നർഗീസ് ഖാലിദ് സൈഫി.
“അസ്സലാമു അലൈക്കും..
ഇത് എൻ്റെ മാത്രം സലാമല്ല, ഖാലിദ് സൈഫി, ഗുൽഷിഫ, മീരാൻ ഹൈദർ, ഉമർ ഖാലിദ് തുടങ്ങി ജയിലിൽ കഴിയുന്ന ധാരാളം ആളുകളുടെ ജയിലിൽ നിന്നുള്ള സലാമാണ്. അത് വിപ്ലവത്തിന്റെ സലാമാകുന്നു.
ഖാലിദിനെ നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. അദ്ദേഹം അറിയപ്പെട്ട ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു. 26 ഫെബ്രവരി 2020 നാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇന്നേക്ക് 18 മാസമായി അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാൻ. ഈ പോരാട്ടത്തിൽ ഞാനും എന്റെ മക്കളും അദ്ദേഹത്തിന്റെ മാതാപിതാക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എനിക്ക് നൽകപ്പെട്ട 20 മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കുക അസാധ്യമാണ്. എന്നാലും ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങിചെല്ലുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കൂടെയുണ്ട് എന്ന ധൈര്യമുള്ളത് കൊണ്ടാണ് എനിക്കിവിടെ ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നത്.
സി എ എ വിഷയത്തിൽ സമരം നടത്തിയതിനാണ് ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അവർ അദ്ദേഹത്തെ ഉപദ്രവിച്ചു. 8-10 പോലീസുകാർ മണിക്കൂറുകളോളം അദ്ദേഹത്തെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ കാണാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോയ ഖാലിദ് സൈഫിയെ പിറ്റേന്ന് രാവിലെ ഞാൻ കാണുമ്പോൾ അദ്ദേഹം വീൽ ചെയറിലാണ്.
അദ്ദേഹത്തിന്റെ കൈകാലുകൾ ഒടിഞ്ഞിരുന്നു. കൈകളിൽ ലാത്തി ഉപയോഗിച്ച് അടിച്ചതിന്റെ പാടുകൾ കാണാമായിരുന്നു. താടിയും മുടിയും വലിച്ചു പറിച്ചു കളഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഉപദ്രവിക്കുമ്പോൾ അവർ വർഗീയ പരാമർശങ്ങൾ നടത്തി അവഹേളിച്ചു. ആ അവസ്ഥയിലും ഖാലിദ് പുഞ്ചിരിക്കുകയായിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞു, “കരയരുത് ധൈര്യമായിട്ട് മുന്നോട്ട് പോകണം, പോരാടണം, ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല.” അവിടെ നിന്ന് തുടങ്ങിയതാണ് ഞാനീ യാത്ര. ഖാലിദിനു ധൈര്യം നൽകി ഞാൻ കൂടെയുണ്ട്. ഞാൻ തളർന്നു പോയില്ല, കരഞ്ഞില്ല. ഒറ്റക്കായി പോയിട്ടുണ്ട് പലപ്പോഴും. ഇന്ത്യയിലെ വലിയ അന്വേഷണ ഏജൻസികൾ നിങ്ങളെ വേട്ടയാടാൻ തുടങ്ങുമ്പോൾ ചില നല്ല മനുഷ്യരോക്കെ നിങ്ങളെ കൈവെടിയും. ആളുകൾ എന്റെ വീട്ടിൽ വരാൻ മടിച്ചു, കുടുംബം പോലും ഞങ്ങളിൽ നിന്ന് അകന്നു.
ആ ദിവസങ്ങളിൽ ഞാനും എന്റെ കുട്ടികളും ഒറ്റപെട്ടു. എങ്ങനെയൊക്കെയോ ഞങ്ങൾ അതിജീവിച്ചു. ദിവസങ്ങൾക്കു ശേഷമാണ് ഖാലിദിനു മേൽ ചാർത്തപ്പെട്ടിട്ടുള്ളത് UAPA എന്ന തീവ്രവാദികൾക്കെതിരെ ചുമത്തുന്ന നിയമമാണ് എന്നറിഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. എവിടെ നിന്ന് ജാമ്യം കിട്ടും? ജാമ്യം കിട്ടുമോ? ഇത്തരം ചോദ്യങ്ങളായിരുന്നു എന്റെ മനസ്സിൽ. ഇന്നും അത് തുടരുകയാണ്. ഖാലിദിനെതിരെ നിലവിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഞാനെന്റെ കുട്ടികളെയും കൊണ്ട് കോടതിയിലും ജയിലിലും മാറി മാറി കയറി ഇറങ്ങുന്നു. നിങ്ങളെ പോലുള്ള സഹോദരന്മാരുടെ സ്നേഹവും ഐക്യദാർഢ്യവുമാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നൽകുന്നത്. നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യത്തിലാണ് ഞാനിന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്. സോളിഡാരിറ്റിയോടും നഹാസ് മാളയോടും എന്റെ നന്ദി അറിയിക്കുന്നു , എന്റെ വാക്കുകൾ നിങ്ങളിലേക്കെത്താൻ സഹായിച്ചതിനു.
ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ് എനിക്കും നിങ്ങൾക്കും വേണ്ടി ജയിലിൽ പോയവരെ നിങ്ങൾ മറക്കരുത്. നമ്മളെക്കാളേറെ ബുദ്ധിമുട്ടിലാണ് അവരുള്ളത്. ജയിലൊരു നരകമാണ്. ഡൽഹിയിലെ പൊള്ളുന്ന ചൂടിൽ ജയിൽ ഒരു തീകുണ്ടമാണെന്ന് തോന്നി പോവും. നാലു ഭാഗത്തു നിന്നും കത്തികൊണ്ടിരിക്കുന്ന തീകുണ്ഡം. വെള്ളമില്ല, ഭക്ഷണമില്ല, രോഗം വന്നാൽ ചികിത്സ ലഭ്യമാവണമെങ്കിൽ കോടതി വഴി മാസങ്ങളുടെ പ്രയത്നം വേണം.
ഈ അടുത്തുണ്ടായ ഒരു സംഭവം ഞാൻ പറയാം. ഖാലിദിനു ഒരു ചെരുപ്പ് വേണമായിരുന്നു. അതിനു വേണ്ടി ഒരു മാസത്തോളം ഞങ്ങൾ കോടതി കയറിയിറങ്ങി, അവസാനം കോടതി അനുവദിച്ചതിനു ശേഷവും ഖാലിദിനു ആ ചെരുപ്പ് നൽകിയില്ല. ഇത് ഖാലിദ് ജയിലിലായത് കൊണ്ട് മാത്രമല്ല. എന്ത് കൊണ്ടാണ് ഖാലിദ് പോലീസിന്റെയും സർക്കാരിന്റെയും ശത്രു ആകുന്നത്?
ഖാലിദ് വിദ്യാഭ്യാസമുള്ള ഒരു മുസ്‌ലിം ആണ്.. മാത്രമല്ല അദ്ദേഹം താടിയുള്ള തൊപ്പി ധരിക്കുന്ന മുസ്ലിമാണ്. അപ്പോൾ തീവ്രവാദിയാക്കൽ എളുപ്പമായി. ഖാലിദിനെ മാധ്യമ വിചാരണ നടത്തൽ എളുപ്പമായി. ഖാലിദിനെതിരെ മാധ്യമങ്ങൾ അഴിച്ചു വിട്ട വിദ്വേഷ പ്രചാരണങ്ങൾ എന്റെ മക്കളെ വല്ലാതെ ബാധിച്ചു. എന്റെ മകൾക്കിപ്പോൾ എട്ടു വയ്യസ്സാണ്, ഖാലിദ് അറസ്റ്റ് ചെയ്യപെടുമ്പോൾ അവൾക്ക് ആറു വയസ്സാണ്, ആറു വയസ്സുകാരിയായ അവൾ എന്നോട് ചോദിച്ചു, “ഉമ്മ എന്താണ് തീവ്രവാദി” എന്ന്!
നിങ്ങൾ പറയൂ ഞാനെന്തുത്തരം നൽകണം അവൾക്ക്? ഖാലിദ് വീട്ടിൽ പോലും മക്കളോട് ഒന്ന് ഉറക്കെ സംസാരിക്കുക പോലുമില്ലായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വായിച്ചു നോക്കൂ. അദ്ദേഹം ദീപാവലി ആഘോഷിച്ചും, ഖീർ പങ്കുവെച്ചും ഒക്കെ വളരെ ആക്റ്റീവ് ആയി സമൂഹത്തിൽ ഇടപെട്ടിരുന്നു. അദ്ദേഹത്തെയാണ് കലാപം നയിച്ചു എന്ന് ആരോപിച് ജയിലിലടച്ചത്.
ഖാലിദിനു വേണ്ടിയുള്ള ഈ കാത്തിരിപ്പ് എളുപ്പമല്ല. മാസങ്ങളായി ഞങ്ങൾ കാത്തിരിക്കുകയാണ്. 2020 ഫെബ്രുവരി 26നു ഖാലിദ് “ഇപ്പോൾ വരാം” എന്നെന്നോട് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. ഇതുവരെ തിരിച്ചു വന്നിട്ടില്ല.
എനിക്കറിയില്ല ഇനിയെന്ന് തിരിച്ചു വരുമെന്ന്. ഓരോ റമദാനും ഓരോ പെരുന്നാളും എന്റെ മക്കൾ കാത്തിരിക്കുകയാണ് അവരുടെ അബ്ബു തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച്. റമദാനും പെരുന്നാളുമൊക്കെ ആഘോഷങ്ങളില്ലാതെ ഞങ്ങളെ വീട്ടിൽ നിന്ന് വിടപറയുന്നു. വീടിനടുത്തുള്ള കുട്ടികൾ അവരുടെ അച്ഛന്മാരോടൊപ്പം പള്ളിയിൽ പോകുമ്പോൾ എന്റെ മക്കൾ അത് കണ്ട് വീട്ടിലിരിക്കുകയാണ്. ഞാൻ അവരെ ഒറ്റക്ക് വിടാറില്ല. എവിടേക്കും വിടാറില്ല. എന്റെ കൂടെയുണ്ട് എപ്പോഴും എന്റെ മക്കൾ.
ഈ പോരാട്ടത്തിൽ നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്നത് നാളെ നിങ്ങളുടെ കുടുംബത്തിന് സംഭവിക്കാതിരിക്കാൻ കൂടിയാണ് ഈ പോരാട്ടം. അത് തടയാനാണ് അവർ ജയിലിൽ പോയത്. ഉമർ ഖാലിദ് ജയിലിലാണ്. എന്ത് തെറ്റാണ് ഉമർ ചെയ്തത്? എന്ത് തെറ്റാണ് ഖാലിദു ഷർജീൽ ഇമാമും ചെയ്തത്? സ്വന്തം അവകാശങ്ങൾക്ക് വേണ്ടി, സമുദായത്തിന് വേണ്ടി സംസാരിക്കുന്നത് തെറ്റാണെങ്കിൽ ഇവിടെയിരിക്കുന്ന എല്ലാവരും ഇപ്പോൾ ജയിലിലാവണമല്ലോ. നിങ്ങളിന്ന് ഇവിടെ ഇരിക്കുന്നത് ചെറുപ്പത്തിന്റെ, നീതിയുടെ ശബ്ദമായിക്കൊണ്ടാണ്. അത് തന്നെയാണ് ഞങ്ങളും ചെയ്തത്. ഞങ്ങൾക്ക് അതിനു ലഭിച്ചത് ജയിലാണ്. പ്രിയപെട്ടവരെ കാണാൻ പോലും അനുവാദമില്ലാത്ത ജയിൽ. മക്കൾ ജയിലിൽ കാണാൻ പോകുമ്പോൾ “സുരക്ഷ പ്രശ്നം” പറഞ്ഞുകൊണ്ടാണ് അവർ തടയുന്നത്. സ്വന്തം മക്കൾ ഒരു പിതാവിന് സുരക്ഷ ഭീഷണിയാണോ? നിങ്ങൾ നിങ്ങളുടെ കുട്ടികളെ കെട്ടിപിടിക്കുന്നില്ലേ, അത് നിങ്ങൾക്ക് സുരക്ഷ ഭീഷണിയാണോ? നിങ്ങൾക്ക് മനസ്സിലാക്കാൻ പോലും കഴിയാത്തത്ര ബുദ്ധിമുട്ടുകളിലൂടെയാണ് ഞങ്ങൾ കടന്ന് പോകുന്നത്. നന്ദി. ഇൻക്വിലാബ് സിന്ദാബാദ്.”
യു എ പി എ ചുമത്തപെട്ട് ജയിലിൽ കഴിയുന്ന ഖാലിദ് സൈഫിയുടെ പത്നി നർഗീസ് ഖാലിദ് സൈഫി സോളിടാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പ്രസംഗം.