വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം എന്നീ മേഖലകളില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് അടിസ്ഥാനതലത്തില്‍ നിന്നും വേണം ഈ അസമത്വ പ്രശ്‍നങ്ങൾ പരിഹരിക്കാന്‍. എല്ലാ മേഖലയിലുമുള്ള അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യയുടെ വളര്‍ച്ചയിലെ മുസ്‌ലിം സമുദായത്തിന്റെ ക്രിയാത്മകമായ പങ്കിലെ വര്‍ധനവിലേക്ക് നയിക്കും. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രാഥമികമായ പരിഷ്‌കരണം നടപ്പാക്കേണ്ടത്.
ഇന്ത്യയുടെ മുഴുവന്‍ ജനസംഖ്യയുടെ 14.2 ശതമാനവുമായി രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതസമുദായമാണ് മുസ്‌ലിംകൾ. എന്നിരുന്നാലും വിദ്യാഭ്യാസപരമായോ, രാഷ്ട്രീയപരമായോ തൊഴില്‍പരമായോ ഉള്ള സാമൂഹ്യ-ജനസംഖ്യ സൂചികകളും കണക്കുകളും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകളുടെ ജനസംഖ്യാപരമായ അനുപാതം ഏറെ നിരാശാജനകമാണ് എന്ന് നമുക്ക് കാണാന്‍ സാധിക്കും.
ഏതൊരു സമൂഹത്തിന്റെയും പുരോഗതി അളക്കാനുള്ള യഥാര്‍ഥ അളവുകോല്‍ ആ സമൂഹം അതിലെ ഏറ്റവും ദുര്‍ബലരായ കൂട്ടരെ എങ്ങനെ പരിപാലിക്കുന്നു എന്നതിലാണെന്ന് മഹാത്മ ഗാന്ധി ഒരിക്കല്‍ പറയുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ മുസ്‌ലിംകള്‍ വര്‍ഗീയ കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് നിരന്തരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ശരാശരി കണക്കുപ്രകാരം മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രമേ വരുമാനം ലഭ്യമാവുന്നുള്ളൂ എന്നും അതുവഴി ഇന്ത്യയുടെ വലിയ സാമ്പത്തിക ചിത്രത്തില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. നാഷണല്‍ സാമ്പിൾ സര്‍വേ ഓഫീസിന്റെ കണക്കുപ്രകാരം, 2009-10 കാലയളവില്‍ ഒരു ഹിന്ദു കുടുംബത്തിന്റെ ശരാശരി പ്രതിശീര്‍ഷ മാസ ധനം ചെലവഴിക്കല്‍ 1123 രൂപയായിരുന്നുവെങ്കില്‍ അതേ സമയം ഒരു മുസ്‌ലിം കുടുംബത്തിന്റേത് 980 രൂപ മാത്രമാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.
വിദ്യാഭ്യാസം എന്നത് സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ഒരു ഘടകമാണെന്ന് മാത്രമല്ല, അതുപോലെ തന്നെ ശാക്തീകരണത്തിലേക്കും നയിക്കുന്ന കാര്യമാണെന്നത് വ്യക്തമാണ്. ഇന്ത്യയിലെ മുസ്‌ലിംകളിലെ നിരക്ഷരതാ നിരക്ക് ഇന്നും ദേശീയ ശരാശരിയേക്കാളും ഉയര്‍ന്നതാണ്. കൂടുതല്‍ സൂക്ഷ്‌മമായി നോക്കുമ്പോള്‍, മുസ്‌ലിം സ്ത്രീകളുടെ നിരക്ഷരതാ നിരക്ക്, പുരുഷന്മാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവിലാണ് എന്ന കാര്യം ഏറെ പ്രധാനമാണ്. 2014-15ലെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അഖിലേന്ത്യ സര്‍വേ പ്രകാരം, ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളിലെയും വെറും 4.4 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. ‘പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദ്ദേശത്തില്‍ 2006ല്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചതിന് ശേഷവും ഇന്ത്യന്‍ മുസ്‌ലിംകളുടെ സാഹചര്യങ്ങളെ മനസ്സിലാക്കാനും വ്യക്തമായി പഠിക്കാനുമുള്ള ഗൗരവമായ തലത്തിലുള്ള യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ല’ എന്ന് ദി ഇകണോമിസ്റ്റ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ഭരണകൂടങ്ങളും ഭരണകര്‍ത്താക്കളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഏറെ വിദ്വേഷജനകമായ പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ പോലും വാര്‍ത്താ മാധ്യമങ്ങള്‍ അതിനെ ചര്‍ച്ച ചെയ്യാന്‍ പോലും വിസമ്മതിക്കുന്നുവെന്ന കാര്യം ഏറെ നിരാശാജനകമാണ്. ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പകരം വര്‍ഗീയമായ ആരോപണങ്ങള്‍ കൊണ്ട് അവയെ നേരിടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തമ ഉദാഹരണമാണ്. ഇതുപോലെ തന്നെയാണ് എന്‍.ആര്‍.സി എത്രയും വേഗം നടപ്പിലാക്കും എന്നുപറഞ്ഞ അമിത് ഷായുടെയും കാര്യം. കൂടാതെ അലഹാബാദിനെ പ്രയാഗ് രാജ് എന്ന് പേര് മാറ്റുന്നതും അതോടൊപ്പം പല തരത്തിലുള്ള പ്രദേശങ്ങളുടെയും സ്‌മാരകങ്ങളുടെയും പേര് മാറ്റവും നിലവിലെ ഭരണകൂടങ്ങളുടെ അജണ്ടകളെ വെളിവാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പേര് മാറ്റങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുകയാണ് എന്ന തരത്തിലുള്ള ഒരു ഭയവും നിറക്കുന്നുണ്ട്. സാമൂഹ്യവും-വര്‍ഗീയവും- മതപരവുമായ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതോടെ ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനം ഏറെ തകര്‍ച്ചയിലേക്ക് നീങ്ങുംമെന്ന് വിവിധങ്ങളായ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എകണോമിക്‌സ് ആന്റ് പീസ് എന്ന ഓസ്ട്രേലിയ കേന്ദ്രീകരിച്ചുള്ള സംഘടന നടത്തിയ പഠനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വര്‍ഗീയ-ജാതി സംഘര്‍ഷങ്ങള്‍ കാരണം 1190 ബില്ല്യണ്‍ ഡോളറാണ് (ഇത് ഏകദേശം ജി.ഡി.പിയുടെ 8 ശതമാനം വരും) സാമ്പത്തിക നഷ്‌ടമായി കണക്കാക്കിയിരിക്കുന്നത്.
മുസ്‌ലിംകളുടെ സാമൂഹിക പദവി വര്‍ധിപ്പിക്കാനും അതുവഴി സമത്വം കൊണ്ടുവരാനുമുള്ള വഴികള്‍
വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം എന്നീ മേഖലകളില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് അടിസ്ഥാനതലത്തില്‍ നിന്നും വേണം ഈ അസമത്വ പ്രശ്‍നങ്ങൾ പരിഹരിക്കാന്‍. എല്ലാ മേഖലയിലുമുള്ള അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യയുടെ വളര്‍ച്ചയിലെ മുസ്‌ലിം സമുദായത്തിന്റെ ക്രിയാത്മകമായ പങ്കിലെ വര്‍ധനവിലേക്ക് നയിക്കും. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രാഥമികമായ പരിഷ്‌കരണം നടപ്പാക്കേണ്ടത്. മുസ്‌ലിംകളുടെ സാക്ഷരാതാ നിരക്ക് വര്‍ധിപ്പിക്കുക എന്നതാവണം ആദ്യത്തെ ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും വളര്‍ച്ച എത്ര നിര്‍ണ്ണായകമാണെന്ന കാര്യം സംശയാതീതമാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിന് വേണ്ടി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അധികാരികള്‍ പ്രത്യേക പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കിടയിലും കൃത്യമായ ബോധവത്കരണ പരിപാടികളും നടത്തേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, പ്രഫഷണല്‍-മാനേജ്മെന്റ് മേഖലയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സീറ്റ് സംവരണമേര്‍പ്പെടുത്തിക്കൊണ്ട് പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതുവഴി ഡ്രോപ്പ്-ഔട്ട് നിരക്ക് കുറക്കാനും സാധിക്കും.
തൊഴില്‍ മേഖലയിലായിരിക്കണം അടുത്ത കാര്യമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കേണ്ടത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സാമ്പത്തിക സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. ഒ.ബി.സികള്‍ക്കും ദലിതുകള്‍ക്കും നിലവില്‍ സംവരണമുണ്ട്. മുസ്‌ലിംകളുടെ തൊഴില്‍മേഖലയിലെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത് രണ്ട് തരത്തിലുള്ള നേട്ടങ്ങള്‍ പ്രദാനം ചെയ്യും. നിലവിലെ തലമുറയെ സാമ്പത്തികമായി പ്രാപ്‌തരാക്കുന്നതോടൊപ്പം വരുന്ന തലമുറക്ക് സാമ്പത്തികവും-സാമൂഹ്യവുമായ മികച്ച അടിത്തറ നല്‍കുന്നതിനും ഇത് സഹായകമാവും. സ്‌കിൽ ഇന്ത്യ പ്രോഗ്രാം പോലെയുള്ള വിവിധ പദ്ധതികളിലൂടെ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസവും ഇതുപോലെ മുസ്‌ലിംകളുടെ ഉന്നമനത്തിനായി നടപ്പിലാക്കേണ്ടതുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിംകളെ കേവലം വോട്ട് ബാങ്ക് എന്ന രീതിയില്‍ പരിഗണിക്കുന്നതിന് പകരം, രാഷ്ട്രീയപരമായ ഇടപെടലുകള്‍ നടത്തുന്നതിന് വേണ്ടി കൂടുതല്‍ പ്രാതിനിധ്യം നല്‍കുകുയും സീറ്റുകള്‍ നല്‍കുകയും വേണം. അതുവഴി നയപരവും-നിയമപരവുമായ തീരുമാനങ്ങളെടുക്കുന്നതില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തും. ക്വാര്‍ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം, ലോക്‌സഭയില്‍ മുസ്‌ലിംകളുടെ എണ്ണം എല്ലാ കാലത്തും അര്‍ഹമായ പ്രാതിനിധ്യത്തിലും താഴെയായിരുന്നു. എന്നിരുന്നാലും 2014ല്‍ ഇത് അര നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ എണ്ണമായിരുന്നു. 1980ല്‍ 10 ശതമാനമായിരുന്നു മുസ്‌ലിം പ്രാതിനിധ്യമെങ്കില്‍ 2014 ആയപ്പോഴേക്കും അതുവെറും 4 ശതമാനത്തിലേക്ക് കൂപ്പുകൂത്തുകയുണ്ടായി.
വാര്‍ത്ത-ടി.വി മാധ്യമങ്ങളും അവരുടേതായ പങ്ക് ഈ വികസനത്തില്‍ വഹിക്കേണ്ടതുണ്ട്. മുസ്‌ലിംകളുടെ അര്‍ഹമായ അവകാശങ്ങളെകുറിച്ചും അവര്‍ നേരിടുന്ന വിവേചനങ്ങളെകുറിച്ചും പ്രാതിനിധ്യത്തിലെ പ്രശ്‍നങ്ങളെകുറിച്ചുമുള്ള ചര്‍ച്ചകള്‍ നിരന്തരം ഉണ്ടാവേണ്ടതുണ്ട്. ഇത് പൊതുസമൂഹത്തിന് ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ധാരണ നല്‍കുകയും അതുവഴി പൊതുജനാഭിപ്രായം രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഇന്നലെകളുടെ ചരിത്രത്തെ ആര്‍ക്കും മാറ്റാനാവില്ലെങ്കിലും ഭാവിയുടെ ചിത്രത്തെ നമുക്ക് മാറ്റാന്‍ വേണ്ടി പ്രയത്നിക്കാനാവും. അതുകൊണ്ട് തന്നെ ഇന്ത്യ 5 ട്രില്യണ്‍ ഡോളർ എന്ന സാമ്പത്തിക വളര്‍ച്ചയിലേക്ക് മുന്നേറുമ്പോള്‍, സമൂഹത്തിലെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യത്തോടെയും അവരുടെ സഹായത്തോടെയും രാജ്യത്തിന് മുന്നേറാന്‍ സാധിക്കേണ്ടതുണ്ട്.
Source :