കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.
കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പൊതു ചിത്രം കേരളത്തിൽ കാണാമെന്നതാണ് ഈ ആരോപണമുന്നയിക്കുന്നവർ പലപ്പോഴും തെളിവായി ഉദ്ധരിക്കാറുള്ളത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൻ്റെ ഗുണാത്മക വശം ഉപയോഗപ്പെടുത്തി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി, രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തം നേടിയെടുത്തതിനെയും മുസ്ലിം സമുദായം എല്ലാം നേടിയതിൻ്റെ ഉദാഹരണമായി ഉയർത്തിക്കാണിക്കാറുണ്ട്.
പശ്ചാത്തലം
എന്നാൽ കൃത്യമായ സമൂഹ്യ വിശകലനം ഇത്തരം ആരോപണം ഉന്നയിക്കുന്നവർ പരിശോധിക്കാറില്ല. സാമൂഹ്യ വിശകലനത്തിലൂടെ യഥാർത്ഥ്യത്തെ അംഗീകരിക്കുക എന്ന ഉദ്ദേശ്യത്തിനപ്പുറം ഇസ്ലാമോഫോബിയ എന്ന മാസ് മനോരോഗത്തിൻ്റെ സ്വാധീനത്തിലാണ് ഈ ആരോപണങ്ങൾ ഉയരാറുള്ളത്. രാജ്യത്ത് സംഘ്പരിവാർ സൃഷ്ടിച്ച പൊതുബോധം ആഴത്തിൽ രൂഢമൂലമായ കേരളീയാന്തരീക്ഷത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി തങ്ങളുടെ സ്ഥാപിതതാൽപര്യങ്ങൾ നേടിയെടുക്കാൻ ചില സമുദായങ്ങളും രാഷ്ട്രീയ വിഭാഗങ്ങളും ഈ പ്രചാരണം ശക്തിപ്പെടുത്തുന്നു.
കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് വഴി വിതരണം ചെയ്തു വന്നിരുന്ന മുസ്ലിം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് സംബന്ധിച്ച് 2021 മെയ് 27 ന് വന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ ചർച്ച കുറേക്കൂടി സാമൂഹ്യ പ്രസക്തി നേടിയിട്ടുണ്ട്. സച്ചാർ സമിതി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്ലിം പിന്നാക്കവസ്ഥ സംബന്ധമായ പരിഹാര നിർദ്ദേശത്തിന് 2006-2011 കാലത്തെ വി. എസ് അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച, പാലൊളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 2008 മെയ് 6 ന് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മേൽ സൂചിപ്പിച്ച സ്കോളർഷിപ്പുകൾ ആരംഭിച്ചത്. മുസ്ലിം സമുദായത്തിൻ്റെ സാമൂഹ്യ പിന്നാക്കാവസ്ഥയുടെ പരിഹാരത്തിനായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളിൽ,
2011 ജനുവരിയിൽ ഇറങ്ങിയ ഉത്തരവ് പ്രകാരം, 20 ശതമാനം പരിവർത്തിത ക്രൈസ്തവർക്കും ലത്തീൻ കതോലിക്ക വിഭാഗത്തിനുമായി നൽകാൻ തീരുമാനിച്ചിരുന്നു. അതോടെ മുസ്ലിം സ്കോളർഷിപ്പ് ന്യൂനപക്ഷ സ്കോളർഷിപ്പാകുകയും ആ സാങ്കേതികതയിൽ പിടിച്ച് കോടതി വ്യവഹാരത്തിലെത്തിക്കുകയും അത് എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതികമായി നൽകേണ്ടതാണ് എന്ന് വ്യാഖ്യാനിക്കാവുന്ന കോടതി വിധി നേടിയെടുക്കുകയും ചെയ്യുന്നതിൽ ചിലർ വിജയിക്കുകയുണ്ടായി. അതോടെ മുസ്ലിംകൾ അനർഹമായ ആനുകൂല്യങ്ങൾ നേടിയതായി സംഘ്പരിവാറും ചില ക്രൈസ്തവ സഭകളും നടത്തിവരുന്ന പ്രചരണം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിലെത്തി.
കേരളീയ മുസ്ലിംകളുടെ സാമൂഹ്യ-രാഷ്ട്രീയ-ഉദ്യോഗ പങ്കാളിത്തത്തിൻ്റെ അനുപാതം കൂടുതൽ പരിശോധനകൾക്കു വിധേയമാക്കുകയും ഉപരിസൂചിത ആരോപണങ്ങളുടെ യഥാർത്ഥ വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യേണ്ടത് അനിവാര്യമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.
കേരള മുസ്ലിംകൾ സർക്കാർ സർവ്വീസിൽ
കേരളത്തിലെ മുസ്ലിം സമുദായത്തിൻ്റെ സാമൂഹ്യ സ്ഥിതിയെപ്പറ്റി ഇനിയും ആധികാരികായ പഠനങ്ങളോ റിപ്പോർട്ടുകളോ ലഭ്യമല്ല എന്നതാണ് യാഥാർത്ഥ്യം. വലിയതോതിലുള്ള പ്രവാസികളുടെ സാന്നിധ്യവും മുസ്ലിം സംഘടകളുടെ പരസ്പര മാത്സര്യവും മുന്നണി രാഷ്ട്രീയത്തിലെ പങ്കാളിത്തം ഉപയോഗപ്പെടുത്തി മുസ്ലിം ലീഗ് പോലുള്ള ഒരു രാഷ്ട്രീയ പാർട്ടി നേടിയ രാഷ്ട്രീയ അധികാരവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായി മുസ്ലിങ്ങളുടെ സാമൂഹ്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ സൂഷ്മതലം പരിശോധിച്ചാൽ സാമൂഹ്യനീതി ലഭ്യമായ ജനവിഭാഗമായി കേരള മുസ്ലിങ്ങൾ മാറിയിട്ടില്ല എന്നതാണ് ശരി.
2006 ലെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരളപഠനം- കേരളം എങ്ങനെ ജീവിക്കുന്നു എന്ന റിപ്പോർട്ടാണ് വിവധ സമൂഹ്യ വിഭാഗങ്ങളുമായി താരതമ്യം ചെയ്ത മുസ്ലിം സാമൂഹ്യാവസ്ഥയെപ്പറ്റി സമഗ്രമല്ലെങ്കിലും കുറച്ചെങ്കിലും ആശ്രയിക്കാവുന്ന റിപ്പോർട്ട്. ആ റിപ്പോർട്ട് പ്രകാരം നായര്‍ സമുദായത്തിന്റെ ജനസംഖ്യ 12.5 ശതമാനവും അവരുടെ സര്‍ക്കാര്‍ ഉദ്യോഗ അനുപാതം 21 ശതമാനവുമാണ്. ഈഴവ സമുദായത്തിന്റെ ജനസംഖ്യയും സര്‍ക്കാര്‍ ഉദ്യോഗ അനുപാതവും ഏകദേശം ഒരു പോലെയാണ്; 22.5 ശതമാനം. മുസ്‌ലിം സമുദായത്തിന്റെ ജനസംഖ്യ 26.9 ശതമാനവും ഉദ്യോഗ പ്രാതിനിധ്യം 11.4 ശതമാനം മാത്രവുമാണ്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ പത്ത് ശതമാനത്തോളവും അവരുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം 8.5 ശതമാനവുമാണ്. ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ 136 ശതമാനം കുറവാണ് മുസ്ലിം പ്രാതിനിധ്യം. മുസ്ലിങ്ങൾക്ക് 12 ശതമാനം സംവരണ ക്വാട്ട ഉണ്ടായിരിക്കെയാണ് ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം 11.4 ശതമാനം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നത്.
2000ല്‍ കേരള സര്‍ക്കാര്‍ സർവ്വീസിലെ സംവരണീയ സമുദായങ്ങളുടെ ഉദ്യോഗ പങ്കാളിത്തം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതില്‍ 7383 പോസ്റ്റുകള്‍ കുറവാണ് കിട്ടിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെറിറ്റില്‍ വരുന്ന ഉദ്യോഗങ്ങള്‍ ഉൾപ്പെടെയാണ് ഇത്. അതായത് സംവരണ ക്വാട്ടയിൽ നിന്ന് യഥാർത്ഥത്തിൽ നഷ്ടപ്പെട്ടത് ഇതിലും വലിയ സംഖ്യയാണ്.
ക്രൈസ്തവ ജനസംഖ്യ 18.3 ശതമാനവും അവരിലെ സർക്കാർ ഉദ്യോഗ പ്രാതിനിധ്യം 20.6 ശതമാനവുമാണ്. 11 ശതമാനം പ്രാതിനിധ്യം കൂടുതലാണിത്. ക്രൈസ്തവ ജനസംഖ്യയിലെ 40 ശതമാനത്തോളം ലത്തീൻ ക്രൈസ്തവരും നാടാർ വിഭാഗവും പരിവർത്തിത ക്രൈസ്തവരുമാണ്. അവരുടെ പ്രാതിനിധ്യമുൾപ്പെടെയാണ് 20.6 ശതമാനം. എന്നാൽ, ലത്തീൻ നാടാർ വിഭാഗങ്ങളുടെയും പരിവർത്തിത ക്രൈസ്തവരുടെയും പ്രാതിനിധ്യം ഉദ്യോഗ മേഖലയിൽ തുലോ തുച്ഛമാണ്. നരേന്ദ്രൻ കമ്മീഷൻ കണക്കു പ്രകാരം ലത്തീൻ കത്തോലിക്കരുടെ ഉദ്യോഗ രംഗത്തെ ബാക്ക് ലോഗ് 4370 ആണ്. ആനുപാതികമായി മുസ്ലിങ്ങളെക്കാൾ നഷ്ടം സംഭവിച്ച വിഭാഗം ഇവരാണ്. പിരവർത്തിത ക്രൈസ്തവരുടെ ബാക് ലോഗ് കണക്ക് കൃത്യമായി ലഭ്യമായിട്ടില്ല. ഒരു ശതമാനം മാത്രം സംവരണമുള്ള ഇവരുടെ പ്രാതിനിധ്യം നാമമാത്രം മാത്രമാണ്. അങ്ങനെ പരിശോധിച്ചാൽ ജനസംഖ്യയിലെ 10 ശതമാനം മാത്രമുള്ള മുന്നാക്ക ക്രൈസ്തവർ ഉദ്യോഗങ്ങളിൽ 20 ശതമാനത്തോളം കരസ്ഥമാക്കിയെന്ന് കാണാവുന്നതാണ്. 200 ശതമാനമാണ് മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളുടെ അധിക പ്രാതിനിധ്യം.
ഇപ്പോഴത്തെ സംവരണവ്യവസ്ഥ അനുസരിച്ച് 26.9 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് 12 ശതമാനവും റോസ്റ്ററില്‍ ആറാമത്തെ പോസ്റ്റുമാണ്. കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി ഇത് തുടരുകയാണ്. 1992ലെ മണ്ഡല്‍ കേസില്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണം പുനഃപരിശോധിക്കണമെന്നും പ്രാതിനിധ്യക്കുറവ് അനുസരിച്ച് സംവരണം പുനക്രമീകരിക്കണമെന്നും സുപ്രിം കോടതി വിധിയുള്ളതാണ്. പക്ഷേ ഇതൊന്നും സർക്കാർ പരിഗണിക്കുകയോ ആരെങ്കിലും ഉയർത്തിക്കൊണ്ടുവരികയോ ചെയ്യാറില്ല.
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.