ഈ വർഷമാദ്യം, ഫെബ്രുവരി – മാര്‍ച്ച്, മെയ് – ജൂണ്‍ മാസങ്ങളിൽ ജുഡീഷ്യറി, വിശിഷ്യാ സുപ്രീം കോടതി നടത്തിയ സുപ്രധാനമായ നിരീക്ഷണങ്ങളെയും വിധികളെയും തുടർന്ന്, ഇന്ത്യയില്‍ നിലവിലുള്ള രാജ്യദ്രോഹ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വ്യക്തിത്വങ്ങള്‍ രംഗത്ത് വരികയുണ്ടായി. രാഷ്ട്രീയ നേതാവായ കപിൽ സിബൽ, മോഡലും അഭിനേത്രിയുമായ ദിയ മിർസ, ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബ്, മുൻ പാർലമെന്റ് അംഗവും ചലച്ചിത്ര നിർമ്മാതാവുമായ പ്രതീഷ് നാന്ധി തുടങ്ങിവർ ഇവരിൽ ഉൾപ്പെടുന്നു.
കോടതി നിരീക്ഷണങ്ങൾ
- പരിസ്ഥിതി പ്രവർത്തകയായ ദിഷാ രവിക്ക് രാജ്യദ്രോഹക്കേസിൽ ഫെബ്രുവരി 23ന് ദില്ലി കോടതി ജാമ്യം അനുവദിച്ചു. “ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പുണ്ട് എന്ന കാരണത്താൽ സർക്കാരിന് പൗരന്മാരെ തടവിലാക്കാൻ കഴിയില്ല” എന്ന് കോടതി പറയുകയുണ്ടായി. ഭരണകൂടത്തിനേറ്റ പരിക്കിനെ മറക്കാൻ രാജ്യദ്രോഹ കുറ്റങ്ങൾ ഉപയോഗിക്കാൻ കഴിയില്ല എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
- മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് അവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി മാർച്ച് 3 ന് സുപ്രീം കോടതി തള്ളുകയും ഹർജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. “അഭിപ്രായവ്യത്യാസങ്ങളും സർക്കാരിന്റെ അഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഉണ്ടാവുകയെന്നത് രാജ്യദ്രോഹമായി വിശേഷിപ്പിക്കാനാവില്ല” എന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്.
- മെയ് 31ന്, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രണ്ട് ടി. വി ന്യൂസ് ചാനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ നിന്ന് ആന്ധ്രാപ്രദേശ് പോലീസിനെ സുപ്രീം കോടതി തടഞ്ഞു. “രാജ്യദ്രോഹ കുറ്റത്തിന് പരിധി നിർവചിക്കാൻ നേരമായി” എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
- ജൂൺ 3 ന്, 1962 ലെ കേദാർ നാഥ് സിംഗ് വിധി ചൂണ്ടിക്കാട്ടി വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി. “സർക്കാരിനെക്കുറിച്ച് ഇഷ്ടമുള്ളതെന്തും പറയാനോ എഴുതാനോ പൗരന് അവകാശമുണ്ട്” എന്നായിരുന്നു 1962 ലെ വിധിന്യായത്തിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. 1962 ലെ കേദാർ നാഥ് സിംഗ് വിധിപ്രകാരം ഓരോ മാധ്യമ പ്രവർത്തകനും സംരക്ഷണമുണ്ട് എന്ന് സുപ്രീംകോടതി പറഞ്ഞു.
രാജ്യദ്രോഹ നിയമവും വിയോജിപ്പിന്റെ ശബ്ദങ്ങളും
തെലുങ്ക് ടിവി ചാനലുകളുടെ കേസിൽ സുപ്രീംകോടതി വിധി വന്ന് ഒരു ദിവസത്തിന് ശേഷം, മുൻ കേന്ദ്ര നിയമമന്ത്രി കപിൽ സിബൽ പ്രതികരിച്ചത് കാണുക; “രാജ്യദ്രോഹ നിയമത്തിന് പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് പുനഃപരിശോധന ആവശ്യമാണെന്ന യാഥാർഥ്യം കോടതി അംഗീകരിക്കുന്നു”. ദിയ മിർസ രാജ്യദ്രോഹ നിയമത്തോട് വിയോജിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്; “രാജ്യദ്രോഹ നിയമം വീണ്ടും വീണ്ടും ദുരുപയോഗം ചെയ്യപ്പെടുന്നു, അത് ഇല്ലാതാക്കണം”. പ്രീതിഷ് വ്യക്തതയോടെയാണ് തുന്നടിച്ചത്; “രാജ്യദ്രോഹ നിയമം ഒഴിവാക്കപ്പെടേണ്ടേതാണ്. കൊളോണിയൽ കാലത്തിന്റെ ഒരു അവശിഷ്ടമാണത്. ഇത് ഒരു സ്വതന്ത്ര ഇന്ത്യക്ക് ഉചിതമല്ല” എന്നാണ് മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെയുള്ള കേസിലെ സുപ്രീംകോടതി വിധിയോട് പ്രതികരിച്ചു കൊണ്ട് രാജ്യദ്രോഹക്കുറ്റത്തെ കുറിച്ച് പ്രീതിഷ് നാന്ധി ട്വിറ്ററിൽ കുറിച്ചത്. “രാജ്യദ്രോഹ നിയമം ഒരു സ്വതന്ത്ര ഭരണകൂടത്തിന് ചേർന്ന ഒന്നല്ല, വളരെക്കാലം മുമ്പുതന്നെ അത് റദ്ദാക്കേണ്ടതായിരുന്നു. ഖേദകരമെന്നു പറയട്ടെ, അത്തരം നിയമങ്ങൾ എല്ലാ സർക്കാരുകൾക്കും അവരുടെ താല്പര്യങ്ങൾക്കനുരസരിച്ച് അത് ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടാണ് അത് നിലനിൽക്കുന്നത്, ചില ഭരണകൂടങ്ങൾ ഇത് കൂടുതൽ ദുരുപയോഗം എന്നതാണ് വ്യത്യാസം” എന്ന് ചരിത്രകാരനായ ഇർഫാൻ ഹബീബ് ട്വിറ്ററിൽ പങ്കുവെച്ചു.