മമ്മുട്ടി അഞ്ചുകുന്ന്
വാരണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ നടത്തിയ സർവേയിൽ, നിലവറയിൽ ശിവലിംഗം കണ്ടെത്തിയത്രെ! ഇന്നു മുതൽ നിലവറ അടച്ചിടാനും മസ്ജിദിൽ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും കോടതി വിധി വന്നു കഴിഞ്ഞു.
വാരണസിയിലെ വിഖ്യാതമായ ഹൈന്ദവ ക്ഷേത്രം തകർത്തു കൊണ്ടാണ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചത് എന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ഇത് ഉന്നയിച്ചുകൊണ്ട് അവർ നിയമപോരാട്ടത്തിന് ഒരുങ്ങുമ്പോൾ, അതേ രീതിയിൽ തന്നെ നേരിടാനാണ് മസ്ജിദ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഇത് അയോധ്യയല്ല എന്ന ഉറച്ച ശബ്ദമാണ് അവരുയർത്തിയത്.
ശിവനുമായി ബന്ധപ്പെട്ട ഹൈന്ദവരുടെ പുണ്യനഗരമാണ് കാശി എന്ന വാരണാസി. 1991ൽ ഹിന്ദുക്കൾക്ക് മസ്ജിദിൽ ആരാധന അനുവദിക്കാനുള്ള ആവശ്യം ഉന്നയിച്ചു കൊണ്ട് വാരാണസി കോടതിയിൽ ഒരു ഹരജി സമർപ്പിക്കപ്പെട്ടിരുന്നു.
ബാബരി ഉൾപ്പെടെ മൂന്ന് പള്ളികളിലാണ് സംഘപരിവാർ അവകാശ വാദം ഉന്നയിച്ചിരുന്നത്. ഇനിയുള്ളത് മധുരയാണ്.
“അയോധ്യ തോ സിർഫ് ജൻകി ഹേ, കാശി മധുര ബാക്കി ഹേ”-
അയോധ്യ ഒരു ടീസർ മാത്രമാണെന്നും കാശിയും മധുരയും ബാക്കിയുണ്ടെന്നും അവർ അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായാണ് മധുര അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസികൾക്ക് രാമജന്മഭൂമി എത്രത്തോളം പ്രാധാന്യമുള്ളതാണോ അതേ അളവിൽ കൃഷ്ണജൻമഭൂമിയും അവർക്ക് പവിത്രമാണെന്നും ഇവിടെയുള്ള മസ്ജിദ് പൊളിച്ചു, തൽസ്ഥാനത്ത് ക്ഷേത്രം പണിയണമെന്നുമുള്ള ആവശ്യം ഔദ്യോഗികമായി തന്നെ ഉയർന്നു കഴിഞ്ഞു. ബാബർ മസ്ജിദ് പണിതത് രമാജന്മ ഭൂമിയിലെ രാമക്ഷേത്രം തകർത്തുകൊണ്ടാണ് എന്നാണ് ആരോപണമെങ്കിൽ, ബാബറുടെ പൗത്രൻ ഔറംഗസീബ് കൃഷ്ണജന്മഭൂമിയിലെ കേശവദേവ ക്ഷേത്രം തകർത്തു കൊണ്ടാണ് ഈദ്ഗാഹ് മസ്ജിദ് പണിതത് എന്ന ആരോപണവുമായാണ് ഈ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
1770 ൽ മറാത്തക്കാർ മസ്ജിദ് തകർത്ത് ക്ഷേത്രം പുനസ്ഥാപിച്ചു എന്നും, എന്നാൽ ബ്രിട്ടീഷുകാർ 1803ൽ വീണ്ടും മസ്ജിദ് നിർമ്മിച്ചുവെന്നുമാണ് ഹരജിക്കാരന്റെ വാദം. പല ഘട്ടങ്ങളിലും അവകാശ വാദം ഉയർന്നുവെന്നെങ്കിലും 1950കളിൽ
ഹിന്ദു മഹാസഭയുടെയുടെയും
ജെ.കെ ബിർളയുടെയുമൊക്കെ ഇടപെടലിൽ ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെയാണ് ഈ വിവാദത്തിന് പുതിയ മാനം കൈവന്നത്. അവിടെ ക്ഷേത്രം നിർമ്മിക്കണമെന്ന അവശ്യം ശക്തമായി. പിന്നീട് ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് സ്ഥാപിക്കപ്പെട്ടു. 1970 കളിൽ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാൻ എന്ന പേരിൽ ഇതിന്റെ പ്രവർത്തനം വിപുലമായി. വലിയൊരു ഭാഗം ഭൂമി ഇതിനകം ഈ ട്രസ്റ്റുകൾ നിയമപരമായി തന്നെ കൈവശപ്പെടുത്തിയിരുന്നു. മുസ്ലിംകൾ ഇത് വിട്ട് കിട്ടാൻ നിരന്തരം നിയമപോരാട്ടം നടത്തിപ്പോന്നു. 1968ൽ ഒരു കരാറിലൂടെ ഈദ്ഗാഹ് ട്രസ്റ്റും ജന്മസ്ഥാൻ സേവാ സംഘവും പരസ്പര ധാരണയയായി ഒരു കാരാറിലൂടെ ഈ തർക്കം അവസാനിപ്പിക്കുകയും ഭൂമിയുടെ അധികാരം സംബന്ധിച്ച കൃത്യമായ വ്യവസ്ഥകൾ രേഖാമൂലം അംഗീകരിക്കുകയും ചെയ്തു. 1974ൽ
കോടതി മേൽ വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ട് ഈ ഭൂമി മുസ്ലിംകൾക്കും ട്രസ്റ്റിനുമായി വിഭജിച്ചത് അംഗീകരിച്ചു തീർപ്പാക്കുകയും പ്രശ്നം രമ്യമായി അവസാനിപ്പിക്കുകയും ചെയ്തതായിരുന്നു. എന്നാൽ, ബാബരി മസ്ജിദ് കേസ് തങ്ങൾക്ക് അനുകൂലമായി വിധിക്കപ്പെടുമെന്ന ഘട്ടം വന്നതോടെയാണ് ഈദ്ഗാഹ് മസ്ജിദിനു കീഴെ പഴയ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും അത് കുഴിച്ചു കണ്ടെത്തി ശ്രീകൃഷ്ണ ജന്മസ്ഥാനിൽ ക്ഷേത്രം നിർമ്മിക്കണം എന്നുമുള്ള ആവശ്യം ഉയർന്നത്.
ഗുജറാത്തിലെ സിദ്ദാപൂരിലെ ജാമിഅ മസ്ജിദ് രുദ്രമഹാലയ ക്ഷേത്രം ആണെന്ന് അവകാശം പറഞ്ഞു കഴിഞ്ഞു. 2014 ൽ രാജ്യസഭയിൽ ഇത് സംബന്ധിച്ചു ചർച്ച വരികയും മസ്ജിദിന്റെ പരിസരത്ത് എവിടെയോ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അന്നത്തെ സഹമന്ത്രി മഹേഷ് ശർമ്മ രാജ്യസഭയിൽ പ്രസ്താവിക്കുയകയും ചെയ്തതാണ്.
1358 ൽ പശ്ചിമബംഗാളിലെ പണ്ടുവയിൽ സികന്ദർ ഷാ നിർമ്മിച്ച അദീന മസ്ജിദും ഇന്ന് സംഘ് പരിവാർ ഭീഷണിയിലാണ്. മസ്ജിദിനുള്ളിലെ കൊത്തുപണികൾക്ക് ഹിന്ദു വാസ്തുശിൽപങ്ങളോടുള്ള സാദൃശ്യമാണ് ഇവർ ഉയർത്തുന്ന പ്രധാന വാദം. വലിയൊരു ശിവക്ഷേത്രം തകർത്ത് കൊണ്ടാണ് ഈ മസ്ജിദ് നിർമ്മിച്ചത് എന്നാണ് പുതിയ കഥ മെനയുന്നത്. എന്തും ഏതും തെളിവുകളാക്കിയാൽ തന്നെ ഇത്തരം അവകാശ വാദങ്ങൾ നിലനിൽക്കുകയും സ്വീകര്യത ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ചുള്ള ബോധ്യമാണ് ഇതിന്റെ നൈരന്തര്യത്തിന് കാരണം.
ഏഴ് നൂറ്റാണ്ടായി മുസ്ലിംകൾ ആരാധന കർമ്മം നിർവ്വഹിക്കുന്ന മധ്യപ്രദേശിലെ കമാൽ മൗലാ മസ്ജിദ് സരസ്വതി ക്ഷേത്രമാണെന്നും, അഹമ്മദ് ഷാ ഒന്നാമൻ 1424 ൽ നിർമ്മിച്ച അഹമ്മദാബാദിലെ ജമാ മസ്ജിദ് ഭദ്രകാളി ക്ഷേത്രമാണെന്നും നാല് നൂറ്റാണ്ട് മുമ്പ് നിർമ്മിക്കപ്പെട്ട മധ്യപ്രദേശിലെ ഭീജാമണ്ഡൽ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചു നിർമ്മിച്ചതാണെന്നും ഖുതബ് മിനാർ ധ്രുവസ്തംഭമാണെന്നും അനേകം ക്ഷേത്രങ്ങൾ തകർത്ത് കൊണ്ട് നിർമ്മിച്ചതാണെന്നുമൊക്കെ എഴുത്തും പ്രസംഗവും ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ പുതുതായി ഉയർന്നു വന്ന ഇത്തരം അവകാശവാദങ്ങൾ നൈതികമായോ ഭരണഘടനാ പരമായോ നിലനിൽക്കുന്ന ഒന്നല്ല. പക്ഷെ, മറിച്ചു വിധി വന്നാലും അത്ഭുതമില്ല. ബാബരി മസ്ജിദ് തർക്കം നിലനിൽക്കുമ്പോൾ 1991ൽ ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ ആരാധനാലയങ്ങളുടെ സ്റ്റാറ്റസ്‌കോ നിലനിർത്തുന്നത് സംബന്ധിച്ച നിയമം അനുസരിച്ചും ഹിന്ദു വാദികളുടെ ഈ അവകാശവാദങ്ങൾ നിലനിൽക്കുന്നില്ല.
അന്ന് ബാബരി മസ്ജിദ് ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ ആരാധനാലായങ്ങൾക്കും ബാധമാണ് എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട നിയമം എസ്.ബി ചവാൻ ആണ് അവതരിപ്പിച്ചത്. 1947 ആഗസ്റ്റ് 15 ന് ആരാധനാലയങ്ങൾ ഏതവസ്ഥയിൽ നിലനിൽക്കുന്നുവോ അത് പോലെ നിലനിർത്തുക എന്നതാണ് ഈ നിയമം അനുശാസിക്കുന്നത്. അതിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള നിയമ വ്യവഹാരങ്ങൾ അനുവദിക്കപ്പെടില്ല. എന്നാൽ, സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് എന്നല്ല നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പണിത് നൂറ്റാണ്ടുകളായി മസ്ജിദുകളായി പ്രവർത്തിച്ചു പോരുന്ന ആരാധനാലായങ്ങൾക്ക് നേരെയാണ് പുതുതായി വരുന്ന നീക്കങ്ങളെല്ലാം. നിലവിലുള്ള 1991ലെ നിയമം മാത്രമാണ് ഇവർക്ക് മുമ്പിലുള്ള ഏക തടസ്സം. ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യുന്നത് നിരോധിക്കുന്ന ഈ നിയമത്തെ ചോദ്യം ചെയ്തു കൊണ്ടാണ് പുതിയ സംഘ് പരിവാർ നീക്കം. ഈ നിയമം മാറ്റിയെഴുതാനും അത് നടപ്പിലാക്കാനും ഇവർ ശ്രമിക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ മതേതരത്വത്തിന്റെ അവസാന സാധ്യതകളിൽ ഒന്നായ ഈ നിയമം മുകളിൽ സൂചിപ്പിച്ച പല പള്ളികളുടെയും സംരക്ഷണം ഉറപ്പ് വരുത്തുന്നുണ്ട്. ഇന്ത്യൻ മതേതരത്വത്തിന് ഏറെ കളങ്കമേൽപ്പിച്ചതെങ്കിലും ബാബരി മസ്ജിദിന്റെ അന്തിമ വിധി തീർപ്പ് പകർപ്പിൽ സമാനമായ മറ്റേതൊരു കേസിലും നിലവിലെ 1991 നിയമം അനുസരിച്ച് 1947 ലെ സ്റ്റാറ്റസ്‌കോ നിലനിർത്തും എന്നു പ്രത്യേക പരാമർശമുണ്ടായിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ ഈ നിയമത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു