Skip to content Skip to sidebar Skip to footer

പുന:പരിശോധിക്കണം കൂറുമാറ്റ നിരോധന നിയമം.

പി.ഡി.ടി ആചാര്യ.

1985 ലാണ് ഇന്ത്യൻ പാർലമെന്റ് കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. രാഷ്ട്രീയ പാർട്ടികളെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ കൂറുമാറ്റം ഇല്ലാതാക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം.

ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒഴിച്ചുകൂടാനാവാത്ത അഭിനേതാക്കളാണ് എന്നിരിക്കെ
പാർട്ടി സംവിധാനത്തിലെ അസ്ഥിരത ജനാധിപത്യത്തെ തന്നെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.

അങ്ങനെ പച്ചപ്പുള്ള മേച്ചിൽപ്പുറങ്ങൾ തേടിയുള്ള നിയമസഭാ സാമാജികരുടെ ഇടയ്‌ക്കിടെയുള്ള കൂറുമാറ്റം തടഞ്ഞ് പാർട്ടി സംവിധാനത്തെ സുസ്ഥിരമാക്കുക എന്നതായിരുന്നു കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രധാന ഊന്നൽ. ആരംഭത്തിൽ നിയമം നന്നായി പ്രവർത്തിക്കുകയും ചെയ്തു.

എന്നാൽ നവീന രാഷ്ട്രീയ മനസ്സുകൾ താമസിയാതെ നിരോധനങ്ങളെ മറികടക്കാനും കൂറുമാറ്റത്തിന് വിശാലമായ വഴികൾ കണ്ടെത്താനും തുടങ്ങി.

ഒരു രാഷ്ട്രീയ പാർട്ടിയിലെ പിളർപ്പിന്റെ ഫലമായി നിയമസഭയിലെ മൂന്നിലൊന്ന് അംഗങ്ങൾ പാർട്ടിയിൽ നിന്ന് പുറത്തുപോകുകയാണെങ്കിൽ, അവരെ അയോഗ്യരാക്കാൻ കഴിയില്ല എന്നും നിയമം പറയുന്നു. എന്നാൽ ‘യഥാർത്ഥ രാഷ്ട്രീയ പാർട്ടിയിൽ പിളർപ്പ് ഉണ്ടാകണമെന്ന’ നിയമത്തിലെ ആവശ്യകത അവഗണിച്ച് നിയമസഭയിലെ അംഗങ്ങൾ ‘മൂന്നിലൊന്ന്’ ഗ്രൂപ്പുകളായി കൂറുമാറാൻ തുടങ്ങി.

നിയമത്തിലെ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുന്നത് പരിഗണിച്ച്, പാർലമെന്റ് കൂറുമാറൽ സംബന്ധിച്ച വ്യവസ്ഥ പാടെ ഒഴിവാക്കുകയുണ്ടായി. പാർട്ടിയുടെ മൂന്നിലൊന്ന് എന്ന രീതിയിൽ കൂറുമാറുന്നവരെ അയോഗ്യരാക്കുമെന്നായിരുന്നു ഇതിനർത്ഥം.

‘ലയനം’ എന്നറിയപ്പെടുന്ന മറ്റൊരു ഇളവും നിയമം നൽകുന്നു. 10-ാം ഷെഡ്യൂളിലെ ഖണ്ഡിക 4-ലാണ് ഈ ഇളവ് പ്രതിപാദിക്കുന്നത്. ഖണ്ഡിക 4 പ്രകാരം, നിയമസഭയിലെ ഒരു അംഗം തന്റെ യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിച്ചുവെന്നും താനും മൊത്തം പാർട്ടിയുടെ മൂന്നിൽ രണ്ട് വരുന്ന മറ്റുള്ളവരും പുതിയ പാർട്ടിയിൽ അംഗങ്ങളായിട്ടുണ്ടെന്നും അവകാശപ്പെട്ടാൽ അവരെ അയോഗ്യരാക്കാൻ കഴിയില്ല.

ഈ വ്യവസ്ഥയുടെ പ്രയോജനം ലഭിക്കുന്നതിന് രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

ഒന്ന്, തന്റെ യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കണം.

രണ്ട്, മൂന്നിൽ രണ്ട് നിയമസഭാംഗങ്ങൾ ലയനത്തിന് സമ്മതിക്കണം.

ഈ രണ്ട് നിബന്ധനകളും പാലിക്കുകയാണെങ്കിൽ, കൂറുമാറുന്ന അംഗങ്ങൾക്ക് അയോഗ്യതയിൽ നിന്ന് രക്ഷപെടാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുമ്പോൾ പോലും, നിയമസഭാംഗങ്ങളിൽ മൂന്നിൽ രണ്ട് പേരും അത്തരമൊരു ലയനത്തോട് യോജിക്കുന്നില്ലെങ്കിൽ, നിയമപ്രകാരം ലയനമില്ല, കൂറുമാറിയതിന്റെ അയോഗ്യതയാണ് ഫലം. അതുപോലെ, നിയമസഭാംഗങ്ങൾ മാത്രം ലയനത്തിനു സമ്മതിക്കുകയും അവരുടെ യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റ് പാർട്ടിയുമായി ലയിക്കാതിരിക്കുകയും ചെയ്താലും അയോഗ്യതയിൽ നിന്ന് രക്ഷപെടാനാവില്ല.

എന്നാൽ അടുത്തിടെ, ഗോവ നിയമസഭയിലെ കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെട്ട കൂറുമാറ്റ കേസിൽ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ‘നിയമസഭാ സാമാജികരിൽ മൂന്നിൽ രണ്ട് പേരും മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ അത് നിയമത്തിൽ ലയനമാണെന്നും യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ ലയനം ആവശ്യമില്ലെന്നും’ വിധിച്ചു.

ഇത് സ്വാഭാവികമായും പത്താം ഷെഡ്യൂളിലെ ഖണ്ഡിക 4-ന്റെ വളരെ തെറ്റായ വ്യാഖ്യാനമായിരുന്നു. വാസ്തവത്തിൽ, ‘ജഗ്ജിത് സിംഗ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹരിയാന’ (2006) കേസിൽ സുപ്രീം കോടതി പറഞ്ഞത്, ”പിളർപ്പ്’ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയിൽ ഉണ്ടായതിനു ശേഷം മാത്രമേ ലജിസ്ലേറ്റീവ് പാർട്ടിയിലെ മൂന്നിലൊന്ന് അംഗങ്ങളുള്ള നിയമസഭാംഗങ്ങളുടെ ഗ്രൂപ്പിന് ഇളവ് അവകാശപ്പെടാനാകൂ’ എന്നാണ്. ഈ തീരുമാനത്തിന്റെ അനുപാതം ലയന വ്യവസ്ഥക്കും ബാധകമാണ്. കൂറുമാറുന്ന നിയമസഭാ സാമാജികരുടെ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയും മറ്റൊരു പാർട്ടിയും തമ്മിലാണ് ലയനം നടക്കേണ്ടത്. എന്നാൽ മാത്രമേ അവർക്ക് അയോഗ്യതയിൽ നിന്ന് രക്ഷപെടാനാകൂ.

സമീപകാലത്ത്, ഒട്ടനവധി സംസ്ഥാനങ്ങളിൽ, 10-ാം ഷെഡ്യൂളിലെ ഖണ്ഡിക 4-ന്റെ അടിസ്ഥാനത്തിൽ കൂറുമാറ്റങ്ങൾ നടന്നിട്ടുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം നിയമസഭാംഗങ്ങൾ മാത്രമാണ് കൂറുമാറിയിട്ടുള്ളത്. ഗോവയിൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ബി.ജെ.പിയിലേക്ക് കൂറുമാറി. അരുണാചൽ പ്രദേശിൽ, ലയന വ്യവസ്ഥ നടപ്പാക്കിക്കൊണ്ട് മുഴുവൻ കോൺഗ്രസ് നിയമസഭാ കക്ഷികളും അവരുടെ നേതാവും ബി.ജെ.പിയിൽ ചേർന്നു. കൂറുമാറ്റ നിയമത്തിന്റെ നഗ്നമായ ലംഘനങ്ങളാണിവയൊക്കെ.

നിലവിൽ മഹാരാഷ്ട്രയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിലും, നിയമസഭയിൽ ശിവസേനയുടെ മൂന്നിൽ രണ്ട് അംഗബലമുള്ള ’37’ എന്ന മാന്ത്രിക സംഖ്യ കൂറുമാറ്റ നിയമത്തെ മറികടക്കുന്ന വ്യവസ്‌ഥയായി രാഷ്ട്രീയ വൃത്തങ്ങളും മാധ്യമങ്ങളും ഉദ്ധരിക്കുന്നുണ്ട്.

അതായത്, വിമത ഗ്രൂപ്പിന് 37 എം.എൽ.എമാരെ കിട്ടിയാൽ ബി.ജെ.പിയുമായി കൈകോർത്ത് ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാം. ഈ സാഹചര്യത്തിൽ, വിമത ഗ്രൂപ്പ് ശിവസേനയിൽ നിന്ന് വേർപെടാൻ ആഗ്രഹിക്കുന്നില്ല. 37 അംഗങ്ങളുള്ളതിനാൽ, പുതിയൊരു ഗ്രൂപ് ഉണ്ടാക്കി ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണക്കുകയാണ് ഉദ്ദേശ്യം.

നിലവിലുള്ള നിയമമനുസരിച്ചു ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പുറത്തുപോയി പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചു മറ്റൊരു പാർട്ടിയുടെ സഹായത്തോടെ ബദൽ സർക്കാർ ഉണ്ടാക്കുക എന്നത് അനുവദനീയമല്ല.

അയോഗ്യതയിൽ നിന്ന് ഇളവ് ലഭിക്കണമെങ്കിൽ വിമത ശിവസേന ഗ്രൂപ്പ് ബി.ജെ.പിയിൽ ലയിക്കേണ്ടിവരും. എന്നാൽ ശിവസേന എന്ന പാർട്ടി തന്നെ ബി.ജെ.പിയിൽ ലയിച്ചാൽ മാത്രമേ ഇത്തരമൊരു ലയനം സാധ്യമാകൂ. ബോംബെ ഹൈക്കോടതിയുടെ തെറ്റായ വിധി മഹാരാഷ്ട്രയിലെ സാഹചര്യത്തിൽ പ്രയോഗിക്കുകയാണെങ്കിൽ പോലും, അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാൻ ഏകനാഥ് ഷിൻഡെ ഗ്രൂപ്പിന് ബി.ജെ.പി യിൽ ലയിക്കേണ്ടിവരും.

തന്റെ ഗ്രൂപ്പാണ് യഥാർത്ഥ ശിവസേനയെന്ന ഷിൻഡെയുടെ അവകാശവാദം ശരിയാണോ എന്ന് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ (സംവരണവും വിഹിതവും) ഓർഡറിലെ ഖണ്ഡിക 15 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനാണു തീരുമാനിക്കേണ്ടത്. അതിനാൽ, കൂറുമാറ്റ നിയമത്തിലെ പത്താം ഷെഡ്യൂളിന് കീഴിലുള്ള അയോഗ്യത ചോദ്യത്തിൽ നിന്ന് രക്ഷപെടാൻ വിമത ഗ്രൂപ്പ് ഉപയോഗിക്കുന്ന വാദം അപ്രസക്തമാണ്. ഷെഡ്യൂളിലെ ഖണ്ഡിക 4 പ്രകാരമല്ല ലയനം നടന്നതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതൊരു പൗരനും എം.എൽ.എമാരെ അയോഗ്യരാക്കുന്നതിനുള്ള ഹർജി സമർപ്പിക്കാം.

മൂന്നിൽ രണ്ടോ അതിലധികമോ നിയമസഭാംഗങ്ങൾ മാതൃപാർട്ടിയിൽ നിന്ന് മാറി മറ്റൊരു പാർട്ടിയിൽ ലയിച്ചതിന് ശേഷം പുതിയ പാർട്ടിയായോ ഗ്രൂപ്പായോ പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു വിഭാഗം നിയമസഭാംഗങ്ങളിൽ അവശേഷിക്കുന്നവരാണ്. അതായത്, ലയനത്തോട് യോജിക്കാത്തവർ. അവർ മൂന്നിലൊന്നോ, അതിൽ കുറവോ ആണെങ്കിലും സ്പീക്കർ അവരെ ഒരു പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കും.

എം.എൽ.എമാരെ പാർട്ടി വേട്ടയാടാതിരിക്കാൻ വിദൂര സംസ്ഥാനങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി തടവിൽ പാർപ്പിക്കുന്നതുപോലെയുള്ള സംഭവങ്ങൾ അരങ്ങേറുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കൂറുമാറ്റ നിയമം അനിവാര്യമാണ്. നിയമസഭാ സാമാജികർക്ക് അവരുടെ പാർട്ടിയോടുള്ള കൂറും, അംഗങ്ങളിലുള്ള നേതൃത്വത്തിന്റെ വിശ്വാസവും അത്രമാത്രമുണ്ട് രാജ്യത്ത്.

രാഷ്ട്രീയക്കാർ എപ്പോഴും നിയമത്തിലെ പഴുതുകൾ അന്വേഷിച്ചുകൊണ്ടിരിക്കും. കൂറുമാറ്റ നിയമത്തിന്റെ പത്താം ഷെഡ്യൂളിലെ ഭാഗങ്ങൾ അവർ വിജയകരമായി കണ്ടുപിടിച്ചതിന്റെ ഫലമാണ് സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾ. അതിനാൽ ഈ നിയമം കർശനമാക്കേണ്ടത് ആവശ്യമാണ്.

ഈ നിയമം സൂക്ഷ്മമായി നിരീക്ഷിച്ചാൽ മോശം ഡ്രാഫ്റ്റിംഗിന്റെ മികച്ച ഉദാഹരണമാണിതെന്ന് കണ്ടെത്താൻ സാധിക്കും. നിയമനത്തിലെ ഖണ്ഡിക 4 പരിശോധിച്ചാൽ ഇത് വ്യക്തമാകും.

ഒരു പാർട്ടി മറ്റൊരു പാർട്ടിയുമായി ലയിച്ചാൽ അയോഗ്യതയിൽ നിന്ന് ഇളവ് ചെയ്യുക എന്നതായിരുന്നു നിയമനിർമ്മാതാക്കളുടെ ഉദ്ദേശം. അതായത്, ലയിക്കുന്ന പാർട്ടിയുടെ നിയമസഭാംഗങ്ങൾ അവരുടെ നേതൃത്വം എടുക്കുന്ന തീരുമാനം കാരണം അയോഗ്യരാകേണ്ടി വരരുത്.

അതിനാൽ ഈ ഖണ്ഡികയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന വ്യവസ്‌ഥകൾ ഇവയാണ്:

(1) യഥാർത്ഥ രാഷ്ട്രീയ പാർട്ടിക്ക് മറ്റൊരു പാർട്ടിയുമായി ലയിക്കാം.

(2) പാർട്ടിയിലെ നിയമസഭാ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ആ ലയനത്തിന് സമ്മതിക്കുകയാണെങ്കിൽ.

(3) അംഗങ്ങൾ സമ്മതിച്ചാൽ മാത്രമേ നിയമപ്രകാരം ലയനം സാധ്യമാകൂ, അതിനുശേഷം മാത്രമേ നിയമനിർമ്മാതാക്കൾക്ക് അയോഗ്യതയിൽ നിന്ന് ഇളവ് അവകാശപ്പെടാൻ കഴിയൂ.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ഈ ഖണ്ഡിക സജീവമാകുന്നുള്ളൂ. ഇവ മനസ്സിൽ വെച്ചുകൊണ്ട്, ഖണ്ഡിക 4 സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നിരവധി ആശയക്കുഴപ്പങ്ങൾ കണ്ടെത്താം.

ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഈ ഖണ്ഡിക ഇന്നത്തെ രൂപത്തിൽ നിലനിൽക്കേണ്ടതില്ല എന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെ ലയനത്തിന്റെ കാര്യത്തിൽ ഇളവ് ആവശ്യമാണെങ്കിൽ, വിശദീകരണം വഴി അത് ഖണ്ഡിക 2-ൽ ലളിതമായ ഭാഷയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത്തരം ഒരു സാഹച്ചര്യത്തിൽ വളരെ അവ്യക്തമായ ഖണ്ഡിക 4 നാലും ഖണ്ഡിക രണ്ടിലെ ഭാഗങ്ങളും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

പി ഡി ടി ആചാര്യ എഴുതി ദി വൈർ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.