Skip to content Skip to sidebar Skip to footer

വാർത്തയിലെ നേരും നുണയും വായനക്കാർ തിരിച്ചറിയേണ്ടത്

സത്യം തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അത് ആര്‍ക്കൊക്കെയാണ് അപ്രിയമാകുന്നത് എന്ന് അന്വേഷിക്കുന്നതായിരിക്കും. ജേര്‍ണലിസം ക്‌ളാസുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കാറുള്ള ബിസ്മാര്‍ക്കിന്റെ പ്രശസ്തമായ ആ വാചകം മാത്രം ഓര്‍മ്മിപ്പിക്കട്ടെ; ‘ഔദ്യോഗികമായി നിഷേധിക്കപ്പെടുന്നതു വരെയും ഒന്നും സത്യമായിരിക്കില്ല’.

പുതിയ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അന്വേഷിച്ചു കണ്ടെത്തുകയല്ല മിക്കപ്പോഴും ചെയ്യുന്നത്. വാര്‍ത്തകള്‍ അവരെ അന്വേഷിച്ചു വരികയാണ്. അതുകൊണ്ടു തന്നെ പലതരം വാര്‍ത്തകള്‍ പലതരം താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിക്കപ്പെടുകയും അവ വാര്‍ത്താലേഖകരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നത് വലിയൊളരവോളം എളുപ്പമാണെങ്കിലും നിത്യേനയെന്നോണം ഔദ്യോഗിക സംവിധാനങ്ങളിലൂടെ പുറത്തെത്തുന്ന വാര്‍ത്തകളുടെ നെല്ലും പതിരും ചികയുക എളുപ്പമല്ല.  

സത്യമറിയാൻ കുറുക്കുവഴികളില്ല

നേരും നുണയും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവുന്ന കുറുക്കുവഴിയോ ഉപായമോ ഇന്ത്യക്കാരുടെയെന്നല്ല  ലോകത്താരുടെയും മുമ്പിലില്ല. എന്നല്ല, കാലം ചെല്ലുന്തോറും സത്യാസത്യ വിവേചനമെന്ന പ്രക്രിയ അങ്ങേയറ്റം  ദുഷ്‌കരമായി മാറുന്നുമുണ്ട്. സത്യം ഉടുപ്പു മാറ്റി പുറപ്പെടുമ്പോഴേക്കും സോഷ്യല്‍ മീഡിയാ യുഗത്തില്‍  അസത്യത്തിന് പലതവണ ഉലകം ചുറ്റി മടങ്ങിയെത്താനുള്ള സമയം ലഭിക്കുന്നുണ്ട്. സാമ്പത്തികവും  രാഷ്ട്രീയവും മതപരവുമായ പലതരം സൗകര്യങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ പേരായി സത്യം എന്ന വാക്ക് മാറിയിരിക്കുന്നു. 

വസ്തുതകള്‍ അംഗീകരിക്കുന്നതും അത് പരസ്യപ്പെടുത്തുന്നതുമൊക്കെ സ്വകാര്യമായ പലതരം ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. അവനവന് ഇഷ്ടമുള്ളതാണ് സത്യം. അത് എത്ര തന്നെ അസത്യമായാലും ശരി. എത്രയെങ്കിലും ഉദാഹരണങ്ങള്‍ നിരത്താനാവും. മുസ്‌ലിംകള്‍ ലൗജിഹാദ് എന്നൊരു ഏര്‍പ്പാട് നടത്തുന്നു എന്ന് കേരളത്തിലടക്കം വിശ്വസിക്കുന്നവരുണ്ട്. മുസ്‌ലിംകള്‍ക്ക് രാജ്യം പലതരം സൗകര്യങ്ങള്‍ വഴിവിട്ട രീതിയില്‍ ചെയ്തു കൊടുക്കുണ്ട് എന്ന വിശ്വാസം വലിയൊരു രാഷ്ട്രീയ പ്രസ്ഥാനം തന്നെ ഏറ്റു പിടിക്കുന്നുണ്ട്.  സംവരണമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ അടിസ്ഥാന കാരണമെന്ന് കരുതുന്നവരുണ്ട്. ഹാഥ്‌റസ് സംഭവമെന്നത് സര്‍ക്കാറിന്റെ പ്രതിഛായ തകര്‍ക്കാന്‍ ചില ദേശവിരുദ്ധര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച വാര്‍ത്തയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് അതിനുള്ള തെളിവാണെന്ന് അവര്‍ കരുതുന്നു.  ഇതിലെല്ലാം വസ്തുതകള്‍ എന്താണെന്നും എന്തല്ലെന്നും വിശദീകരിക്കാന്‍ ശ്രമിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും ഇത്തരം വിശ്വാസക്കാരില്‍ ഉണ്ടാവാറില്ല എന്നതാണ് പൊതുവെയുള്ള അനുഭവം.  

ഉത്തരങ്ങളുണ്ട്, പക്ഷേ…..

എന്തുകൊണ്ട് അവശ്യ വസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ വില വര്‍ധിക്കുന്നു എന്ന ലളിതമായ ചോദ്യം മുതല്‍ എന്തു കൊണ്ട് കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല എന്ന കുഴപ്പിക്കുന്ന ചോദ്യത്തിനു വരെ കൃത്യമായ ഉത്തരങ്ങളുണ്ട്. വസ്തുതകളുടെയും ബുദ്ധിപരമായ സത്യസന്ധതയുടെയും അടിസ്ഥാനത്തിലുള്ള ഉത്തരങ്ങള്‍. പക്ഷേ, എന്തു പറയണം, എങ്ങനെ പറയണം എന്നതിന് സാര്‍വ്വലൗകികമായി അംഗീകരിക്കപ്പെട്ട ഒരു പുതിയ തരം ഭരണകൂട ഭാഷ കൂടിയുണ്ട്. അതനുസരിച്ചു കൊണ്ടേ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവൂ. മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുന്ന ആര്, എപ്പോള്‍, എന്ന്, എവിടെ, എന്ത്, എങ്ങനെ എന്ന ആറ് ചോദ്യങ്ങള്‍ക്ക് അവനൊരു പക്ഷേ കൃത്യമായ ഉത്തരം ലഭിച്ചെന്നു വരാം. പക്ഷേ, സമൂഹത്തിന് അത് കൈമാറാന്‍ കഴിയില്ല. 

ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും അതിലുപരി കീഴ്‌വഴക്കങ്ങള്‍ക്കും വഴങ്ങിയാണ് വാര്‍ത്തകള്‍ പങ്കുവെക്കപ്പെടുന്നത്. ഉദാഹരണത്തിന് മുസ്‌ലിമായ ഒരു വൃദ്ധനെ അടിച്ച് മൃതപ്രാണനാക്കി അയാളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുകയും എന്നിട്ട് ഈ കൃത്യം ചെയ്തവര്‍ തന്നെ അവരുടെ മൊബൈലുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അവരുണ്ടാക്കിയെടുത്ത ചില സവിശേഷ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ആ പ്രവൃത്തിക്ക് കൃത്യമായ രാഷ്ട്രീയമുള്ളതു കൊണ്ടാണ് കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകുന്നത്. എന്നാല്‍, കാണരുതെന്ന് ഇവര്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരു മേഖലയിലേക്ക് ആ വിവരം ആരെങ്കിലും പങ്കുവെച്ചാല്‍, അത് ട്വിറ്ററായാലും ബി.ബി.സി ആയാലും ശിക്ഷാര്‍ഷമായ കുറ്റകൃത്യമായാണ് മാറുക. Delhi Violence - Img by Guradian

വാർത്ത സത്യം ആണെങ്കിലും, അത് ആരോട് പറയുന്നു, എപ്പോള്‍ പറയുന്നു എന്നതൊക്കെ  കണക്കിലെടുക്കേണ്ട ഘടകങ്ങളായി മാറുന്നുണ്ട്. ഉദാഹരണത്തിന് പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയ യഥാര്‍ഥ പ്രതികള്‍ മറക്കു പിന്നിലാണ് ഇപ്പോഴുമെന്നതിന് തെളിവുകള്‍ നിരത്തുന്നവരുണ്ട്. പക്ഷെ ഇന്ത്യയില്‍ ഈ വാര്‍ത്ത ഇനിയാരും അംഗീകരിക്കാന്‍ സാധ്യതയില്ല. യുക്തിക്കു നിരക്കുന്ന ഒന്നായിരുന്നില്ല ആ സംഭവമെന്ന് പറയുന്നവര്‍ ഏതോ പ്രകാരത്തില്‍ പൊതുമനസ്സാക്ഷി അംഗീകരിച്ചു കഴിഞ്ഞ ഒരു കുറ്റവാളിയെ വിശുദ്ധരാക്കുന്നവരായാണ് കണക്കാക്കപ്പെടുക.  ചൈനയുടെ ആക്രമണം ഇന്ത്യന്‍ ഭൂപടത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യത്തിന് ഭൂമി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട തികച്ചും പരിമാണപരമായ വസ്തുതകളേക്കാള്‍ പ്രധാനമാണ് അക്കാര്യത്തില്‍ ഔദ്യോഗികമായി രാജ്യം എന്തു നിലപാട് സ്വീകരിച്ചു എന്നത്. ഭരണകൂടം പറയുന്നതു മാത്രമാണ് ഇക്കാര്യത്തിലെ അന്തിമമായ സത്യം. ഭൂപടങ്ങളോ ഉപഗ്രഹ ദൃശ്യങ്ങളോ ഒന്നും ആയിരിക്കില്ല. 

എന്തു കൊണ്ട് 730 കോടി മാത്രം പൊതുഖജനാവിന് നഷ്ടമായ ബോഫോഴ്‌സ് ഇന്നും രാജ്യത്തെ പിടിച്ചുലക്കുന്ന ഒരു അഴിമതി കേസായി നിലനില്‍ക്കുന്നു എന്നതും, എന്തുകൊണ്ട് 21,075 കോടിയുടെ നഷ്ടം സംഭവിച്ച റഫേല്‍ ഇടപാട് അങ്ങനെ അല്ലാതാവുന്നു എന്നതും സത്യത്തിന് പലതരം അവസ്ഥാന്തരങ്ങളുണ്ട് എന്ന വിചിത്രസത്യത്തെയാണ് ഓര്‍മ്മപ്പെടുത്തതുന്നത്.

അതായത് സത്യം തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അത് ആര്‍ക്കൊക്കെയാണ് അപ്രിയമാകുന്നത് എന്ന് അന്വേഷിക്കുന്നതായിരിക്കും. ജേര്‍ണലിസം ക്‌ളാസുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കാറുള്ള ബിസ്മാര്‍ക്കിന്റെ പ്രശസ്തമായ ആ വാചകം മാത്രം ഓര്‍മ്മിപ്പിക്കട്ടെ; ‘ഔദ്യോഗികമായി നിഷേധിക്കപ്പെടുന്നതു വരെയും ഒന്നും സത്യമായിരിക്കില്ല’. റോബര്‍ട്ട് ഫിസ്‌ക് ഒരിക്കല്‍ എഴുതി. ‘അധികാരികള്‍ക്കു മുമ്പില്‍ സത്യം വിളിച്ചു പറയലാണ് മാധ്യമ പ്രവര്‍ത്തനം എന്ന ധാരണ ശരിയല്ല. അധികാരികള്‍ക്ക് സത്യമറിയാം. അവര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഒരു ഇടം കണ്ടെത്തുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്’.     

ബാബറിന്റെ കാലത്ത് ജീവിച്ച തുളസീദാസ കവി രാമചരിത മാനസം എഴുതിയത് അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന കുന്നില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തുള്ള ഒരു മഠത്തില്‍ ഇരുന്നാണ്. തകര്‍ക്കപ്പെട്ടുവെന്ന് പുതിയ കാലത്ത് വാദമുയരുന്ന ജന്‍മസ്ഥാന്‍ ക്ഷേത്രത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ കാലഘട്ടത്തിലെ മറ്റുള്ള കൊള്ളരുതായ്മകളൊക്കെയും കവി എഴുതിയിട്ടുമുണ്ട്. 

കോഴിയെ വളര്‍ത്തുന്നത് മുതല്‍ പരമാണു വിസ്‌ഫോടനത്തെ കുറിച്ചു വരെ പ്രാഥമികമായ അറിവെങ്കിലും ഉള്ളവരായിരിക്കണം എന്നാണ് മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് പൊതുവെ പറയാറുള്ളത്. ഏതൊരു വിഷയത്തെ കുറിച്ചും ശരാശരി ധാരണയെങ്കിലുമുള്ള ഒരാള്‍ക്ക് പത്രപ്രവര്‍ത്തകനായിരിക്കാന്‍ എളുപ്പമുണ്ട്. അതുകൊണ്ടു തന്നെ അതിരുകളില്ലാശത്ത വായന ഈ തൊഴിലില്‍ തീര്‍ച്ചയായും ഗുണം ചെയ്യും. 

വായന അറിവാണ്. ആ അറിവാണ് നമ്മെ ചുറ്റിലും കണ്ണോടിക്കാന്‍ പ്രേരിപ്പിക്കുന്നത്. അറിവുകള്‍ തേടിയുള്ള അലച്ചിലിന്റെ തുടക്കമുണ്ടാവുന്നത് അങ്ങനെയാണ്. 

അതേസമയം വായന ഒരു രാഷ്ട്രീയ ആയുധം കൂടിയായ കാലത്താണ് നാം ജീവിക്കുന്നത്. അപരനെ കുറിച്ച നുണകളാണ് നമ്മെ ഇങ്ങോട്ട് തേടിയെത്തുന്ന സാഹിത്യങ്ങളില്‍ കൂടുതലുമുള്ളത്. അതിലെ തെറ്റും ശരിയും അറിയണമെങ്കില്‍ അപരനെ നമുക്ക് നേരിട്ടറിയാനുള്ള അവസരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ശരിയായ വായനയിലൂടെ അത് കണ്ടെത്താനാവണം. എങ്ങനെ വായിക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുക എളുപ്പമല്ല. ആകെക്കൂടി പറയാനാവുന്നത് മാനവികതയെ കുറിച്ച അടിസ്ഥാനപരമായ ബോധ്യങ്ങള്‍ ഉള്ളിലുണ്ടാവണം എന്നു മാത്രമാണ്. കാലഘട്ടത്തിന്റെ ഭാഷ എന്താണെന്നും കഴിഞ്ഞു പോയ കാലഘട്ടങ്ങളില്‍ അത് എങ്ങനെയായിരുന്നുവെന്നും അറിഞ്ഞിരിക്കണം. 

കാലഘട്ടത്തിന്റെ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ച് ഒരിക്കലും ചരിത്രത്തെ വായിക്കാന്‍ മുതിരരുത്. പ്രത്യേകിച്ചും രാഷ്ട്രീയക്കാരുടെ ഭാഷയില്‍. ബാബറിന്റെ കാലത്ത് ജീവിച്ച തുളസീദാസ കവി രാമചരിത മാനസം എഴുതിയത് അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന കുന്നില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തുള്ള ഒരു മഠത്തില്‍ ഇരുന്നാണ്. തകര്‍ക്കപ്പെട്ടുവെന്ന് പുതിയ കാലത്ത് വാദമുയരുന്ന ജന്‍മസ്ഥാന്‍ ക്ഷേത്രത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ തന്റെ കാലഘട്ടത്തിലെ മറ്റുള്ള കൊള്ളരുതായ്മകളൊക്കെയും കവി എഴുതിയിട്ടുമുണ്ട്. 

കാലഘട്ടം പരമപ്രധാനമാകുന്ന ഒരു ഘടകമാകുന്നത് ഇതു കൊണ്ടാണ്. സവര്‍ക്കര്‍ ജീവിച്ച കാലഘട്ടത്തില്‍ അദ്ദേഹത്തെ കുറിച്ച് എഴുതപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും തമസ്‌കരിച്ചാണ് പുതിയ ചരിത്രം നിര്‍മ്മിക്കപ്പെടുന്നത്. ശിവജിയും ടിപ്പുവും ഔറംഗസേബുമൊക്കെ കാലഘട്ടം രേഖപ്പെടുത്തിയ യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമായാണ് വായിക്കപ്പെടുന്നത്. അപരനെ മുറിവേല്‍പ്പിക്കാനുള്ള ആയുധമാകുന്ന, സമൂഹങ്ങളെ അപനിര്‍മ്മിക്കാനുള്ള ഉപകരണമാകുന്ന, മാനവികതയൂടെ അടിസ്ഥാനങ്ങളെ തള്ളിപ്പറയുന്ന ഒരു അക്ഷരവും വായിക്കപ്പെടരുതെന്നാണ്  എനിക്കു പറയാനുള്ളത്.

ദൽഹി വിട്ടപ്പോൾ വായനക്ക് സംഭവിച്ചത്!

ഞാന്‍ ധാരാളമായി വായിക്കുന്ന ഒരാളായിരുന്നു. വായിച്ചതൊക്കെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാറുമുണ്ട്. പക്ഷേ, ദല്‍ഹി വിട്ടതിനു ശേഷം  ഗൗരവപ്പെട്ട വായന വല്ലാതെ കുറഞ്ഞു പോയിരിക്കുന്നു. 

രാജ്യാന്തര രംഗത്തെ ചാരസംഘടനകളെ കുറിച്ച പുസ്തകങ്ങളാണ് ഇഷ്ടമുള്ള വായനാ മേഖല. രാഷ്ട്രീയ നേതാക്കളുടെ ആത്മകഥകളും ഇഷ്ടമാണ്. എല്‍. കെ അദ്വാനി, ലാലു പ്രസാദ് യാദവ്, കെ. നട്‌വര്‍ സിംഗ്, ഖുര്‍ശിദ് മുഹമ്മദ് ഖസൂരി എന്നിവരുടെ പുസ്തകങ്ങള്‍ കൂടെ കൊണ്ടുവന്നിട്ടുണ്ട്. 

ഇപ്പോള്‍ ദുബൈയില്‍ ദല്‍ഹിയിലേതു പോലെ പത്രങ്ങളും വാരികകളും പുസ്തകങ്ങളുമൊന്നും എളുപ്പത്തില്‍ കിട്ടുന്നില്ല. ഇങ്ങോട്ടു വരുമ്പോള്‍ കൂടെ കൊണ്ടു വന്ന മിക്ക പുസ്തകങ്ങളും വായിച്ചു കഴിഞ്ഞു. കുട്ടികള്‍ വാങ്ങിക്കൂട്ടിയ പേഴ്‌സി ജാക്ക്‌സനും ജെ.കെ റോളിംഗുമൊക്കെയാണ് നിലവില്‍ ഒരു മാറ്റത്തിനായി വായിക്കുന്നത്. ഭാഷ മെച്ചപ്പെടുത്താനുള്ള വലിയൊരു സഹായിയാണ് ഈ കഥാ പുസ്തകങ്ങള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ലോക്ക്ഡൗണ്‍ കാലത്ത് വായിച്ചതു മുഴുവനും ഇന്റര്‍നെറ്റിലൂടെയാണ്. അതേസമയം ഇന്റര്‍നെറ്റിന് അതിന്‍േറതായ ചില പരിമിതികളുണ്ട്. ഏത് സമയത്തും ശ്രദ്ധ മാറിപ്പോകുന്ന ഒരുതരം വായനയാണത്. കിൻ്റല്‍ എഡിഷനുകളോട് എന്തോ ചില കാരണങ്ങള്‍ കൊണ്ട് താല്‍പര്യം തോന്നിയിട്ടില്ല. 

വായന എന്ന പ്രക്രിയക്ക് കടക വിരുദ്ധമാണെങ്കിലും ഓഡിയോ ബുക്കുകളില്‍ എന്തോ ഒരുആകര്‍ഷണീയത തോന്നുന്നുണ്ട്. മരിച്ചുപോയ പതിനൊന്ന് വയസുകാരന്‍ മകന്റെ ശവകുടീരത്തില്‍ എപ്പോഴും സന്ദര്‍ശിക്കാന്‍ എത്താറുണ്ടായിരുന്ന അബ്രഹാം ലിങ്കനെ കുറിച്ച പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് വല്ലാതെ ആകര്‍ഷിച്ചു. 
ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ എന്ന ഈ പുസ്തകം നൂറിലധികം ആളുകളുടെ ശബ്ദത്തിലാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ മുഷിപ്പില്ലാതെ കേട്ടിരിക്കാനാവും. കഥ കേള്‍കുന്നത് വായനയോളം ശക്തമായി നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നില്ലെങ്കില്‍ പോലും ഓഡിയോ പുസ്തകങ്ങള്‍ പുതിയ കാലത്തെ മനുഷ്യശീലങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നുണ്ട്.Rasheedudheen Alpatta

പുറപ്പെട്ടുപോയ ആ യാത്ര

ഞാന്‍ അഞ്ചാം ക്‌ളാസിലോ മറ്റോ പഠിക്കുന്ന കാലത്താണ് മോബിഡിക്ക് എന്ന പുസ്തകം കയ്യില്‍ കിട്ടിയത്. എന്റെ ഉമ്മയുടെ നാടായ ഗ്രാമമായ കൊയിലാണ്ടിക്കു സമീപം കൊല്ലം എന്ന ചെറിയ കടലോര ഗ്രാമത്തിലായിരുന്നു ഞങ്ങളന്ന് താമസം. ലോകസാഹിത്യത്തിലെ കനപ്പെട്ട കൃതികളെ അക്കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടികള്‍ക്കു വേണ്ടി ലളിതമായ ഭാഷയില്‍ കൊച്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. 

ടോം അമ്മാവന്റെ ചാള, സ്പാര്‍ട്ടക്കസ് തുടങ്ങിയ പുസ്തകങ്ങളൊക്കെ ഈ പരമ്പരയില്‍ നിന്നാണ് ഞാന്‍ വായിച്ചത്. എന്തായാലും മോബിഡിക്ക് എന്ന തിമിംഗലത്തെ വേട്ടയാടാനുള്ള ഇഷ്മയേല്‍ എന്ന നാവികന്റെ അതിസാഹസികമായ ശ്രമങ്ങളെ കുറിച്ച ആ പുസ്തകം എന്നെ വല്ലാതെ ആകര്‍ഷിച്ചു. 

അങ്ങനെയിരിക്കരെ ഒരു ദിവസം ഞങ്ങളുടെ വീട്ടില്‍ നിന്നും മൂന്നു നാലു കിലോമീറ്റര്‍ അകലെയുള്ള ഒരിടത്ത് ഒരു തിമിംഗലം ചത്തടിഞ്ഞതായി അറിയാനിടവന്നു. മറ്റൊന്നും ആലോചിക്കാതെ, ആരോടും ഒന്നും പറയാതെ ഞാന്‍ ഈ സമുദ്രരാജാവിനെ കാണാനായി വീട്ടില്‍ നിന്നും ഒളിച്ചു പോയി. കടപ്പുറത്തു കൂടെ മണിക്കുറുകള്‍ നടന്നു വേണമായിരുന്നു അവിടെയെത്താന്‍. വൈകുന്നേരത്തോടെ ഞാനവിടെ എത്തിയത്. തിമിഗലത്തെ കണ്ണു നിറയെ വളരെ അടുത്തു നിന്നും കാണുകയും അതിനെ തൊടുകയുമൊക്കെ ചെയ്ത് ഏതാണ്ടൊരു മതിഭ്രമത്തിലങ്ങനെ നേരം പോയി. രാത്രി ആയിട്ടും മടങ്ങിയെത്താത്ത എന്നെ അന്വേഷിച്ച് ഒടുവില്‍ പലവഴികളിലൂടെയും എന്റെ ബന്ധുക്കളും അയല്‍വാസികളുമൊക്കെ ചുറ്റിത്തിരിഞ്ഞു. 

എന്തായാലും വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ അവനവന്റെ ഉള്‍വിളികളുടെ അടിസ്ഥാനത്തില്‍ പുറപ്പെട്ടുപോയ ആ യാത്ര തന്നെയാണ് എന്റെ പത്രപ്രവര്‍ത്തക ജീവിതത്തിന്റെ തുടക്കം. വായന എന്റെയുള്ളില്‍ അന്നെന്നോ നിക്ഷേപിച്ച ഒരു സഞ്ചാരിയുടെ വിത്ത് ഇന്നും ഒരു ചെറിയ മഴച്ചാറല്‍ കൊണ്ടുപോലും തിളിര്‍ക്കുന്ന പരുവത്തില്‍ കാലദേശാതിശായിയായി ബാക്കിയുണ്ട്. പുതിയ ഏതു പ്രദേശത്തേക്കും യാത്ര പോകുന്നതു പോലെ ജീവിതത്തില്‍ സന്തോഷകരമായ മറ്റൊരു കാര്യവുമില്ല.

പിന്നീട് ഞങ്ങള്‍ വയനാട്ടിലെ വൈത്തിരിയിലേക്ക് താമസം മാറി. സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജില്‍ ആയിരുന്നു ബിരുദ പഠനം. കഥയും കവിതയും സാഹിത്യവുമൊക്കെ അന്നും കാമ്പസുകളില്‍ സജീവമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. വൈത്തിരിയില്‍ ഉണ്ടായിരുന്ന ‘അറോറ’ വായനശാലയിലെ  ഏതാണ്ടെല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചു തീര്‍ത്തതായാണ് ഓര്‍മ്മ. അത്രയൊന്നും വലിയ ശേഖരമായിരുന്നില്ല അത്. എങ്കിലും മലയാളത്തിലെ ഏതാണ്ടെല്ലാ ക്‌ളാസിക് പുസ്തകങ്ങളും ഈ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. എം.ടി, തകഴി, ബഷീര്‍, ഉറൂബ്, എസ്.കെ പൊറ്റക്കാട്, മുകുന്ദന്‍, കേശവദേവ്, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരെയൊക്കെ ഈ ലൈബ്രറിയില്‍ നിന്നാണ് വായിച്ചത്. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ട്യൂഷന്‍ എടുത്തു കൊടുത്തതിലൂടെയാണ് എനിക്ക് ആദ്യമായി ഒരു ചെറിയ തുക ശമ്പളം കിട്ടുന്നത്. അത് കൊണ്ട് ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ കല്‍പ്പറ്റ ബസ്‌സ്റ്റാൻ്റിലുള്ള ബുക്ക്‌ഷോപ്പില്‍ നിന്നും വാങ്ങിയത് ഓര്‍മ്മയുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.