ഒരു സംസ്ഥാനത്തെ കാര്യനിർവഹണത്തിന്റെ തലവനാണ് ഗവർണർ. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം അഞ്ച് വർഷത്തേക്ക് രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരമായിരിക്കും ഗവർണർ പ്രവർത്തിക്കുക.
ഭരണഘടനയുടെ അനുച്ഛേദം 154 പറയുന്നത്; “സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്, ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയോ അത് വിനിയോഗിക്കേണ്ടതാണ്” എന്നാണ്.
അനുച്ഛേദം 161 പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഉള്ള നിയമ, ശിക്ഷാ നടപടികൾ റദ്ദ് ചെയ്യാനോ, ഇളവ് നൽകാനോ, മാപ്പ് നൽകുവാനോ ഉള്ള അധികാരവും ഗവർണർക്കുണ്ട്. ഫെഡറൽ സംവിധാനത്തിൽ യൂണിയൻ ഗവർമെന്റിനെയും സംസ്ഥാന സർക്കാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയാണ് ഗവർണർ.
ഭരണഘടന ആർട്ടിക്കിൾ 163 ൽ ഗവർണറുടെ അധികാരത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്;
“ഭരണഘടന അനുശാസിക്കുന്ന വിവേചനാധികാരത്തിന് പുറമേ ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണറെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കും”.
ഗവർണറുടെ വിവേചനാധികാരത്തിന് പുറമേയുള്ളവയിൽ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ ഉപദേശങ്ങൾ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിയമിക്കുന്നതിൽ ഗവർണറുടെ ചുമതല ഇങ്ങനെയാണ്. “മുഖ്യമന്ത്രിയെയും, മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരവും, ഗവർണർ തന്നെ നിയോഗിക്കും”. അതായത് മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിമാരെ ചുമതലപ്പെടുത്തുക എന്നതാണ് ഗവർണറുടെ ഉത്തരവാദിത്വം.
ഇവിടങ്ങളിലൊക്കെ ഗവർണറുടെ വിവേചനാധികാരം എന്ന പ്രയോഗം ഭരണഘടനാപരം എന്നാണ് അർത്ഥമാക്കുന്നത്. ഭരണഘടന അനുസൃതമായി മുന്നോട്ട് പോകുന്ന സർക്കാരിന്റെ നടപടികളെ ഭരണതലവൻ എന്ന നിലക്ക് അട്ടിമറിക്കാനോ റദ്ദ് ചെയ്യാനോ ഗവർണർക്ക് സാധിക്കില്ല. ഭരണഘടന വിരുദ്ധ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് അത് റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് ഗവർണർക്ക് അതിൽ ചെയ്യാനാവുക.
അനുച്ഛേദം 174 പ്രകാരം നിയമസഭാ വിളിച്ച് ചേർക്കാനും പിരിച്ച് വിടാനുമുള്ള അധികാരം ഗവർണർക്ക് ഉണ്ട്. 2016 ൽ അരുണാചൽ പ്രദേശിൽ നബാം തുകിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ ഗവർണറുടെ വിവേചനാധികാരത്തെ സംബന്ധിച്ച നിയമപോരാട്ടങ്ങൾക്ക് കാരണമായി. ഗവർണറുടെ വിവേചനാധികാരത്തെ കുറിച്ച് അന്ന് കോടതി നടത്തിയ വിലയിരുത്തൽ പ്രസക്തമാണ്.
“മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകൂ. യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അത് മാറ്റിവയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്കുള്ളൂ”.
ഭരണഘടന അനുച്ഛേദം 200 ആണ് ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഗവർണർക്ക് അധികാരം നൽകുന്നത്. സംസ്ഥാന നിയമസഭാ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാനും നിരാകരിക്കാനും വേണ്ടിവന്നാൽ രാഷ്ട്രപതിയുടെ പരിഗണനക്കായി വിടാനുമുള്ള അവകാശവും ഗവർണർക്ക് ഉണ്ട്. സർക്കാർ സമർപ്പിക്കുന്ന ബില്ലിനെ അംഗീകരിച്ച് കൊണ്ട് ഒപ്പിടുകയോ അല്ലെങ്കിൽ കാര്യകാരണ സഹിതം പുനർ പരിശോധിക്കാൻ നിർദേശിച്ച് കൊണ്ട് തിരിച്ച് അയക്കുകയോ ചെയ്യാം. എന്നാൽ ബില്ല് വീണ്ടും ഗവർണറുടെ മുമ്പാകെ എത്തിയാൽ അത് അംഗീകരിക്കാതിരിക്കാൻ ഗവർണർക്ക് സാധിക്കില്ല. ഇതിലൂടെ രാഷ്ട്രീയമല്ല കേവല സാങ്കേതിക അധികാരമാണ് ഗവർണർക്ക് ഉള്ളത് എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരിന്റെ നയ പ്രഖ്യാപനം നടത്തുക ഗവർണർ ആണെങ്കിലും അത് ഭരിക്കുന്ന സർക്കാരിന്റെ നയമാണ്. പലപ്പോഴും ഗവർണർമാർക്ക് അതിന് വിരുദ്ധമായ സമീപനം ഉണ്ടാകാമെങ്കിൽ കൂടി നയപ്രഖ്യാപനം നടത്താതിരിക്കാനോ, സഭ നൽകിയ നയരേഖക്ക് വിരുദ്ധമായത് അവതരിപ്പിക്കാനോ ഗവർണർക്ക് അധികാരമില്ല എന്നതിന്റെ സാംഗത്യം ഇതാണ്.
അനുച്ഛേദം 356 അനുസരിച്ച് ഭരണഘടന അനുസൃതമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കാതെ വന്നാൽ ഗവർണറുടെ റിപ്പോർട്ടിലൂടെ രാഷ്ട്രപതിക്ക് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാനോ സർക്കാരിനെ പിരിച്ച് വിടാനോ സാധിക്കും. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട അനുച്ഛേദമാണ് ഇത്.
1994 ലെ പ്രസിദ്ധമായ എസ് ആർ ബോമ്മേ കേസിൽ സംസ്ഥാനങ്ങളില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കേവല ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളിലല്ല, ഭരണം പൂര്‍ണമായും അസാധ്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് 356 ഉപയോഗിക്കാന്‍ കഴിയൂ എന്ന് വിധിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം സംബന്ധിച്ച രാഷ്ട്രപതിയുടെ വിവേകപൂര്‍ണമായ വിലയിരുത്തലിനെ കോടതിക്ക് പരിശോധിക്കാന്‍ കഴിയില്ലെങ്കിലും, അത്തരം തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ആധാരമാക്കിയ രേഖകള്‍, ഗവര്‍ണറുടെ റിപ്പോര്‍ട്ടടക്കം, പരിശോധിക്കുവാന്‍ കഴിയും എന്നായിരുന്നു സുപ്രീംകോടതി വിധി. സ്വേച്ഛാപരമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സംസ്ഥാന ഗവണ്‍മെന്റുകളെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.
പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യനിർവ്വാഹക ചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ. അതിൽ കൂടിയോ കുറഞ്ഞോ ഉള്ള അധികാര ചർച്ചകൾ സംവാദ വിഷയം ആണെങ്കിലും അത്തരം സാഹചര്യങ്ങളിൽ കോടതികൾ അടക്കം എന്ത് സമീപനമാണ് സ്വീകരിച്ചത് എന്നത് ചരിത്രരേഖയായി നിലനിൽക്കുന്നു.