ബാബരി മസ്‌ജിദ് തകർത്ത കേസിൽ സി.ബി.ഐ പ്രത്യേക കോടതി അദ്വാനിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയപ്പോൾ ബാബരി ധ്വംസനത്തിൽ ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ, ഗൂഢാലോചനയും പങ്കും കൃത്യമായി കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ.
“ഇനിയും നമ്മൾ ഞെട്ടലിലാണെങ്കില്‍, നമ്മൾ ഇതാണ്” എന്ന തലക്കെട്ടിൽ പേജിന്റെ മധ്യത്തിൽ ഒരു കഴുതയുടെ കാരിക്കേച്ചറുമായാണ് ഇന്നത്തെ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ് പുറത്തിറക്കിയത്. ബാബരി മസ്‌ജിദ്: ആരും കുറ്റക്കാരല്ല എന്നായിരുന്നു ഇന്ത്യൻ എക്‌സ്പ്രസിൻ്റെ പ്രധാന ഹെഡിങ്.
സുപ്രീംകോടതിയുടെ മുൻ വിധികളെയും നീതിന്യായത്തെയും പരിഹസിക്കുന്ന, പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ അഭിഭാഷകരും ആക്റ്റിവിസ്റ്റുകളും പ്രമുഖരും രോഷം പ്രകടിപ്പിച്ചും പ്രതിഷേധിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു.
അവിടെ പള്ളി ഉണ്ടായിരുന്നില്ല… പുതിയ ഇന്ത്യയിലെ നീതി ഇതാണ്.
– പ്രാശാന്ത് ഭൂഷൺ
(അഭിഭാഷകൻ)
കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണ്. ബാബരി മസ്‌ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ?
– സീതാറാം യെച്ചൂരി
(സി.പി.എം ജനറൽ സെക്രട്ടറി)
പുതിയ ഇന്ത്യയിൽ കുറ്റത്തിന് തക്ക ശിക്ഷയാണ് പ്രതിഫലം. കഴിഞ്ഞ വർഷം ബാബരി മസ്‌ജിദ് തകർത്തവർക്ക് അത് നിന്ന സ്ഥലം സുപ്രീംകോടതി തീറെഴുതിക്കൊടുത്തു. ആ അധാർമികവൃത്തം പൂർത്തിയാക്കാൻ ക്രിമിനലുകളെ കുറ്റമുക്തരാക്കുക മാത്രമാണു വഴി.
– സിദ്ധാർഥ് വരദരാജൻ
(മാധ്യമ പ്രവർത്തകൻ)
ഈ വിധി ഹിന്ദുത്വയുടെയും അതിന്റെ അനുയായികളുടെയും പൊതുബോധത്തെ തൃപ്‌തിപ്പെടുത്തും. 1992 ഡിസംബർ ആറിന് നേരിട്ട അപമാനം തന്നെയാണ് ഞാൻ ഇന്നും അനുഭവിക്കുന്നത്.
– അസദുദ്ദീൻ ഉവൈസി എം.പി
നീതിപീഠത്തിനു മുന്നിൽ ശക്തമായ തെളിവുകൾ സമർപ്പിക്കാതിരുന്നത് ക്ഷമിക്കാവുന്ന കുറ്റമാണോ? അതോ ആസൂത്രിതമായ ശ്രമമോ? നീതി ലഭിക്കും എന്ന ഇന്ത്യൻ പൗരന്റെ വിശ്വാസം നഷ്‌ടപ്പെടുന്നത് അപകടകരമാണ്.
– കമൽ ഹാസൻ
തകർത്തവരെ വെറുതെ വിട്ടു. നിയമവും കുഴിച്ചുമൂടി. ഇതാണ് പുതിയ ഇന്ത്യ.
– പ്രകാശ് രാജ്
ബാബരി മസ്‌ജിദ് ആരും തകർത്തിട്ടില്ല.
– സാഗരിക ഘോഷ്
(മാധ്യമ പ്രവർത്തക)
ബാബരി മസ്‌ജിദ് നിന്ന സ്ഥലം ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുത്ത സുപ്രീംകോടതി, ‘നിയമം ലംഘിച്ച് മസ്‌ജിദ് തകർത്തതിന് മുസ്‌ലിം സമുദായത്തിന് നഷ്‌ടപരിഹാരം നൽകണം’.
– ബർഖ ദത്ത്
(മാധ്യമ പ്രവർത്തക)
ബാബരി മസ്‌ജിദ് സ്വയം തകർന്നുവീഴുകയായിരുന്നു.
– സ്വര ഭാസ്‌കർ
കോടതി വിധി തികച്ചും പ്രഹസനം – ജസ്റ്റിസ് ലിബർഹാൻ
കോടതി വിധി തികച്ചും പ്രഹസനമെന്ന് ജസ്റ്റിസ് ലിബർഹാൻ പ്രതികരിച്ചു. ഈ നേതാക്കളുടെ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ധാരാളം തെളിവുകൾ ലഭ്യമാണ്. ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി, ശിവസേന, ബജ്‌റംഗ്ദൾ എന്നിവയുടെ ഹിന്ദുത്വ സംഘടന നേതാക്കളായ 68 പേരെ സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണെന്ന കമ്മീഷൻ്റെ പ്രധാന കണ്ടെത്തലുകളൊന്നും കോടതി പരിഗണിച്ചില്ല. കോടതിയുടെ വിധി കമ്മീഷന്റെ നിഗമനങ്ങളിൽ തികച്ചും വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്‌ജിദ് തകർത്ത കേസിൽ ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ ഗൂഢാലോചന, പങ്ക് എന്നിവ അന്വേഷിക്കുന്നതിനായി രൂപീകരിച്ച ലിബർഹാൻ കമ്മീഷൻ, ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, എം.എം ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി, ഉത്തപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.
അദ്വാനിയേയും കൂട്ടരേയും കുറ്റവിമുക്തരാക്കിയുള്ള വിധി തമസ്‌കരിച്ച ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയായിരുന്നു.
- മസ്‌ജിദ് തകർക്കുന്ന സമയത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് മൗനം പാലിച്ചു.
- മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണ് മസ്‍ജിദിൻ്റെ തകർച്ചയ്ക്ക് കാരണം.
- കല്യാൺ സിങ്ങിന്റെ സർക്കാർ ആർ.എസ്.എസിനെ നേരിട്ട് തന്റെ സർക്കാറിനെ നയിക്കാൻ അനുവദിക്കുകയും തങ്ങൾക്ക് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തു.
- ബാബരി മസ്‌ജിദ് പരിസരത്തെ സുരക്ഷ ഉപകരണങ്ങൾ ഉത്തർപ്രദേശ് സർക്കാർ നീക്കം ചെയ്‌തു.
- മസ്‌ജിദ് തകർക്കാർ കൃത്യമായ പദ്ധതിയിട്ടിരുന്നു. ആസൂത്രണത്തെകുറിച്ചുള്ള തെളിവുകളോ വിവരങ്ങളോ കമ്മീഷന് നൽകിയിട്ടില്ല.
- മുഖ്യമന്ത്രി കല്യാൺ സിങ് പോലീസിനോട് അക്രമികളെ തുരത്താൻ നിർദ്ദേശിച്ചിട്ടില്ല.
- ബി.ജെ.പി അംഗങ്ങളായ ഉമാ ഭാരതി, ഗോവിന്ദാചാര്യ, കല്യാൺ സിങ്, ശങ്കർ സിങ് വഗേല എന്നിവർക്ക് മസ്‌ജിദിന് നേരെയുള്ള ആക്രമണം തടയാൻ കഴിയുമായിരുന്നു.
- മുതിർന്ന ബി.ജെ.പി നേതാക്കളായ അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്‌ണ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ “കപട മിതവാദികൾ”.
- അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്‌ണ അദ്വാനി, മുരളി മനോഹർ ജോഷി, ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയവരാണ് മസ്‌ജിദ് തകർക്കുന്നതിന് ബുദ്ധിപരമായും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികൾ.
- അയോധ്യയിൽ ബാബരി മസ്‌ജിദ് തകർക്കൽ ആർ.എസ്.എസിന്റെ ദീർഘകാല ലക്ഷ്യമായിരുന്നു. ആർ.എസ്.എസ് അതിന്റെ വലിയ വിഭവശേഷി ഉപയോഗിച്ച് ഈ ദൗത്യം നിർവഹിച്ചു.
- ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് ബാബരി മസ്‌ജിദ് പൊളിച്ചുമാറ്റാൻ 10 മാസം മുമ്പുതന്നെ ആർ.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി സംഘടനകൾ പദ്ധതിയിട്ടിരുന്നു.