യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവർ എത്രയാണ്? ഇതേക്കുറിച്ച് പാർലമെന്റിലും രാജ്യസഭയിലും നടന്ന ചർച്ചയിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങളിൽ ചിലത് ഇങ്ങനെയാണ്.
“യു.എ.പി.എ നിയമ പ്രകാരം 2019ൽ 1,948 പേരെ അറസ്റ്റ് ചെയ്യുകയും 34 പേരെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്തു” തീവ്രവാദ വിരുദ്ധ നിയമ പ്രകാരം എത്ര പേർ ജയിലിൽ കഴിയുന്നുണ്ട് എന്ന ഡി.എം.കെ.യുടെ രാജ്യാസഭാംഗം തിരുച്ചി ശിവയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് നൽകിയ മറുപടി. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ് മന്ത്രി മറുപടി നൽകിയത്.
2020 ൽ 9 കേസുകൾ രജിസ്റ്റർ ചെയ്യുകയും 34 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് തൃണമൂൽ കോൺഗ്രസ് എം.പി മാല റോയിയുടെ ചോദ്യത്തിന് മന്ത്രി പാർലമെന്റിൽ ഉത്തരം നൽകി.
മുകളിൽ പറഞ്ഞ കാലയളവിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകൾ ചോദിച്ചപ്പോൾ, “അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകൾ വെളിപ്പെടുത്തുന്നത് കേസിനെ ബാധിച്ചേക്കാം” എന്നാണ് മന്ത്രി നൽകിയ മറുപടി. കേസുകൾ ന്യായമാണെങ്കിൽ, പേര് വെളിപ്പെടുത്തുന്നത് കൊണ്ടു മാത്രം കേസിനെ ബാധിക്കുന്നതെങ്ങനെ? കാര്യമതല്ല; പേരുകൾ വെളിപ്പെടുത്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മതവും സമുദായവും ജാതിയും പുറത്തുവരും. ഏതാണ്ട് ഒരേ വിഭാഗത്തിൽ പെട്ടവരാണ് യു.എ.പി.എ ചുമത്തപ്പെട്ടവരിൽ ഭൂരിപക്ഷമെങ്കിൽ അതിലൊരു പ്രശ്നമുണ്ടല്ലോ!
യു.എ.പി.എ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി വിഭാഗക്കാരുടെ സംസ്ഥാനം തിരിച്ചുള്ള ലിസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് “അത്തരമൊരു ലിസ്റ്റ് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ സൂക്ഷിക്കുന്നില്ല” എന്നാണ് കേന്ദ്ര ഗോത്രകാര്യ വകുപ്പ് മന്ത്രി രേണുക സിംഗ് മറുപടി നൽകിയത്.
ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ 2019 ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം യു.എ.പി.എ നിയമത്തിന് കീഴിൽ 2017 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 901കേസുകളിൽ 1,554 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2018 ൽ റിപ്പോർട്ട് ചെയ്‌ത 1,182 കേസുകളിലായി 1,422 പേരും 2019 ൽ 1,226 കേസുകളിൽ 1,958 പേരും അറസ്റ്റ് ചെയപ്പെടുകയുണ്ടായി.
2017 ൽ 4,098 പേരും 2018 ൽ 4,862 പേരും 2019 ൽ 5,645 പേരും രാജ്യത്തെ വിവിധ ജയിലുകളിൽ വിചാരണ തടവുകാരായി തുടരുന്നു.