ആകാംക്ഷ കുമാർ
2022ല്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ജുഡീഷ്യറി നിരീക്ഷിച്ചത് ഏറെ ജാഗ്രതയോടെയാണ്.
വിദ്വേഷ പ്രസംഗങ്ങളുടെയും, കംഗാരൂ കോടതി രീതിയിലുള്ള മാധ്യമവിചാരണയുടെയും, സുപ്രീം കോടതി കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള റിപോര്‍ട്ടിങ്ങിന്‍റെയും പേരിൽ സുപ്രീം കോടതി മാധ്യമങ്ങളുടെ പ്രവർത്തന രീതിയെ വിമർശിച്ചു. ജഡ്ജിമാര്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് താക്കീതും നല്‍കി. കോടതിയുടെ ഈ പരാമര്‍ശങ്ങളുടെ ഫലമെന്താണ്? ഇതെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണോ? മാധ്യമങ്ങൾ എപ്പോഴും തിരക്കിട്ടു പ്രതികരിക്കുകയാണോ?
കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ മൂന്ന് ചീഫ് ജസ്റ്റിസുമാരാണ് സ്ഥാനമേറ്റത്. ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍. നീതിയുക്തമായ നിയന്ത്രണങ്ങള്‍ സാധ്യമാക്കാന്‍ വേണ്ടത്ര അധികാരം സുപ്രീം കോടതി പോയവര്‍ഷത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് മുന്‍ മദ്രാസ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ്കെ. ചന്ദ്രു പറയുന്നത്. അപ്പോഴും അബോര്‍ഷന്‍ വിധി പോലുള്ള പുരോഗമനകരമായ വിധികള്‍ സുപ്രീം കോടതിയില്‍നിന്നും ഉണ്ടായിട്ടുമുണ്ട്. എന്നാൽ, ഭരണഘടനാ സ്വാതന്ത്ര്യങ്ങളെക്കുറിച്ച ചില കേസുകളിലുള്ള നിഷ്‌ക്രിയത്വം ആശങ്കകളുണ്ടാക്കി. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്റ്റില്‍, സമന്‍സ് നല്‍കാനും, അറസ്റ്റുകളും റെയ്ഡും നടത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് അനിയന്ത്രിത അധികാരം നല്‍കുന്ന ഭേദഗതിയെ സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത് അതിനൊരു ഉദാഹരണമാണ്.
ഈ വിധി വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് കണക്കാക്കപ്പെടുന്നത്.
വാര്‍ത്താ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ടി.വി ചാനലുകളിൽ സംപ്രേഷണം ചെയ്യപ്പെടുന്ന വിദ്വേഷപ്രസ്താവനകള്‍/ വിദ്വേഷപ്രസംഗങ്ങള്‍ കോടതിയുടെ സ്‌കാനറിലുണ്ടായിരുന്നു. നവംബറില്‍ കൗണ്‍സില്‍ ഓഫ് മൈനോറിറ്റി റൈറ്റ്‌സ് ഇന്‍ ഇന്ത്യ എന്ന എന്‍.ജി.ഓ പുറത്തിറക്കിയ റിലീജ്യസ് മൈനോറിറ്റീസ് ഇന്‍ ഇന്ത്യ/ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ എന്ന റിപോര്‍ട്ടില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 2021ല്‍ ആജ് തക് ടി.വിയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അഞ്ജന ഓം കശ്യപ് നടത്തുന്ന ഷോ ‘ഹല്ലാ ബോല്‍’ന്‍റെ മത ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള 60 എപ്പിസോഡുകളില്‍ 51 എപ്പിസോഡുകള്‍ നെഗറ്റീവ് ആയിരുന്നു. ഈ വര്‍ഷം ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വീടുകള്‍ തകര്‍ത്തപ്പോള്‍ അതിന്‍റെ നിയമസാധുത ചോദ്യം ചെയ്യുന്നതിന് പകരം അതിലൊരു ബുള്‍ഡോസറില്‍ ഇരുന്ന് റിപോര്‍ട്ട് ചെയ്യുകയാണ് ഈ അവതാരക ചെയ്തത്.
ഏപ്രിലിലാണ് ന്യൂസ് 18 ഇന്ത്യയുടെ അവതാരകന്‍ അമന്‍ ചോപ്രയ്‌ക്കെതിരെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഡല്‍ഹിയിലെ വീടുകള്‍ തകര്‍ക്കലിന് പ്രതികാരം ചെയ്യാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അമ്പലം തകര്‍ത്തുവെന്ന് റിപോര്‍ട്ട് ചെയ്തതിനാണ് ഈ എഫ്.ഐ.ആറുകള്‍. ഇതുകൂടാതെ, നാഷണല്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി അമന്‍ ചോപ്രയുടെ ചര്‍ച്ചകള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട നിരവധി ഉദാഹരണങ്ങൾ വേറെയുമുണ്ട്.
വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള
അല്‍ ജസീറയുടെ ഡോക്യുമെന്ററിയില്‍ സുപ്രീം കോടതി അഭിഭാഷക ഷാരൂഖ് ആലം പറയുന്നുത് “ഇത്രയും നാടകീയത നിറഞ്ഞ വാര്‍ത്താ സംസ്കാരം
നമ്മുടെ മധ്യവര്‍ഗത്തിന്റെ അരക്ഷിതാവസ്ഥകളിലും ഭയത്തിലും പ്രതികാരബോധത്തിലും വിദ്വേഷത്തിലുമാണ് ഫലം കാണുന്നത്, ഈ വികാരങ്ങള്‍ക്ക് ഇവര്‍ മുസ്‌ലിമിന്റെ മുഖം നല്‍കുന്നു” എന്നാണ്.
സെപ്തംബറില്‍
വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട 11 ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് കോടതി ദൃശ്യമാധ്യമങ്ങളെ വിമര്‍ശിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു മൂകസാക്ഷിയായി തുടരുകയാണോ എന്നും കോടതി ചോദിച്ചു.
‘അവതാരകരുടെ പങ്ക് വളരെ പ്രധാനമാണ്. സ്വതന്ത്രമായ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതാണെന്നതില്‍ തര്‍ക്കമില്ല, പക്ഷേ അതില്‍ എവിടെ അതിര് സൂക്ഷിക്കണം എന്നും നിങ്ങള്‍ക്കറിയണം’ ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. ശക്തമായ നിയന്ത്രണ സംവിധാനം രൂപപ്പെടുത്തണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അരീബുദ്ദീന്‍ അഹമ്മദ് പറയുന്നത് മീഡിയയും ജുഡീഷ്യറിയും ഒരിക്കലും ഒന്നായി മാറരുത് എന്നാണ്. ഇവ രണ്ടിനും രണ്ട് ദൗത്യങ്ങളാണ് ഉള്ളത്. സത്യത്തെ മസാല ചേര്‍ത്ത, ടി.ആര്‍.പിക്കുവേണ്ടിയുള്ള സംവാദങ്ങളിലേക്ക് വഴിതിരിക്കുന്ന ചാനലുകള്‍ നിയന്ത്രിക്കാന്‍ നമുക്കൊരു സംവിധാനം കൂടിയേ തീരൂ, അത്തരം മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദികളായി കണക്കാക്കപ്പെടണം.”
മുന്‍ മദ്രാസ് ഹൈ കോടതി ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞത് ഇങ്ങനെയാണ്; “ജസ്റ്റിസ് കൃഷ്ണ അയ്യര്‍ സുപ്രീം കോടതിയെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കണം- സുപ്രീം കോടതിക്ക് ഒരൊറ്റ കെട്ടിടമാണ് ഉള്ളത്, പക്ഷേ അതിനകത്ത് തന്നെ 34 സുപ്രീം കോടതികളുണ്ട്. പല വിചാരണകള്‍ക്കിടയിലുമായി ചില ജഡ്ജിമാര്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പൊതുജനത്തിന് വേണ്ടി മാത്രം നടത്തുന്നതാണ്. അത് ഉത്തരവുകളില്‍ എഴുതപ്പെടുകയില്ല.’’
അത്തരമൊരു ഉത്തരവില്‍, സൂഫി മൊയിനുദ്ദീന്‍ ചിഷ്ടിയെക്കുറിച്ച് ന്യൂസ് 18 അവതാരകന്‍ അമീഷ് ദേവ്ഗണ്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെയുള്ള കേസുകള്‍ റദ്ദ് ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് 2020ല്‍ കോടതി നിരീക്ഷിച്ചത്, ‘സ്വാധീനശക്തിയുള്ള വ്യക്തികള്‍ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ആള്‍ക്കൂട്ടത്തെയും അധികാര വ്യവസ്ഥയെയും പരിഗണിച്ച് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ് എന്നായിരുന്നു.’
ടെലിവിഷന്‍ ചര്‍ച്ചകളെ കോടതികള്‍ വിചാരണ ചെയ്യുന്നതിനെക്കുറിച്ച്
സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ഈ കേസ് പരാമര്‍ശിച്ചുകൊണ്ട്; ‘ഉത്തരവാദിത്തം ചര്‍ച്ചയില്‍ തുല്യ പങ്കുള്ള അവതാരകന്റെ മുകളിലാണ്’ എന്ന് പറയുകയുണ്ടായി.
സുശാന്ത് സിങ് രാജ്പുതിന്റെ മാനേജര്‍ ദിഷാ സാലിയന്റെ കുടുംബം നേരിട്ടതുപോലുള്ള മാധ്യമവിചാരണകള്‍ക്കെതിരെയുള്ള കോടതി വിമര്‍ശനങ്ങള്‍ സാധൂകരിക്കപ്പെടുമ്പോഴും
കോടതി നടപടികളുടെ റിപോര്‍ട്ടിങ്ങില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകരുത്.
മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്തത്തിന്റെ അതിരുകള്‍ കടന്നുപോകുന്നുണ്ട് എന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജൂലൈയില്‍ നടത്തിയ പരാമര്‍ശങ്ങളെ സൂചിപ്പിച്ച് അഡ്വക്കേറ്റ് അരീബുദ്ദീന്‍ അഹമ്മദ് പറയുന്നു, “ചീഫ് ജസ്റ്റിസ് സംസാരിക്കുന്നത് വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന്റെയും കൃത്യമായ/മതിയായ വിവരങ്ങളില്ലാതെ വാര്‍ത്ത നല്‍കുന്നതിന്റെയും പശ്ചാത്തലത്തിലാണെന്ന് കരുതുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ പ്രതികരിക്കുകയും കോടതിയലക്ഷ്യ കേസുകള്‍ വരികയും ചെയ്ത നിരവധി പേരുണ്ട്. പക്ഷേ, എപ്പോഴും വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരിക്കണം.”
ജസ്റ്റിസ് ചന്ദ്രുവിന്റെ അഭിപ്രായത്തില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ മാത്രമേ നിയമസംവിധാനത്തെ സന്തുലിതമാക്കി നിര്‍ത്തൂ. ജഡ്ജിമാര്‍ക്കെതിരെയുള്ള പ്രസ്താവനകള്‍ കൊണ്ട് കാര്യമില്ലാതാകില്ലെന്നും സംവരണത്തിനെതിരെ ഭരണഘടനാവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയ ജസ്റ്റിസ് പര്‍ദിവാലയ്‌ക്കെതിരെ 2015ല്‍ നടന്ന ഇംപീച്ച്‌മെന്റ് ശ്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.
(ന്യൂസ് ലോണ്‍ഡ്രിയില്‍ പ്രസിദ്ധീകരിച്ച ആകാംക്ഷ കുമാറിന്‍റെ റിപോര്‍ട്ടിന്‍റെ മൊഴിമാറ്റം.)