2020 മാർച്ച് 6 ന് ദൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് പോലീസ് എഫ്.ഐ.ആർ നമ്പർ 59 ഫയൽ ചെയ്തത്. യു.എ.പി.എയുടെ വിവിധ വകുപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 53 പേർ കൊല്ലപ്പെടുകയും 600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിൽ വലിയ ഗൂഡാലോചന നടത്തി എന്നാരോപിച്ചായിരുന്നു 2020 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 2020ൽ അറസ്റ്റിലായ 15ആളുകളുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ദൽഹി പോലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അകപ്പെട്ടിട്ടുള്ളവരെക്കുറിച്ച് ഗൗരവ് വിവേക് ഭട്നാകർ എഴുതിയ അന്വേഷണാത്മക ലേഖനത്തിന്റ രണ്ടാം ഭാഗം.
എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൂർണ്ണമായ ഉത്തരം നൽകിയിട്ടില്ലെങ്കിലും, ഓൺലൈനിൽ ലഭ്യമായ കോടതി രേഖകളുടെ വിവരമനുസരിച്ച് അദ്ദേഹം പരാമർശിച്ച ഒമ്പത് എഫ്.ഐ.ആറുകളുടെയും വിശദാംശങ്ങൾ കണ്ടെത്താൻ ദ വയറിന് കഴിഞ്ഞിട്ടുണ്ട്.
ഒൻപത് എഫ്.ഐ.ആറുകളിൽ നാലെണ്ണം ദൽഹി പോലീസിന്റെ പ്രത്യേക സെല്ലും അഞ്ചെണ്ണം ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ദൽഹി പോലീസ് രജിസ്റ്റർ ചെയ്ത നാല് എഫ്.ഐ.ആറുകളിൽ, ഏറ്റവും പ്രധാനവും ചർച്ച ചെയ്യപ്പെട്ടതും ദൽഹി കലാപവുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ നമ്പർ 59 ആണ്. 2020ൽ രജിസ്റ്റർ ചെയ്ത ഒമ്പത് എഫ്.ഐ.ആറുകളിൽ, കിഴക്കൻ ദൽഹിയിലെ കർകർദൂമ കോടതിയിലേക്ക് നൽകിയിട്ടുള്ള ഒരേയൊരു എഫ്.ഐ.ആറാണിത്. മറ്റ് എട്ടു കേസുകളും ന്യൂദൽഹിയിലെ പട്യാല ഹൗസ് കോടതിയിലേക്കാണ് അയച്ചത്. ഈ ഒമ്പത് എഫ്.ഐ.ആറുകളിലെ മൊത്തം പ്രതികളുടെ എണ്ണം അറസ്റ്റിലായ 34നെക്കാൾ വളരെ കൂടുതലാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒമ്പത് കേസുകളിൽ മൂന്നെണ്ണം സിഖ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.
കേസ് 1: എഫ്.ഐ.ആർ നമ്പർ 59
അറസ്റ്റുകളുടെ എണ്ണം – 18
2020 മാർച്ച് 6 ന് ദൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് പോലീസ് എഫ്.ഐ.ആർ നമ്പർ 59 ഫയൽ ചെയ്തത്. യു.എ.പി.എയുടെ വിവിധ വകുപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 53 പേർ കൊല്ലപ്പെടുകയും 600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിൽ വലിയ ഗൂഡാലോചന നടത്തി എന്നാരോപിച്ചായിരുന്നു 2020 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് 2020ൽ അറസ്റ്റിലായ 15ആളുകളുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. സസ്‌പെൻഡ് ചെയ്ത ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ, മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത്ത് ജഹാൻ, യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റ് കാമ്പയിൻ സ്ഥാപകൻ ഖാലിദ് സെയ്‌ഫി, ജാമിഅ കോർഡിനേഷൻ കമ്മിറ്റി അംഗം സഫൂറ സർഗാർ, ജാമിഅ കോർഡിനേഷൻ കമ്മിറ്റി അംഗം മീരാൻ ഹൈദർ, ജാമിഅ വിദ്യാർത്ഥികളായ ഷിഫാഉർറഹ്മാൻ, ഷഹദാബ് അഹമ്മദ്, ആസിഫ് ഇക്ബാൽ തൻഹ എന്നിവരെയും, പിഞ്ച്ര തോഡ് അംഗവും ജെ.എൻ.യു വിദ്യാർത്ഥിയുമായ ദേവാംഗന കലിത, നതാഷ നർവാൾ, CAA വിരുദ്ധ പ്രതിഷേധക്കാരി ഗുൾഫിഷ ഫാത്തിമ, വടക്കുകിഴക്കൻ ദൽഹിയിലെ താമസക്കാരായ തസ്ലിം അഹമ്മദ്, സലിം മാലിക്, മുഹമ്മദ് സലിം ഖാൻ, അത്തർ ഖാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ, എഫ്.ഐ.ആർ നമ്പർ 59ൽ അറസ്റ്റിലായ മുഹമ്മദ് ദാനിഷ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് പർവേസ് അഹമ്മദ് എന്നിവരുടെ പേര് കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പുതന്നെ അവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പിന്നീട്, 930പേജുള്ള ഒരു സപ്ലിമെന്ററി ചാർജ് ഷീറ്റ് ഫയൽ ചെയത് ബാക്കിയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയിരുന്നു. ഇതിൽ ഉൾപ്പെട്ട മറ്റ് മൂന്നു പേരായിരുന്നു ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, ജെ.എൻ.യു പിഎച്ച്ഡി സ്കോളർ ഷർജീൽ ഇമാം, മൊബൈൽ ഫോൺ സിം കാർഡുകളുടെ സെയിൽസ്മാൻ ഫൈസാൻ ഖാൻ എന്നിവർ. ഇമാമും ഖാലിദും പോലീസിന്റെ ഗൂഡാലോചന സിദ്ധാന്തത്തിലെ പ്രധാന പങ്കാളികളായിരുന്നുവെങ്കിലും മെയിൻ ചാർജ് ഷീറ്റിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.
കേസ് 2: എഫ്.ഐ.ആർ നമ്പർ 154
അറസ്റ്റുകളുടെ എണ്ണം: 3
ഈ കേസിൽ, “ഖലിസ്ഥാൻ അനുഭാവികൾ” എന്ന് സംശയിക്കുന്ന മൂന്ന് പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. മൊഹീന്ദർ പാൽ സിംഗ്, ഗുർതേജ് സിംഗ്, ലവ്പ്രീത് എന്ന രാജ് കുമാർ എന്നിവരാണ് അവർ. ജമ്മു കശ്മീരിലെ ബാരാമുള്ള സ്വദേശിയായ മൊഹീന്ദർ പഠനത്തിനായി 2007 ൽ ദൽഹിയിലേക്ക് പോയിരുന്നുവെന്നും, 2013ൽ അദ്ദേഹത്തിന് ഖലിസ്ഥാൻ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരുകയും അതിനുശേഷം ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിന്റെ (കെ.എൽ.എഫ്) മറ്റ് അനുഭാവികളുമായി ബന്ധപ്പെട്ട് സംഘടനയ്ക്കായി പ്രവർത്തിക്കാൻ തുടങ്ങി എന്നുമാണ് പോലീസ് പറഞ്ഞത്.
ഇന്ത്യൻ ആർമിയിലെ ഒരു സുബേദാറിന്റെ മകനാണ് ഗുർതേജ് എന്നാണ് പോലീസ് വാദിച്ചത്, ഐ.എസ്.ഐ കൈകാര്യകർത്താവായ ഒരു അബ്ദുള്ളയുമായി സുബേദാർക്ക് ബന്ധപ്പെട്ടുവെന്നും. ഖാലിസ്ഥാൻ അനുകൂല സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ (SFJ) സംഘടനയിലെ പ്രധാന ആളായ അവ്താർ സിംഗ് പന്നു, അതുപോലെ പാകിസ്താനിൽ പ്രവർത്തിക്കുന്ന ഗോപാൽ സിംഗ് ചൗള എന്നിവരുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നുമാണ് പോലീസ് ആരോപിക്കുന്നത്. അതോടൊപ്പം തന്നെ ലഷ്‌കറെ തൊയ്ബയുടെ സഹസ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായി കൂടിയായിരുന്നു വെന്നും പോലീസ് പറയുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ജോലി ചെയ്യുന്ന ഒരാളെ കൊല്ലാൻ ലവ്‌പ്രീത് പദ്ധതിയിട്ടിയിരുന്നതായിട്ടിരുന്നുവെന്നും ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് അയക്കുമെന്ന് വാഗ്ദാനം ചെയ്ത ഗുർതേജാണ് ലവ്പ്രീതിനെ റിക്രൂട്ട് ചെയ്തതെന്നും പോലീസ് അവകാശപ്പെട്ടു.എന്നാൽ 2020 ജൂൺ 18 ന് അറസ്റ്റിലായ ലവ്പ്രീതിന് 2021 ഫെബ്രുവരി 16 ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു, നിശ്ചിത കാലയളവിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല എന്നതായിരുന്നു കാരണം
കേസ് 3: എഫ്.ഐ.ആർ നമ്പർ 174/2020
അറസ്റ്റുകളുടെ എണ്ണം: 1
മുഹമ്മദ് മുസ്തകിം ഖാൻ ആയിരുന്നു പ്രധാന പ്രതി. ‘ഇന്ത്യയിൽ ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഐസിസ് ബന്ധം സംശയിക്കുന്നയാളെയാണ്’ പോലീസ് ഭാഷ്യപ്രകാരം അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള പള്ളിയിൽ ഇദ്ദേഹം സ്ഥിരം സന്ദർശകനായിരുന്നുവത്രെ. പോലീസ് പറയുന്നതനുസരിച്ച്, സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന കടയുടെ ഉടമ മുസ്തകിം ഖാനെ കരോൾ ബാഗിലേക്ക് മോട്ടോർ സൈക്കിളിൽ പോകുമ്പോൾ ധൗലകുവാന് സമീപമുള്ള റിഡ്ജ് പ്രദേശത്ത് നിന്ന് പിടികൂടുകയിരുന്നു. 12 കിലോ സ്‌ഫോടകവസ്തുക്കളും ഒരു പിസ്റ്റളും ഏതാനും വെടിയുണ്ടകളും അടങ്ങിയ രണ്ട് “പ്രഷർ കുക്കർ ബേസ്ഡ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും (ഐ.ഇ.ഡി)” കണ്ടെടുത്തതായി പോലീസ് അവകാശപ്പെട്ടു.
കേസ് 4: എഫ്.ഐ.ആർ നമ്പർ 224/2020
അറസ്റ്റുകളുടെ എണ്ണം: 2
ഈ കേസിൽ, പഞ്ചാബിലെ ലുധിയാന സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത് 2020 സെപ്റ്റംബറിലായിരുന്നു. വടക്കുപടിഞ്ഞാറൻ ദൽഹിയിൽ നടന്ന ഒരു ഏറ്റുമുട്ടലിനു ശേഷമാണ് ഇവരെ പിടികൂടിയതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഭൂപീന്ദർ സിംഗ്, കുൽവന്ത് സിംഗ് എന്നിവരായിരുന്നു അവർ. ഈ രണ്ട് പേരും “ഖാലിസ്ഥാൻ പ്രസ്ഥാനത്തെ ശക്തമായി പിന്തുണക്കുന്നവരാണ്” അവർ, “പാകിസ്ഥാൻ ഐ.എസ്.ഐ സ്പോൺസർ ചെയ്ത ഖാലിസ്ഥാൻ നേതാക്കളുടെ” നിർദ്ദേശപ്രകാരം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു എന്നാണ് പറയുന്നത്.
കേസ് 5: എൻ.ഐ.എ, രജിസ്ട്രേഷൻ നമ്പർ 284
അറസ്റ്റുകളുടെ എണ്ണം : 0
ഈ കേസിൽ, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുടെ 16 പ്രവർത്തകർക്കെതിരെ ‘കശ്മീരിലെ വിഘടനവാദം പ്രോത്സാഹിപ്പിച്ചതിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും’ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ പേരുള്ളവരിൽ യു.എസ് ആസ്ഥാനമായ സംഘടനയുടെ തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ, ഹർദീപ് സിംഗ് നിജാർ, പരംജിത് സിംഗ് എന്നിവരും ഉൾപ്പെടുന്നു. ഭേദഗതി ചെയ്ത യു.എ.പി.എ പ്രകാരം 2020ൽ കേന്ദ്ര സർക്കാർ “ഭീകരർ” ആയി പ്രഖ്യാപിച്ചവരാണ് ഈ മൂന്നുപേരും. എൻ.ഐ.എ നൽകിയ ഒരു രേഖയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ “വ്യക്തിഗത” വിഭാഗത്തിൽ തീരുമാനമെടുത്തത്. ജലന്ധറിൽ നിജ്ജാറിന്റെയും അമൃതസറിൽ പന്നൂന്റെയും എല്ലാ സ്വത്തുക്കളും മരവിപ്പിക്കാനും ഉത്തരവിട്ടിരുന്നു.
ശേഷിക്കുന്ന, സരബ്ജിത് സിംഗ് ബന്നൂർ, അമർദീപ് സിംഗ് പുരേവാൾ, ജെ.എസ്.ധലിവാൾ, കുൽവന്ത് സിംഗ് മൊതദ, ദുപിന്ദർജിത് സിംഗ്, കുൽവന്ത് സിംഗ്, ഹർജപ് സിംഗ്, ജരന്ദർ സിംഗ് ഗ്രെവാളും എസ്. ഹിമ്മത് സിംഗും എന്നിവരെയൊന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. അവരെല്ലാം യു.കെയിലോ യു.എസിലോ ആയിരുന്നു.
കേസ് 6: എൻ.ഐ.എ രജിസ്ട്രേഷൻ നമ്പർ 132/2020
അറസ്റ്റുകളുടെ എണ്ണം : 3
ഈ കേസിലെ മൂന്ന് പ്രതികളെ 2020 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഖാജ മൊയ്തീൻ, സയ്യിദ് അലി നവാസ്, അബ്ദുൾ സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഐ.എസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണെന്നും, ഹിന്ദു മുന്നണി നേതാവ് കെ. പി സുരേഷ് കുമാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ന്യൂ ദൽഹി, ഉത്തർ പ്രദേശ്, വടക്കൻ ദൽഹിയിലെ വസീറാബാദ് എന്നിവിടങ്ങളിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടുകാരനായ മൊയ്തീന് ഐ.എസുമായി ബന്ധമുണ്ടെന്നും യോഗങ്ങളിൽ മറ്റുള്ളവരെ അതിന്റെ ആശയങ്ങൾ പഠിപ്പിച്ചെന്നുമാണ് പോലീസ് ആരോപിക്കുന്നത്. 2004ൽ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനും, ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പരിശീലനം നൽകിയിട്ടുണ്ടന്നും പോലീസ് പറയുന്നു. തീവ്രവാദ കേസിൽ അദ്ദേഹത്തെ പിന്നീട് എൻ.ഐ.എ അറസ്റ്റ് ചെയ്തു. സിംഗപ്പൂരിലെ ജോലി ഉപേക്ഷിച്ച് ഐ.എസിൽ ചേർന്നതായി പറയപ്പെടുന്ന തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ വ്യക്തിയായ ഖാജ ഫക്രുദീനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നു എൻ.ഐഎ. ഉറപ്പിച്ചു പറഞ്ഞിരുന്നു. കൂടാതെ 2017 ഏപ്രിലിൽ ബി.ജെ.പി നേതാവ് എം.ആർ ഗാന്ധിയെ വധിക്കാൻ നവാസ് ശ്രമിച്ചതായും പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗമാണ് സമദ് എന്നും പോലീസ് അവകാശപ്പെട്ടിട്ടുണ്ട്.
കേസ് 7: എൻ.ഐ.എ രജിസ്ട്രേഷൻ നമ്പർ 74/2020
അറസ്റ്റിലായവരുടെ എണ്ണം : 1
അസ്ലം അൻസാരിയായിരുന്നു ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. കള്ളക്കടത്ത് സ്വർണ്ണത്തിന്റെ വരുമാനം വഴി ഇന്ത്യയിലെ ഭീകരവാദത്തിന് ധനസഹായം നൽകുന്നുണ്ടന്ന പോലീസിന്റ സംശയത്തിന്റെ പേരിലായിരുന്നു എൻ.ഐ.എയുടെ അറസ്റ്റ്. എന്നാൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ, എഫ്.ഐ.ആർ അടിസ്ഥാനരഹിതമാണെന്നും സ്വർണ്ണക്കടത്ത് കൈകാര്യംചെയ്യേണ്ടത് കസ്റ്റംസ് നിയമത്തിലെ അനുബന്ധ വ്യവസ്ഥയനുസരിച്ചാണന്നും, യു.എ.പി.എ പ്രകാരമല്ലെന്നും അദ്ദേഹം വാദിച്ചു. 2018 മേയ് മുതൽ സൗദി അറേബ്യയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു താനെന്നും കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ജോലി നഷ്ടപ്പെട്ടുവെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു തീവ്രവാദിയുമായോ, തീവ്രവാദ സംഘടനയുമായോ തനിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്പൂരിലെ അജ്ഞാതനായ ഒരാൾക്ക് കുറച്ച് സ്വർണം എത്തിക്കാൻ ഒരാൾ തനിക്ക് 10,000 രൂപ വാഗ്ദാനം ചെയ്തുവെന്നും “തൊഴിലില്ലാത്തവനും പണത്തിന് ആവശ്യക്കാരനും ആയിരുന്നതുകൊണ്ട് അവരുടെ കെണിയിൽ ഞാൻ വീണു” എന്നും അദ്ദേഹത്തിന്റെ അപേക്ഷയിൽ പറയുന്നു. ജൂലൈ 2 ന് 1515.70 ഗ്രാം സ്വർണവുമായി ജയ്പൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.
കേസ് 8: എൻ.ഐ.എ രജിസ്ട്രേഷൻ നമ്പർ 2/2020
അറസ്റ്റിലായവരുടെ എണ്ണം : 5
ദൽഹിയിലെ സി.എ.എ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. ഇന്ത്യാ ഗവൺമെൻ്റിനെതിരെ അസംതൃപ്തി സൃഷ്ടിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേർക്കെതിരെയാണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പെട്ട ഈ കേസിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ യുവാക്കളെ പ്രേരിപ്പിച്ചിട്ടുണ്ടന്നും പൊതുമുതൽ നശിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചതായും ആരോപണമുണ്ടായിരുന്നു. ശ്രീനഗർ സ്വദേശിയായ ജഹാൻസായിബ് സാമി എന്ന ദാവൂദ് ഇബ്രാഹിം, ഹിന ബഷീർ ബേ എന്നിവർ ഇന്ത്യയിൽ ഐ.എസിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങളിൽ കൂട്ടക്കൊല നടത്താനും മറ്റും പദ്ധതിയിടുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായിട്ടാണ് എൻ.ഐ.എ പറഞ്ഞത്.
അതേ കേസിൽ തന്നെ ഹൈദരാബാദിൽ നിന്നുള്ള അബ്ദുള്ള ബാസിത് എന്ന ബിൻ ഫുലാൻ, സദിയ അൻവർ ഷെയ്ഖ് (20), മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ നബീൽ സിദ്ധിക്ക് ഖത്രി (27) എന്നിവരെയും അറസ്റ് ചെയ്തു. ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കേസ് ആദ്യം രജിസ്റ്റർ ചെയ്തത് 2020 മാർച്ചിലാണ്. രണ്ടാഴ്ച കഴിഞ്ഞ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു.
കേസ് 9: എൻ.ഐ.എ രജിസ്ട്രേഷൻ നമ്പർ 1/2020
അറസ്റ്റുകളുടെ എണ്ണം : 1
നാഷ്ണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻ്റ് നേതാവ് മേരി ഷിംറംഗ് എന്ന അലേംല ജാമിറിനെതിരെ തീവ്രവാദ ഫണ്ടിംഗിന്റെ പേരിലാണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചത്. 72 ലക്ഷം രൂപയാണത്രെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അവളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. തീവ്രവാദബന്ധം ആരോപിച്ച് ഡിസംബർ 2019 അറസ്റ്റ് ചെയ്തു.
ജാമീറിനുപുറമെ, എൻ.ഐ.എ അവരുടെ ഭർത്താവും മുൻ നാഗ സൈനിക മേധാവിയുമായ ഷിംറാംഗിനെയും കേസിൽ പ്രതിയാക്കിയിരുന്നു. എന്നാൽ, 2019 നവംബറിൽ ചൈനയിലേക്ക് കടന്നതായി അറിഞ്ഞതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. കേസിലെ മറ്റൊരു പ്രതി യു.എ.പി.എയുടെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ട മസാസസോംഗ് ആവോ ആയിരുന്നു. അലേംലയെ സഹായിച്ചതിനും ഫണ്ട് കൈകാര്യം ചെയ്തതിനുമാണത്രെ ഇവരെ അറസ്റ്റ് ചെയ്തത്. “കുറ്റാരോപിതരായ അലെംല ജാമിർ, മേരി ഷിംറംഗ്, അതുല ടോംഗർ, മസസസോംഗ് ആവോ എന്നിവർ ഒരു ക്രിമിനൽ ഗൂഡാലോചനയിൽ ഏർപ്പെടുകയും തീവ്രവാദികൾക്കുവേണ്ടി ബാങ്ക് അക്കൗണ്ടുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ വഴി നേരിട്ട് നിക്ഷേപം ശേഖരിക്കുകയും ചെയ്തതായി” അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.