ഇന്ത്യയിൽ പോലീസ് സംവിധാനത്തിൽ ഉണ്ടാവേണ്ട ഏറ്റവും വലിയ പരിഷ്കരണം നിരപരാധികൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിർത്തലാക്കുക എന്നതാണ്. അത് രാഷ്ട്രീയ സമ്മർദത്താലാണെങ്കിലും, മെഡലുകളും അംഗീകാരങ്ങളും തേടിയിട്ടാണെങ്കിലും. അല്ലെങ്കിൽ, എ.ടി.എസ്, ദേശീയ അന്വേഷണ ഏജൻസി മുതലായ ഏജൻസികൾക്ക് വലിയ തോതിൽ ഫണ്ടുകൾ ലഭിക്കുന്നതിനു വേണ്ടി, സുരക്ഷയെക്കുറിച്ച് പൊള്ളയായ പ്രചാരം സൃഷ്ടിക്കാനാണെങ്കിലും, മറ്റെന്തിന് വേണ്ടിയിട്ടായാലും, ഈ സമീപനം നിർത്തണമെന്ന് പറയാൻ സമയമായി.
പോലീസ് വകുപ്പിൽ അഴിമതി വ്യാപകമാണെന്നത് ഒരു സാധാരണ അനുഭവമാണ്. എന്നാൽ അതിനപ്പുറം വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം തകർക്കുന്ന അഴിമതിയുടെ മറ്റൊരു രൂപമുണ്ട്. പോലീസ് വ്യാജകേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഒരു സാധാരണ പ്രതിഭാസമായി മാറിയിരിക്കുന്നു, അതുകൊണ്ട് തന്നെ പലർക്കും വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്നു. ചിലപ്പോൾ ആരോപിക്കപ്പെട്ട കുറ്റത്തിൽ കുറ്റക്കാരെന്ന് വിധിക്കപ്പെട്ടാലും അവരുടെ തടവ് കാലാവധി ശിക്ഷയേക്കാൾ നീണ്ടു പോകാറുണ്ട്. പലപ്പോഴും തെളിവുകളുടെ അഭാവത്തിൽ അത്തരം വ്യക്തികൾ കുറ്റ വിമുക്തരാകുകയോ, ഒടുവിൽ ജാമ്യം ലഭിക്കുകയോ ചെയ്യുമെങ്കിലും അപ്പോഴേക്കും അവരുടെ ജീവിതം വീണ്ടെടുക്കാനാവാത്ത അവസ്ഥയിൽ എത്തപ്പെടുന്നു.
ഫാദർ സ്റ്റാൻ സ്വാമി ഇതുപോലൊരു വ്യാജ കേസിൽ ജയിലിലായിരുന്നു. ഭീമ കൊരെഗാവിനെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്ത അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും മീറ്റിംഗിൽ പങ്കെടുത്തതിനെ കുറിച്ചോ 2018 ൽ അവിടെ നടന്ന അക്രമത്തെക്കുറിച്ചോ എന്ത് പറയാൻ. പ്രായവും അനാരോഗ്യവും പരിഗണിക്കാതെ കോടതി അദ്ദേഹത്തിന് ജാമ്യം പോലും നിഷേധിച്ചു. അതിന്റെ അനന്തരഫലമായി ഒമ്പതു മാസത്തെ ജയിൽ വാസത്തിന് ശേഷം അദ്ദേഹം മരിച്ചു.
ഫേസ്ബുക്കിൽ കോവിഡ് ചികിത്സയിൽ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഫലപ്രാപ്തിയെക്കുറിച്ചുള്ള അവകാശവാദങ്ങളെ വിമർശിച്ചതിന് അടുത്തിടെ മാധ്യമപ്രവർത്തകനായ കിഷോർചന്ദ്ര വാങ്കെയും, മണിപ്പൂരിൽ നിന്നുള്ള ആക്ടിവിസ്റ്റ് എറേന്ദ്ര ലിച്ചോൺബാമും രണ്ട് മാസം ജയിലിൽ കിടക്കേണ്ടി വന്നു. സാധാരണ ശിക്ഷാ നിയമം പോലും പ്രയോഗിക്കാൻ പറ്റാത്തിടത്താണ് ദേശീയ സുരക്ഷാ നിയമപ്രകാരം ഇവരെ തടവറയിലാക്കിയത്.
ഭീകരതയുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ പിന്നെ കേസ് ഫയൽ ചെയ്യുന്നതിനോ, കോടതിയിൽ വിചാരണ ചെയ്യുന്നതിനോ മുമ്പുതന്നെ പ്രതികളെ സുരക്ഷാ ഏജൻസികളും മാധ്യമങ്ങളും തീവ്രവാദികളായി മുദ്രകുത്തുന്നു. അതേസമയം ജയിലിൽ കഴിയുന്ന ഒരു രാഷ്ട്രീയക്കാരന്, ഗുരുതരമായ ആരോപണങ്ങളുടെ പേരിലാണെങ്കിൽ പോലും, ശിക്ഷിക്കപ്പെടുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രതിരോധ) നിയമ (യു. എ. പി. എ) പ്രകാരം കുറ്റക്കാരായി വിധിക്കപ്പെടുന്നത് 2% മാത്രമാണ്. അതായത് തീവ്രവാദ ആരോപണങ്ങളിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഒടുവിൽ കുറ്റവിമുക്തരാക്കപ്പെടുന്ന നിരപരാധികളാണ്. എന്നാൽ, നിയമത്തിലെ കർശനമായ വ്യവസ്ഥകൾ ഏതൊരു പ്രതിക്കും ജാമ്യം ലഭിക്കുന്നത് പ്രയാസകരമാക്കുന്നു.
2021 ജൂലൈ 11 ന് ലഖ്‌നൗവിൽ, 30 വയസ് പ്രായമുള്ള മിൻഹാസ് അഹമ്മദിനെയും 50 വയസ്സ് പ്രായമുള്ള മസറുദ്ദീനെയും സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താൻ തുനിഞ്ഞ, അൽ-ക്വൊയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത്തുൽ ഹിന്ദിലെ അംഗങ്ങളാണെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് കണ്ടെടുത്തിയ രണ്ട് പ്രഷർ കുക്കർ ബോംബുകളും ഒരു പിസ്റ്റളും പക്ഷേ, റെയ്ഡ് ചെയ്യാൻ പോയപ്പോൾ എ.ടി.എസ്, മിൻഹാസിന്റെ വീടിനുള്ളിൽ ചില സ്യൂട്ട്കേസുകളിൽ കൊണ്ടുപോയി സ്ഥാപിച്ചതാണെന്ന് അനുമാനിക്കപ്പെടുന്നു. അതേ ദിവസം മുഹമ്മദ് മുസ്തകീമിനെയും അവർ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 13ന്, 27 വയസ്സുള്ള ഷക്കീലും, 29 വയസ്സുള്ള മുഹമ്മദ് മൊയ്ദുവും അറസ്റ്റിലായി. മിൻഹാസ് ഒഴികെ ബാക്കി എല്ലാവരും കീഴാള മധ്യവർഗത്തിൽ പെട്ടവരാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ മിൻഹാസ് ഒരു ബാറ്ററി ഷോപ്പ് നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ്(ക്ലാസ് II). മസറുദ്ദീനും ഷക്കീലും ബാറ്ററി റിക്ഷകൾ പ്രവർത്തിപ്പിക്കാറുണ്ടായിരുന്നു. അതിനായി മിൻഹാസിൽ നിന്ന് തവണകളായി ബാറ്ററികൾ വാങ്ങിയിരുന്നു. മോയ്ദ് റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പങ്കാളിയായി പ്രവർത്തിക്കുകയായിരുന്നു. ചെറിയ വീടുകൾ നിർമ്മിക്കാൻ തൊഴിലാളികളെ നിയമിക്കുന്ന ഒരു ചെറുകിട കരാറുകാരനായിരുന്നു മുസ്തകീം. പോലീസ് മസിറുദ്ദീനെ തേടിവന്നപ്പോൾ അദ്ദേഹം മാസിറുദ്ദീന്റെ സഹോദരന്റെ അടുത്തുള്ള വീടിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയായിരുന്നു. പോലീസ് മുസ്തകീമിന്റെ മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും പിടിച്ചെടുത്ത്, പിന്നീട് അറസ്റ്റുചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയാണുണ്ടായത്.
ഈ ‘തീവ്രവാദികൾ ’ക്കെല്ലാം വിദേശത്തുനിന്നാണ് ധനസഹായം ലഭിച്ചതെന്നാണ് ആരോപണങ്ങൾ. മസിറുദ്ദീനും ഭാര്യയും അമ്മായിയമ്മയും നാല് മക്കളും താൽക്കാലിക സൌകര്യത്തിൽ, പൂർത്തിയാകാത്തൊരു വീട്ടിലാണ് താമസം. അടുത്തിടെ മകളുടെ വിവാഹത്തിനായി ഒരു പ്രഷർ കുക്കറും സ്റ്റൌവും വാങ്ങിയതായി അദ്ദേഹത്തിന്റെ ഭാര്യ സയീദ പറയുന്നു. എ. ടി. എസ് റെയ്ഡിനുശേഷം മടങ്ങവെ വീണ്ടുവിചാരം വന്നോണം തിരിച്ചെത്തി പുതിയ പ്രഷർ കുക്കർ കണ്ടുകെട്ടുകയാണ് ചെയ്തത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അവരുടെ മകൾ സെബ പ്രമേഹ രോഗിയാണ്. സ്കൂൾ തുറക്കുമ്പോൾ മസിറുദ്ദീൻ തന്റെ എല്ലാ പെൺമക്കളെയും മറ്റ് കുട്ടികളെയും തന്റെ റിക്ഷയിൽ സ്കൂളിലേക്ക് കൊണ്ടുപോകുമായിരുന്നു. മാതാപിതാക്കളുടെ ഏക മകനായ മിൻഹാസും മകളുടെ കൂടെ കൂടി അമ്മയുടെ മുടി ചീകുകയും കാലിൽ മസാജ് നൽകുകയും ചെയ്യ്തിരുന്നു. അദ്ദേഹത്തിന് ഒന്നര വയസ്സുള്ള ഒരു മകനുണ്ടായിരുന്നു. ഷക്കീലിന്റെ ഭാര്യ 7 മാസം ഗർഭിണിയായിരുന്നു.
അഞ്ച് രൂപയ്ക്ക് യാത്രക്കാരെ കയറ്റിയിരുന്ന ഒരാൾക്ക് എങ്ങനെ തീവ്രവാദിയാകാൻ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഇല്യാസ് ചോദിക്കുന്നു. ഷക്കീലിന്റെയും മസിറുദ്ദീന്റെയും കുടുംബങ്ങൾ അവരുടെ ദൈനംദിന വരുമാനത്തിലാണ് ഉപജീവനം കണ്ടെത്തിയത്. മുസ്തകീമിനെ അറസ്റ്റുചെയ്തതിനുശേഷം, മുമ്പ് ചെയ്ത ജോലികൾക്ക് അദ്ദേഹത്തിന് പണം നൽകേണ്ട ആളുകൾ അതിന് വിസമ്മതിക്കുന്നു. ഇളയ മകന്റെയും മകളുടെയും ഫീസ് അടയ്ക്കാൻ ഈ കുടുംബത്തിന് പണം അത്യാവശ്യമാണ്.
വളർന്ന മൂന്ന് പെൺമക്കളിൽ ഒരാൾ വൈദ്യചികിത്സയിലായതിനാൽ അതിനും പണം ആവശ്യമാണ്. അവർ വാടക വീട്ടിലാണ് താമസിക്കുന്നത്. മിൻഹാസിന്റെയും മൊയ്‌ദിയുടെയും അയൽക്കാരാണ് ദുരന്തത്തിലായ ഇവരുടെ കുടുംബങ്ങൾക്ക് ഭക്ഷണം കൊണ്ടുവരുന്നതും അവരുടെ നിരപരാധിത്വം സ്ഥാപിക്കാനായി ശ്രമിക്കുന്നതും. അറസ്റ്റിലായ ഈ അഞ്ച് പേരിൽ ആരുടെയെങ്കിലും കുടുംബങ്ങളെ ഒരു തവണ സന്ദർശിച്ചാൽ തന്നെ അവർക്ക് ഏതെങ്കിലും അന്താരാഷ്ട്ര ഓർഗനൈസേഷൻ ധനസഹായം നൽകുന്നുവെന്ന് പറയാനേ കഴിയില്ല. കൂടാതെ, മിക്ക കേസുകളിലും അവരുടെ കുടുംബത്തിനും ചെറിയ കുഞ്ഞുങ്ങൾക്കും തണലായ പിതാക്കന്മാർ തീവ്രവാദം പോലെ അപകടകരമായ കാര്യങ്ങളിൽ ഏർപ്പെടുമെന്നും തോന്നുന്നില്ല.
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിൻ്റെ പേരിലുള്ള ദുഷ്പേരിൽ നിന്ന് ശ്രദ്ധ തിരിക്കാനായി, യു.പിയിലെ ഭാരതീയ ജനതാ പാർട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം, ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡൻറ് സ്ഥാനം നേടാനായി ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ ഭീകരവത്കരിച്ചതായി മനസിലാകുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി ഇടപാടുകളിലെ അഴിമതിയും കോവിഡിന്റെ തെറ്റായ കൈകാര്യം ചെയ്യലുമൊക്കെ കാരണം നാണക്കേട് നേരിടുന്നതിനാൽ, വരാനിരിക്കുന്ന വിദാൻസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിപരാജയപ്പെടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, എ.ടി.എസിൻ്റെ പ്രവർത്തനങ്ങൾ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി ധ്രുവീകരിക്കാനുള്ള കണ്ടുപഴകിയ തന്ത്രമായിട്ടാണ് മനസ്സിലാകുന്നത്. തീവ്രവാദികളെയല്ല, പ്രഷർ കുക്കറുകളെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തതെന്ന് പ്രശസ്ത കവി മുനവ്വർ റാണ പരിഹസിച്ചിരുന്നു. മേൽപ്പറഞ്ഞ അഞ്ച് പ്രതികളും യു.എ.പി.എ പ്രകാരം കുറ്റം ചുമത്തപ്പെട്ടവരാണ്. അവർക്ക് മുമ്പുള്ള പലരുടെയും ജീവിതം പോലെ അവരുടെ ജീവിതവും തകർന്നതായി കണക്കാക്കേണ്ടി വരും.
ഇന്ത്യയിൽ പോലീസ് സംവിധാനത്തിൽ ഉണ്ടാവേണ്ട ഏറ്റവും വലിയ പരിഷ്കരണം നിരപരാധികൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിർത്തലാക്കുക എന്നതാണ്. അത് രാഷ്ട്രീയ സമ്മർദത്താലാണെങ്കിലും, മെഡലുകളും അംഗീകാരങ്ങളും തേടിയിട്ടാണെങ്കിലും. അല്ലെങ്കിൽ, എ.ടി.എസ്, ദേശീയ അന്വേഷണ ഏജൻസി മുതലായ ഏജൻസികൾക്ക് വലിയ തോതിൽ ഫണ്ടുകൾ ലഭിക്കുന്നതിനു വേണ്ടി, സുരക്ഷയെക്കുറിച്ച് പൊള്ളയായ പ്രചാരം സൃഷ്ടിക്കാനാണെങ്കിലും, മറ്റെന്തിന് വേണ്ടിയിട്ടായാലും, ഈ സമീപനം നിർത്തണമെന്ന് പറയാൻ സമയമായി.