ആതിഫ് ഹനീഫ്
ജൻഡർ സംവാദങ്ങൾ കേരളത്തിൽ പുതിയ ചില ആലോചനാ പരിസരങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണനയും അവകാശങ്ങളും വേണം എന്നതാണ് ഇത്തരം ചർച്ചകളുടെ ആകത്തുക.
അവസര സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യമായ ആലോചന വിഷയം ആകുമ്പോൾ തന്നെ നമ്മുടെ പരിതസ്ഥിതിയിൽ അവയെ കുറിച്ചുള്ള സംവാദങ്ങളും പ്രയോഗവൽകരണവും പലപ്പോഴും പ്രതിലോമകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തരം സംവാദങ്ങളുടെ ആമുഖമായി മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഏതൊരു സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച വിശകലനങ്ങളും വിമർശനങ്ങളും സാധ്യമാക്കുന്ന നിർണിതമായ ഒരു ആശയ പരിസരത്തെ കുറിച്ചാണ്.
കേരളത്തിൽ നിലവിൽ ജൻഡർ ന്യൂട്രാലിറ്റി ചർച്ചകൾ കേവലം ജൻഡറിനെ കുറിച്ചുള്ള നിർവചന – നിർവാഹകത്വ ചർച്ച മാത്രമായിട്ടല്ല കാണേണ്ടത്. മറിച്ച് അത്തരം ചർച്ചകൾ രൂപപ്പെടുത്തുന്ന അതത് ആശയ – സൈദ്ധാന്തിക പരിസരത്തെ കുറിച്ചുമുള്ള ധാരണ ഉണ്ടായാൽ മാത്രമേ വിഷയത്തിന്റെ മർമത്തിൽ നിന്നുള്ള വിശകലനങ്ങൾ സാധ്യമാവൂ. ഇന്ന് നടക്കുന്ന ജൻഡർ ന്യൂട്രാലിറ്റി ചർച്ചകളുടെ ഒരറ്റത്ത് ലിബറലിസം നിർമിച്ചെടുത്ത വിശകലനങ്ങളും മറു ഭാഗത്ത് ലിബറൽ ആഖ്യാനങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത മതങ്ങളുടേതടക്കമുള്ള വിശകലന ഉപാധികളുമാണ് ഉള്ളത്.
ഇന്നത്തെ ജൻഡർ സംവാദങ്ങൾ പ്രധാനമായും രണ്ട് കാഴ്ചപ്പാടുകൾ നിർമിച്ചാണ് മുന്നോട്ട് പോകുന്നത്. ലിബറലിസം നിർവചിച്ച ‘പുരോഗമന’ കാഴ്ചപ്പാട് ഒരു ഭാഗത്തും ഈ കാഴ്ചപ്പാടിന്റെ പ്രശ്നങ്ങളെ ചൂണ്ടികാണിക്കുകയോ വിമർശന വിധേയമാക്കുകയോ ചെയ്യുന്ന മറ്റൊന്ന് മറുഭാഗത്തും. ഇതിൽ തങ്ങളുടെ നിർവചനങ്ങൾ സ്വയം പുരോഗമനമാണ് എന്ന് കരുതുന്നതു കൊണ്ട് തന്നെ അതിനെതിരെയുള്ള വിമർശന ശബ്ദങ്ങളെ എളുപ്പം പുരോഗമന വിരുദ്ധമായി ചിത്രീകരിക്കുന്ന പ്രവണത ലിബറൽ ആഖ്യാനങ്ങളിൽ പ്രകടമാണ്. ലിബറലിസം മുന്നോട്ട് വെക്കുന്ന ജൻഡർ ന്യൂട്രൽ വാദത്തെ പരിശോധിക്കാനുള്ള ശ്രമമാണ് ഈ എഴുത്ത്.
ജൻഡർ ന്യൂട്രാലിറ്റിയിലെ പ്രധാന വിഷയങ്ങൾ
1.വസ്ത്ര സ്വാതന്ത്ര്യം
സ്ത്രീ – പുരുഷൻമാരുടെ വസ്ത്രങ്ങളാണ് ഇന്നത്തെ ജൻഡർ സംവാദങ്ങളിലെ പ്രധാന വിഷയങ്ങളിൽ ഒന്ന്. കേരള സർക്കാരിന്റെ തന്നെ പിന്തുണയോടെ ഈ അടുത്ത് ഒരു സ്കൂളിൽ അവിടെ ഉള്ള പെൺകുട്ടികളുടെ യൂണിഫോമും ആൺകുട്ടികളെ പോലെ ഷർട്ടും പാന്റും ആക്കിയിരുന്നു. ഇത് ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തു. പെണ്കുട്ടികൾക്ക് ഇടയിൽ ഷർട്ടും പാന്റും ധരിക്കാൻ ഇഷ്ട്ടമുള്ളവരോ, അത് കംഫർട്ട് ആയി തോന്നുന്നവരോ ഉണ്ടാകാം ഇന്ത്യൻ ഭരണഘടന പ്രകാരം ഓരോ പൗരനും അവൻ/അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.
എന്നാൽ ഇവിടെയുള്ള പ്രശ്നം സ്ത്രീകൾ പുരുഷന്മാരുടെ വസ്ത്രം ധരിക്കുന്നതിലൂടെ നിലനിൽക്കുന്ന ജൻഡർ പ്രശ്നങ്ങൾക്ക് അത് എന്ത് പരിഹാരമാണ് നൽകുന്നത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്ന് മാത്രമല്ല ഇത്തരം നടപടികൾ യഥാർത്ഥത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറച്ച് കാണിക്കുന്നതുമാണ്. കേവലമൊരു വസ്ത്രം മാറുന്ന ലാഘവത്തിൽ സ്ത്രീകൾക്ക് എതിരായ വിവേചനങ്ങൾ അവസാനിക്കും എന്ന ധാരണയാണ് ഇതിലൂടെ ഉത്പാദിപ്പിക്കപെടുന്നത്.
വസ്ത്രവുമായി ബന്ധപ്പെട്ട മറ്റൊരു ലിബറൽ ആഖ്യാനം ആർക്കും ഇഷ്ടമുള്ള ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശമുണ്ട് എന്നതാണ്. വിശിഷ്യാ ഈ സംവാദം സ്ത്രീകളുടെ വസ്ത്രധാരണത്തെ കേന്ദ്രികരിച്ചാണ് കൂടുതൽ വികസിക്കാറുള്ളത്. ഇതിന്റെ മറുപുറം ആലോചിക്കുമ്പോൾ ഈ അടുത്ത് എഴുത്തുകാരൻ സിവിക്ക് ചന്ദ്രനെതിരെയുള്ള പീഡന പരാതിയിൽ കോടതി നടത്തിയ പരാമർശങ്ങൾ ഗൗരവത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതാണ്.
ഒരു ഭാഗത്ത് ലിബറൽ ആഖ്യാനങ്ങൾ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് വചാലരാവുകയും, എന്നാൽ ആ വസ്ത്ര സ്വാതന്ത്ര്യം സ്ത്രീകൾക്കെതിരായ അതിക്രമത്തിനുള്ള ന്യായികരണമായും ഇവർ ഉന്നയിക്കുന്നു. സിവിക്ക് ചന്ദ്രൻ കോടതിയിൽ വാദിച്ചത് ആ സ്ത്രീയുടെ വസ്ത്രം പ്രകോപനപരമായിരുന്നു എന്നാണ്. ആ വാദത്തെ ഉദ്ധരിച്ചാണ് കോടതി ജാമ്യം നൽകിയതും.
എന്താണ് ഇത് പറഞ്ഞു വെക്കുന്നത്? ലിബറലിസം തന്നെ പറയുന്ന സ്ത്രീ വിമോചനത്തിന്റെ സുപ്രധാന ഘടകമായ വസ്ത്ര സ്വാതന്ത്രം ഇവിടെ സ്ത്രീകൾക്കെതിരായ പീഡനത്തെ പോലും ന്യായിക്കാരിക്കാൻ കാരണമാകുന്നു.
2.ലൈംഗിക സ്വാതന്ത്ര്യം
ലിബറൽ ആഖ്യാനങ്ങളിലെ മറ്റൊരു സുപ്രധാന കാഴ്ചപ്പാടാണ് സ്വതന്ത്ര ലൈംഗികത. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗീകതയിൽ ഏർപ്പെടാനുള്ള അവകാശങ്ങൾ ഉണ്ടാവുക എന്നതാണ് മറ്റൊരു വാദം.
കേരളത്തിലെ കലാലയത്തിൽ അടക്കം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത്തരം വാദങ്ങൾ ഉന്നയിച്ചതായി കാണാൻ കഴിയും. ഇതും ഭരണഘടന പ്രകാരം നിയമപരമായ ഒരു സംഗതിയാണ് ഇന്ത്യയിൽ. സ്വതന്ത്ര ലൈംഗികത നമ്മുടെ സാമൂഹിക സുസ്ഥിരതക്ക് കോട്ടം വരുത്തുന്നു എന്ന വിവിധങ്ങളായ പഠനങ്ങളും ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്.
ഒന്ന്, ഇതിലൂടെ കുടുംബം എന്ന ഘടന അട്ടിമറിക്കപ്പെടുകയും സ്ത്രീ പുരുഷൻ എന്ന രണ്ട് വ്യക്തികേന്ദ്രിത സ്വത്വങ്ങൾ മാത്രമായി മനുഷ്യൻ മാറുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഒരു സമൂഹത്തിന്റെ കെട്ടുറപ്പും വികാസവും സാധ്യമാക്കുന്നതിൽ കുടുംബ ഘടന നിർണായകമായ പങ്കാണ് വഹിക്കുന്നത്. കുടുംബ ഘടനയുടെ പ്രധാന സവിശേഷത പരസ്പരമുള്ള ആശ്രിതത്വവും കൂട്ടായ പരിശ്രമങ്ങളും സാധ്യമാക്കുന്ന ഒരു ഇടമാണ് അത് എന്നതാണ്. ഇത്തരമൊരു സവിശേഷത അതാത് കുടുംബങ്ങളെ മാത്രമല്ല അങ്ങനെയുള്ള അനേകം കുടുംബങ്ങളിലൂടെ ഒരു സമൂഹത്തിന്റെ തന്നെ ഗുണകരമായ വികാസത്തെ സാധ്യമാക്കുകയും ചെയ്യുന്നു.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഇതാണ്. ‘Fatherless america: confronting our most urgent social problem’ എന്ന പുസ്തകം ഇത് വളരെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ഉത്തരവാദിത്വ നിർവഹണം ഇല്ലാതെയുള്ള ലൈംഗിക ബന്ധങ്ങളും തുടർന്നുള്ള കുട്ടികളുമൊക്കെ അമേരിക്കയുടെ സാമൂഹിക ഘടനയിൽ തന്നെ വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു എന്നാണ് ഈ പുസ്തകം വാദിക്കുന്നത്. മാതാപിതാക്കൾ ഇല്ലാതെ സമൂഹത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് വെലിച്ചെറിയപ്പെടുന്ന കുട്ടികളുടെ ഭാവി പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുകയും മറ്റൊരു ഘട്ടത്തിൽ അവർ കുറ്റവാളികൾ ആയി തീരാനുള്ള സാധ്യതയാണ് അമേരിക്കൻ അനുഭവങ്ങൾ നമ്മളോട് പറയുന്നത്.
സ്വതന്ത്ര ലൈംഗികത നമ്മുടെ നാട്ടിലും ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. പ്രധാനമായും പുരുഷാധിപത്യപരമായ ഒരു സാമൂഹികതകകത്ത് ഇത്തരം പ്രതിജ്ഞാബദ്ധമല്ലാത്ത ബന്ധങ്ങൾ സ്ത്രീകളുടെ ജീവിതമാണ് പ്രാഥമികയും ദുരിതത്തിലാക്കുന്നത്.
വസ്ത്ര സ്വാതന്ത്ര്യവാദവും ഉദരലൈംഗികതയും ഒക്കെ മുന്നോട്ട് വെക്കുന്നതിലൂടെ ലിബറൽ ആഖ്യാനങ്ങൾ അത് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് എന്നാണ് വാദികാറുള്ളത്. എന്നാൽ നമ്മുടെ അനുഭവങ്ങൾ അത്തരത്തിൽ ഉള്ളതല്ല എന്നതാണ് സാമൂഹിക യാഥാർഥ്യം നമ്മളെ ബോധ്യപ്പെടുത്തുന്നത്. ഇവിടെ പറയാൻ ശ്രമിച്ചത് ലിബറലിസം മുന്നോട്ട് വെക്കുന്ന ജൻഡർ ന്യൂട്രാലിറ്റി എന്ന കാഴ്ചപ്പാടും അതിന് നൽകുന്ന നിർവചനങ്ങളും ഉണ്ടാക്കുന്ന വിപത്തിന് ലിബറൽ കാഴ്ചപ്പാടിൽ തന്നെയും പരിഹാരങ്ങൾ ഇല്ലായെന്നും, പലപ്പോഴും അവരുടെതന്നെ മറ്റ് ആശയങ്ങളോട് അവ ചേർന്ന് പോകാത്തതുമാണ് എന്നാണ്. അഥവാ ജൻഡർ ന്യൂട്രാലിറ്റിയെ സംബന്ധിച്ച സമീപകാല സംവാദങ്ങൾ കൃത്യമായ അസൂത്രണങ്ങളോ വേണ്ടവിധത്തിൽ ഉൾക്കൊള്ളൽ സ്വഭാവമുള്ളതോ അല്ലെന്നും, ചില നിക്ഷിപ്‌ത താൽപര്യങ്ങളെ സാധൂകരിക്കുന്നതിനപ്പുറം യഥാർത്ഥ ജൻഡർ പ്രശ്നങ്ങൾക്ക് അവ ഗുണകരമാകുന്നേയില്ല എന്നും മനസിലാക്കപ്പെടേണ്ടതുണ്ട്.