നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയ ബാക് ലോഗ് നികത്താനായി ഒരു നടപടിയും എടുക്കാതെ രക്ഷപ്പെടാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് വാസ്തവത്തില്‍ സംവരണ പാക്കേജ് ചെയ്തത്. ഇങ്ങനെ ഒരു പാക്കേജ് നടപ്പിലാക്കിയപ്പോൾ ഒരു ക്ലെയിമും ഉന്നയിക്കാതെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുകയും ചെയ്തു. അതോടെ മുന്നാക്ക സംവരണത്തിന് കേരളത്തിൽ തുടക്കം കുറിച്ചു. അവധാനതയും ആലോചനയുമില്ലാതെ ഒത്തു തീർപ്പു ഫോർമുലകളിൽ വഴങ്ങിയതിൻറെ വലിയ ദുരന്തം അവിടെ ആരംഭിക്കുകയായിരുന്നു.
കേരളത്തിലെ സംവരണ വിവാദവും സച്ചാർ – പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ നാലാം ഭാഗം)
കേരളത്തിലെ സംവരണ ചരിത്രം നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും ആ റിപ്പോർട്ട് നടപ്പാക്കാനെന്ന വ്യാജേനെ സൃഷ്ടിച്ച പാക്കേജും ചർച്ച ചെയ്യാതെ പൂർത്തിയാകില്ല. കേരള സംസ്ഥാന സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓട്ടോണമസ് സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ പിന്നാക്ക സമുദായ പ്രാതിനിധ്യത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് കെ.കെ നരേന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നിയമിക്കപ്പെട്ടത് 2000 ഫെബ്രുവരി 11നാണ്. 2001 നവംബര്‍ 9ന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടനുസരിച്ച് സര്‍വീസില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചിരുന്നത് മുസ്‌ലിങ്ങള്‍ക്കായിരുന്നു; 7383 തസ്തികകളുടെ കുറവാണുണ്ടായിരുന്നത്.
ലത്തീന്‍ കത്തോലിക്കര്‍ക്ക് 4370, നാടാര്‍ക്ക് 2614, ദലിത് ക്രൈസ്തവര്‍ക്ക് 2290, ധീവരര്‍ക്ക് 1250, മറ്റ് ഒ.ബി.സി കള്‍ക്ക് 460, വിശ്വകര്‍മജര്‍ക്ക് 147 എന്നിങ്ങനെയായിരുന്നു കമീഷന്‍ കണക്കാക്കിയ നഷ്ടം. ഈഴവര്‍ക്ക് കേവലം അഞ്ച് തസ്തികകളുടെ കുറവാണുണ്ടായിരുന്നത്. ഓരോ പിന്നാക്ക വിഭാഗവും നേടിയിട്ടുള്ള തസ്തികകള്‍ അവരുടെ സംവരണ ക്വാട്ടയോടു താരതമ്യപ്പെടുത്തുമ്പോള്‍ വരുന്ന എണ്ണക്കുറവാണ് ഈ ബാക് ലോഗ് ആയി കണക്കാക്കിയിട്ടുള്ളത്. യഥാർത്ഥത്തിൽ ജനറൽ മെറിറ്റിൽ വന്നവരുടെ എണ്ണം വേർതിരിച്ചാൽ ബാക്ക് ലോഗ് ഇതിലും ഏറെയാണ്. എങ്ങിനെയാണ് ഈ ബാക്ക് ലോഗ് വരുന്നത്? പലരും കരുതുന്നത് എൻ.സി.എ കാരമാണ് എന്നത്രെ! സംവരണ സീറ്റുകള്‍ നികത്താന്‍ അതതു സംവരണ സമുദായ ഉദ്യോഗാര്‍ഥി റാങ്ക് ലിസ്റ്റില്‍ ഇല്ലാതെ വരുന്ന സാഹചര്യമാണ് നോ കാന്‍ഡിഡേറ്റ് അവൈലബ്ള്‍(എന്‍.സി.എ). ഈഴവ, മുസ്‌ലിം, ലത്തീന്‍ കത്തോലിക്കര്‍, ധീവര, വിശ്വകര്‍മ, നാടാര്‍ മുതലായവരുള്‍പ്പെട്ട ഒ.ബി.സി. സംവരണ സീറ്റുകളുടെ കാര്യത്തിൽ, ഇതിലേതെങ്കിലും ഒരു സമുദായത്തിലെ ഉദ്യോഗാർത്ഥിയെ ലഭ്യമായില്ലെങ്കിൽ റൊട്ടേഷന്‍ ചാര്‍ട്ടില്‍ അടുത്തതായി വരുന്ന മറ്റൊരു ഒ.ബി.സി. ഉദ്യോഗാര്‍ഥിക്കു നല്‍കും. ഉദാഹരണത്തിന് ഒരു പോസ്റ്റിൽ ഈഴവ വിദ്യാർത്ഥി റാങ്ക് ലിസ്റ്റിലില്ലെങ്കിൽ അത് മുസ്ലിമിന് നൽകും. മുസ്ലിമില്ലെങ്കിൽ തൊട്ടടുത്ത ഒ.ബി.സി. ഉദ്യോഗാര്‍ത്ഥിയ ആവാം. ഒ.ബി.സി ഉദ്യോഗാർത്ഥികൾ ലഭ്യമായില്ലെങ്കിൽ അത് ജനറൽ വിഭാഗത്തിന് നൽകും. ഇത് കേരളാ സർവ്വീസ് റൂൾസിലെ 15(എ) പ്രകാരമായിരുന്നു.
കമ്മീഷനെ നിയമിക്കുമ്പോൾ ഇടതു സർക്കാരായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരാണ് ഭരിച്ചിരുന്നത്. നരേന്ദ്രന്‍ കമീഷന്‍ റിപ്പോർട്ട് വന്ന ശേഷം കമ്മീഷൻ കണ്ടെത്തിയ ബാക് ലോഗ് നികത്തുവാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണം എന്ന ആവശ്യം മുസ്‌ലിം-ലത്തീന്‍ കത്തോലിക്ക സംഘടനകള്‍ ഉയര്‍ത്തിയപ്പോള്‍ എസ്.എന്‍.ഡി.പി യോഗമുള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. സവർണ്ണ വിഭാഗങ്ങളും ശക്തമായ എതിർപ്പുയർത്തി. അതോടെ ബാക് ലോഗ് നികത്തല്‍ നടപ്പുള്ള കാര്യമല്ലെന്നു സർക്കാർ തീർച്ചപ്പെടുത്തി. 2006 ൽ ഒത്തുതീര്‍പ്പ് ഫോര്‍മുലയായി കൊണ്ടുവന്ന പാക്കേജിൽ അവതരിച്ചതാണ് 15 (എ) നിയമത്തിന്റെ ഭേദഗതി. ആദ്യകാലങ്ങളിൽ സ്കൂൾ ഡ്രോപ്പൌട്ടും സാമൂഹ്യ വിന്നാക്കാവസ്ഥയും മൂലം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സംവരണീയരുടെ ഇടയിൽ കുറവായിരുന്നതാകാം ഇതിന് കാരണം. എന്നിരിക്കിലും പി.എസ്.സി റൊട്ടേഷൻ സമ്പദായത്തിൻ്റെ ന്യൂനതയാണ് ഈ ബാക്ക് ലോഗിന് മറ്റൊരു പ്രധാന കാരണം.
നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന പ്രാധപ്പെട്ട രണ്ടാമത്തെ ആവശ്യം 20 വീതമുള്ള റൊട്ടേഷൻ അവസാനിപ്പിക്കുകയും, 100 വീതമുള്ള റൊട്ടേഷൻ സംവിധാനം ആരംഭിക്കുകയോ, ഒഴിവുവരുന്ന തസ്തികകൾ ഒറ്റ ക്വാട്ടയായി കണക്കാക്കി ജനറൽ- സംവരണ ക്വാട്ടകൾ നിശ്ചയിക്കുകയോ ചെയ്യുക എന്നതായിരുന്നു. 2006ൽ യു.ഡി.എഫ് സർക്കാരിൻ്റെ അവസാന കാലത്താണ് ശക്തമായ സമരങ്ങളുടെ ഫലമായി നരേന്ദ്രൻ കമ്മീഷനുമായി ബന്ധപ്പെട്ട് ‘പാക്കേജ്’ എന്ന പേരിൽ ഒരു ഒത്തു തീർപ്പ് ഫോർമുല അംഗീകരിച്ചത്. നിർഭാഗ്യവശാൽ പ്രധാനമായി ഉന്നയിക്കപ്പെട്ട സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് ആ ഫോർമുലയിൽ ഇല്ലായിരുന്നു. അതുപോലെ റോട്ടേഷൻ സമ്പദായത്തിലെ മാറ്റവും ഇല്ലാതെ വന്നു. പകരം ഉണ്ടാക്കിയ തട്ടിക്കൂട്ട് പാക്കേജ് പിൽകാലത്ത് മുസ്‌ലിം സമുദായത്തിന് കൂടുതൽ നഷ്ടം സംഭവിക്കാൻ ഇടയാക്കുന്നതായിരുന്നു. 15(എ) യിലെ ഭേദഗതിയായിരുന്നു പ്രധാന കാരണം.
സംവരണതത്വമനുസരിച്ച് പ്രത്യേക സമുദായത്തില്‍ നിന്നോ സമുദായങ്ങളുടെ ഗ്രൂപ്പില്‍നിന്നോ അനുയോജ്യനായ ഉദ്യോഗാര്‍ഥിയെ സെലക്ഷനു ലഭ്യമല്ലാത്തപക്ഷം ആ ഒഴിവ് നികത്താതെ സൂക്ഷിക്കേണ്ടതും ആ സെലക്ഷന്‍ വര്‍ഷത്തേക്ക് ആ സമുദായത്തിനോ ആ സമുദായങ്ങളുടെ ഗ്രൂപ്പിനോ പ്രത്യേകമായി വിജ്ഞാപനം ചെയ്യേണ്ടതും ആ സമുദായത്തില്‍നിന്നോ സമുദായ ഗ്രൂപ്പില്‍നിന്നോ മാത്രം നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി നികത്തേണ്ടതുമാണ്. രണ്ടു പ്രാവശ്യത്തില്‍ കുറയാത്ത പുനര്‍ വിജ്ഞാപനത്തിനുശേഷവും ബന്ധപ്പെട്ട സമുദായത്തില്‍ നിന്നോ സമുദായങ്ങളുടെ ഗ്രൂ പ്പില്‍നിന്നോ അനുയോജ്യനായ ഉദ്യോഗാര്‍ഥി ലഭ്യമല്ലാത്തപക്ഷം ലഭ്യമായ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്നു സെലക്ഷന്‍ നടത്തേണ്ടതാണ് എന്നതാണ് കൊണ്ടുവന്ന ഭേഗദതി. എന്നാൽ 2006 കാലത്തൊക്കെ മുസ്ലിംകളടക്കമുള്ള സംവരണ സമുദായങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികളില്ലാത്ത അവസ്ഥ ഉണ്ടാകാറില്ല.
ഉറുദു/അറബി അധ്യാപകരുടെ നിയമനങ്ങളില്‍ മുസ്ലിംകളല്ലാത്ത ഒ.ബി.സി വിഭാഗങ്ങളുടെ കുറവ് മിക്കപ്പോഴും ഉണ്ടാകാറുണ്ട്. ഈ ഭേദഗതി വന്നതോടെ അറബിഭാഷയില്‍ ഉയര്‍ന്ന യോഗ്യത ആവശ്യമുള്ള കോളജ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ അധ്യാപക തസ്തികകൾ വർഷങ്ങളോളം ഒഴിഞ്ഞ് കിടക്കാൻ തുടങ്ങി. യോഗ്യരായ മറ്റു സംവരണ സമുദായ ഉദ്യോഗസ്ഥരെ ലഭിച്ചില്ലെങ്കില്‍ എന്‍.സി.എ (നോണ്‍ കാന്‍ഡി ഡേറ്റ് അവെയ്‌ലബിള്‍) ആയി പരിഗണിച്ച് രണ്ടില്‍ കുറയാത്ത വിജ്ഞാപനമിറക്കി ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പി.എസ്.സി മുസ്‌ലിംകളെ ഈ തസ്തികകളില്‍ നിയമിക്കുന്നത്. ഓരോ വിജ്ഞാപനമിറക്കുന്നതിനും പി.എസ്.സി മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷമെടുക്കും. കോളജ് ലക്ചറര്‍ നിയമനത്തിന് അഞ്ച് തവണയും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക നിയമനത്തിന് എട്ടുതവണയും ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തിന് മൂന്നും തവണ വിജ്ഞാപനം ഇറക്കിയിട്ടും യോഗ്യരായ എസ്.സി.എസ്ടി സമുദായത്തില്‍പെട്ടവരെ ലഭിച്ചിട്ടില്ല.
കോളജുകളിലും സ്‌കൂളുകളിലും തസ്തികകള്‍ നികത്താത്തതിനാല്‍ അറബി ഭാഷാധ്യാപനം തടസ്സപ്പെടുന്ന അവസ്ഥയാണിപ്പോൾ. ചട്ടം 15(എ)യില്‍ ഭേദഗതി എന്നത് മധുരത്തിൽ പൊതിഞ്ഞ കെണിയായിരുന്നു. ഈ കെണിയിൽ പിന്നാക്ക സമുദായ സംഘടനകൾ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകൾ ചെന്ന് കയറുകയായിരുന്നു.
നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയ ബാക് ലോഗ് നികത്താനായി ഒരു നടപടിയും എടുക്കാതെ രക്ഷപ്പെടാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് വാസ്തവത്തില്‍ സംവരണ പാക്കേജ് ചെയ്തത്. ഇങ്ങനെ ഒരു പാക്കേജ് നടപ്പിലാക്കിയപ്പോൾ ഒരു ക്ലെയിമും ഉന്നയിക്കാതെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുകയും ചെയ്തു. അതോടെ മുന്നാക്ക സംവരണത്തിന് കേരളത്തിൽ തുടക്കം കുറിച്ചു. അവധാനതയും ആലോചനയുമില്ലാതെ ഒത്തു തീർപ്പു ഫോർമുലകളിൽ വഴങ്ങിയതിന്റെ വലിയ ദുരന്തം അവിടെ ആരംഭിക്കുകയായിരുന്നു.