“സമാധാനത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം, മുസ്‌ലിംകൾക്കതിരെ വിഷപ്രചാരണം നടത്തിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്? മുസ്ലിംകൾക്ക് നീതി ലഭിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധമുയർത്താൻ ഞാൻ ആഹ്വാനം ചെയ്തപ്പോൾ പലരും പറഞ്ഞത് പ്രതിഷേധത്തിനായി ആരും വരില്ലെന്നായിരുന്നു. ആരെയാണ് ഇവർ ഭയക്കുന്നത്? കഴിഞ്ഞ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എണ്ണമറ്റ മുസ്ലിംകൾ വർഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായക്കും ഹിന്ദുത്വ പ്രവർത്തകൻ ഉത്തം ഉപാധ്യായക്കുമെതിരെ കേസ് ഫയൽ ചെയ്യാൻ ശ്രമിച്ചതിന് ഭീഷണിയും പീഡനവും നേരിട്ട ജാമിഅ മില്ലിയ്യ വിദ്യാർത്ഥി അർബാബ് അലി തന്റെ ദുരനുഭവങ്ങൾ പങ്കുവെക്കുന്നു.
പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ ഓഗസ്റ്റ് എട്ടാം തിയ്യതി, മുൻ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ സംഘടനകളുടെയും അനുഭാവികളുടെയും പൊതുയോഗത്തിൽ പ്രകോപനപരമായ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്. ഇതിനെതിരെ കേസ് ഫയൽ ചെയ്യാൻ ശ്രമിച്ചതിന് എന്നെ ബി.ജെ.പിയുടെ ചില നേതാക്കൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ട്രോൾ ചെയ്യുകയുമാണ് ചെയതത്. ഞാനും ജാമിയ നഗറിലെ താമസക്കാരനാണ്, പ്രായപൂർത്തിയായ ഒരു ഇന്ത്യൻ മുസ്ലീമാണ്. എന്നാൽ ഞാൻ എന്റെ കൗമാരപ്രായത്തിലും, എന്റെ ജീവിതത്തിലുടനീളവും എന്റെ സമുദയത്തിനെതിരിലുള്ള മുദ്രാവാക്യങ്ങൾ കേട്ടിട്ടുണ്ട്.
ആഗസ്റ്റ് 10 ന് വൈകുന്നേരം നാല് മണിക്കായിരുന്നു സംഘടനകൾ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അവരുടെ മുദ്രാവാക്യങ്ങൾ ഞങ്ങളുടെ കാതുകളിൽ തുളച്ചു കയറുകയായിരുന്നു. ഇതിനെതിരെ ശബ്ദിക്കാതിരുന്നാൽ ഞങ്ങൾക്ക് നീതി ലഭിക്കാതെയാകും. ഇത് തടയാനാണ് ഞാൻ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പോലീസുകാർ പോലും ഈ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലായിരുന്നു.
ബാബരി മസ്ജിദ് തകർത്ത ശേഷം സമാധാനം നിലനിർത്താൻ മുസ്ലിം സമുദായം മൗനികളാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതിന് കാരണമായി പറയുന്നത് 2002ലും അതിനുമുമ്പും ഇതിന്റ പേരിൽ വളരെയധികം രക്തം ചൊരിഞ്ഞിട്ടുണ്ട്, ഇനിയത് ഉണ്ടാകരുത് എന്നാണ്. പക്ഷേ, രണ്ട് മാസങ്ങൾക്കു ശേഷം, വടക്കുകിഴക്കൻ ദൽഹിയിൽ ഹിന്ദുത്വ ഗ്രൂപ്പുകൾ അഴിച്ചുവിട്ട ജനക്കൂട്ടം ഡസൻ കണക്കിന് മുസ്ലീങ്ങളെയാണ് കൊല ചെയ്തിട്ടുള്ളത്. അപ്പോഴും മുസ്ലീങ്ങളോട് സമാധാനത്തിനായി ഒന്നിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇത്തരം അനുഭവങ്ങളുള്ളതുകൊണ്ട് ഇവിടെയും അതുപോലെ തന്നെയാണ് സംഭവിക്കുക.
സമാധാനത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കാൻ ആവശ്യപ്പെടുന്നതിനു പകരം, മുസ്‌ലിംകൾക്കതിരെ വിഷപ്രചാരണം നടത്തിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്? മുസ്ലീങ്ങൾക്ക് നീതി ലഭിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധമുയർത്താൻ ഞാൻ ആഹ്വാനം ചെയ്തപ്പോൾ പലരും പറഞ്ഞത് പ്രതിഷേധത്തിനായി ആരും വരില്ലെന്നായിരുന്നു. ആരെയാണ് ഇവർ ഭയക്കുന്നത്? കഴിഞ്ഞ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എണ്ണമറ്റ മുസ്ലിംകൾ വർഗീയ രാഷ്ട്രീയത്തിന്റെ ഇരകളായിട്ടുണ്ട്. എന്നിട്ടും ഞങ്ങളോട് ഇപ്പോഴും സമാധാനപ്പെടണം എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നിയമപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. ഒരു എഫ്.ഐ.ആർ ഫയൽ ചെയ്യാൻ എന്നോടൊപ്പം വരാൻ ഞാൻ എന്റെ സഹവിദ്യാർത്ഥികളായ വിഭു, ഹർപുനീത്, അബുജർ, ദൃഷ്ടി എന്നിവരോട് പറഞ്ഞു. ഇതന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു, ഞാൻ അംഗമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തകനെന്ന നിലയിലല്ല ഞാൻ ഇത് ചെയ്തത്. ഒരു ഇന്ത്യൻ മുസ്ലീം എന്ന നിലയിലാണ് ഞാനിതിന് മുന്നിട്ടിറങ്ങിയത്. ഞാൻ എന്റെ അഭിഭാഷകരുമായി കൂടിയാലോചിക്കുകയും നടപടിയുടെ വിശദാംശങ്ങൾ അവരുമായി ചർച്ച ചെയ്യുകയും ചെയ്തു. ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് ഫയൽ ചെയ്യണമെന്ന ആശയം തെറ്റാണെന്ന് ആർക്കും തോന്നിയിട്ടില്ല. ഒരു മുസ്ലീം എന്ന നിലയിലും ഈ രാജ്യത്തെ പൗരനെന്ന നിലയിലും ഞാൻ ദുരിതമനുഭവിക്കുന്നതിനാൽ എനിക്ക് പരാതിപ്പെടാൻ അവകാശമുണ്ടെന്ന് എന്റെ അഭിഭാഷകൻ എന്നോട് പറയുകയുണ്ടായി.
അതിനാൽ, ഞങ്ങൾ ഓഗസ്റ്റ് 10 ന് രാവിലെ 11:40ന് ജാമിയ നഗർ പോലീസ് സ്റ്റേഷനിലേക്ക് പോയി, ഞങ്ങളുടെ പരാതി പരിശോധിച്ച ശേഷം, പോലീസ് പറഞ്ഞത് ഇത് വെറും പ്രസംഗംമാത്രമാണ്. ‘ആരും കൊല്ലപ്പെട്ടിട്ടൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ പരിഹസിക്കുകയിരുന്നു. പിന്നീട് അദ്ദേഹം എന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. എഫ്.ഐ.ആർ ഫയൽ ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. എന്റെ ഫോട്ടോ എടുക്കാനായി എന്റെ മാസ്ക് അഴിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചു. എന്റെ സമ്മതമില്ലാതെ അദ്ദേഹം എന്റെ ഫോട്ടോ എടുത്തു. തുടർന്ന് അദ്ദേഹം എന്നെ ഇൻസ്പെക്ടർ ഖാലിദ് ഹുസൈന്റെ ഓഫീസിലേക്ക് അയച്ചു. എന്നിട്ട് എനിക്കെതിരെ പരാതികൾ അടങ്ങിയ ഫയലുകൾ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്. ഞങ്ങളുടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയില്ലന്നു മനസിലാക്കിയപ്പോൾ ഞങ്ങൾ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ജാമിയ നഗർ പോലീസ് ഞങ്ങളെ തിരികെ വിളിച്ച് ഞങ്ങളുടെ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്ന് പറഞ്ഞു. ഞങ്ങൾ തിരികെ വന്നപ്പോൾ, അവർ ഞങ്ങളെ SHO ഓഫീസിൽ ഇരുത്തി. അദ്ദേഹം ഞങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി – സാധാരണയായി ഞങ്ങളുടെ ഫോൺ നമ്പറുകൾ, വിലാസങ്ങൾ, പിതാവിന്റെ പേര് എന്നിങ്ങനെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തുന്ന വിവരങ്ങളും, ഞങ്ങൾ ഏത് കോഴ്സുകൾ പഠിക്കുന്നു തുടങ്ങിയ വിശദാംശങ്ങളും അതിൽ ഉൾപ്പെടുത്തി. എന്തിനാണ് അദ്ദേഹത്തിന് ഈ വിശദാംശങ്ങളെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ, എസ്.എച്ച്.ഒ മറുപടി പറഞ്ഞുത് ഇങ്ങനെയാണ്; “ഇതൊരു വലിയ കാര്യമാണ്, നിങ്ങളെപ്പോലുള്ളവർ ഇനിയിങ്ങോട്ട് വരാതിരിക്കാൻ ഞങ്ങൾക്ക് ഇത് ശരിയായി കൈകാര്യം ചെയ്യണം” എന്നാണ്. വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ഞങ്ങളെ വിളിച്ചപ്പോഴും അവർ ഞങ്ങളോട് അര മണിക്കൂർ കാത്തിരിക്കാൻ പറയുകയുണ്ടായി.
അതിനു ശേഷം എനിക്ക് ഷഹീൻ ബാഗ് പോലീസ് സ്റ്റേഷനിൽ നിന്നും, മറ്റ് പല നമ്പറുകളിൽ നിന്നും കോളുകൾ വരാൻ തുടങ്ങി. അവർ എന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും ഞാൻ സെൻട്രൽ ഡൽഹിയിലേക്ക് പോകാൻ താൽപ്പര്യപ്പെടുന്നതിനെക്കുറിച്ചും ചോദിച്ചു. അവർ എന്നെ കൂടുതൽ ഭയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ പരാതി ഫയൽ ചെയ്യാത്തതെന്ന് ഞങ്ങൾ എസ്.എച്ച്.ഒയോട് ചോദിച്ചു. ഞങ്ങളുടെ ഫയൽ തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ഒരു കോൺസ്റ്റബിൾ വഴി ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഇതിനെതിരെ ഞങ്ങൾ സ്റ്റേഷനിൽ പോയപ്പോൾ അവർ നിർബന്ധിച്ച് പോലീസ് സ്റ്റേഷന്റെ വാതിൽ അടച്ചു. ഞങ്ങളെ നിരീക്ഷിക്കാൻ മൂന്ന്-നാല് പോലീസുകാരെ വിന്യസിക്കുകയും ചെയ്തു.
ഭീം ആർമിയിൽ നിന്നുള്ള ഒരു ഡസനോളം പ്രവർത്തകരും ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികളും ഞങ്ങളെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പോലീസ് സ്റ്റേഷന്റെ അകത്തു വെച്ച് അവർ ഞങ്ങളെ മർദിച്ചു. ആറുമണിക്കൂർ നീണ്ട ഭീഷണിക്കും പീഡനത്തിനും ശേഷം പിന്നീട് അവർ ഞങ്ങളെ പുറത്തിറക്കി. പക്ഷേ, ഞങ്ങളുടെ പരാതി അപ്പോഴും ഫയൽ ചെയ്തിട്ടില്ല.
ഒടുവിൽ, ഡൽഹി പോലീസ് സമർപ്പിച്ച എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായെ അറസ്റ്റ് ചെയ്തങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പോലീസ് ഇത്തരം നിലപാടുകൾ തുടരുന്നിടത്തോളം കാലം ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ട്, നീതിക്കുവേണ്ടി പോരാടാനുള്ള അവകാശം ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.