സബീൽ ചെമ്പ്രശ്ശേരി
സാമ്പത്തിക സംവരണം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചും ശരി വെച്ചിരിക്കുന്നു. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ല എന്നിരിക്കെതന്നെ വാദത്തിന് വേണ്ടി മുന്നോക്ക സംവരണം അംഗീകരിച്ചാൽ പോലും, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% സംവരണം നിശ്ചയിച്ചത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജാതി തിരിച്ച് സെൻസസ് നടത്തുകയോ, സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടാത്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുകയോ ചെയ്ത് ആയിരുന്നില്ല കേന്ദ്ര സർക്കാർ 10എന്ന അനുപാതം നിശ്ചയിച്ചത്.
ഭരണഘടനയുടെ 103 ആം ഭേദഗതിയിലൂടെ നിലവിൽ വന്ന 10% സാമ്പത്തിക സംവരണം അതിന്റെആദ്യ വർഷത്തിൽ തന്നെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. പ്രതിഷേധങ്ങളുയർന്നപ്പോൾ സാമ്പത്തിക സംവരണം നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുകയില്ല എന്നും ജനറൽ വിഭാഗത്തിൽ നിന്നാണ് 10% എടുക്കുക എന്നുമാണ് സർക്കാർ നൽകിയിരുന്ന മറുപടി. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ജനറലിൽ അവകാശമില്ല എന്നാണ് സർക്കാർ പറയാതെ പറഞ്ഞത്.
2020 ഒക്ടോബർ 30 ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ”പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലയെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണ് എന്നും” ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
എന്നാൽ, 2020 ലെ തന്നെ വിവിധ മേഖലകളിൽ നടപ്പിലാക്കിയ മുന്നോക്ക സംവരണം പരിശോധിച്ചാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന കളവാണെന്ന് കാണാം.
ഉദാഹരണമായി, എൽ.എൽ.ബി അഡ്മിഷന്റെ കണക്കുകൾ പരിശോധിക്കാം;
2020 ലെ കേരള ലോ എൻട്രൻസ് പ്രകാരം പഞ്ചവത്സര എൽ.എൽ.ബി സീറ്റിൽ പട്ടിക ജാതി വിഭാഗത്തിലുള്ള അഡ്മിഷൻ ലഭിച്ചവരുടെ അവസാന റാങ്ക് 2465 ഉം മുന്നോക്കക്കാരന്റെ അവസാന റാങ്ക് 4798 ഉം ആയിരുന്നു.
അവസാന മുന്നോക്കക്കാരനേക്കാൾ റാങ്ക് കിട്ടിയ 174 പട്ടിക ജാതി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാത്തപ്പോൾ മുഴുവൻ മുന്നോക്കക്കാർക്കും സീറ്റ് ലഭിച്ചു എന്നതാണ് വാസ്തവം.
ത്രിത്സര എൽ.എൽ.ബി സീറ്റിൽ പട്ടിക ജാതി വിഭാഗത്തിലുള്ള അഡ്മിഷൻ ലഭിച്ചവരുടെ അവസാന റാങ്ക് 1438 ഉം മുന്നോക്കക്കാരന്റെ അവസാന റാങ്ക് 2650 ഉം ആയിരുന്നു. അവസാന മുന്നോക്കക്കാരനേക്കാൾ റാങ്ക് കിട്ടിയ 110 പട്ടിക ജാതി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാത്തപ്പോൾ മുഴുവൻ മുന്നോക്കക്കാർക്കും സീറ്റ് ലഭിച്ച് 23 സീറ്റ് വാക്കന്റ് ആയി കിടന്നു.
ഇത് രണ്ട് വർഷം മുൻപുള്ള കാര്യമായിരുന്നു എന്ന് പറഞ്ഞൊഴിയാം. എന്നാൽ ഈ വർഷത്തെ കണക്കിലേക്ക് വന്നാൽ, രണ്ടാം ഘട്ട അലോട്മെന്റും വന്ന് കഴിഞ്ഞു. ഇനി അവസാന ഘട്ട ഒഴിവുകൾ നികത്തുവാനുള്ള മോപ്പ് അപ്പ് അലോട്ട്‌മെന്റ് മാത്രമാണ് ബാക്കിയുണ്ടാവുക.
സർക്കാർ ലോ കോളജുകളുടെ കാര്യം തന്നെ നോക്കാം. ത്രിവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ ഈഴവ വിഭാഗത്തിൽ നിന്ന് 456 പേരും മുസ്ലിം വിഭാഗത്തിൽ നിന്ന് 405 പേരും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 251 പേരും യോഗ്യത നേടിയപ്പോൾ അവർക്ക് കിട്ടിയ സീറ്റ് യഥാക്രമം 88, 69, 60 എന്നിങ്ങനെയാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർ വെറും 129 ആളുകൾ ലിസ്റ്റിൽ വന്നപ്പോൾ 54 പേർക്കും അലോട്മെന്റ് ലഭിച്ചു എന്നതാണ് കണക്ക്. എന്ന് പറഞ്ഞാൽ യോഗ്യത ലഭിച്ചവരെ കാറ്റഗറി തിരിച്ച് അവരുടെ ആകെ തുകയുടെ എണ്ണത്തിന്റെ അനുപാതത്തിൽ പ്രാതിനിധ്യം കണക്കാക്കിയാൽ;
ഈഴവർ – 19% (88/456)
മുസ്ലിം – 17% ( 69/405)
SC – 24% (60/251)
മുന്നോക്കക്കാരിലെ
പിന്നോക്കക്കാർ – 42%” (54/129)
പഞ്ചവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ ഈഴവ വിഭാഗത്തിൽ നിന്ന് 756 പേരും മുസ്ലിം വിഭാഗത്തിൽ നിന്ന് 924 പേരും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 399 പേരും യോഗ്യത നേടിയപ്പോൾ അവർക്ക് കിട്ടിയ സീറ്റ് യഥാക്രമം 90, 96, 49 എന്നിങ്ങനെയാണ്.
മുന്നോക്കക്കാരിലെ പിന്നോക്കക്കാർ വെറും 210 പേർ ലിസ്റ്റിൽ വന്നപ്പോൾ 63 പേർക്കും അലോട്മെന്റ് ലഭിച്ചു. നേരത്തെ പറഞ്ഞത് പോലെ പ്രാതിനിധ്യത്തിന്റെ അളവ് അനുപാതം കണക്കാക്കിയാൽ;
ഈഴവർ – 12% (90/756)
മുസ്ലിം – 10% (96/924)
SC – 12 % (49/399)
മുന്നോക്കക്കാരിലെ പിന്നോക്കക്കാർ – 30%” (63/210)
പട്ടികജാതി, വർഗ്ഗ വിഭാഗങ്ങളുടെ മാത്രമല്ല, ഈഴവ, മുസ്ലിം വിഭാഗങ്ങളുടെ അവകാശങ്ങളും മുന്നോക്ക സംവരണം കവർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. SEBC, SC, ST സംവരണം പരമാവധി 50 % എന്നത് മിക്ക മേഖലയിലും നടപ്പിലാവുന്നില്ല. എൽ.എൽ.ബി അഡ്മിഷന്റെ കാര്യത്തിൽ 40% മാത്രമാണ് നിലവിലെ സംവരണം ഉണ്ടായിരുന്നത്. എന്നാൽ മുന്നോക്ക സംവരണം പരമാവധി 10% തന്നെ നടപ്പിലാക്കപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും കൂടുതൽ സംവരണം ലഭിക്കുന്ന വിഭാഗമായി മുന്നോക്കക്കാർ മാറിയിരിക്കുന്നു .
(അവലംബം : എൻട്രൻസ് കമ്മീഷണറുടെ വെബ്‌സൈറ്റ്)