ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിഘാതമേല്‍പിച്ചുകൊണ്ട് 2019 ഡിസംബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. ഇന്ത്യയിലെ ഭരണഘടനാനുസൃതമായ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വിവേചിക്കുന്നതിനെതിരില്‍ രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും മറ്റു കൂട്ടായ്‌മകളുമെല്ലാം പ്രതിഷേധങ്ങള്‍ നടത്തുവാന്‍ ആരംഭിക്കുകയുണ്ടായി.
രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലൊന്നായ ജാമിഅ മില്ലിയ ഇസ്‍ലാമിയ്യയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ തുടങ്ങിയിരുന്നു. ജാമിഅയിലെ ഏഴാം ഗേറ്റില്‍ ഡിസംബര്‍ 12 മുതലായിരുന്നു സമര പരിപാടികള്‍ ആരംഭിച്ചത്. സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു പ്രധാനമായും സമരമുഖത്തുണ്ടായിരുന്നത്. തുടര്‍ന്ന് ഡിസംബര്‍ 13ന് ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ ഗേറ്റ് ഏഴിനു പുറത്ത് ധര്‍ണ്ണ പ്രഖ്യാപിക്കുകയും അതേ ദിവസം തന്നെ ജാമിഅയിലെ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഹോളിഫാമിലി ആശുപത്രിയുടെ അടുത്തുനിന്നും ബാരിക്കേഡുകള്‍ വെച്ച് മാര്‍ച്ച് തടഞ്ഞ ഡല്‍ഹി പോലീസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്യുകയുണ്ടായി.
ഇതിനിടയില്‍ അനുമതിയില്ലാതെ കാമ്പസിനകത്ത് പ്രവേശിച്ച പോലീസ് പൊതുമുതലുകളും നിരവധി വാഹനങ്ങളും നശിപ്പിക്കുകയും പരീക്ഷയെഴുതുകയായിരുന്ന നിരവധി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്‌തു. പി.യു.ഡി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം അന്നുമാത്രം നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പോലീസ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് നേരെയും സര്‍വകലാശാലക്ക് നേരെയും പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡിസംബര്‍ 15ന് നടന്ന പ്രതിഷേധ സമരത്തിനു നേരെയും പോലീസിന്റെ ക്രൂരമായ ഇടപെടലുകളുണ്ടായി. എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പ്രകാരം, സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചതിന്റെയും തെളിവുകള്‍ പുറത്തുവരികയുണ്ടായി. ശക്തമായ പോലീസ് അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിദ്യാര്‍ഥികള്‍ പലവിധേന കാമ്പസിനുള്ളിലും ഹോസ്റ്റലുകളിലുമായി അഭയം തേടുകയുണ്ടായി.
അധികൃതരെ മുന്‍കൂട്ടി അറിയിക്കാതെയും സെക്യൂരിറ്റി ഗാര്‍ഡുമാരെ ഭീഷണിപ്പെടുത്തിയും പോലീസ് കാമ്പസിനകത്തേക്ക് പ്രവേശിക്കുകയും ടിയര്‍ ഗ്യാസുകളും ഗ്രനേഡുകളും പ്രയോഗിച്ചുകൊണ്ട് കാമ്പസിനകത്ത് ഭീകരമായ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. കാമ്പസിനകത്തെ പള്ളിയില്‍ പ്രവേശിച്ച പോലീസ് ഇമാമിനെയടക്കം മര്‍ദ്ദിക്കുകയും വസ്‌തുവകകള്‍ നശിപ്പിക്കകുയും ചെയ്‌തു. ഗാര്‍ഡുകളെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് സി.സി ടി.വികള്‍ പലതും തകര്‍ക്കുകയും വനിതാ പോലീസുകാരില്ലാതെ തന്നെ പെണ്‍വിദ്യാര്‍ഥികളെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകുയും ചെയ്‌തു.
തുടര്‍ന്ന് കാമ്പസിനകത്തെ സാക്കിര്‍ ഹുസൈന്‍ ലൈബ്രറിയിലേക്ക് പ്രവേശിച്ച പോലീസ്, വിദ്യാര്‍ഥികളെയൊന്നടങ്കം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും വംശീയവും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍കൊണ്ട് അധിക്ഷേപിക്കുകുയും ചെയ്‌തു. പല പരീക്ഷകള്‍ക്കുമുള്ള തയ്യാറെടുപ്പിലായിരുന്ന വിദ്യാര്‍ഥികളും അക്രമങ്ങള്‍ക്ക് വിധേയരായവരിലുൾപ്പെടുന്നു. അതുകൂടാതെ ലൈബ്രറിയിലെ ഷെല്‍ഫുകളും മേശകളും കസേരകളും വാതിലുകളുമടക്കം പോലീസ് അതിക്രമത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെടുകയും ചെയ്‌തു. പല റിപ്പോര്‍ട്ടുകൾ പ്രകാരം ജാമിഅയിലെയും പരിസരപ്രദേശങ്ങളിലേയെും ആശുപത്രികളില്‍ പരിക്കുകാരണം പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ എണ്ണം നൂറ് കവിയുന്നുണ്ട്. ലാത്തി ചാര്‍ജില്‍ കാഴ്‌ചശക്തി നഷ്‌ടപ്പെട്ടവരും, കാല്‍-കൈ എല്ലുകള്‍ക്ക് ശക്തമായ ക്ഷതമേറ്റവരും, ടിയര്‍ ഗ്യാസ് അക്രമണത്തില്‍ പല വിധത്തിലുള്ള പരിക്കേറ്റവരും ഇതിലുൾപ്പെടുന്നു.
രാജ്യത്തിലെ ഏറ്റവും ഉന്നതമായ സര്‍വകലാശാലകളിലൊന്നില്‍ സമാധാനപരമായി പ്രതിഷേധം നയിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയും അറിവിന്റെ കേന്ദ്രമായ ലൈബ്രറിക്ക് നേരെയും പള്ളികള്‍ക്ക് നേരെയും ക്രൂരമായ രീതിയിലുള്ള അക്രമം അഴിച്ചുവിട്ട ഡല്‍ഹി പോലീസിന്റെ ക്രൂരതയെ പല ദേശീയ മാധ്യമങ്ങളും അവഗണിക്കുകയുണ്ടായെങ്കിലും പിന്നീട് സംഭവുമായി ബന്ധപ്പെട്ട് പല സാമൂഹ്യ സംഘടനകളും പ്രവര്‍ത്തകരും നടത്തിയ വസ്‌തുതാ പഠനറിപ്പോര്‍ട്ടുകള്‍ പോലീസ് ഭാഷ്യത്തിന്റെ വൈരുദ്ധ്യത്തെ തുറന്നുകാണിക്കുകയും ഡിസംബര്‍ 13-15 ദിവസങ്ങള്‍ക്കിടയില്‍ ജാമിഅയില്‍ നടന്ന മനുഷ്യത്വവിരുദ്ധമായ നടപടികളെ ലോകത്തിന് മുന്നിലേക്കെത്തിക്കുകുയും ചെയ്‌തു.
Source :