സെക്കന്ററി, ഹയര്‍സെക്കന്ററി, ഉന്നതവിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഒട്ടുമിക്ക തലങ്ങളിലും പിന്നാക്ക മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ്പുകളുടെ തുകയേക്കാള്‍ കൂടിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുപോരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് ഈയിടെയായി നടന്നുകൊണ്ടിരിക്കുന്ന വംശീയ-വര്‍ഗീയ പ്രചരണങ്ങളിലെ പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ രംഗത്ത് മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നുണ്ട് എന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ ദുഷ്പ്രചരണങ്ങളോ അല്ലെങ്കില്‍ വസ്തുതകളെ മറച്ചുവെച്ചുള്ള ആരോപണങ്ങളോ മാത്രമാണെന്ന് ഇതിന്റെ ഔദ്യോഗികമായ വിവരങ്ങളും കണക്കുകളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം നേരിടുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പിന്നാക്കാവസ്ഥയുടെ വെളിച്ചത്തിലാണ് കേന്ദ്ര സർക്കാർ മുന്‍കൈ എടുത്ത് കൊണ്ട് സച്ചാര്‍ കമ്മീഷന് പോലെയുള്ള പഠന സംഘങ്ങളെ നിയോഗിക്കുന്നത്. ഇതേതുടര്‍ന്ന് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടും അതുപോലെ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതികള്‍ പോലെയുള്ള കര്‍മ പരിപാടികളിലൂടെയും രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഇപ്പോള്‍ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട പല സ്കോളര്‍ഷിപ്പികളും ഇത്തരത്തില്‍ കേന്ദ്രം നേരിട്ട് നടപ്പിലാക്കുകയും സംസ്ഥാനം കേവലമായി ഇതിന്റെ വിതരണ ദൗത്യം നിര്‍വഹിക്കുന്നതുമായ സ്കോളര്‍ഷിപ്പുകളാണ് എന്നതാണ് യാഥാര്‍ഥ്യം.
ഇത് മാറ്റിവെച്ചാല്‍ തന്നെയും, കേരള സംസ്ഥാനം നേരിട്ട് നല്കുന്ന സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ തീര്‍ത്തും മറ്റൊരു ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. സെക്കന്ററി, ഹയര്‍സെക്കന്ററി, ഉന്നതവിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഒട്ടുമിക്ക തലങ്ങളിലും പിന്നാക്ക മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ്പുകളുടെ തുകയേക്കാള്‍ കൂടിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഹൈസ്കൂൾ തലത്തിലും ഹയര്‍സെക്കണ്ടറി തലത്തിലും ന്യൂനപക്ഷ ക്ഷേമവകുപ്പിന് പൊതു സ്കോളര്‍ഷിപ്പുകള്‍ ഇല്ല. എന്നാല്‍, മുഴുവന്‍ എ-പ്ലസ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഹൈസ്കൂൾ, ഹയര്‍സെക്കന്ററി തലത്തില്‍ മുന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 2000, 4000 എന്നിങ്ങനെ സ്കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുമ്പോള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സർക്കാർ നല്കുന്ന പൊതു സ്കോളര്‍ഷിപ്പുകളൊന്നും തന്നെ നിലവില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് പകരം, ഫുള്‍ എ-പ്ലസ് നേടുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രം (പൊതു അല്ല) ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് നിലവിലുള്ളത്. പ്രൊഫഷണല്‍-നോണ്‍ പ്രൊഫഷണല്‍ ഡിഗ്രി, പി.ജി തുടങ്ങിയ തലങ്ങളിലെല്ലാം തന്നെയും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് മുന്നാക്കക്കാര്‍ക്ക് ലഭിക്കുന്നത്.
ഇതുകൂടാതെ, ഐ.ഐ.എം, ഐ.ഐ.ടി പോലെയുള്ള ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന മുന്നാക്കക്കാര്‍ക്ക് 50,000 രൂപയുടെ സ്കോളര്‍ഷിപ്പ് നിലവിലുള്ളപ്പോള്‍ പിന്നാക്കക്കാരായ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം പദ്ധതികളൊന്നും തന്നെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല. ഇതുപോലെ തന്നെയാണ് എം.ഫില്‍, പി.എച്ച്.ഡി സ്കോളര്‍ഷിപ്പുകളുടെ അവസ്ഥയും. 25,000 രൂപ വെച്ച് എം.ഫിലോ പി.എച്ച്.ഡിയോ ചെയ്യുന്ന മുന്നാക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഇതിന് തതുല്യമായ യാതൊരു സ്കോളര്‍ഷിപ്പും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ഇത്തരത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെയും അല്ലെങ്കില്‍ ആശ്ചര്യം ജനിപ്പിക്കുന്ന കണക്കുകളെയും മറച്ചുവെച്ച് കൊണ്ടുള്ള വിദ്വേഷ-വര്‍ഗീയ പ്രചരണങ്ങളുടെ പല വാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഇത്തരത്തിലുള്ള വസ്തുതാ വിശകലനങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നുണ്ട്.