ഹിശാമുൽ വഹാബ്.
ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ അഗ്നിപാതയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൈന്യത്തിലെ ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിപഥ്’ രാജ്യത്തുടനീളം അപേക്ഷാർത്ഥികളെ പ്രതിഷേധത്തിന്റെ തീജ്വാലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഹരിവംശ് റായ് ബച്ചന്റെ ഒരു ഹിന്ദി കവിതയുടെ തലക്കെട്ടാണ് ഈ പദ്ധതിക്ക് നല്കിയത്. തീവണ്ടികൾ, ബസുകൾ, ടോൾ പ്ലാസകൾ, ബി.ജെ.പി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ രോഷാകുലരായ യുവാക്കൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.
ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അസ്വാസ്ഥ്യകരമാണെങ്കിലും ആശ്ചര്യാ ജനകമല്ല. ഇന്ത്യൻ ഭരണകൂടം അക്രമത്തിന്റെ കുത്തക വർഗ്ഗീയ ആൾക്കൂട്ടങ്ങൾക്ക് വിട്ടുകൊടുത്ത സമയത്തു തന്നെയാണ് മറ്റൊരു തലത്തിൽ അക്രമ-സ്വഭാവമുള്ള പ്രതിഷേധങ്ങൾ അരങ്ങുതകർക്കുന്നത്.
ഇപ്പോൾ സജീവമായ ഈ ആൾക്കൂട്ടം ഭരണകക്ഷി അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഉന്നമനത്തിനായി നിയമവിരുദ്ധ ജനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സാക്ഷിയായവരാണ്. തെരുവിലെ രോഷാകുലരായ യുവാക്കൾ, അക്രമം ഒരു ഉപകരണമെന്ന നിലയിൽ വിജയകരമായി ഉപയോഗിക്കുന്നത് കണ്ടുപഠിച്ചത് ഇതേ രാഷ്ട്രീയക്കാരിൽ നിന്നാണ്. രാഷ്ട്രീയ ആവിഷ്കാരത്തിനുള്ള നിയമാനുസൃതമായ ഉപകരണമായാണ് തീകൊളുത്തലും പടർത്തലും അവർ ഇപ്പോൾ പരിഗണിക്കുന്നത്. തങ്ങളുടെ പരാതികൾ ക്ഷമയോടെ കേൾക്കാമെന്ന് വാഗ്ദാനം ചെയ്ത് അക്രമം ഒഴിവാക്കണമെന്ന് യുവാക്കളോട് പരസ്യമായി അഭ്യർത്ഥിക്കാൻ പോലും രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. ജനവിരുദ്ധമായ ഒരു രാഷ്ട്രീയ തീരുമാനത്തെ പ്രതിരോധിക്കാൻ ടെലിവിഷൻ ചാനലുകളിൽ സൈനിക മേധാവികളെ ക്ഷണിച്ചു വരുത്തിയത് തെരുവുകളിൽ പ്രത്യേകിച്ച് ഒരു ഫലമുണ്ടാക്കിയില്ല.
നാല് വർഷത്തേക്ക് മാത്രം പ്രതിവർഷം 45,000 മുതൽ 50,000 വരെ സൈനികരെ റിക്രൂട്ട് ചെയ്യുന്നതാണ് അഗ്നിപഥ് പദ്ധതി. മൊത്തം വാർഷിക റിക്രൂട്ട്‌മെന്റുകളിൽ 25% പേർക്ക് മാത്രമേ സ്ഥിരം കമ്മീഷനു കീഴിൽ 15 വർഷത്തേക്ക് തുടരാൻ അനുവദിക്കൂ. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട് കൂടാതെ വർഷത്തിൽ രണ്ടുതവണ റിക്രൂട്ട്‌മെന്റ് നടത്തും. ഈ ഹ്രസ്വകാല കരാർ സൈനികർക്ക് അവരുടെ ശമ്പളത്തിനൊപ്പം ക്ഷാമബത്ത ലഭിക്കാത്തതും അവരുടെ കരാർ കാലയളവ് നാല് വർഷമായി പരിമിതപ്പെടുത്തി ഗ്രാറ്റുവിറ്റി നിഷേധിക്കുന്നതുമാണ് പ്രതിഷേധത്തിനുള്ള പ്രധാന കാരണങ്ങൾ. കേവലമായ സാമ്പത്തിക ലാഭത്തിനായുള്ള യൗവന-ഊർജ്ജത്തിന്റെ ചൂഷണമാണ് ഈ പാദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അതിന്റെ മറ്റൊരു വശമെന്നത്, കരസേനയിൽ ഒരു ലക്ഷത്തിലധികം സൈനികരുടെ കുറവുണ്ടെങ്കിലും, ഈ വർഷം 46,000 സൈനികരെ മാത്രമാണ് ചേർത്തിട്ടുള്ളത് എന്നതാണ്. ഈ വർഷം വിരമിക്കുന്ന സൈനികരുടെ ഒഴിവു നികത്താൻ പോലും ഇപ്പോൾ കഴിയില്ല. അതേപോലെ, താൽക്കാലിക സ്വഭാവത്തിലുള്ള ഈ സ്കീം പ്രതിരോധ സേനയുടെ ആത്മബലത്തേയും സാരമായി ബാധിക്കും. ഇന്ത്യയുടെ ലോക -ശക്തിയാവാനുള്ള മോഹങ്ങളും അസ്ഥിരമായ സാമ്പത്തിക ശേഷിയും തമ്മിലുള്ള പൊരുത്തക്കേട് ഇത് വെളിപ്പെടുത്തുന്നു.
ഈ പദ്ധതി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി എന്നത് ഓരോ സംസ്ഥാനത്തിനും വേണ്ടിയുള്ള റിക്രൂട്ടബിൾ മെയിൽ പോപ്പുലേഷൻ അല്ലെങ്കിൽ ആർ.എം.പി എന്ന മെട്രിക് അടിസ്ഥാനമാക്കി സംസ്ഥാനം തിരിച്ചുള്ള റിക്രൂട്ട്‌മെന്റ് ടാർഗെറ്റുകൾ നീക്കം ചെയ്യപ്പെടുന്നു എന്നതാണ്. സായുധ സേനയിലെ പ്രാദേശിക, ഭാഷാപരമായ അല്ലെങ്കിൽ വംശീയ അസന്തുലിതാവസ്ഥയിലേക്കാണ് ഇത് നയിക്കുക.
ഒരു ജനാധിപത്യത്തിൽ ആരോഗ്യകരമായ സിവിൽ-സൈനിക ബന്ധങ്ങൾക്ക് സന്തുലിത സൈന്യം അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾ അസന്തുലിത സൈന്യത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ബി.ജെ.പിയുടെ ഏകീകൃത പ്രത്യയശാസ്ത്രത്തിൽ നിന്ന് ഫെഡറലിസം ഭീഷണി നേരിടുമ്പോൾ, ഈ അപകടസാധ്യത കൂടുതൽ വ്യാപകവും തീവ്രവുമാണ്.
സൈനിക കരാർ അവസാനിച്ചതിന് ശേഷം ഈ അഗ്നിവീരന്മാരെ സമൂഹത്തിലേക്ക് പുനഃസംഘടിപ്പിക്കുന്നത് സാമൂഹിക വെല്ലുവിളിയാണ്. ജനാധിപത്യ പൗരസമൂഹത്തിന്റെ സൈനികവൽക്കരണം
തീവ്രദേശീയതയുടെ അജണ്ടയാണ്. രാജ്യത്തിൻറെ അഖണ്ഡതയും ദേശഭക്തിയും വിമർശന സ്വഭാവമില്ലാതെ അച്ചടക്കത്തോട് കൂടി പഠിപ്പിച്ചെടുത്ത സൈനിക-രീതിശാസ്ത്രത്തിൽ അഭിപ്രായങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമില്ല.
മുൻ സൈനികരുടെ പദവിയും പെൻഷന്റെ ആനുകൂല്യങ്ങളും ഇല്ലാതെ, പൗര സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യാവുന്ന കഴിവുകളൊന്നുമില്ലാതെ, അവർ സർക്കാർ വാഗ്ദാനം ചെയ്യുന്ന വിവിധ സർക്കാർ ജോലികളിലെ “മുൻഗണന”യെ ആശ്രയിച്ചിരിക്കും. ഈ “മുൻഗണന” അർദ്ധസൈനിക സേനകളിലേക്കോ സംസ്ഥാന പോലീസിലേക്കോ സ്വയമേവ പ്രവേശനം ഉറപ്പുനൽകുന്നില്ല. അക്രമത്തിൽ വിശ്വസിക്കുന്ന പ്രത്യയശാസ്ത്ര ഗ്രൂപ്പുകൾക്കും സംഘടനകൾക്കും ഒരു പ്രധാന റിക്രൂട്ട്മെന്റ് സ്രോതസ്സായി അവരെ ലഭ്യമാക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളിൽ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിൽ, സാമ്പത്തിക സാഹചര്യങ്ങൾ ദുർബലമാകുമ്പോൾ, അതിന്റെ അനന്തരഫലങ്ങൾ സങ്കൽപ്പിക്കാനാവാത്തവിധം ഭയാനകമാണ്.
സംഘ് പരിവാറിന്റെ നിലവിലെ ആൾക്കൂട്ടത്തിലേക്ക് പരിശീലനം സിദ്ധിച്ച, തീവ്ര ദേശീയതാവാദികളായ അഗ്നിവീരന്മാർ ചേരുമ്പോൾ പൗരസമൂഹത്തെ ക്രമേണ സൈനികവൽക്കരിക്കുകയാണ് അവർ ചെയ്യുക.
ആഗോളതലത്തിൽ വംശഹത്യ അരങ്ങേറിയ ഭൂപ്രദേശങ്ങളിലെല്ലാം തന്നെ സൈനികവൽക്കരിക്കപ്പെട്ട പൗരന്മാരും അക്രമത്തിൽ പങ്കാളികളായിട്ടുണ്ട്. ഭരണ കക്ഷിയുടെ പിന്തുണയോടുകൂടി രൂപവൽക്കരിക്കപ്പെടുന്ന ചാവേർപടകളിൽ അല്ലെങ്കിൽ സായുധ സംഘങ്ങളിൽ ചുരുങ്ങിയ കാലത്തെ സൈനിക പരിശീലനം നേടിയ പൗരന്മാർ ആയുധങ്ങൾ ഉപയോഗിക്കാനും ഇരകളെ പീഡിപ്പിക്കുവാനും തയ്യാറായിരിക്കും.
ഹോളോകോസ്റ്റ് വേളയിൽ, നാസി ജർമ്മനിയിലും യൂറോപ്പിലുടനീളവും ജൂതന്മാരെ പീഡിപ്പിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും സഹായിക്കുന്ന തരത്തിൽ ധാരാളം സാധാരണക്കാർ പ്രവർത്തിച്ചിട്ടുണ്ട്. 1994ലെ റുവാണ്ടയിലെ വംശഹത്യയിൽ ‘ഇന്ററാഹാംവെ’ അടക്കമുള്ള വ്യത്യസ്ത സായുധ സംഘങ്ങൾക്ക് ടുട്സികളെ ഉന്മൂലനം ചെയ്യുവാൻ ആയുധങ്ങൾ നൽകിയത് ഫ്രാൻസ് ആയിരുന്നു. ‘ഇന്ററാഹാംവെ’ എന്ന പദം പിന്നീട് ടുട്സികളെ കൊല്ലുന്ന എല്ലാ പൗര-സായുധ സംഘങ്ങളെയും വിശേഷിപ്പിക്കുവാൻ ഉപയോഗിക്കപ്പെട്ടു.
വംശഹത്യക്കായി മുറവിളി കൂട്ടുന്ന സംഘപരിവാറിന്റെ സംഘടിപ്പിക്കുന്ന ഹിന്ദു പാർലമെന്റുകൾ മുറപോലെ നടക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം അതിവിദൂരമല്ല. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയും വാളുകളും തോക്കുകളും വിതരണം ചെയ്യുകയും ചെയ്യുന്ന ഹിന്ദുത്വ സദസ്സുകൾക്ക് വംശഹത്യ നടപ്പിലാക്കുവാൻ സായുധപരിശീലനം നേടിയ അഗ്നിവീരന്മാരുടെ ശേഷിയും ലഭ്യമാക്കുകയാണ് കേന്ദ്ര സർക്കാർ നിർവ്വഹിക്കുന്നത്.
ജെ എൻ യു സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്നു ലേഖകൻ.