Skip to content Skip to sidebar Skip to footer

ബാബരി മുതൽ ഗ്യാൻ വാപി വരെ: സംഘപരിവാർ അജണ്ടകളെ സഹായിക്കുന്ന കോടതികൾ

1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാകോടതിയുടെ ഉത്തരവാണ് അഞ്ചുവർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകരെ അയോധ്യയിലെ ബാബരിമസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചതെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലുള്ള വിധിയിൽ നിരീക്ഷിച്ചത്.

1986-ലെ ഉത്തരവ് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുന്നതിലേക്ക് നയിച്ചെന്നും, ഇത് ദേശീയതലത്തിൽ തർക്കം രൂപപ്പെടുത്തിയെന്നും ഖാൻ തന്റെ വിധിന്യായത്തിൽ കുറിക്കുന്നു. അതിനുമുമ്പ് അയോധ്യക്കും ഫൈസാബാദിനും അപ്പുറത്തേക്ക് ഈ തർക്കത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല.

അയോധ്യയിലെ ബാബരി മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ്, ഡൽഹിയിലെ കുത്തബ് മിനാർ, മധ്യപ്രദേശിലെ കമാൽ-ഉദ്-ദിൻ മസ്ജിദ് എന്നിവിടങ്ങളിൽ മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള നിരവധി തർക്കങ്ങളിൽ കാണുന്ന ഒരു പൊതു സ്വഭാവത്തെ പ്രസ്താവന അടയാളപ്പെടുത്തുന്നുണ്ട്. കോടതികൾ, പ്രത്യേകിച്ച് കീഴ്കോടതികൾ, ഇത്തരം തർക്കങ്ങൾ രൂക്ഷമാക്കുന്നതിൽ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്.

ബാബരിയിലെ പൂട്ടുകൾ തുറക്കപ്പെട്ടപ്പോൾ!

അയോധ്യയിലാണ് ഇത് ആദ്യം പ്രകടമായത്. 1949ന് ശേഷം പതിറ്റാണ്ടുകളോളം ബാബരി മസ്ജിദിനുള്ളിൽ ഹിന്ദു ദൈവമായ രാമന്റെ വിഗ്രഹം നിഗൂഢമായി സ്ഥാപിച്ചപ്പോഴൊക്കെ മതപരമായ ചടങ്ങുകൾ നടത്താൻ വളരെകുറച്ച് പൂജാരികൾക്ക് മാത്രമേ അകത്ത് കയറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പൊതുജനങ്ങൾക്ക് ഒരു ഗ്രില്ലിന് അപ്പുറത്ത് നിന്ന് മാത്രമുള്ള ദർശനവും.

അപ്പോഴാണ്, ഈ തർക്കവുമായി ബന്ധമില്ലാത്ത ഒരു അഭിഭാഷകൻ 1986 ജനുവരി 31-ന് ഫൈസാബാദിലെ ജില്ലാ ജഡ്ജി കെ.എൻ. പാണ്ഡെക്ക് മുമ്പാകെ ഒരു അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ ഒരു ദിവസത്തിന് ശേഷം അനുവദിക്കപ്പെട്ടു. ഹിന്ദുക്കൾക്ക് ആരാധന നടത്താനായി ഗേറ്റുകൾ തുറക്കാൻ ജഡ്ജി നിർദേശിച്ചു. ഉത്തരവ് പുറത്തിറങ്ങി മിനിറ്റുകൾക്കകം ബാബരി മസ്ജിദിന്റെ കവാടം തുറക്കപ്പെട്ടു.

സ്യൂട്ടിൽ കക്ഷി ചേർക്കാൻ അനുവദമില്ലാത്ത ഒരാൾക്കൊഴികെ, സ്യൂട്ടിലെ യഥാർത്ഥ കക്ഷികൾക്ക്
ഈ നടപടികളെക്കുറിച്ച് അറിയിവില്ലായിരുന്നു, പൂട്ടുകൾ തുറന്നാൽ കുഴപ്പമില്ലെന്ന് കോടതിയിൽ ഹാജരായ ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും പറഞ്ഞു.

ഒരു അപരിചിതൻ ഒരു അപ്പീൽ ഫയൽ ചെയ്യുന്നു, അത് നിലനിൽക്കാൻ പറ്റില്ലെന്നിരിക്കെ തന്നെ.
ഒരു കക്ഷിയുടെ അപേക്ഷ തെറ്റായി നിരസിക്കപ്പെട്ടതിനെ തുടർന്ന് അപ്പീലിനെ എതിർക്കാൻ ആരുമില്ലെന്നാവുന്നു. ഈ സംഭവവികാസങ്ങളോടുള്ള അമ്പരപ്പ് 2010-ൽ, ജസ്റ്റിസ് എസ്.യു. ഖാൻ പ്രകടിപ്പിച്ചിരുന്നു. അത്തരം വഴിവിട്ട അവസ്ഥ കാണിക്കേണ്ട ഒരു കാരണവുമില്ലെന്ന് അദ്ദേഹം രേഖപ്പെടുത്തി.

ഗ്യാൻവാപിയിലെ പുരാവസ്തു സർവേ

മുഗൾ കാലഘട്ടത്തിലെ ഗ്യാൻവാപി പള്ളിയെക്കുറിച്ചുള്ള ഹിന്ദുത്വ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് വരണാസിയിലെ സിവിൽ കോടതികളുടെ മുമ്പാകെയുള്ള രണ്ട് കേസുകൾ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.

“സ്വയംഭൂ ഭഗവാൻ വിശ്വേശ്വരന്റെ” ഭക്തരാണ് 1991-ൽ വാരാണസി സിവിൽ കോടതിയിൽ ആദ്യ കേസ് ഫയൽ ചെയ്തത്. ഗ്യാൻ വാപി മസ്ജിദുള്ള സ്ഥാനം യഥാർത്ഥത്തിൽ ഒരു ക്ഷേത്രം കൈവശപ്പെടുത്തിയതാണെന്നും അതിനാൽ തങ്ങൾക്ക് ആരാധന നടത്താൻ അനുമതി നൽകണമെന്നും അവർ അവകാശപ്പെട്ടു. 1991ലെ ആരാധനാലയങ്ങൾ (പ്രത്യേകവ്യവസ്ഥകൾ) നിയമപ്രകാരം ഹർജിയിലെ ചില ഭാഗങ്ങൾ തടഞ്ഞിട്ടുണ്ടെന്ന് 1997ൽ കോടതി പറയുകയുണ്ടായി.

ഈ നിയമം അയോധ്യാ ക്ഷേത്ര പ്രക്ഷോഭത്തിന്റെ കാലത്ത് പാസാക്കുകയും 1947 ഓഗസ്റ്റ് 15ന് ന്നിലനിന്നിരുന്ന സ്ഥലത്തിന്റെ മതപരമായ സ്വഭാവം നിലനിർത്താൻ വ്യവസ്ഥ ചെയ്യുകയും ചെയ്തു.

അപ്പീലിൽ നൽകിയതോടെ, തെളിവുകൾ ശേഖരിക്കാതെ ഈ പ്രശ്നങ്ങൾ തീർപ്പാക്കാനാവില്ലെന്ന് പറഞ്ഞ് 1998 സെപ്റ്റംബറിൽ ഒരു ജില്ലാ ജഡ്ജി ഈ ഉത്തരവ് റദ്ദാക്കി. പിന്നീട് ഇതേ കൊല്ലം, അലഹബാദ് ഹൈക്കോടതി ഈ നടപടികൾ സ്റ്റേ ചെയ്തു.

സ്റ്റേ 2020 വരെ നിലവിലുണ്ടായിരുന്നു. എന്നാൽ, സ്റ്റേ ഉത്തരവ് കൃത്യമായി നീട്ടാത്തപക്ഷം ആറ് മാസത്തിൽ കൂടുതൽ സ്റ്റേ നിലനിൽക്കില്ലെന്ന 2018ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കി, പരാതിക്കാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തർക്കം നിലനിൽക്കുന്ന സിവിൽ കോടതി വാദം കേൾക്കാൻ തുടങ്ങി. 2020 ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി ഈ നടപടികൾ വീണ്ടും സ്റ്റേ ചെയ്തു. 2020 മാർച്ചിൽ, അതിന്റെ വിധി റിസർവ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെ, സിവിൽ കോടതിയിൽ വീണ്ടും ഈ വാദം കേൾക്കാൻ തുടങ്ങി. 2021 ഏപ്രിലിൽ, മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നോ എന്ന് നിർണ്ണയിക്കാൻ ഒരു സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഉത്തരവിടുകയും ചെയ്തു.

ചരിത്രപരമായ താൽപ്പര്യമുള്ളതും 100 വർഷത്തിലേറെയായി നിലനിൽക്കുന്നതുമായ കെട്ടിടങ്ങൾ അല്ലെങ്കിൽ സ്മാരകങ്ങളായ “പുരാതന സ്മാരകങ്ങൾ” എന്നിവയെ നിയമനിർമ്മാണത്തിന്റെ അധികാരപരിധിയിൽ നിന്ന് ഒഴിവാക്കുന്ന ആരാധനാലയ നിയമത്തിന് കീഴിലുള്ള ഒരു അസാധാരണ വാദത്തിനായി ഈ സർവേ ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

2021 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി, സിവിൽ കോടതിയുടെ ഉത്തരവിനെ ശാസിക്കുകയും പുരാവസ്തു സർവേയ്ക്കുള്ള നിർദ്ദേശങ്ങൾ സ്റ്റേ ചെയ്യുകയുമുണ്ടായി.

“ജുഡീഷ്യൽ മര്യാദയും ഔചിത്യവും വാഗ്ദാനം ചെയ്യുന്ന അത്തരം അച്ചടക്കം (അലഹബാദ് ഹൈക്കോടതി വിധി ക്കായികാത്തിരിക്കുന്നത്) താഴെയുള്ള കോടതിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വ്യക്തമല്ലാത്ത കാരണങ്ങളാൽ, രണ്ടും വകവെച്ചതായി കാണുന്നില്ലെന്ന്” കോടതി ചൂണ്ടിക്കാട്ടി.

ഗ്യാൻ വാപിയുടെ വീഡിയോഗ്രാഫി

2021 ഓഗസ്റ്റിൽ, അലഹബാദ് ഹൈക്കോടതിയിൽ ഒരു കേസ് നിലവിലിരിക്കെ, വാരണാസിയിലെ സിവിൽ കോടതിയിൽ രണ്ടാമത്തെ ഹരജി ഫയൽ ചെയ്തിരുന്നു. ഗ്യാൻവാപി സമുച്ചയത്തിൽ ആചാരാനുഷ്ഠാനങ്ങൾ നടത്താനുള്ള അവകാശവും അവിടെ ഉണ്ടെന്ന് വാദിക്കപ്പെടുന്ന ഹിന്ദു ദൈവങ്ങളായ മാശൃംഗർഗൗരി, ഗണേശൻ, ഹനുമാൻ, മറ്റ്ദൃശ്യവും അദൃശ്യവുമായ ദേവതകൾ എന്നിവയെ സംരക്ഷിക്കാനും ആവശ്യപ്പെട്ടായിരുന്നു ഹരജി.

2022 ഏപ്രിൽ 8-ന് ഒരു സിവിൽ ജഡ്ജി അജയ്കുമാറിനെ അഡ്വക്കേറ്റ് കമ്മീഷണറായി നിയമിച്ചുകൊണ്ട് പള്ളിയുടെ വീഡിയോഗ്രാഫിക് സർവേ നടത്തി അത് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും പ്രയോജനപ്പെടുത്താം. ഹർജിക്കാരാണ് കുമാറിന്റെ പേര് നിർദ്ദേശിച്ചതെന്നതിനാൽ മുസ്ലീം വിഭാഗം കുമാറിന്റെ നിയമനത്തിൽ പ്രതിഷേധിച്ചു.

കുമാറിനെ മാറ്റാൻ വിസമ്മതിച്ച കോടതി മെയ് 12ന് വീഡിയോഗ്രാഫിയിൽ അദ്ദേഹത്തെ സഹായിക്കാൻ രണ്ട് അഭിഭാഷക കമ്മീഷണർമാരെ കൂടി നിയമിച്ചു. ഒപ്പം, ആവശ്യമെങ്കിൽ പൂട്ട് പൊളിക്കാനും തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ എഫ്. ഐ. ആർ ജിസ്റ്റർ ചെയ്യാനും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.
മേയ് 17നകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.

ആരാധനാലയ പരിവർത്തനത്തിനുള്ള ശ്രമങ്ങളെപ്പോലും നിരോധിക്കുന്ന ആരാധനാലയങ്ങളുടെ നിയമത്തിന് വിരുദ്ധമാണ് ഈ സർവേയെന്ന് അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അമർ ശരൺ പറഞ്ഞിരുന്നു. ആയതിനാൽ, കീഴ്ക്കോടതികൾ ഈ നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച്ച, മസ്ജിദ് പ്രതിനിധികൾ ഹാജരാകാതിരുന്ന ഒരു ഹിയറിംഗിൽ, ഒരു ശിവലിംഗം വെള്ളത്തിന്റെ ടാങ്കിൽ കണ്ടെത്തിയെന്ന ഹിന്ദു ഹരജിക്കാരുടെ വാദം കോടതി കേട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്യാൻ വാപി പള്ളിയുടെ ഒരു ഭാഗം സീൽ ചെയ്യാൻ ഉത്തരവിട്ടത്. 20 മുസ്ലിംകൾക്ക് മാത്രമേ പള്ളിയിൽ പ്രാർത്ഥിക്കാൻ അനുവാദമുള്ളെന്നും ഉത്തരവിലുണ്ട്.

എന്നാൽ, യഥാർത്ഥത്തിൽ അതൊരു ‘ജലധാര’ യാണെന്ന് പറഞ്ഞുകൊണ്ട് മസ്ജിദ് പക്ഷം ഈ അവകാശവാദത്തെ എതിർത്തു. തൊട്ടടുത്ത ദിവസം, പത്രമാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് അഭിഭാഷക കമ്മീഷണറെ നീക്കം ചെയ്തു. ശേഷിക്കുന്ന രണ്ട് കമ്മീഷണർമാർ മെയ് 19നകം റിപ്പോർട്ട് സമർപ്പിക്കും. പള്ളിയുടെ വീഡിയോഗ്രാഫി സർവേ മുസ്ലീം വിഭാഗം അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. പക്ഷേ 2021 ഏപ്രിലിൽ ഹൈക്കോടതി അവരുടെ അപേക്ഷ നിരസിച്ചു. കോടതി ഉത്തരവുകളാൽ തീരുമാനമാക്കൽ പ്രയാസമാണ്, മാത്രമല്ല വളരെ പ്രക്രിയാധിഷ്ഠിതമായ തരത്തിലുള്ളവയായതിനാൽ പ്രാദേശിക പരിശോധനയുടെ റിപ്പോർട്ട് ആവശ്യമായിവരും” എന്നും പ്രതികരിച്ചു.

അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഗ്യാൻ വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മുസ്ലീങ്ങൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള എല്ലാനിയന്ത്രണങ്ങളും ചൊവ്വാഴ്ച സുപ്രീം കോടതി നീക്കി. അപ്പോഴും സർവേയിൽ കണ്ടെത്തിയ “രൂപം” സംരക്ഷിക്കാൻ ഭരണകൂടത്തി ന്നിർദേശംനൽകി.

മഥുര കേസ്

അതേസമയം, മഥുരയിലെ ഷാഹി ഈദ്ഗാ പള്ളിക്കെതിരെ മഥുരയിലെ വിവിധ കീഴ്ക്കോടതികളിലും അലഹബാദ് ഹൈക്കോടതിയിലുമായി പത്തിലധികം കേസുകൾ നിലവിലുണ്ട്. ഹിന്ദു ദൈവമായ കൃഷ്ണന്റെ ജന്മസ്ഥലത്താണ് പള്ളി പണിതതെന്ന് പല ഹിന്ദുക്കളും അവകാശപ്പെടുന്നു. തങ്ങളുടെ ഹർജികൾ തീർപ്പാക്കുന്നതുവരെ പള്ളിയുടെ ഭൂമിയും പള്ളിയിൽ ആരാധന നടത്താനുള്ള അവകാശവും ഹിന്ദുക്കൾക്ക് വേണമെന്നാണ് ആവശ്യപ്പെടുന്നത്.

അയോധ്യ തർക്കം 2019-ൽ ഹിന്ദുക്കൾക്ക് അനുകൂലമായി തീർപ്പാക്കിയതിന് ശേഷം 2020 സെപ്റ്റംബറിലാണ് ഈ കേസുകളിൽ ആദ്യത്തേതിന് തുടക്കം കുറിച്ചത്.

രഞ്ജന അഗ്നിഹോത്രി എന്ന അഭിഭാഷക മുഖേന ആറ് ഭക്തർ മഥുര കോടതിയിൽ മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. 2020 സെപ്റ്റംബറിൽ അഗ്നിഹോത്രിയുടെ ഹർജി തള്ളിപ്പോയി. പക്ഷേ ഒരു മാസത്തിനുശേഷം അപ്പീൽ വഴി ഒരു ജില്ലാ ജഡ്ജി വിഷയം വീണ്ടും കേൾക്കാൻ തീരുമാനിച്ചു. മഥുര ജില്ലാ കോടതി മെയ് 19ന് ഹർജിയെ സംബന്ധിച്ച വിധി പറയും.

യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്, ധർമ്മ രക്ഷാ സംഘ വൃന്ദബൻ തുടങ്ങിയ നിരവധി സംഘടനകളും അഭിഭാഷകരും 2020 ഡിസംബറിൽ മറ്റൊരു ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയുടെ അടുത്തവാദം ജൂലൈ ഒന്നിനാണ്.

2021 ജനുവരിയിൽ, ഹർജിക്കാരൻ ഹാജരാകാത്തതിനാൽ, മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അലഹബാദ് ഹൈക്കോടതിക്ക് മുന്നിൽ വന്നൊരു ഹർജി തള്ളിയിരുന്നു. എന്നാൽ 2022 മാർച്ചിൽ, അത് വീണ്ടെടുക്കുന്നതിനുള്ള അപേക്ഷ ഉടനടി ഫയൽ ചെയ്തതായി ചൂണ്ടിക്കാട്ടി അപേക്ഷ പുനഃസ്ഥാപിച്ചു.

ആരാധനാലയ നിയമം ഇത്തരം കേസുകൾ നിരോധിച്ചിട്ടും ഈ ഹർജികളിൽ പലതും ഒന്നര വർഷത്തിലേറെയായി കോടതിയിൽ ഹരജികൾ തള്ളിക്കളയാതെ കിടക്കുകയാണ്. കൂടാതെ, 2019 ലെ അയോധ്യ വിധിയിൽ, മുഗൾ ഭരണാധികാരികളുടെ ഹിന്ദു ആരാധനാലയങ്ങൾക്കെതിരായ നടപടികളിൽ നിന്ന് ഉടലെടുത്ത അവകാശവാദങ്ങൾ കോടതികൾക്ക് പരിഗണിക്കാനാവില്ല എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

മഥുരയിലെ സിവിൽ ജഡ്ജി തങ്ങളുടെ അപേക്ഷകൾ തീർപ്പാക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതിയിൽ ഹർജിക്കാരൻ അപ്പീൽ നൽകിയതോടെ മെയ് 12ന് കൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത നിരവധി കേസുകൾ ഒന്നിച്ചാക്കി വേഗത്തിൽ തീർപ്പാക്കാൻ കീഴ്ക്കോടതിയോട് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചു. നാല് മാസത്തിനുള്ളിൽ അവ തീരുമാനിക്കുന്നതാണ് ഉചിതമെന്നും നിർദേശം നൽകി.

അടുത്തിടെ, ഗ്യാൻവാപി തർക്കത്തിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, മുസ്ലിംകൾ നീക്കം ചെയ്യാൻ ഒരുങ്ങുന്ന ഹിന്ദു വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ ഉണ്ടെന്ന് അവകാശപ്പെട്ട് സമാനമായ വീഡിയോ സർവേ നടത്താൻ നിരവധി ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. മെയ് 18ന് മഥുരയിലെ ഒരു പ്രാദേശിക കോടതി ഹർജി കേൾക്കാൻ സമ്മതിച്ചു. ഈ ഹർജികളിൽ കോടതി വരും മാസങ്ങളിൽ തീരുമാനമെടുക്കും.

ഖുതുബ് മിനാർ

മധ്യപ്രദേശിൽ, ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും വ്യത്യസ്ത ദിവസങ്ങളിൽ കമാൽ-ഉദ്-ദിൻ മസ്ജിദ് ഉപയോഗിക്കാൻ അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2003-ലെഉത്തരവിനെ ചോദ്യം ചെയ്ത് ഒരു ഹിന്ദു സംഘടന നൽകിയ ഹർജികളിൽ ഹൈക്കോടതി മെയ് 11-ന്നോട്ടീസ്അയച്ചിരുന്നു. ഭോജ്ശാല എന്ന് വിളിക്കപ്പെടുന്ന സരസ്വതി ദേവിയുടെ ക്ഷേത്രമാണെന്ന് ഹിന്ദുക്കളും പള്ളിയാണെന്ന് മുസ്ലീങ്ങളും അവകാശപ്പെടുന്ന കെട്ടിടമാണിത്.

സ്മാരകത്തിനുള്ളിൽ മുസ്ലീം പള്ളി നിർമ്മിക്കുന്നതിനായി നിരവധി ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്തുവെന്ന് അവകാശപ്പെടുന്ന കുത്തബ്മിനാറുമായി ബന്ധപ്പെട്ട കേസ് ഡൽഹിയിലെ സാകേത് കോടതി മെയ് 24 ന് പരിഗണിക്കാനിരിക്കുകയാണ്. പന്ത്രണ്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. ഇത് ആദ്യം കേട്ടത് ഒരു സിവിൽ കോടതിയാണ്, മുൻകാല തെറ്റുകൾ നമ്മുടെ വർത്തമാനത്തിന്റെയും ഭാവിയുടെയും സമാധാനം തകർക്കുന്നതിനുള്ള അടിസ്ഥാനമാകില്ല എന്ന് പറഞ്ഞുകൊണ്ട് 2021 നവംബറിൽ അപ്പീൽ നിരസിച്ചു.

കോടതികൾ പലപ്പോഴും വർഗീയതർക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ രൂക്ഷമാകാൻ അനുവദിക്കുകയും ചെയ്ത ഈ മുൻകാല ഉദാഹരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ആഗ്രയിലെ താജ്മഹലുമായി ബന്ധപ്പെട്ട് സമാനമായ ഒരു ശ്രമം ഇല്ലാതാക്കാൻ ശക്തമായ നടപടി സ്വീകരിച്ചതായി കാണാം. ഭാരതീയ ജനതാ പാർട്ടി ഔദ്യോഗിക ഭരവാഹിയും പാർട്ടിയുടെ അയോധ്യ മീഡിയ യൂണിറ്റിന്റെ തലവനുമായ രജനീഷ് സിംഗ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി മെയ് 12ന് അലഹബാദ് ഹൈക്കോടതി തള്ളി. താജ്മഹലിന്റെ പുരാവസ്തു സർവേ നടത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പ്രശ്നങ്ങൾ വിധിനിർണ്ണയത്തിനപ്പുറമാണെന്നും ചരിത്രകാരന്മാർക്ക് വിട്ടുകൊടുക്കുന്നതാണ് ഏറ്റവും നല്ലതെന്നും കോടതി പറഞ്ഞു.

ഉമങ് പോഡാർ എഴുതി ‘സ്ക്രോൾ’ പ്രസിദ്ധീകരിച്ച ലേഖനം.


Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.