രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ? എന്ന പ്രഭാഷ് കെ. ദുട്ടയുടെ ലേഖനത്തിൻ്റെ മൂന്നാം ഭാഗം.
ഒരു വ്യക്തി സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്ന സാഹചര്യങ്ങളുണ്ടോ?
സുപ്രീം കോടതി അഭിഭാഷകൻ അതുൽ കുമാർ പറയുന്നു; “സർക്കാരിനെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടി ആളുകളെ പ്രചോദിപ്പിക്കുന്ന വാക്കോ പ്രവർത്തനമോ നിയമത്തിന്റെ കണ്ണിൽ രാജ്യദ്രോഹമാണ്”!
“കലാപങ്ങൾ ഇല്ലാത്തപ്പോൾ രാജ്യദ്രോഹ നിയമം നടപ്പാക്കരുത് എന്ന് കോടതികൾ പറഞ്ഞിരിക്കുന്നു. എന്നാൽ പല വാക്കുകളും എപ്പോൾ വേണമെങ്കിലും കലാപത്തിലേക്ക് നയിച്ചേക്കാം” എന്ന് പ്രീതി ലഖേര പറയുന്നു. “കലാപങ്ങളെ ഭയപ്പെടുമ്പോഴാണോ വിപരീത വീക്ഷണത്തിലൂടെ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണോ ഭരണകൂടം ഇത് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്”- പ്രീതി ലഖേര കൂട്ടിച്ചേർത്തു.
രാജ്യദ്രോഹ കുറ്റത്തെ കുറിച്ചുള്ള ചർച്ചകൾ
രാജ്യത്തിലെ പൗരന്മാർക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ഭരണഘടന രൂപീകരിക്കപ്പെട്ടിട്ട് 70 വർഷങ്ങൾ പിന്നിടുന്നു. ഈ കാലയളവിലും രാജ്യദ്രോഹ നിയമം നിലനിൽക്കുകയാണ്. 2012 ൽ കാർട്ടൂണിസ്റ്റ് അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഈ നിയമം കടുത്ത വിമർശനത്തിന് വിധേയമായി.
ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി, ശിവസേന സ്ഥാപകൻ ബാൽ താക്കറെ, ആം ആദ്മി പാർട്ടി സ്ഥാപകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാൾ തുടങ്ങിയവർ ഉൾപ്പെടുന്ന ഒരു സംഘം പ്രതിപക്ഷ നേതാക്കൾ രാജ്യദ്രോഹ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. യു.പി.എ സർക്കാർ ഇത് ലോ കമ്മീഷന് കൈമാറുകയും ചെയ്‌തു.
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധികാരത്തിൽ ഉള്ളപ്പോൾ 2014മാർച്ചിൽ അറുപതോളം കാശ്മീർ വിദ്യാർത്ഥികൾക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. യു.പി.എ സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യദ്രോഹ കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് ഈ വർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ വാദിച്ചു.
രാജ്യദ്രോഹ കേസുകളും ശിക്ഷാവിധികളും
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കനുസരിച്ച്,
- 2014 ൽ 47 രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ 16 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടുത്.
- 2015 ൽ 30 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്തു, 73 പേരെ അറസ്റ്റ് ചെയ്തെങ്കിലും ആരെയും കോടതി ശിക്ഷിച്ചിട്ടില്ല.
- 2016 ൽ ഒരാൾ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടപ്പോൾ, 48 പേർക്കെതിരെ 35 കേസുകൾ ചുമത്തുകയുണ്ടായി.
- 2017 ൽ 51 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്തു, 228 പേരെ അറസ്റ്റ് ചെയ്തു. നാല് പേർ ശിക്ഷിക്കപ്പെട്ടു.
- 2018 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രണ്ടുപേരെ കോടതി ശിക്ഷിച്ചപ്പോൾ 70 കേസുകളിൽ 56 പേർക്കെതിരെ കേസെടുത്തു.
- 2019 ൽ 96 പേർക്കെതിരെ 93 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടുപേർ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു.
എന്തുകൊണ്ടാണ് രാജ്യദ്രോഹ നിയമം തുടരുന്നത്?
സ്വാതന്ത്ര്യത്തിന് മുമ്പ് രാജ്യദ്രോഹ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ജവഹർലാൽ നെഹ്‌റുവിന് ശേഷമുള്ള ഒരു ഭരണകൂടവും അത് നിർത്തലാക്കാൻ ഗൗരവമായ ശ്രമം നടത്തിയില്ല. എന്തുകൊണ്ട്?
പ്രീതി ലഖേര പറയുന്നു: “അരാജകത്വവും കലാപങ്ങളും അടിച്ചമർത്താൻ ഭരണകൂടത്തിന് അവസരങ്ങൾ നൽകാൻ പൊതുമണ്ഡലത്തിൽ ഇത്തരം ചില നിയമങ്ങൾ നിലനിൽക്കുന്നു”.
“ഭരണനിര്‍വ്വഹണ നടപടികൾ തീരുമാനിക്കേണ്ട ശക്തവും സ്വതന്ത്രവുമായ ഒരു ജുഡീഷ്യറി നമുക്കുണ്ട്. അല്ലാത്തപക്ഷം വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളേയും നമുക്ക് രാജ്യദ്രോഹം എന്ന് വിളിക്കാമായിരുന്നു. നിലവിൽ ഇന്ത്യ രാജ്യദ്രോഹ നിയമം നിർത്തലാക്കരുത്. പക്ഷെ, തീർച്ചയായും അതിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ട്”. – അതുൽ കുമാർ പറഞ്ഞു.
രാജ്യദ്രോഹ നിയമത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് 2018 ലെ ലോ കമ്മീഷൻ അതിന്റെ കൂടിയാലോചന പ്രബന്ധത്തിൽ ആവശ്യപ്പെട്ടു. “അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള നിരുത്തരവാദപരമായ ഓരോ പ്രയോഗവും രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാനാവില്ല” എന്ന് ലോ കമീഷൻ അഭിപ്രായപ്പെട്ടു.