സുപ്രീം കോടതിയുടെ പരാമർശം ടീസ്റ്റ സെതൽവാദിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ദുർഘടമാക്കിയെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി മദൻ ലോകുർ. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ട്, ടീസ്റ്റക്ക് ജാമ്യം നൽകാൻ ഒരു ജഡ്ജിക്ക് കഴിയില്ലെന്ന് മദൻ ലോകുർ പറഞ്ഞു. “‘സുപ്രീം കോടതി ഇങ്ങനെ പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന് ജഡ്ജിമാർക്ക് പറയാൻ സാധിക്കും” അദ്ദേഹം ചൂണ്ടികാണിച്ചു.
“പ്രോസിക്യൂഷൻ മജിസ്‌ട്രേറ്റിന്റെ മുന്നിൽ വന്ന് ‘സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്, എന്നിട്ട് നിങ്ങൾ ഇവരെ ജാമ്യത്തിൽ വിടുകയാണോ?’ എന്ന് ചോദിക്കുമ്പോൾ ‘സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവർ ജയിലിൽ തുടരട്ടെ’ എന്ന് പറയാനെ മജിസ്‌ട്രേറ്റിനു കഴിയൂ. ഹൈക്കോടതിയിൽ എത്തുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുക. ദീർഘകാലം അവർ ജയിലിൽ തുടരേണ്ടി വരും” ജസ്റ്റിസ് മദൻ ലോകുർ പറഞ്ഞു.
ഒരു കേസ് തള്ളിക്കളയുമ്പോൾ ഹർജിക്കാർക്കെതിരെ കോടതി ഇത്തരമൊരു പരാമർശം നടത്തിയത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഒരു കേസ് തള്ളുമ്പോൾ ഇതൊന്നും പറയേണ്ട കാര്യമില്ല. ഈ കേസിൽ, സാക്കിയ ജാഫ്രി സമർപ്പിച്ച അപ്പീൽ തള്ളുകയാണ് എന്ന് പറഞ്ഞു നിർത്താം. നിങ്ങൾ കള്ളക്കേസുമായി വന്നതിനാൽ ഞങ്ങൾ കേസ് തള്ളിക്കളയുന്നുവെന്നും നിങ്ങളെ ശിക്ഷിക്കേണ്ടതുണ്ടെന്നും പറയേണ്ട ആവശ്യമെന്താണ്? ആയിരക്കണക്കിന് കള്ളക്കേസുകൾ ചുമത്തപ്പെടുന്നുണ്ട്, ആ കേസുകളിലെല്ലാം കോടതികൾ ഹരജിക്കാരെ ശിക്ഷിക്കുമോ?” വ്യാജ കേസുകൾ ഫയൽ ചെയ്യുന്ന പൊലീസുകാരെയും കോടതി ശിക്ഷിക്കുമോ എന്ന് ജസ്റ്റിസ് മദൻ ലോക്കർ ചോദിക്കുന്നു.
ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ് സുപ്രീം കോടതി ഉദ്ദേശിച്ചിട്ടില്ലായെങ്കിൽ എത്രയും പെട്ടെന്ന് അത് വ്യക്തമാക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.”‘ടീസ്റ്റയെ അറസ്റ്റുചെയ്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുന്നത് ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല” എന്നൊരു പ്രസ്താവനയോ വിശദീകരണമോ പുറപ്പെടുവിക്കാൻ ജഡ്ജിമാർക്ക് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് നിർദേശിക്കാമായിരുന്നു. അവർ ഡൽഹിയിലുണ്ടെങ്കിൽ ഒരു പ്രത്യേക സിറ്റിംഗ് നടത്തി വിശദീകരണം നൽകാനും കഴിയുമായിരുന്നു. അവർ അത് ചെയ്യുന്നില്ല എന്നത് അത്യന്തം സംഘടകരവും നിര്ഭാഗ്യകരവുമാണ്.” ‘ദി വൈർ’ നു നൽകിയ അഭിമുഖത്തിലാണ് മുൻ സുപ്രീം കോടതി ജഡ്ജി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഹരജിക്കാർക്കെതിരെ സുപ്രീം കോടതി ഉപോയോഗിച്ച ഭാഷയും അദ്ദേഹം ചോദ്യം ചെയ്തു. “കോടതി ഉപയോഗിച്ച ഭാഷ നിർഭാഗ്യകരവും ക്രൂരവുമാണ്. അങ്ങനെ പാടില്ലായിരുന്നു. പ്രത്യേകിച്ച്, ക്രിമിനൽ കേസുകളിൽ, ഭാഷ ഒരിക്കലും ഇത്തരത്തിൽ വേദനാജനകമാവരുത്. സാക്കിയ ജാഫ്രി ഏത് അവസ്ഥയിലൂടെയാവും കടന്ന് പോയിട്ടുണ്ടാവുക എന്നത് നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. അങ്ങനെയുള്ള ഒരാളോട് ‘എസ്ഐടി തെറ്റാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടായി’ എന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുന്നത് അനാവശ്യമാണ്.”
സുപ്രീം കോടതി ഈ അറസ്റ്റ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ, അത് വലിയ ഒരു അപകടത്തിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ദൈവം നമ്മളെ രക്ഷിക്കട്ടെ. അത്ര മോശമാണ് കാര്യങ്ങൾ. ഒരാൾ കേസുമായി കോടതിയെ സമീപിക്കുകയും, അയാൾ കേസിൽ തോൽക്കുകയും ചെയ്‌താൽ, അയാളെ ശിക്ഷിക്കുന്ന നടപടി അന്ത്യന്തം അപകടകരമാണ്.”
2002 ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് ഹരജിക്കാരിൽ ഒരാളായ ആക്ടിവിസ്റ്റ് ടീസ്റ്റാ സെറ്റൽവാദിനെയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി ശ്രീകുമാർ, ഗുജറാത്തിലെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ അഹമ്മദാബാദിലെ ഡി.സി.ബി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് ജൂൺ 25നു ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. പരാതിയിൽ, സെറ്റൽവാദ് സാകിയ ജാഫ്രിയുടെ “വികാരങ്ങൾ മുതലെടുത്തു”വെന്ന സുപ്രീം കോടതിയുടെ പരാമർശം ഉദ്ധരിക്കുന്നുണ്ട്.