ഹിബ വി
ഞാൻ ആദ്യമായി പ്രസംഗിച്ചത് മദ്രസ വേദിയിലാണ്. ഇത്ര ബാസുള്ള ശബ്ദം വെച്ച് ഒരു നാണക്കേടും ഇല്ലാതെ ഇസ്ലാമിക ഗാനവും മാപ്പിളപ്പാട്ടും പാടി തീർത്തത് മദ്രസ സർഗ്ഗമേളകളിലാണ്. ക്വിസ്, പ്രസംഗം, പൊതു പരീക്ഷക്ക് ഡിസ്റ്റിഗ്‌ഷൻ തുടങ്ങി ഒരുപാട് സമ്മാനങ്ങൾ ഞാൻ മദ്രസയിൽന്ന് വാങ്ങി കൂട്ടിയുണ്ട്. അടി കിട്ടും, പോവാൻ മടിയാണ് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വാശി പിടിച്ച് മദ്രസ പോക്ക് അഞ്ചാം ക്ലാസ്സിൽ വെച്ച് നിർത്തിയതും ഇതേ ഞാൻ തന്നെയാണ്.
എനിക്ക് അഞ്ചാം ക്ലാസിൽ വെച്ച് സ്കൂളിൽ നിന്ന് അടി കിട്ടിയത് ജനൽ ചാടിയതിനായിരുന്നു. (സർക്കാർ സ്കൂളിലെ കമ്പിയില്ലാത്ത ജനൽ). ജനൽ വഴി ക്ലാസ്സിൽ കയറിയ പെൺകുട്ടികൾ ആരൊക്കെ എന്ന് എടുത്തു ചോദിച്ചു ക്ലാസ് മുറിയുടെ മുന്നിൽ കൊണ്ട് പോയി പെൺകുട്ടികൾ ജനൽ ചാടുന്നതിനെ പരിഹസിച്ചു തന്ന അടി കൈനീട്ടി വാങ്ങി മിണ്ടാതെ സീറ്റിൽ പോയിരുന്ന് തലതാഴ്ത്തി കരഞ്ഞത് എനിക്കോർമ്മയുണ്ട്. എന്നെ സമ്പന്ധിച്ചിടത്തോളം അത് വലിയ അപമാനമായിരുന്നു. സ്കൂളുകളൊക്ക പൊളിച്ചു കളഞ്ഞാലോ, ആ സാറിനെ മാറ്റികളഞ്ഞാലോ ഇതിന് പരിഹാരം ആവുമെന്ന് എനിക്ക് ആരും പറഞ്ഞു തന്നിട്ടില്ല. ആ സാർ അല്ലെങ്കിൽ വേറൊരാൾ എന്നെ അപമാനിച്ചു, എന്റെ ‘ജനൽ ചാട്ടം’ നിർത്തിക്കാനുണ്ടായിരുന്ന സാധ്യത വളരെ വലുതായിരുന്നെന്ന് ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്.
മദ്രസകൾ സ്ത്രീവിരുദ്ധതിയില്ലാത്ത സ്ഥലമാണെന്ന് എനിക്ക് അഭിപ്രായമില്ല. മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായതായി അടുത്ത സുഹൃത്തുക്കൾ പലരും പറഞ്ഞറിവുമുണ്ട്. എന്റെ ‘ഇമോഷൻ മെമ്മറി’ (ഓർമ്മകൾ വൈകാരിക വേലിയേറ്റങ്ങൾ ഉണ്ടാക്കുന്ന അവസ്ഥ) ക്രീയേറ്റ് ചെയ്യുന്ന തരത്തിൽ എന്നിൽ അള്ളിപ്പിടിച്ചിരിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ല. അല്ലെങ്കിൽ, ക്ലാസ്സ് റൂമിൽ പറഞ്ഞിട്ടുണ്ടാകാൻ സാധ്യതയുള്ള സ്ത്രീവിരുദ്ധ തമാശകൾ കേട്ട് പൊട്ടിച്ചിരിച്ചിരുന്ന ഒരു കുരുന്നായിരിക്കണം ഞാൻ. എന്നെ അത് ബാധിച്ചിട്ടില്ല.
ഇത്രയും പറഞ്ഞത് മതം വിട്ട് സ്ത്രീ വിരുദ്ധത തകർക്കാനുള്ള ആഹ്വാനം കേട്ടാണ്.(പലപ്പോഴും മതങ്ങൾ സ്ത്രീ വിരുദ്ധമാണ് എന്ന സ്റ്റേറ്റ്മെന്റിൽ മുഴച്ചു നിൽക്കാറുള്ളത് ഇസ്ലാം സ്ത്രീ വിരുദ്ധമാണ് എന്ന പതിവ് പല്ലവിയാണ്). ഡിഗ്രി കാലത്ത്, സ്ത്രീ വിരുദ്ധത ചൂണ്ടികാണിച്ചപ്പോഴെല്ലാം മതമാണ് സ്ത്രീ വിരുദ്ധത സ്പോൺസർ ചെയ്യുന്നതെന്നും മതം പൂർണമായി ഉപേക്ഷിക്കുന്ന സുന്ദര ലോകമാണ് സ്ത്രീ വിരുദ്ധമുക്തമാവുന്നതെന്നും “മതം വിട്ട് ഹിബ സ്ത്രീ വിരുദ്ധതക്കെതിരെ സംസാരിക്കൂ” എന്നും എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.
ഇസ്ലാമിന് ജൈവികമായിതന്നെ വിമോചന പരതയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ലോകത്തിന്റെ പല ഭാഗത്തും സമുദായം നേരിടുന്ന അടിച്ചമർത്തലുകൾക്കും അനീതികൾക്കും ചൂഷണങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ മുസ്ലിംകൾ മുന്നോട്ട് വരുന്നത് ഇസ്ലാമിന്റെ വിമോചന പ്രത്യയശാസ്ത്രങ്ങളിൽ ഊന്നികൊണ്ട് തന്നെയാണ്.
നീതിയെക്കുറിച്ചും വിഭവ വിതരണത്തെ കുറിച്ചുമുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടുകൾ കുറ്റമറ്റതാണ്. സാമൂഹ്യനീതിയിലാധിഷ്ഠിതമാണ് ഇസ്ലാമിന്റെ ജീവിത രീതി. സ്രഷ്ടാവല്ലാതെ മറ്റൊരാൾക്കുമുന്നിലുമുള്ള വിധേയത്വം അത് അംഗീകരിക്കുന്നില്ല. ആഫ്രോ അമേരിക്കൻ മുസ്ലിം മിനിസ്റ്റർ മാൽകം എക്സ് മുതൽ മുസ്‌കാനിൽ വരെ വിധേയപ്പെടാൻ വിസമ്മതിക്കുന്ന ‘മുസ്ലിംനെസ്സ്’ കാണാൻ കഴിയും. മുസ്ലിംകൾ നാനാഭാഗത്തും കാഴ്ച്ച വെക്കുന്ന പ്രതിരോധം ഈ നിഷേധാത്മകതയിൽ നിന്ന് ഉരുതിരിഞ്ഞതാണ്. റിസെർച്ച് ആവശ്യാർഥം നോർത്ത് ഈസ്റ്റ് ഡൽഹി സന്ദർശിച്ച സുഹൃത്ത് ഇരകളുടെ നിശ്ചയദാർഢ്യത്തെ കുറിച്ച് എന്നോട്
സംസാരിക്കുകയുണ്ടായി. ആസൂത്രിതമായ വംശഹത്യയിൽ മകനെ നഷ്ടപെട്ട ഉമ്മ, അവൻ “ഞങ്ങളെ കാത്ത് സ്വർഗത്തിൽ ഇരിക്കുന്നുണ്ടെന്ന്” നിറ കണ്ണുകളോടെ പറയുകയുണ്ടായി. നീതിക്കു വേണ്ടി നില കൊള്ളാൻ ബാധ്യസ്ഥരാണെന്നും പരിമിതികളില്ലാതെ നീതി നടപ്പാക്കപ്പെടുന്ന ഒരു ദിവസം നമ്മെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള വിശ്വാസവും പ്രതീക്ഷയും തന്നെയാണ് സമുദായത്തിന്റെ അതിജീവന രഹസ്യം. എളുപ്പമുള്ളതൊന്നും ഇവിടെ ആരും പ്രതീക്ഷിക്കുന്നില്ല.
മരണാനന്തര ജീവിതം, സ്വർഗം, നരകം തുടങ്ങിയവയെ കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം യുക്തിരാഹിത്യത്തിന്റെ അങ്ങേയറ്റമായിട്ടാണ് പൊതുബോധം വിലയിരുത്താറുള്ളത്. മതം ഉപേക്ഷിച്ചവർ/ മതമില്ലാത്തവർ ‘യുക്തിവാദികൾ’ ആവുന്നു. യുക്തിയുടെ ബലം നൽകുന്ന മോറൽ ഹൈഗ്രൗണ്ടിൽ നിന്നുകൊണ്ട് ‘മതജീവികളെ’ മൂഢന്മാരും ലോകവിവരമില്ലാത്ത സംസ്കാരശൂന്യരുമായി എളുപ്പത്തിൽ ചിത്രീകരിക്കുന്നു. ഒരു മത നേതാവ് വേദിയിൽ വെച്ച് ഇറങ്ങിപ്പോവാൻ പറഞ്ഞ മിടുക്കിയായ കുട്ടിയോട് പൊതുബോധം സംസാരിക്കുന്നതും ഇതേ രീതിയിലാണ്. “മതം ഉപേക്ഷിക്കൂ വിവേചനം തിരിച്ചറിയൂ” എന്നതാണ് ഇവിടെ ഉപയോഗിക്കപ്പെടുന്ന മുദ്രാവാക്യം.
അല്ലെങ്കിൽ, പ്രഗത്ഭയായ ആ കുട്ടി തനിക്ക് നേരിടേണ്ടി വന്ന വിവേചനം തിരിച്ചറിയണമെങ്കിലോ, പ്രതികരിക്കണമെങ്കിലോ മതം ഉപേക്ഷിച്ചു ‘യുക്തിപൂർവ്വം’ ചിന്തിക്കണം എന്ന് വാശി പിടിക്കുന്നു. ‘യുക്തിക്ക്’ അപ്പുറം നിൽക്കുന്ന മതം എല്ലായ്പോഴും ഇസ്ലാം ആവുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്!
ഈ വാദങ്ങളെ ചരിത്രപരമായി സമീപിച്ചുകൊണ്ട് തന്നെ തകർക്കാവുന്നതാണ്.
കോളനി യുഗത്തിൽ ബ്രിട്ടൻ ലോകം മൊത്തം അടക്കി വാണിരുന്നപ്പോൾ പോലും ബ്രിട്ടീഷ് സ്ത്രീക്ക് സ്വത്തവകാശം ഉണ്ടായിട്ടില്ല. എന്നിരുന്നാലും, സ്വന്തം രാജ്യത്തെ സ്ത്രീകൾക്ക് വസ്തു അവകാശം വകവെച്ച് കൊടുക്കാൻ തയ്യാറാവുന്നതിന് മുമ്പുതന്നെ, 1867 ലെ വിധിയിലൂടെ പ്രിവി കൗൺസിൽ മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തിൽ വലിയ ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്. മറ്റു സ്ത്രീകൾക്ക് സ്വത്തവകാശത്തെ കുറിച് ചിന്തിക്കാൻ പോലും സാധ്യമാവാതിരുന്ന കാലത്ത്, ആറാം നൂറ്റാണ്ട് മുതൽ ഈ പറയുന്ന ‘പ്രാകൃത’ മതത്തിലെ സ്ത്രീകൾക്ക് പിതാവിന്റെ ധനത്തിലും ഭർത്താവിന്റെ ധനത്തിലും പുത്രന്റെ ധനത്തിലും അവകാശം ഉണ്ടായിട്ടുണ്ട്. പാരന്റിങ് ഉത്തരവാദിത്തം പങ്കുവെക്കപ്പെടണ്ടതിന്റെ ആവശ്യകതയും അടുത്ത കാലത്ത് മാത്രമാണ് പൊതു സമൂഹം ചർച്ചക്ക് വെക്കുന്നത്. എന്നാൽ, മാതാവ് ആവശ്യപ്പെടുകയാണെങ്കിൽ കുഞ്ഞിനെ മുലയൂട്ടുന്നതിന് പണം നൽകാനും അതുമല്ലെങ്കിൽ മുലയൂട്ടുന്നതിന് മാതാവിന് പകരം സ്ത്രീകളെ നിയമിക്കാനും കുട്ടിയുടെ പിതാവ് ബാധ്യസ്ഥനാണെന്ന് ഇസ്ലാം അനുശാസിക്കുന്നുണ്ട്. ഇത് കേവലം വാക്കുകളിൽ ഒതുങ്ങുന്നതല്ല, മറിച്ച് ‘പ്രാകൃത’ കാലത്ത് തന്നെ പിന്തുടർന്ന് പോന്നിട്ടുമുണ്ട്.
ആംഗ്ലോ സാക്സൺ നിയമശാസ്ത്രത്തിൽ വിഹാമോചനം വിപ്ലവകരമായി കൊണ്ട് വരുന്നത് ബ്രിട്ടീഷ് പാർലമെന്റ് 1857 ഇൽ The Matrimonial Causes Act പാസാക്കുന്നതിലൂടെയാണ്. 1923 ൽ ആണ് സ്ത്രീകളുടെ സ്ഥാനം വിവാഹാമോചനത്തിൽ തുല്യവത്കരിക്കപ്പെടുന്നത്. 1937 ൽ മാത്രമാണ് ക്രൂരത, ഉപേക്ഷിക്കൽ, ബുദ്ധിഭ്രമം തുടങ്ങിയവയെ അടിസ്ഥാനമാക്കി വിവാഹമോചനം സാധ്യമാവുന്നതിലേക്ക് പ്രസ്തുത ആക്ട് എത്തുന്നത്. Matrimonial Causes Act ന്റെ പ്രൊവിഷനുകളാണ് 1937- 1955 കാലഘട്ടത്തിലെ ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, പാർസീ കല്യാണങ്ങൾ ക്രമീകരിക്കുന്നതിലും 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലും ഉൾപെടുത്തപ്പെട്ടത്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുമ്പേതന്നെ പുരുഷനിൽ നിന്ന് മഹർ ആവശ്യപ്പെട്ട് വിഹാഹം എന്ന കരാറിലേർപെടുന്നത് മുസ്ലിം സ്ത്രീക്ക് സാധ്യമായിട്ടുണ്ട്. ഇന്ന് കാണുന്ന സമുദായത്തിനകത്തെ സ്ത്രീധന സമ്പ്രദായം അക്കൾചുറേഷൻ -acculturation- (മറ്റൊരു സംസ്‍കാരത്തിലേക്ക്, സാധാരണയയായി ആധിപത്യം കൂടുതലുള്ളത്തിലേക്ക് കൂടിച്ചേരുന്ന രീതി) സമുദായത്തിലെത്തിയതാണ്. ഒരു സ്കൂൾ ഓഫ് ഇസ്ലാമും അതംഗീകരിക്കുന്നില്ല. പ്രമാണികമായി അതിനെ ഇസ്ലാമുമായി കൂട്ടിക്കെട്ടലും അസാധ്യമാണ്. സ്ത്രീക്ക് പുരുഷനെ വിവാഹമോചനം ചെയ്യാനും (ഫസ്ഖ്) കാലങ്ങൾക്ക് മുൻപേ തന്നെ ഇസ്ലാമിൽ ഇടമുണ്ട്.
ചരിത്രത്തിലെ ആദ്യത്തെ സ്ത്രീ വിമോചനം നടന്നിട്ടുള്ളത് ഇസ്ലാമിലൂടെയാണെന്ന് രേഖകൾ വെച്ച്, പ്രമാണികമായി തന്നെ സുന്ദരമായി തെളിയിക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ “ഇസ്ലാം സ്ത്രീ വിരുദ്ധതയെ സാങ്ഷൻ ചെയ്യുന്നു, ഇസ്ലാമിന് ശേഷം സ്ത്രീ വിരുദ്ധ ഉണ്ടായി” തുടങ്ങിയ വാദങ്ങളൊക്കെ എളുപ്പത്തിൽ പൊട്ടി പോവുന്നതാണ്.
ഡൽഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖിക.