രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച ഭൂമിയുടെ കുടിശ്ശിക കുറക്കാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകുന്നതോടെ ബി.ജെ.പിക്ക് മാത്രം ഏകദേശം 73.22 കോടി രൂപയാണ് ലാഭം. എന്നുമാത്രമല്ല ഗവർമെന്റ് കോൺഗ്രസിന് 27 ലക്ഷം രൂപ തിരികെ നൽകുകയും വേണം. 2000 മുതൽ 2017 വരെ 14 രാഷ്ട്രീയ പാർട്ടികൾക്ക്, ദൽഹിയിലെ അതത് പാർട്ടികൾക്ക് അനുവദിച്ച ഭൂമിക്കാണ് ഇത് ബാധകമാവുക. പാർലമെന്റിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ ഭൂമി അനുവദിക്കുക. ഇരു സഭകളിലും (ലോക്സഭയും രാജ്യസഭയും)101 മുതൽ 200 അംഗങ്ങളുള്ള പാർട്ടികൾക്ക് 2 ഏക്കറും, 200ൽ കൂടുതൽ ഉള്ളവർക്ക് 4 ഏകറും ആണ് അനുവദിക്കുക. 2006 ൽ യു.പി.എ സർക്കാറാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്
ഈ കണക്കിൽ ഏകദേശം 150 കോടി രൂപയോളം വരും. ബി.ജെ.പിക്ക് പുറമേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്) അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഇതിൽ ഉൾപ്പെടുന്നു.
ദീൻ ദയാൽ ഉപാധ്യായ മാർഗിൽ 4 ഏക്കറിലധികം വരുന്ന മൂന്ന് ഭൂമി പതിച്ചുനൽകിയ ബി.ജെ.പിക്ക് ഭവന മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി വികസന ഓഫീസിന് പരമാവധി 70 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. കോൺഗ്രസിന്റെ കോട്‌ലയിലെ 2 ഏക്കർ പ്ലോട്ടിന് 20 കോടിയോളം രൂപയുണ്ട്.
സ്ഥാപനങ്ങൾ സർക്കാരിന് കുടിശ്ശിക നൽകുക എന്നതിൽ നിന്ന്, സർക്കാർ സ്ഥാപനം സർക്കാരിന് കുടിശ്ശിക നൽകുക എന്ന രൂപത്തിലാണ് പുതിയ മാറ്റങ്ങൾ ഉള്ളത്. സർക്കാറിൽ നിന്ന് സർക്കാരിലേക്ക് എന്ന കുടിശ്ശിക സംവിധാനം ഒരു സ്ഥാപനത്തിന്റെ ഭൂമിക്ക് ഉണ്ടാകുന്ന കുടിശ്ശികയുടെ മൂന്നോ, നാലോ മടങ്ങ് കുറവായിരിക്കും.
ഈ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കഴിഞ്ഞകാല കുടിശ്ശിക മാത്രമല്ല രാഷ്ട്രീയ പാർട്ടികൾക്ക് ഇനിയുള്ള ഭൂമി അനുവദിക്കലും ഇതേ നിയമ വ്യവസ്ഥയിലായിരിക്കും.
91 കോടി കുടിശ്ശിക ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇതോടെ അത് 17.78 കോടി ആയി കുറയും. അതുപോലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ 4.5 കോടി 52 ലക്ഷമായും തൃണമൂൽ കോൺഗ്രസിന്റെ 2.5 കോടി 25 ലക്ഷവുമായി കുറയും.
കോൺഗ്രസിനെ സംബന്ധിച്ച് അവരുടെ രണ്ട് ഏക്കർ ഭൂമിക്ക് അവർ നൽകേണ്ട കുടിശ്ശിക ഏകദേശം13 കോടി രൂപയാണ്. ഈ നിയമപ്രകാരം കോൺഗ്രസ് പാർട്ടിക്ക് കുടിശ്ശിക ഇല്ലാതിരിക്കുകയും 27 ലക്ഷം രൂപ ഗവർമെന്റ് തിരിച്ച് പാർട്ടിക്ക് നൽകേണ്ടതായും വരും
കോൺഗ്രസിന്റെ കാര്യത്തിൽ മാത്രമല്ല, സമാജ്‌വാദി പാർട്ടിക്ക് 10 കോടിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന് 2.6 കോടിയും ടി.ആർ.എസിന് 6.5 കോടിയും ആർ.ജെ.ഡിക്ക് 6 ലക്ഷവും സി.പി.എമ്മിന് 15 ലക്ഷവും ഗവർമെന്റ് കൊടുക്കേണ്ടി വരും.
എന്തുകൊണ്ട് ഇപ്പോൾ ഭേദഗതി ചെയ്യുന്നു?
ഭൂ നിരക്കുകൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പുതുക്കണം എന്ന ചട്ടം ഉള്ളപ്പോൾ തന്നെ 2000 മുതൽ 2017 വരെയുള്ള കാലയളവിൽ ഇത് നടന്നിട്ടില്ലയെന്നും തൽഫലമായി 2000 ലെ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയുടെ കുടിശ്ശിക കണക്കാക്കിയിരുന്നത്. 2017 ൽ അത് പുതുക്കി പുതിയ വിജ്ഞാപനം ഇറക്കുകയും 2000 മുതൽ ഇങ്ങോട്ട് മുൻകാല പ്രബല്യ വ്യവസ്ഥയിൽ അത് നടപ്പിലാക്കി. പുതിയ കുടിശ്ശിക കണക്ക് അനുസരിച്ച് ബാക്കിയുള്ള കുടിശ്ശികകൾ അടക്കാൻ പാർട്ടികൾക്ക് നോട്ടീസ് അയച്ചെങ്കിലും ഇത് തീർപ്പാക്കാൻ അപ്പോഴും രാഷ്ട്രീയ പാർട്ടികൾ സന്നദ്ധമായില്ല
തുടർന്നാണ് രാഷ്ട്രീയ പാർട്ടികളെ ഗവർമെന്റ് വിഭാഗത്തിൽ ഉൾപ്പെടുത്താനും ഗവർമെന്റ് സ്ഥാപനങ്ങൾക്കുള്ള കുടിശ്ശിക വ്യവസ്ഥ നൽകണം തീരുമാനിച്ചത് എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.