഷ്ട്രത്തെ രൂപപ്പെടുത്തിയ രാഷ്ട്രീയം തന്നെയാണ് തുടർച്ചയായി റമദാനിൽ പലസ്തീനികൾ മസ്ജിദുൽ അഖ്‌സയിൽ വെച്ച് അക്രമിക്കപ്പെടാൻ കാരണം. ഇസ്രായേൽ രാഷ്ട്രത്തെ സാധ്യമാക്കുന്ന ആശയപരമായ അടിത്തറ ജൂത വംശീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള സയണിസ്റ്റ് വംശീയവാദമാണ്. തങ്ങളുടെ വാഗ്ദത്വ ഭൂമിയാണ് ഇതെന്നും ജെറുസലേം തങ്ങളുടെ വിശുദ്ധ ഗേഹമെന്നും അവർ വാദിച്ചു. മാത്രമല്ല ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ അടിത്തറ തന്നെ വലിയൊരു കള്ളത്തിന് മുകളിൽ കെട്ടിപ്പെടുത്തതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂതരെ ഇസ്രായേൽ എന്ന രാഷ്ട്രത്തിന് കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് അവർ ഉന്നയിച്ച സുപ്രധാന വാദം ‘ഭൂമിയില്ലാത്ത ജനതക്ക് ജനത ഇല്ലാത്ത ഭൂമി’ എന്നതായിരുന്നു. ഇത് പലസ്തീൻ എന്ന ദേശത്തെയും അവിടെയുള്ള മനുഷ്യരെയും അദൃഷ്യവൽകരിച്ചു. ഇങ്ങനെ രൂപം കൊണ്ട ഇസ്രായേൽ രാഷ്ട്രം പിന്നീട്, പലസ്തീനിലെ ഓരോ ഭൂപ്രദേശവും കൈയേറുകയും, അവിടങ്ങളിലുള്ള മനുഷ്യരെ പുറന്തള്ളുകയും, അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കൊന്നുമാണ് ഇന്നത്തെ ഇസ്രായേൽ എന്ന രാഷ്ട്രം സ്ഥാപിച്ചെടുതതത്.
ഈ ചരിത്ര യാഥാർഥ്യത്തിൽ നിന്ന് അവിടെ നടക്കുന്നത് ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അല്ലെന്നും, ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേലും അവിടത്തെ ജനങ്ങളുടെമേലും നടത്തികൊണ്ടിരിക്കുന്ന അധിനിവേശമാണെന്ന് വ്യക്തമാകുന്നു.
ലോകത്ത് രാഷ്ട്രീയമായ എല്ലാ അധിനിവേശ പ്രവർത്തനങ്ങളും പ്രത്യക്ഷത്തിൽ അവസാനിക്കുന്നുണ്ടെങ്കിലും പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം ഇന്നും ലോകത്തിന്റെ മുന്നിൽ അവശേഷിക്കുന്ന ഒരു ചോദ്യചിഹ്നമാണ്. എന്തുകൊണ്ട് പലസ്തീൻ അധിനിവേശം മാത്രം ഇപ്പോഴും അവസാനിക്കാതെ തുടരുന്നു എന്ന ചോദ്യത്തിന് സയണിസം എന്ന വംശീയ പ്രത്യയശാസ്ത്രമാണ് ഉത്തരം.
സയണിസ്റ്റ് വംശീയവാദത്തിന്റെ മറ്റൊരു പ്രധാന ആശയമാണ് ഗ്രേറ്റർ ഇസ്രായേൽ (greater israel) എന്ന കാഴ്ചപ്പാട്. പലസ്തീനിലെ ഏതാനും ഭൂപ്രദേശങ്ങൾ കീഴടക്കാനും അവിടങ്ങളിൽ ജൂതമാരെ കൊണ്ടുവന്ന് ജൂതമാരുടെ ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നത് മാത്രമല്ല സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവശ്യം. പലസ്തീൻ, ലബാനോൻ, ഈജിപ്ത്, സിറിയ, ജോർദാൻ തുടങ്ങിയ വലിയൊരു ഭൂപ്രദേശത്തെ ഇസ്രായേലിന് കീഴിലേക്ക് കൊണ്ടുവരിക എന്നതാണ് ഗ്രേറ്റർ ഇസ്രായേൽ പദ്ധതി. നിലവിൽ വിവിധ രാഷ്ട്രങ്ങളും ഭരണകൂടങ്ങളുമായി നിൽക്കുന്ന ഈ പ്രദേശങ്ങളെ തങ്ങളുടെ ഗ്രെറ്റർ ഇസ്രായേൽ ആക്കി മാറ്റുന്നതിന് സയണിസ്റ്റുകൾക്ക് മുന്നിൽ ഒറ്റ വഴി മാത്രമാണ് ഉള്ളത്. അത് ഇവിടങ്ങളിലുള്ള ജന സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ്. ആ ഉന്മൂലന പദ്ധതിയുടെ ടെസ്റ്റ് ഡോസ് ആണ് പലസ്തീനിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.
എന്തുകൊണ്ട് റമദാൻ?
ഇത്രയും യാഥാർഥ്യങ്ങൾ മൻസിലാക്കപ്പെടുമ്പോഴാണ് എന്തുകൊണ്ട് പലസ്തീനികൾ റമദാനിൽ കൂടുതലായി അക്രമത്തിന് ഇരയാകുന്നത് എന്ന് വ്യക്തമാകുകയുള്ളൂ.
- മറ്റ് മാസങ്ങളിൽ വിവിധ ചെക്ക് പോയിന്റുകൾക്കിടയിലും, പരസ്പരം കാണുവാനോ ഒത്തുചേരുവാനോ സാധിക്കാതെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന പലസ്തീൻ ജനത, റമദാനിൽ അവരുടെ പുണ്യ ഭവനമായ മസ്ജിദുൽ അഖ്‌സയിൽ ഒത്തുകൂടുന്നു. കൂടുതൽ ആളുകൾ ഒത്തുകൂടുന്ന ഒരു സന്ദർഭത്തെ വംശീയ ഉന്മൂലനവാദികൾ തങ്ങളുടെ പ്രധാന സാധ്യതയായി കാണുന്നു എന്നതാണ് ഒന്നാമത്തെ സംഗതി.
- മസ്ജിദുൽ അഖ്‌സ മുസ്ലിങ്ങളുടെ മുഖ്യ കേന്ദ്രം അല്ലാതാക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവിടെ കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ അക്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നു.
- മസ്ജിദുൽ അഖ്‌സയിൽ അക്രമങ്ങൾ നടത്തുകയും ആ പള്ളി വൃത്തികേട് ആക്കുകയും ചെയ്യുന്നതിലൂടെ മുസ്ലിം വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിന് കാരണമാണ്.
തുടർച്ചയായി റമദാനിൽ പലസ്തീനികൾ അക്രമിക്കപ്പെടുന്നത് കേവല യാദൃശ്ചികതയല്ലെന്നും, അധിനിവേശപരവും വംശീയ ഉന്മൂലന ഉള്ളടക്കമുള്ളതുമായ ഒരു ചരിത്രവും വർത്തമാനവുമാണ് പലസ്തീൻ അക്രമങ്ങൾക്ക് പുറകിൽ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.