Skip to content Skip to sidebar Skip to footer

കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും 

കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്. 

കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പൊതു ചിത്രം കേരളത്തിൽ കാണാമെന്നതാണ് ഈ ആരോപണമുന്നയിക്കുന്നവർ പലപ്പോഴും തെളിവായി ഉദ്ധരിക്കാറുള്ളത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൻ്റെ ഗുണാത്മക വശം ഉപയോഗപ്പെടുത്തി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി, രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തം നേടിയെടുത്തതിനെയും മുസ്ലിം സമുദായം എല്ലാം നേടിയതിൻ്റെ ഉദാഹരണമായി ഉയർത്തിക്കാണിക്കാറുണ്ട്. 

പശ്ചാത്തലം

എന്നാൽ കൃത്യമായ സമൂഹ്യ വിശകലനം ഇത്തരം ആരോപണം ഉന്നയിക്കുന്നവർ പരിശോധിക്കാറില്ല. സാമൂഹ്യ വിശകലനത്തിലൂടെ യഥാർത്ഥ്യത്തെ അംഗീകരിക്കുക എന്ന ഉദ്ദേശ്യത്തിനപ്പുറം ഇസ്ലാമോഫോബിയ എന്ന മാസ് മനോരോഗത്തിൻ്റെ സ്വാധീനത്തിലാണ് ഈ ആരോപണങ്ങൾ ഉയരാറുള്ളത്. രാജ്യത്ത് സംഘ്പരിവാർ സൃഷ്ടിച്ച പൊതുബോധം ആഴത്തിൽ രൂഢമൂലമായ കേരളീയാന്തരീക്ഷത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി തങ്ങളുടെ സ്ഥാപിതതാൽപര്യങ്ങൾ നേടിയെടുക്കാൻ ചില സമുദായങ്ങളും രാഷ്ട്രീയ വിഭാഗങ്ങളും ഈ പ്രചാരണം ശക്തിപ്പെടുത്തുന്നു. 

കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് വഴി വിതരണം ചെയ്തു വന്നിരുന്ന മുസ്ലിം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് സംബന്ധിച്ച് 2021 മെയ് 27 ന് വന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ ചർച്ച കുറേക്കൂടി സാമൂഹ്യ പ്രസക്തി നേടിയിട്ടുണ്ട്. സച്ചാർ സമിതി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്ലിം പിന്നാക്കവസ്ഥ സംബന്ധമായ പരിഹാര നിർദ്ദേശത്തിന് 2006-2011 കാലത്തെ വി. എസ് അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച, പാലൊളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 2008 മെയ് 6 ന് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മേൽ സൂചിപ്പിച്ച സ്കോളർഷിപ്പുകൾ ആരംഭിച്ചത്. മുസ്ലിം സമുദായത്തിൻ്റെ സാമൂഹ്യ പിന്നാക്കാവസ്ഥയുടെ പരിഹാരത്തിനായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളിൽ,

2011 ജനുവരിയിൽ ഇറങ്ങിയ ഉത്തരവ് പ്രകാരം, 20 ശതമാനം പരിവർത്തിത ക്രൈസ്തവർക്കും ലത്തീൻ കതോലിക്ക വിഭാഗത്തിനുമായി നൽകാൻ തീരുമാനിച്ചിരുന്നു. അതോടെ മുസ്ലിം സ്കോളർഷിപ്പ് ന്യൂനപക്ഷ സ്കോളർഷിപ്പാകുകയും ആ സാങ്കേതികതയിൽ പിടിച്ച് കോടതി വ്യവഹാരത്തിലെത്തിക്കുകയും അത് എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതികമായി നൽകേണ്ടതാണ് എന്ന് വ്യാഖ്യാനിക്കാവുന്ന കോടതി വിധി നേടിയെടുക്കുകയും ചെയ്യുന്നതിൽ ചിലർ വിജയിക്കുകയുണ്ടായി. അതോടെ മുസ്ലിംകൾ അനർഹമായ ആനുകൂല്യങ്ങൾ നേടിയതായി സംഘ്പരിവാറും ചില ക്രൈസ്തവ സഭകളും നടത്തിവരുന്ന പ്രചരണം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിലെത്തി.

കേരളീയ മുസ്ലിംകളുടെ സാമൂഹ്യ-രാഷ്ട്രീയ-ഉദ്യോഗ പങ്കാളിത്തത്തിൻ്റെ അനുപാതം കൂടുതൽ പരിശോധനകൾക്കു വിധേയമാക്കുകയും ഉപരിസൂചിത ആരോപണങ്ങളുടെ യഥാർത്ഥ വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യേണ്ടത് അനിവാര്യമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. 

Kerala Secretariat

കേരള മുസ്ലിംകൾ സർക്കാർ സർവ്വീസിൽ

 കേരളത്തിലെ മുസ്ലിം സമുദായത്തിൻ്റെ സാമൂഹ്യ സ്ഥിതിയെപ്പറ്റി ഇനിയും ആധികാരികായ പഠനങ്ങളോ റിപ്പോർട്ടുകളോ ലഭ്യമല്ല എന്നതാണ് യാഥാർത്ഥ്യം. വലിയതോതിലുള്ള പ്രവാസികളുടെ സാന്നിധ്യവും മുസ്ലിം സംഘടകളുടെ പരസ്പര മാത്സര്യവും മുന്നണി രാഷ്ട്രീയത്തിലെ പങ്കാളിത്തം ഉപയോഗപ്പെടുത്തി മുസ്ലിം ലീഗ് പോലുള്ള ഒരു രാഷ്ട്രീയ പാർട്ടി നേടിയ രാഷ്ട്രീയ അധികാരവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായി മുസ്ലിങ്ങളുടെ സാമൂഹ്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ സൂഷ്മതലം പരിശോധിച്ചാൽ സാമൂഹ്യനീതി ലഭ്യമായ ജനവിഭാഗമായി കേരള മുസ്ലിങ്ങൾ മാറിയിട്ടില്ല എന്നതാണ് ശരി. 

2006 ലെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരളപഠനം- കേരളം എങ്ങനെ ജീവിക്കുന്നു എന്ന റിപ്പോർട്ടാണ് വിവധ സമൂഹ്യ വിഭാഗങ്ങളുമായി താരതമ്യം ചെയ്ത മുസ്ലിം സാമൂഹ്യാവസ്ഥയെപ്പറ്റി സമഗ്രമല്ലെങ്കിലും കുറച്ചെങ്കിലും ആശ്രയിക്കാവുന്ന റിപ്പോർട്ട്. ആ റിപ്പോർട്ട് പ്രകാരം നായര്‍ സമുദായത്തിന്റെ ജനസംഖ്യ 12.5 ശതമാനവും അവരുടെ സര്‍ക്കാര്‍ ഉദ്യോഗ അനുപാതം 21 ശതമാനവുമാണ്. ഈഴവ സമുദായത്തിന്റെ ജനസംഖ്യയും സര്‍ക്കാര്‍ ഉദ്യോഗ അനുപാതവും ഏകദേശം ഒരു പോലെയാണ്; 22.5 ശതമാനം. മുസ്‌ലിം സമുദായത്തിന്റെ ജനസംഖ്യ 26.9 ശതമാനവും ഉദ്യോഗ പ്രാതിനിധ്യം 11.4 ശതമാനം മാത്രവുമാണ്. 

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ പത്ത് ശതമാനത്തോളവും അവരുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം 8.5 ശതമാനവുമാണ്. ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ 136 ശതമാനം കുറവാണ് മുസ്ലിം പ്രാതിനിധ്യം. മുസ്ലിങ്ങൾക്ക് 12 ശതമാനം സംവരണ ക്വാട്ട ഉണ്ടായിരിക്കെയാണ് ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം 11.4 ശതമാനം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നത്. 

2000ല്‍ കേരള സര്‍ക്കാര്‍ സർവ്വീസിലെ സംവരണീയ സമുദായങ്ങളുടെ ഉദ്യോഗ പങ്കാളിത്തം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതില്‍ 7383 പോസ്റ്റുകള്‍ കുറവാണ് കിട്ടിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെറിറ്റില്‍ വരുന്ന ഉദ്യോഗങ്ങള്‍ ഉൾപ്പെടെയാണ് ഇത്. അതായത് സംവരണ ക്വാട്ടയിൽ നിന്ന് യഥാർത്ഥത്തിൽ നഷ്ടപ്പെട്ടത് ഇതിലും വലിയ സംഖ്യയാണ്. 

ക്രൈസ്തവ ജനസംഖ്യ 18.3 ശതമാനവും അവരിലെ സർക്കാർ ഉദ്യോഗ പ്രാതിനിധ്യം 20.6 ശതമാനവുമാണ്. 11 ശതമാനം പ്രാതിനിധ്യം കൂടുതലാണിത്. ക്രൈസ്തവ ജനസംഖ്യയിലെ 40 ശതമാനത്തോളം ലത്തീൻ ക്രൈസ്തവരും നാടാർ വിഭാഗവും പരിവർത്തിത ക്രൈസ്തവരുമാണ്. അവരുടെ പ്രാതിനിധ്യമുൾപ്പെടെയാണ് 20.6 ശതമാനം. എന്നാൽ, ലത്തീൻ നാടാർ വിഭാഗങ്ങളുടെയും പരിവർത്തിത ക്രൈസ്തവരുടെയും പ്രാതിനിധ്യം ഉദ്യോഗ മേഖലയിൽ തുലോ തുച്ഛമാണ്. നരേന്ദ്രൻ കമ്മീഷൻ കണക്കു പ്രകാരം ലത്തീൻ കത്തോലിക്കരുടെ ഉദ്യോഗ രംഗത്തെ ബാക്ക് ലോഗ് 4370 ആണ്. ആനുപാതികമായി മുസ്ലിങ്ങളെക്കാൾ നഷ്ടം സംഭവിച്ച വിഭാഗം ഇവരാണ്. പിരവർത്തിത ക്രൈസ്തവരുടെ ബാക് ലോഗ് കണക്ക് കൃത്യമായി ലഭ്യമായിട്ടില്ല. ഒരു ശതമാനം മാത്രം സംവരണമുള്ള ഇവരുടെ പ്രാതിനിധ്യം നാമമാത്രം മാത്രമാണ്. അങ്ങനെ പരിശോധിച്ചാൽ ജനസംഖ്യയിലെ 10 ശതമാനം മാത്രമുള്ള മുന്നാക്ക ക്രൈസ്തവർ ഉദ്യോഗങ്ങളിൽ 20 ശതമാനത്തോളം കരസ്ഥമാക്കിയെന്ന് കാണാവുന്നതാണ്. 200 ശതമാനമാണ് മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളുടെ അധിക പ്രാതിനിധ്യം.

ഇപ്പോഴത്തെ സംവരണവ്യവസ്ഥ അനുസരിച്ച് 26.9 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് 12 ശതമാനവും റോസ്റ്ററില്‍ ആറാമത്തെ പോസ്റ്റുമാണ്. കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി ഇത് തുടരുകയാണ്. 1992ലെ മണ്ഡല്‍ കേസില്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണം പുനഃപരിശോധിക്കണമെന്നും പ്രാതിനിധ്യക്കുറവ് അനുസരിച്ച് സംവരണം പുനക്രമീകരിക്കണമെന്നും സുപ്രിം കോടതി വിധിയുള്ളതാണ്. പക്ഷേ ഇതൊന്നും സർക്കാർ പരിഗണിക്കുകയോ ആരെങ്കിലും ഉയർത്തിക്കൊണ്ടുവരികയോ ചെയ്യാറില്ല.

കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്. 

(തുടരും)

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.