എഴുത്തുകാരനും സി.പി.ഐ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെയെ 2015 ഫെബ്രുവരി 16-ന് രണ്ട് അജ്ഞാതർ വെടിവെക്കുകയും, അതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 20 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല.
ഛത്രപതി ശിവാജി മഹാരാജ് മുസ്ലീം വിരുദ്ധനാണെന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചരണത്തെ എതിർക്കുന്ന ‘ആരാണ് ശിവജി?’ ആയിരുന്നു പൻസാരെയുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്ന്.
ജനുവരിയിൽ മഹാരാഷ്ട്ര പ്രത്യേക തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്), സമീർ ഗെയ്‌ക്‌വാദ്, വീരേന്ദ്ര സിംഗ് താവ്‌ഡെ, അമോൽ കാലെ, വാസുദേവ് സൂര്യവൻഷി, ഭരത് കുറാനെ, അമിത് ദേഗ്‌വേക്കർ, ശരദ് കലാസ്‌കർ, സച്ചിൻ അന്ദുരെ, അമിത് ബഡ്ഡി, ഗണേഷ് മിസ്കിൻ തുടങ്ങിയ പത്തുപേരാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. വിനയ് പവാർ, സാരംഗ് അകോൽക്കർ എന്നീ രണ്ടുപേർ ഒളിവിലാണ്.
നരേന്ദ്ര ദഭോൽക്കർ വധക്കേസിലും താവ്‌ഡെ, ഗെയ്‌ക്‌വാദ് എന്നിവർ പ്രതികളാണ്. ഇവർ രണ്ടുപേരും ഇപ്പോൾ ജാമ്യത്തിലും അന്ദുരെ, ബഡ്ഡി, സൂര്യവൻഷി, കുരാനെ, ദേഗ്‌വേക്കർ, കലാസ്‌കർ, കാലെ, മിസ്കിൻ എന്നിവർ ജയിലിലുമാണ്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും കാലേയും ദേഗ്‌വേക്കറും പ്രതികളാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 120-ബി (ക്രിമിനൽ ഗൂഢാലോചന), ആയുധ നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
കൊലപാതകം നടന്ന് ഏഴ് വർഷത്തിലേറെയായിട്ടും കേസ് വിചാരണ ആരംഭിക്കാത്തതിനെ തുടർന്ന് പൻസാരെയുടെ കുടുംബം നൽകിയ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്.ഐ.ടി) കഴിഞ്ഞ ഓഗസ്റ്റിൽ ബോംബെ ഹൈക്കോടതി (എച്ച്.സി) എ.ടി.എസിന് അന്വേഷണം കൈമാറിയിരുന്നു.
അന്വേഷണം എ.ടി.എസിന് കൈമാറിയത് കേസിലെ നല്ല ചുവടുവെപ്പാണെന്നും ഒളിവിൽ പോയവരെ ഒരു മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കുന്നതിന് വേണ്ടി അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പൻസാരെ കുടുംബത്തിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ അഭയ് നെവ്ഗി പറഞ്ഞു. അപ്പോഴും കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്തത് കൊണ്ട്, കേസിന്റെ വേഗതയിൽ പൻസാരെയുടെ കുടുംബം അതൃപ്തിയിലാണ്.
“പ്രതികൾക്കെതിരെ കുറ്റം ചുമത്തിയാൽ വിചാരണ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കേസിന്റെ വേഗത വളരെ മന്ദഗതിയിലാണ്. ഇപ്പോൾ അന്വേഷണം എ.ടി.എസിന് ആയതിനാൽ, അത് വേഗത്തിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരനിലേക്കും ഒളിവിൽ കഴിയുന്നവരിലേക്കും അന്വേഷണം എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു” പൻസാരെയുടെ കുടുംബം വ്യക്തമാക്കി.
അവരുടെ അഭിപ്രായത്തിൽ, കേസിൽ പ്രതികളായ ആളുകളും സംഘടനകളും “വളരെ ശക്തവും ആക്രമണാത്മകവുമായി മാറിയിരിക്കുന്നു, സമൂഹത്തിൽ അക്രമം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഈ ആളുകളെ ശിക്ഷിക്കുന്നത് വളരെ പ്രധാനമാണ്, കാരണം അവരെ നിയന്ത്രിക്കാൻ മറ്റൊരു മാർഗവുമില്ല.”
കൊലപാതകം അടക്കമുള്ള, വിശേഷിച്ചും രാഷ്ട്രീയ ഉള്ളടക്കമുള്ള കേസുകൾ ദീർഘകാലം തീർപ്പാക്കാതെ പോവുന്നത് അന്വേഷണ ഉദ്യോഗസ്ഥർക്കിടയിലും നിയമ സംവിധാനത്തെ കുറിച്ചുള്ള നിരാശ വർധിപ്പിക്കുന്നതാണ്. അവ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്ന കോടതിയുടെ നിർദേശം വളരെ പ്രധാനപ്പെട്ടതാണ്.