ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ.
ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വംശീയ അക്രമങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. നാഷണൽ കാമ്പയിൻ ഓൺ ദലിത് ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ “ക്വസ്റ്റ് ഫോർ ജസ്റ്റിസ്” എന്ന റിപ്പോർട്ട് പ്രകാരം, 2009നും 2018നും ഇടയിൽ ഇന്ത്യയിൽ 39,100 കേസുകൾ എസ്.സി-എസ്.ടി ആക്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ 2018ൽ ഉണ്ടായിരുന്നതിനേക്കാൾ 7 ശതമാനത്തിലധികം 2019ൽ രേഖപ്പെടുത്തിയതായി പറയുന്നു.
ഉത്തർപ്രദേശിലെ ഹഥ്റാസിൽ നടന്ന കൂട്ടബലാത്സംഗം ഇന്ത്യയിൽ ഏറെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. രണ്ട് മാസത്തിനുള്ളിൽ 3 ദലിതരുൾപ്പെടെ 5 സ്ത്രീകളാണ് ഉത്തർപ്രദേശിൽ മാത്രമായി ബലാത്സംഗം ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ നടക്കുമ്പോഴും പോലീസും യോഗി സർക്കാറും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുക്കുന്നതിലും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വന്ന കാലതാമസം പോലീസിന്റെ കേസ് അട്ടിമറിക്കാനുള്ള ശ്രമമായി വേണം മനസ്സിലാക്കാൻ. നട്ടെല്ലിനേറ്റ മാരക ക്ഷതവും മറ്റു മുറിവുകളോട് കൂടിയും ആശുപത്രിയിലെത്തിച്ച പെൺകുട്ടി സെപ്റ്റംബർ 29ന് ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയാണുണ്ടായത്.
ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുക്കുന്നതിലും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വന്ന കാലതാമസം പോലീസിന്റെ കേസ് അട്ടിമറിക്കാനുള്ള ശ്രമമായി വേണം മനസ്സിലാക്കാൻ.
പെൺകുട്ടിയെ സെപ്റ്റംബർ 30ന് പുലർച്ചെ 12:45ന് പെൺകുട്ടിയുടെ ഗ്രാമത്തിലെത്തിക്കുകയും മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതെ ശക്തമായ പോലീസ് വലയത്തോടെ സംസ്‌കരിക്കുകയുമാണ് ചെയ്‌തത്. മാത്രമല്ല, മാധ്യമങ്ങളെയും സാമൂഹ്യ പ്രവർത്തകരേയും പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാനോ കാര്യങ്ങൾ സംസാരിക്കാനോ പോലീസ് അനുവദിച്ചില്ല. കുടുംബത്തെ സന്ദർശിക്കാനെത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പോലീസ് തടയുകയും മർദ്ദിക്കുകയും ചെയ്‌തു.
ഒക്ടോബർ 6ന് സിദ്ദീഖ് കാപ്പൻ എന്ന മാധ്യമ പ്രവർത്തകനേയും മൂന്ന് കാംപസ് ഫ്രണ്ട് പ്രവർത്തകരേയും കുടുംബത്തെ സന്ദർശിക്കാൻ പോകുന്ന വഴിമധ്യേ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്‌തു. പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയിക്കാൻ പെൺകുട്ടിയുടെ മൊഴി മാത്രം മതിയായ നിയമമുള്ള ഇന്ത്യയിൽ കേസ് അട്ടിമറിക്കാനായി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിവില്ല എന്ന് പോലിസ് വാദിക്കുക വരെ ചെയ്യുകയുണ്ടായി. എന്നാൽ അലീഗഢ് മെഡിക്കൊ-ലീഗൽ ആശുപത്രിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാദം പൊളിയുകയായിരുന്നു.
ഇന്ത്യയിൽ ദലിത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളെ അട്ടിമറിക്കാനാണ് പോലീസിന് എപ്പോഴും താത്പര്യം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് ഉയർന്നുവന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താൻ കർഫ്യൂ പോലുള്ള നിയമങ്ങൾ നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുകയുണ്ടായി. പോലീസിന് നേരെയുള്ള ആരോപണങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി കേസ് യോഗി സർക്കാർ സി.ബി.ഐക്ക് കൈമാറി.
ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഹഥ്റാസ് സംഭവത്തിന് ശേഷം ഉത്തർപ്രദേശ് രഷ്ട്രീയത്തിൽ താക്കൂറുകൾക്കുള്ള മേൽക്കോയ്‌മ വളരെയധികം ചർച്ച ചെയ്യപ്പെടുകയുണ്ടായി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് അറസ്റ്റിലായ പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രാമത്തിലെ താക്കൂർ സമുദായക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബൂർഗാദി ഗ്രാമത്തിൽ പകുതിയോളം കുടുംബവും താക്കൂർ ജാതിയിൽപ്പെട്ടവരാണ്. ഉത്തർപ്രദേശിലെ 14 ജില്ലകളിലെ എഴുനൂറിലധികം വീടുകൾ ഉൾപ്പെടുത്തി നടത്തിയ 2016 ഡിസംബറിൽ പുറത്തുവന്ന എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ പഠനത്തിൽ, ഉത്തർപ്രദേശിൽ താക്കൂർ ജാതിക്കാരുടെ കൈവശമുള്ള ആനുപാതികമാല്ലാത്ത ഭൂമിയുടെ കൈവശാധികാരത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ജനസംഖ്യയിൽ 15 ശതമാനം മാത്രം വരുന്ന ഉന്നത ജാതിക്കാരാണ് മൊത്തം കൃഷി ഭൂമിയുടെ 30 ശതമാനവും കൈവശം വെച്ചിരിക്കുന്നത്. താക്കൂർ വിഭാഗത്തിന്റെ വിഹിതം അവരുടെ അനുപാതത്തിന്റെ 2.17 ശതമാനമാണ്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി താക്കൂറുകൾക്ക് ധാരാളം ഭൂമി നഷ്‌ടപ്പെട്ടെങ്കിലും ഇന്നും ദലിതുകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ഇവരെ ആശ്രയിക്കേണ്ട ഗതിയാണ് നിലവിലുള്ളത്.
ജാതി വ്യവസ്ഥ ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ പ്രകടമാണ്. ഉത്തർപ്രദേശിന്റെ രാഷ്ട്രീയത്തിൽ താക്കൂറുകൾക്ക് വലിയ സ്വാധീനമുണ്ട്. 1990കൾക്ക് ശേഷം രൂപപ്പെട്ട ദലിത് രാഷ്ട്രീയ പാർട്ടികളായ ബി.എസ്.പിയുടെയും എസ്.പിയുടെയും ഉയർച്ച ബ്രാഹ്മണരെയും മറ്റു ഉന്നതജാതി ഹിന്ദുക്കളെയും ദലിത് വിദ്വേഷത്തിന്റെ പേരിൽ ഒരുമിപ്പിക്കുകയും തെരഞ്ഞെടുപ്പുകളിൽ വലിയ രീതിയിൽ വിജയിക്കുന്നതിന് സഹായിക്കുകയും ചെയ്‌തു. ഈ സാഹചര്യങ്ങൾ ബി.ജെ.പിയെ ഇന്ന് കാണുന്ന രീതിയിൽ പ്രത്യക്ഷ ഹിന്ദുത്വ രാഷ്ട്രീയം കൂടുതൽ തീവ്രമാക്കുന്നതിനും ഭരണത്തിലേക്കും നയിക്കുകയുണ്ടായി.
ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകാരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ. 2018ൽ ജമ്മുവിലെ കത്‌വയിൽ എട്ട് വയസ്സുള്ള ഒരു മുസ്‌ലിം നടോടി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവം കൃത്യമായ മുസ്‌ലിം വിദ്വേഷത്തിന്റെ പേരിലായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ദലിത് വിരുദ്ധ അക്രമങ്ങളെ ജാതീയത ഉറപ്പിക്കുന്നതിന് സംഘപരിവാർ ഉപയോഗിക്കുന്ന ഉപകാരണമായിട്ടുകൂടി വായിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ട്.