ഇന്ത്യയിൽ വിവിധ സർക്കാർ/സ്വകാര്യ തൊഴിലിടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ് കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ടോ? സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം കൂടുതൽ പരിതാപകരമാവുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ജാതി/മത/പ്രദേശ പരിഗണനകൾക്കപ്പുറം എല്ലാ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും തുല്യത നൽകുന്ന രാജ്യത്താണ് പൗരനീതി സാധ്യമാവുന്നത്. ഇന്ത്യയിൽ മുസ്‌ലിം പ്രാതിനിധ്യങ്ങളുടെ അവസ്ഥയെന്താണ്? കൊട്ടിഘോഷിക്കപ്പെടുന്ന തരത്തിൽ ഇന്ത്യൻ ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് അർഹമായ അവസരങ്ങൾ നൽകുന്നുണ്ടോ? വസ്‌തുതകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം.
സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഈ വിഷയത്തെ കുറിച്ചുള്ള വിശദമായ പഠനം മുന്നോട്ടു വച്ചിരുന്നു. എന്നാൽ 2020ലെത്തുമ്പോഴും ഈ സ്ഥിതിയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് വിവിധ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
ഐ.ഐ.ടിയിൽ 3/134 മാത്രം
ഐ.ഐ.എം, ഐ.ഐ.ടി, ഉന്നത നിയമപഠന സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗങ്ങളിൽ 3/134 എന്ന അനുപാതത്തിലാണ് മുസ്‌ലിം പ്രാതിനിധ്യം. മറ്റു പ്രശസ്‌ത മുഖ്യധാര സ്ഥാപനങ്ങളെടുത്തു നോക്കിയാൽ ഇത് 3/163 എന്ന അനുപാതത്തിലാണ്. നിലവിലെ മഹാമാരിയുടെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സ്ഥാപനമായ ഐ.സി.എം.ആറിലെ അംഗങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ ഇത് 1/44 ആണ്. എം.സി.ഐയിൽ 0/11 ആണ് മുസ്‌ലിം പ്രാതിനിധ്യം.
ചാർട്ടേർഡ് അക്കൗണ്ടന്റ് മേഖലയിലെ ഭരണസമിതിയായ ഐ.സി.എ.ഐയിലെ 40 അംഗങ്ങളിൽ ഒരാൾ പോലും മുസ്‌ലിം അല്ല. ഐ.സി.എ.ഐയുടെ അകാദമിക് കൗൺസിലിൽ ആകട്ടെ 0/32 എന്ന അനുപാതത്തിലാണ് പ്രാതിനിധ്യം.
2018-19ലെ കണക്കനുസരിച്ചു ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള മുസ്‌ലിം വിദ്യാർഥികൾ 5.23 ശതമാനം മാത്രമാണ്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ കണക്കു പരിശോധിക്കുമ്പോൾ വീണ്ടും 2.19 ശതമാനത്തിലേക്ക് ചുരുങ്ങുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുസ്‌ലിം അധ്യാപകരുടെ പ്രാതിനിധ്യം 5.35 ശതമാനമാണ്. ദേശീയ പ്രാധാന്യമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2.88 ശതമാനവുമാണ്.
ഒരു മുസ്‌ലിം പോലുമില്ലാതെ പ്രധാന ദേശീയ സാമ്പത്തിക സ്ഥാപനങ്ങൾ
പ്രധാനപ്പെട്ട ഇന്ത്യൻ കോർപ്പറേഷനുകളിലെയും പ്രധാന ദേശീയ സാമ്പത്തിക സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തസ്‌തികകളിലും ഒരു മുസ്‌ലിം അംഗം പോലും സേവനമനുഷ്ടിക്കുന്നില്ല. ആദിത്യ ബിർല, റിലയൻസ് പോലുള്ള ബിസിനസ് ഗ്രൂപ്പുകൾക്കുള്ളിൽ 1/75ഉം, ഇന്ത്യൻ ഓയിൽ, ഒ.എൻ.ജി.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ 1/103 എന്ന നിലയിലുമാണ് മുസ്‌ലിം പ്രാതിനിധ്യം. മുസ്‌ലിം നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളിൽ പോലും ഈ കണക്കുകൾ മുസ്‌ലിം വിഭാഗത്തിന്റെ കുറഞ്ഞ പ്രാതിനിധ്യത്തെ എടുത്തുകാണിക്കുന്നു. വിപ്രോയിൽ 3/9ഉം, സിപ്ലയിൽ 4/10ഉം, വോക്ഹാർട്ടിൽ 4/11ഉം ആണ് മുസ്‌ലിം പ്രതിനിധ്യമെന്ന് 2018-19 വർഷത്തിലെ സ്ഥിതിവിവരക്കണക്കുകൾ.
ദേശീയ മാധ്യമസ്ഥാപനങ്ങളുടെ ആകെ കണക്കു പരിശോധിച്ചാൽ 1/77 എന്ന അനുപാതത്തിലാണ് മുസ്‌ലിം പ്രാതിനിധ്യം. ലോക്‌സഭയിലെ മൊത്തം 543 സീറ്റുകളിൽ 2009-14 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 5.5 ശതമാനവും, 2014-19 കാലയളവിൽ 4.2 ശതമാനവും 2019-24 കാലയളവിൽ 4.9 ശതമാനവുമാണ് മുസ്‌ലിം എം.പിമാരുടെ പ്രാതിനിധ്യം.
മുസ്‌ലിം വിഭാഗത്തിന്റെ ജനസംഖ്യാനുപാതത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സംസ്ഥാനങ്ങളിലെ കണക്കു പരിശോധിച്ചാൽ, 34.2 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള അസമിൽ 23.8 ശതമാനം, 27.01 ശതമാനമുള്ള വെസ്റ്റ് ബംഗാളിൽ 20 ശതമാനവും, 26.5 ശതമാനമുള്ള കേരളത്തിൽ 20.7 ശതമാനവും, 19.3 ശതമാനമുള്ള ഉത്തർപ്രദേശിൽ 5.7 ശതമാനവും, 16.9 ശതമാനമുള്ള ബിഹാറിൽ 9.9 ശതമാനവും എന്നിങ്ങനെയാണ് മുസ്‌ലിം എം.എൽ.എമാരുടെ പ്രാതിനിധ്യ കണക്കുകൾ.
പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവ് മേഖലയിലെ കണക്കുകൾ: 2009-14 കാലയളവിൽ 1/24, 2014-19 കാലയളവിൽ 1/27, 2019-24 കാലയളവിൽ 3/28 എന്ന അനുപാതത്തിലുമാണ് മുസ്‌ലിം പ്രാതിനിധ്യം. സുപ്രീംകോടതിയിലെ മുസ്‌ലിം ജഡ്‌ജിമാരുടെ കണക്കുകൾ നോക്കിയാൽ 2020ൽ 1/33, 2019ൽ 1/33, 2018ൽ 1/24 എന്നിങ്ങനെയാണ് പ്രതിനിധി അനുപാതം.
Source :