നിരവധി സസ്പെൻസുകൾക്കും നാമനിർദേശങ്ങൾക്കും ശേഷം, ജൂൺ 21 ചൊവ്വാഴ്ച്ച ബി. ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചിരിക്കുന്നു.
ഇതാദ്യമായല്ല മുർമുവിന്റെ പേര് ബി.ജെ.പി പാളയത്തിൽ ചർച്ചയാകുന്നത്. 2017ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കാലാവധി തീർത്ത് രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങിയപ്പോഴും ഭരണഘടനാ പ്രാധാന്യമുള്ള സ്ഥാനത്തേക്ക് ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാന പേരുകളിൽ ഒന്നായിരുന്നു മുർമുവിന്റെത്.
മുൻ കേന്ദ്രമന്ത്രിയും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയുമായ യശ്വന്ത് സിൻഹയ്‌ക്കെതിരെയാണ് മുർമു ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടാൽ, ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായി അറിയപ്പെടുന്ന മുർമു, ഒരു ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി കസേരയിലെത്തുന്ന ആദ്യ വ്യക്തിയാകും.
അധ്യാപികയും രാഷ്ട്രീയ പ്രവർത്തകയും, ഒടുവിൽ സംസ്ഥാന ഗവർണറായും സേവനം അനുഷ്ഠിക്കുന്നതുവരെയുള്ള മുർമു എന്ന 64 വയസ്സുള്ള രാഷ്ട്രീയക്കാരിയുടെ യാത്ര ത്രില്ലടിപ്പിക്കുന്നതാണ്.
സ്വകാര്യ ജീവിതം
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള ‘മുർമു സന്താൽ’ ഗോത്രത്തിൽ പെട്ടയാളാണ് ദ്രൗപതി മുർമു.
ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്നാണ് മുർമു ആർട്‌സ് ബിരുദം നേടിയത്. ഒഡീഷയിലെ ജലസേചന, വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും, പിന്നീട് 1997-ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഓണററി അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
ഭർത്താവ് ശ്യാം ചരൺ മുർമുവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ട മുർമു തന്റെ വ്യക്തിജീവിതത്തിൽ നിരവധി ഉയർച്ച താഴ്ച്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിവാഹിതയായ ഇതിശ്രീ മുർമുവാണ് മകൾ.
രാഷ്ട്രീയ യാത്ര
മൃദുഭാഷിയും സൗഹൃദ മനസ്കയുമായി കണക്കാക്കപ്പെടുന്ന നേതാവ്. പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബി.ജെ.പി ഭരണകക്ഷിയായ ബിജു ജനതാദളുമായി (ബി.ജെ.ഡി) സഖ്യത്തിലായിരുന്നപ്പോൾ സംസ്ഥാന മന്ത്രിയായിരുന്നു.
1997ൽ ഒഡീഷയിലെ റായ്‌രംഗ്‌പൂർ ജില്ലയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുർമുവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ സമയത്ത് അവർ ബി.ജെ.പിയുടെ പട്ടികവർഗ മോർച്ചയുടെ വൈസ് പ്രസിഡന്റായും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2000ൽ റൈരംഗ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2000 മുതൽ, 2004 വരെ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ അവർ ഗതാഗത, വാണിജ്യ വകുപ്പിലും ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിലും മന്ത്രി സ്ഥാനങ്ങൾ വഹിച്ചു.
ഒഡീഷ നിയമസഭ 2007-ൽ മികച്ച എം.എൽ.എക്കുള്ള ‘നീലകണ്ഠ അവാർഡ്’ നൽകി ആദരിച്ചു.
2009-ൽ സംസ്ഥാന തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ബി.ജെ.പിയുമായുള്ള ബന്ധം ബി.ജെ.ഡി വിച്ഛേദിച്ചിട്ടും മുർമു തന്റെ നിയമസഭാ സീറ്റ് നിലനിർത്തി, അന്ന് മുഖ്യമന്ത്രി പട്നായിക്കിന്റെ പാർട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു.
2010-ൽ ബി.ജെ.പിയുടെ മയൂർഭഞ്ച് (വെസ്റ്റ്) യൂണിറ്റിന്റെ ജില്ലാ പ്രസിഡന്റായി മുർമു തിരഞ്ഞെടുക്കപ്പെടുകയും 2013-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേ വർഷം തന്നെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിലേക്കും (എസ്.ടി. മോർച്ച) അവർ തിരഞ്ഞെടുക്കപ്പെട്ടു.
ബി.ജെ.പിയുടെ രാഷ്ട്രീയ സന്ദേശം
ഭരണകക്ഷിയിലെ ഒരു ആദിവാസി വനിതാ സ്ഥാനാർത്ഥി എന്ന നിലയിൽ, അവരുടെ സ്ഥാനാർത്ഥിത്വം എൻ.ഡി.എയുമായോ പ്രതിപക്ഷവുമായോ ചേരാത്ത പല പ്രാദേശിക പാർട്ടികളെയും അവരെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. ചില പ്രതിപക്ഷ പാർട്ടികൾ പോലും അവരെ എതിർത്ത് കാണുന്നില്ല – അവർ കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുമ്പ് ദളിതനായ രാം നാഥ് കോവിന്ദിനെ ഉന്നത പദവിയിലേക്ക് ഉയർത്തിയതിന് ശേഷം മുർമുവിന്റെ നാമനിർദ്ദേശത്തോടെ ബി.ജെ.പി ഒരു സുപ്രധാന രാഷ്ട്രീയ സന്ദേശം നൽകുകയാണ്.
ഈ വർഷം അവസാനത്തിലും അടുത്തവർഷം ആദ്യത്തിലുമായി നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ തന്നെയാണ് ദ്രൗപതിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ താരതമ്യേന വലിയ രീതിയിലുള്ള ഗോത്രവിഭാഗ വോട്ടുകളുണ്ട്. ഇതെല്ലാം സ്വന്തം പെട്ടിയിലാക്കുക എന്ന ഉദ്ദേശമാണ് ബി.ജെ.പിക്ക് എന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ന്യായമായും സംശയിക്കാം.
അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലൈ 18 നും വോട്ടെണ്ണൽ ജൂലൈ 21 നും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.