കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ഏപ്രിൽ 6-ന് പുറത്തിറക്കിയ ഐ.ടി ഭേദഗതി നിയമങ്ങളിൽ, രാജ്യത്തെ “മാധ്യമ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായ” എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇ.ജി.ഐ) ആശങ്ക പ്രകടിപ്പിച്ചു. “തങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്താണ് സത്യമെന്നും, വ്യാജമെന്നും നിർണ്ണയിക്കാനും, ഉത്തരവ് പിൻവലിക്കാനുമുള്ള സമ്പൂർണ്ണ അധികാരം സർക്കാർ സ്വയം ഏറ്റെടുത്തിരിക്കുകയാണ്.” ഏപ്രിൽ 7 ന് പുറത്തുവിട്ട പ്രസ്താവനയിൽ ഇ.ജി.ഐ ചൂണ്ടികാണിച്ചു.
ഐ.ടി നിയമത്തിലെ പുതിയ ഭേദഗതികൾ:
പുതിയ ഇൻഫർമേഷൻ ടെക്‌നോളജി ഭേദഗതി ചട്ടങ്ങൾ 2023 (ഇന്റർമീഡിയറി മാർഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) അനുസരിച്ച്, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ യൂണിറ്റ് “വ്യാജം” എന്ന് കണ്ടെത്തുന്ന ഏതൊരു വാർത്തയും സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്.
കേന്ദ്ര സർക്കാരിനെക്കുറിച്ചുള്ള, ‘വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ’ വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കാൻ ഈ നിയമങ്ങൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് അധികാരം നൽകുന്നു. ഈ നിയമപ്രകാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം.
“ഉള്ളടക്കം നീക്കം ചെയ്യാൻ വിസമ്മതിക്കുന്ന പക്ഷം, പരാതിക്കാരനുമായി കോടതിയിൽ വെച്ച് തീർപ്പാക്കേണ്ടിവരും. നോട്ടിഫൈഡ് ഓർഗനൈസേഷൻ പറയുന്ന പ്രകാരം ഉള്ളടക്കം നീക്കം ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ, നിങ്ങൾ അത് കോടതിയിൽ വെച്ച് തീർപ്പാക്കണം.” കേന്ദ്ര വിവര സാങ്കേതിക മന്ത്രി രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു.
‘എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ’ പങ്കുവെക്കുന്ന ആശങ്ക:
– കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം കൊണ്ട് വന്ന പുതിയ നിയമങ്ങൾ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് ആഴത്തിലുള്ള, പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കെല്പുള്ളവയാണ്.
– പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് സ്വന്തമായി ഒരു വസ്തുതാ പരിശോധന യൂണിറ്റ് രൂപീകരിക്കാൻ നിയമം അധികാരം നൽകുന്നുണ്ട്. എന്നാൽ അത്തരമൊരു വസ്തുതാ പരിശോധനാ യൂണിറ്റിന്റെ ഭരണ സംവിധാനം എന്തായിരിക്കുമെന്ന് പരാമർശമില്ല. ജുഡീഷ്യൽ മേൽനോട്ടം, കോടതിയിൽ അപ്പീൽ പോകാനുള്ള അവകാശം, ഉള്ളടക്കം നീക്കം ചെയ്യുന്നതും സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ശ്രേയ സിംഗാൾ വേർസസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി മുന്നോട്ട് വെച്ച മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെപ്പറ്റിയും നിയമം പരാമർശിക്കുന്നില്ല.
– പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് സമാനമായ അധികാരങ്ങൾ നൽകിയ, ജനുവരി 2023 ലെ ഭേദഗതികൾ, ഗിൽഡ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള മാധ്യമ സംഘടനകളുടെ വിമർശനങ്ങൾക്ക് വഴങ്ങി സർക്കാരിന് പിൻവലിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് അർത്ഥവത്തായ കൂടിയാലോചനകളൊന്നും കൂടാതെ മന്ത്രാലയം പുതിയ ഭേദഗതി വിജ്ഞാപനം ചെയ്‌തിരിക്കുന്നത്.
എന്നാൽ 2023 ഏപ്രിൽ 6 ലെ, വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന ‘വസ്തുതാ പരിശോധന യൂണിറ്റ്’, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടേതാണെന്നത് തെറ്റായ വ്യാഖ്യാനമാണെന്നതാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രിയുടെ വിശദീകരണം: “ഇത് സെൻസറിങ്ങല്ല. വസ്തുതാ പരിശോധന യൂണിറ്റ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടേതായിരിക്കുമെന്ന് നിയമങ്ങൾ സൂചിപ്പിക്കുന്നില്ല. നിയമത്തിന്റെ ഒറിജിനൽ ഡ്രാഫ്റ്റിൽ, ഇത്തരത്തിലൊരു പരാമർശമുണ്ടായതിൽ നിന്നാണ് ഈ തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നത്. വിശ്വാസ്യതയുള്ള ഒരു പുതിയ ഓർഗനൈസേഷനായിരിക്കുമോ, അതോ ഒരു പഴയ സ്ഥാപനം വസ്തുതാ പരിശോധനക്കായി പുനർനിർമ്മിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.”