“പ്രതീക്ഷയുടെ തിരിനാളം” എന്നാണ് രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് കർണാടക സ്റ്റേറ്റ് റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മാരിദേവയ്യ എസ് പറഞ്ഞത്. 2020-ൽ മൈസൂരിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയിൽ “ഫ്രീ കശ്മീർ” എന്ന പ്ലക്കാർഡ് പിടിച്ചതിനായിരുന്നു 2020-ൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
അദ്ദേഹത്തെ പ്രതിനിധീകരിക്കേണ്ടതില്ലെന്ന് മൈസൂർ ബാർ അസോസിയേഷൻ തീരുമാനിച്ചു. ഒരു അഭിഭാഷകനെ കണ്ടെത്താൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.
വളരെ കാലം മുൻപ് തന്നെ നിയമ പുസ്തകത്തിൽ നിന്ന് എടുത്തെറിയപ്പെടേണ്ട ഒരു കൊളോണിയൽ നിയമമായിട്ട് കൂടി ഇത്രയും നാൾ മാറി മാറി വന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കുമേൽ ഇത് ചുമത്തികൊണ്ട് നിന്നു. വിയോജിപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്തുന്നതിനുള്ള ആയുധമായി നിയമം ദുരുപയോഗിച്ചു. “ഈ മനുഷ്യ വിരുദ്ധ നിയമം താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമല്ല, ഇല്ലാതാക്കുകയും ചെയ്യുമെന്ന്” അനുഭവങ്ങളുടെ വെളിച്ചത്തിൽ മാരിദേവയ്യ പറയുന്നു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 800ൽ പരം രാജ്യദ്രോഹ കേസുകളിലായി 13000തിലധികം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ജയിലിൽ കഴിയുന്നത്.
2019-ൽ വന്ന കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തത് കർണാടകയിലാണ് (22). അതേസമയം, പൗരാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കൂട്ടായ്മയായ ‘ആർട്ടിക്കിൾ 14’ പുറത്തു വിട്ട കണക്ക് പ്രകാരം 2010 മുതൽ 2021 വരെയുള്ള കാലയളവിൽ 53 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2022 എത്തുമ്പോൾ അത് 55 ആയി ഉയർന്നു. ഇത് രാജ്യത്തെ തന്നെ അഞ്ചാമത്തെ ഉയർന്ന കണക്കാണ്. എന്നാൽ ഇതിൽ ഒരു കേസ് പോലും തെളിയിക്കാനായിട്ടില്ല. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ സംസ്ഥാനത്ത് 20 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തതായും ആർട്ടിക്കിൾ 14 ഡാറ്റാബേസ് രേഖപ്പെടുത്തുന്നു.
പ്ലക്കാർഡ് പിടിച്ചതിന്, റാലിയിൽ ഉയർത്തിയ മുദ്രാവാക്യത്തിന്, ഹുബ്ബള്ളിയിൽ കാശ്മീരി വിദ്യാർത്ഥികൾ പാടിയ പാട്ട് പാടിയതിന്, ഇന്ത്യ മത്സരത്തിൽ തോറ്റപ്പോൾ പടക്കം പൊട്ടിച്ചതിനു തുടങ്ങി ബിദറിലെ ഒരു സ്‌കൂളിൽ കുട്ടികൾ അവതരിപ്പിച്ച നാടകത്തിനു വരെ കർണാടക രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ വേറെയും.
വകുപ്പിന്റെ നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ച് ആദായനികുതി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് മുൻ മുഖ്യമന്ത്രിമാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എൻആർസി-സിഎഎ നടപ്പാക്കിയാൽ സംസ്ഥാനത്ത് അസ്വസ്ഥതയുണ്ടാകുമെന്ന പ്രസ്താവനയുടെ പേരിൽ മുൻ മന്ത്രിക്കെതിരെ കേസെടുത്തു.
രാജ്യദ്രോഹ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകർ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
മുതിർന്ന അഭിഭാഷകൻ ബി.ടി. വെങ്കടേഷ് അടുത്ത കാലത്തായി കോടതി നടത്തിയ ഏറ്റവും മികച്ച ഇടപെടലുകളിലൊന്നാണിതെന്ന് വിശേഷിപ്പിച്ചു. “13,000-ത്തിലധികം രാജ്യദ്രോഹ കേസുകൾ തീർപ്പാക്കാതെ കിടക്കുകയാണ്. ‘രാജ്യദ്രോഹാം’ എന്ന കൊളോണിയൽ നിയമം ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവുമായി നേരിട്ട് ഏറ്റുമുട്ടുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള ഏതൊരു ജനാധിപത്യത്തിലും ഇത്തരം നിയമങ്ങൾക്കോ ക്രിമിനൽ അപകീർത്തിക്കോ സ്ഥാനമില്ല, ”അദ്ദേഹം പറഞ്ഞു.
“രാജ്യദ്രോഹ കുറ്റം പോലെ തന്നെ ക്രൂരവും ന്യൂനപക്ഷങ്ങളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും അടിച്ചമർത്താൻ ദുരുപയോഗം ചെയ്യുന്നതുമായ യുഎപിഎ ( 1967) നിയമവും കോടതി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയുമായി യുഎപിഎ പൊരുത്തപ്പെടുന്നില്ലയെന്നും രാജ്യദ്രോഹ കുറ്റം മരവിപ്പിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് മുതിർന്ന അഭിഭാഷകൻ എസ് ബാലൻ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട വിനോദ് കെ ജോസ് പറയുന്നത് തനിക്കും തന്നെപോലുള്ള മാധ്യമപ്രവർത്തകർക്കും പകുതി തലവേദന കുറഞ്ഞുകിട്ടി എന്നത് ആലോചിക്കുമ്പോൾ സമാധാനമുണ്ടെന്നാണ്. എന്നാൽ യു പി എ സർക്കാർ പോട്ട വെച്ച് ചെയ്ത പോലെ കേന്ദ്രം രാജ്യദ്രോഹ നിയമത്തെ യു എ പി എ പോലുള്ള നിയമങ്ങൾ വെച് മറികടക്കാമെന്നുമുള്ള ആശങ്കയും പങ്കുവെക്കുന്നു.
സുപ്രീം കോടതി രാജ്യദ്രോഹ നിയമം ഭരണകടനാവിരുദ്ധമെന്ന് ചൂണ്ടികാട്ടി നിരോധിക്കുന്നത് ഈ നിയമത്തിന്റെ ഭരണകടന സാധുത ഉയർത്തിപിടിച്ച കോടതിയുടെ തന്നെ വിധിയെ അസാധുവാക്കുന്നതാണ്.” , ഗൗതം ഭാട്ടിയ പറയുന്നു. മാത്രമല്ല, വ്യക്തമായ ഒരു സ്റ്റേ ഓർഡർ ഇല്ലാതെ സുപ്രീം കോടതി മുന്നോട്ട് വെച്ചിട്ടുള്ള “പ്രതീക്ഷ” യുടെ ഭാഷ സഹായകമാകുകയില്ല എന്ന് ഈശ്വർ മോഹാന്റി ചൂണ്ടി കാണിക്കുന്നു.