Skip to content Skip to sidebar Skip to footer

ഗവർണർ അനുസരിക്കേണ്ടത് ആരെയാണ്?

ഒരു സംസ്ഥാനത്തെ കാര്യനിർവഹണത്തിന്റെ തലവനാണ് ഗവർണർ. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം അഞ്ച് വർഷത്തേക്ക് രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരമായിരിക്കും ഗവർണർ പ്രവർത്തിക്കുക.

ഭരണഘടനയുടെ അനുച്ഛേദം 154 പറയുന്നത്; “സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്, ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയോ അത് വിനിയോഗിക്കേണ്ടതാണ്” എന്നാണ്.

അനുച്ഛേദം 161 പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഉള്ള നിയമ, ശിക്ഷാ നടപടികൾ റദ്ദ് ചെയ്യാനോ, ഇളവ് നൽകാനോ, മാപ്പ് നൽകുവാനോ ഉള്ള അധികാരവും ഗവർണർക്കുണ്ട്. ഫെഡറൽ സംവിധാനത്തിൽ യൂണിയൻ ഗവർമെന്റിനെയും സംസ്ഥാന സർക്കാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയാണ് ഗവർണർ.

ഭരണഘടന ആർട്ടിക്കിൾ 163 ൽ ഗവർണറുടെ അധികാരത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്;
“ഭരണഘടന അനുശാസിക്കുന്ന വിവേചനാധികാരത്തിന് പുറമേ ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണറെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കും”.

ഗവർണറുടെ വിവേചനാധികാരത്തിന് പുറമേയുള്ളവയിൽ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ ഉപദേശങ്ങൾ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിയമിക്കുന്നതിൽ ഗവർണറുടെ ചുമതല ഇങ്ങനെയാണ്. “മുഖ്യമന്ത്രിയെയും, മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരവും, ഗവർണർ തന്നെ നിയോഗിക്കും”. അതായത് മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിമാരെ ചുമതലപ്പെടുത്തുക എന്നതാണ് ഗവർണറുടെ ഉത്തരവാദിത്വം.

ചിത്രം: @KeralaGovernor (Twitter)

ഇവിടങ്ങളിലൊക്കെ ഗവർണറുടെ വിവേചനാധികാരം എന്ന പ്രയോഗം ഭരണഘടനാപരം എന്നാണ് അർത്ഥമാക്കുന്നത്. ഭരണഘടന അനുസൃതമായി മുന്നോട്ട് പോകുന്ന സർക്കാരിന്റെ നടപടികളെ ഭരണതലവൻ എന്ന നിലക്ക് അട്ടിമറിക്കാനോ റദ്ദ് ചെയ്യാനോ ഗവർണർക്ക് സാധിക്കില്ല. ഭരണഘടന വിരുദ്ധ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് അത് റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് ഗവർണർക്ക് അതിൽ ചെയ്യാനാവുക.

അനുച്ഛേദം 174 പ്രകാരം നിയമസഭാ വിളിച്ച് ചേർക്കാനും പിരിച്ച് വിടാനുമുള്ള അധികാരം ഗവർണർക്ക് ഉണ്ട്. 2016 ൽ അരുണാചൽ പ്രദേശിൽ നബാം തുകിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ ഗവർണറുടെ വിവേചനാധികാരത്തെ സംബന്ധിച്ച നിയമപോരാട്ടങ്ങൾക്ക് കാരണമായി. ഗവർണറുടെ വിവേചനാധികാരത്തെ കുറിച്ച് അന്ന് കോടതി നടത്തിയ വിലയിരുത്തൽ പ്രസക്തമാണ്.

“മന്ത്രിസഭയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഗവര്‍ണര്‍ക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകൂ. യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായോ അത് മാറ്റിവയ്ക്കുകയോ രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്ക് വിടുന്നതോ സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്കുള്ളൂ”.

ഭരണഘടന അനുച്ഛേദം 200 ആണ് ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഗവർണർക്ക് അധികാരം നൽകുന്നത്. സംസ്ഥാന നിയമസഭാ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാനും നിരാകരിക്കാനും വേണ്ടിവന്നാൽ രാഷ്ട്രപതിയുടെ പരിഗണനക്കായി വിടാനുമുള്ള അവകാശവും ഗവർണർക്ക് ഉണ്ട്. സർക്കാർ സമർപ്പിക്കുന്ന ബില്ലിനെ അംഗീകരിച്ച് കൊണ്ട് ഒപ്പിടുകയോ അല്ലെങ്കിൽ കാര്യകാരണ സഹിതം പുനർ പരിശോധിക്കാൻ നിർദേശിച്ച് കൊണ്ട് തിരിച്ച് അയക്കുകയോ ചെയ്യാം. എന്നാൽ ബില്ല് വീണ്ടും ഗവർണറുടെ മുമ്പാകെ എത്തിയാൽ അത് അംഗീകരിക്കാതിരിക്കാൻ ഗവർണർക്ക് സാധിക്കില്ല. ഇതിലൂടെ രാഷ്ട്രീയമല്ല കേവല സാങ്കേതിക അധികാരമാണ് ഗവർണർക്ക് ഉള്ളത് എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരിന്റെ നയ പ്രഖ്യാപനം നടത്തുക ഗവർണർ ആണെങ്കിലും അത് ഭരിക്കുന്ന സർക്കാരിന്റെ നയമാണ്. പലപ്പോഴും ഗവർണർമാർക്ക് അതിന് വിരുദ്ധമായ സമീപനം ഉണ്ടാകാമെങ്കിൽ കൂടി നയപ്രഖ്യാപനം നടത്താതിരിക്കാനോ, സഭ നൽകിയ നയരേഖക്ക് വിരുദ്ധമായത് അവതരിപ്പിക്കാനോ ഗവർണർക്ക് അധികാരമില്ല എന്നതിന്റെ സാംഗത്യം ഇതാണ്.

അനുച്ഛേദം 356 അനുസരിച്ച് ഭരണഘടന അനുസൃതമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കാതെ വന്നാൽ ഗവർണറുടെ റിപ്പോർട്ടിലൂടെ രാഷ്ട്രപതിക്ക് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാനോ സർക്കാരിനെ പിരിച്ച് വിടാനോ സാധിക്കും. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട അനുച്ഛേദമാണ് ഇത്.

1994 ലെ പ്രസിദ്ധമായ എസ് ആർ ബോമ്മേ കേസിൽ സംസ്ഥാനങ്ങളില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കേവല ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളിലല്ല, ഭരണം പൂര്‍ണമായും അസാധ്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് 356 ഉപയോഗിക്കാന്‍ കഴിയൂ എന്ന് വിധിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം സംബന്ധിച്ച രാഷ്ട്രപതിയുടെ വിവേകപൂര്‍ണമായ വിലയിരുത്തലിനെ കോടതിക്ക് പരിശോധിക്കാന്‍ കഴിയില്ലെങ്കിലും, അത്തരം തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ആധാരമാക്കിയ രേഖകള്‍, ഗവര്‍ണറുടെ റിപ്പോര്‍ട്ടടക്കം, പരിശോധിക്കുവാന്‍ കഴിയും എന്നായിരുന്നു സുപ്രീംകോടതി വിധി. സ്വേച്ഛാപരമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സംസ്ഥാന ഗവണ്‍മെന്റുകളെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.

പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യനിർവ്വാഹക ചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ. അതിൽ കൂടിയോ കുറഞ്ഞോ ഉള്ള അധികാര ചർച്ചകൾ സംവാദ വിഷയം ആണെങ്കിലും അത്തരം സാഹചര്യങ്ങളിൽ കോടതികൾ അടക്കം എന്ത് സമീപനമാണ് സ്വീകരിച്ചത് എന്നത് ചരിത്രരേഖയായി നിലനിൽക്കുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.