നിയമവാഴ്ച്ചയേയും ഭരണഘടന സംരക്ഷണത്തെയും കുറിച്ച മുപ്പതോളം പ്രഭാഷണങ്ങളാണ് ഓഗസ്റ്റ് 26ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ നടത്തിയത്. എന്നാൽ, ദേശീയ പ്രധാന്യമുള്ള കേസുകളും ഭരണഘടനാ ബഞ്ച് പരിഗണിക്കേണ്ട അമ്പതോളം കേസുകളും വിധികൽപ്പിക്കാതെ അനന്തമായി നീണ്ടുപോവുകയാണ്.
പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് യു.യു ലളിത് അത്തരം ദേശീയ പ്രധാന്യമുള്ള കേസുകളിലെ ഹർജികൾ കാലഹരണപ്പെട്ടു എന്നു പറഞ്ഞ് തീർപ്പാക്കിയിരുന്നു. നിലവിൽ കെട്ടിക്കിടക്കുന്ന മറ്റ് ഹർജികൾക്ക് എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയും ഇത് സൃഷ്ടിക്കുന്നുണ്ട്.
എൻ.വി രമണ ചീഫ് ജസ്റ്റിസായിരിക്കെ പരിഹരിക്കാതെ പോയ ചില കേസുകളും അതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും പരിശോധനാ വിധേയമാക്കുന്നു.
- ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പരിശോധിക്കാൻ വേണ്ടി നൽകിയ ഹർജി 1,115 ദിവസങ്ങൾ കഴിഞ്ഞിട്ടും തീർപ്പായിട്ടില്ല.
ആദ്യം കേസ് പരിഗണിച്ചത് 2019, ഓഗസ്റ്റ്16ന്, അവസാനം പരിഗണിച്ചത്
2020 മാർച്ച് 2ന്.
ശ്രീനഗറിലെ ഒരു പ്രഭാഷണത്തിൽ ചീഫ് ജസ്റ്റിസ് എം.വി രമണ പറഞ്ഞത്;
“നമ്മുടെ നിയമ സംവിധാനത്തിന്റെ പ്രധാന വെല്ലുവിളി, നീതി നടപ്പിലാക്കുന്നതിലെ വേഗതക്കുറവാണ്. അത് പരിഹരിക്കപെടണം”.
- സുതാര്യമല്ലാത്ത രാഷ്ട്രീയ ധന സഹായ സ്കീമിനെ എതിർത്തുകൊണ്ട് നൽകിയ ഹർജി 1,816 ദിവസമായിട്ടും തീർപാക്കിയിട്ടില്ല
ആദ്യമായി കേസ് പരിഗണിച്ചത് 5 ഏപ്രിൽ, 2019. അവസാനമായി പരിഗണിച്ചത് 29 മാർച്ച്, 2020. വിഷയം ‘പരിഗണിക്കാം’ എന്ന് മാത്രമാണ് ഈ കേസിൽ കോടതിയുടെ പ്രതികരണം.
“രാജ്യത്തെ പൗരന്മാർ നിയമവാഴ്ചയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിയമത്തെ കുറിച്ച് അറിവ് ഉണ്ടാകേണ്ടതും നീതി നടപ്പിലാക്കാൻ ഇടപെടേണ്ടതുമുണ്ട്”- ജസ്റ്റിസ് എം.വി രമണ.
- യു.എ.പി.എ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചലഞ്ച് ചെയ്തുകൊണ്ട് നൽകിയ ഹർജി.
ആദ്യം പരിഗണിച്ചത് 9 സെപ്റ്റംബർ, 2019ന്. പിന്നീട് കേസ് പരിഗണിച്ചിട്ടില്ല. ഈ കേസിൽ യാതൊരു പ്രതികരണവും കോടതി നടത്തിയില്ല
“നമ്മുടെ പൂർവികർ പൊരുതിയ പോലെ സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതാൻ നമ്മൾ സന്നദ്ധമാവേണ്ടതുണ്ട്”- അമേരിക്കയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ജസ്റ്റിസ് രമണ ഈ വിഷയത്തെ കുറിച്ച് പറഞ്ഞു.
- സാമ്പത്തിക മാനദണ്ഡം മുൻനിർത്തി സംവരണം നൽകുന്നതിനെ എതിർത്ത് കൊണ്ട് നൽകിയ ഹർജി.
ആദ്യം പരിഗണിച്ചത് 12 മാർച്ച്, 2019. അവസാനം പരിഗണിച്ചത് 5 ഓഗസ്റ്റ്, 2020. ഈ കേസിൽ എം.വി രമണ ചീഫ് ജസ്റ്റിസ് ആയതിന് ശേഷം പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.
“ദൃഢമായ പ്രവർത്തനങ്ങളുടെ വക്താവാണ് ഞാൻ. നിയമ മേഖലയിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നതിനെ ഞാൻ ശക്തമായി പിന്താങ്ങുന്നു” ജസ്റ്റിസ് രമണ പറഞ്ഞിരുന്നു.
- പൗരത്വ നിയമം വിവേചനപരമാണ്, അത് ആർട്ടിക്കിൾ 21ന് വിരുദ്ധമാണ്, അതിനാൽ ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി.
ആദ്യം പരിഗണിച്ചത് 18 ഡിസംബർ, 2019. അവസാനം പരിഗണിച്ചത് 22 ജനുവരി, 2020. ഈ കേസിൽ ജസ്റ്റിസ് ബോബ്ടെ ക്ക് ശേഷം ഇതുവരെ ഒരു പ്രതികരണവും കോടതി നടത്തിയിട്ടില്ല.
“വിദ്യാ സമ്പന്നരായ വിദ്യാർഥികൾ സാമൂഹിക ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ട് നിൽക്കരുത്, വിദ്യാർത്ഥികൾക്ക് ഭരണഘടനാ സംരക്ഷണത്തിൽ ഉൾപ്പെടെ സവിശേഷമായ ഉത്തരവാദിത്വമുണ്ട്, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രതികരണ ശേഷിയുള്ള വിദ്യാർഥികൾ അത്യന്താപേക്ഷിതമാണ്”- ഒരു പ്രഭാഷണത്തിൽ ജസ്റ്റിസ് എം വി രമണ പറഞ്ഞിരുന്നു.
- കർണാടകയിലെ ഹിജാബ് നിരോധത്തെ എതിർത്തുകൊണ്ടുള്ള ഹർജി.
കേസ് ഇന്നുവരെ സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഓഗസ്റ്റ് 2ന് കോടതിയിൽ കേസ് പരിഗണിക്കാൻ അപേക്ഷ കൊടുത്തെങ്കിലും ജഡ്ജിമാരിൽ ഒരാൾക്ക് സുഖമില്ല എന്ന കാരണം പറഞ്ഞു തീയതി തീരുമാനിച്ചില്ല. അതുകഴിഞ്ഞ് ആറ് മാസം തികയുന്നു. തുടർന്ന് പല ഘട്ടങ്ങളിലും കേസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴൊക്കെ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു ചീഫ് ജസ്റ്റിസ്.