ഫായിസ സി. എ.
2006ലെ മുംബൈ ട്രെയിൻ സ്ഫോടന ക്കേസിൽ ജയിലിലടക്കപ്പെട്ട്, ഒമ്പത് വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ട സ്കൂൾ അധ്യാപകനാണ് വാഹിദ് അബ്ദുൽ ശൈഖ്. ജയിലായിരിക്കെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. അതായിരുന്നു ‘ബെഗുണ കൈദി’. അതിപ്പോൾ ‘ഹീമോലിംഫ്’ എന്ന സിനിമയായി. സിനിമ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ‘ഫാക്റ്റ്ഷീറ്റ്സു’മായു സംസാരിക്കുകയാണ് അദ്ദേഹം.
- ‘ഹീമോലിംഫ്’ എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. അങ്ങനെയൊരു പേരിന്റെ പ്രസക്തി എന്താണ്?
‘ഹീമോലിംഫ്’ എന്നാൽ രക്തത്തെക്കാൾ പ്രാധാന്യം കുറവുള്ളതായി കണക്കാക്കപെടുന്ന ദ്രാവകമാണ്. ഇപ്പോൾ നമ്മുടെ രാജ്യം എത്തിനിൽക്കുന്ന അവസ്ഥയിൽ മുസ്ലിം രക്തം ‘ഹീമോലിംഫ്’ പോലെയാണ്. ആദ്യമൊക്കെ സ്ഫോടന കേസുകളിലും മറ്റു കള്ള കേസുകളിലും കുടുക്കി ടാഡ, പൊട്ട, യു.എ.പി.എ തുടങ്ങിയ ഭീകര കുറ്റങ്ങൾ ചുമത്തി മുസ്ലിം യുവാക്കളെ ജയിലിലടക്കുകയായിരുന്നു, അവർക്ക് വേണ്ടി ശബ്‌ദിക്കാൻ ആരുമുണ്ടാവില്ല. ജയിലുകളിൽ അവർക്ക് നഷ്ട്ടപ്പെട്ടു പോകുന്ന വർഷങ്ങൾക്ക് ഒരു വിലയുമില്ല. ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി രൂക്ഷമായിരിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ സർവ്വ സാധാരണമായിരിക്കുന്നു. കച്ചവടം ചെയ്തതിന്റെ പേരിൽ, മൃഗങ്ങളെ വാങ്ങിയതിന്റെ പേരിൽ, താടി വളർത്തിയതിനു, തൊപ്പി ധരിച്ചതിനു, ബുർഖ ധരിച്ചതിന് അങ്ങനെ ഈ രാജ്യത്ത് ഒരു മുസ്ലിമായി ജീവിക്കുന്നു എന്നതിന്റെ പേരിൽ മാത്രം മുസ്ലിംകൾ പീഡനം അനുഭവിക്കുകയാണ്, കൊല്ലപ്പെടുകയാണ്. മുസ്ലിം ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു, നശിപ്പിക്കപ്പെടുന്നു. മുസ്ലിമിന്റെ രക്തത്തിനും ജീവനും ആത്മാഭിമാനത്തിനും വില കൽപ്പിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. CAA-NRC പോലുള്ള നിയമങ്ങളിലൂടെ മുസ്ലിംകളുടെ പൗരത്വം വരെ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്. ഇവിടെയാണ് ‘ഹീമോലിംഫ്’ എന്ന പേര് പ്രസക്തമാകുന്നത്.
- നല്ല പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യതയെ എങ്ങനെ നോക്കി കാണുന്നു? ‘മുസ്ലിം ക്രിമിനൽ’ എന്ന ആഖ്യാനം മാറി വരുന്നതായി തോന്നുന്നുണ്ടോ?
ഇതൊരു ബോളിവുഡ് സിനിമ എന്ന രീതീയിൽ ആസ്വദിക്കപ്പെടുന്നുണ്ട്. എന്നാൽ ‘ക്രിമിനൽ മുസ്ലിം’ എന്ന ആഖ്യാനത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. സിനിമകൾ കാലങ്ങളായി താടിയും തൊപ്പിയും ധരിച്ച മുസ്ലിമിനെ കള്ളനും കൊലപാതകിയും സംസ്കാരശൂന്യനും ആയി അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പിന്നീട് ഭീകരവാദത്തെ പറ്റിയുള്ള സിനിമകളും താടിയുള്ള കുർത്ത ധരിച്ച, ദേശവിരുദ്ധനായ മുസ്ലിം തീവ്രവാദി കഥാപാത്രങ്ങളും, അവരിൽ നിന്ന് നാടിനെ രക്ഷിക്കുന്ന ധീരനായ പോലീസ് കഥാപാത്രങ്ങളും സിനിമകളിൽ ഇടം നേടി. സിനിമയിൽ സംഭവിച്ച മാറ്റങ്ങൾക്കൊപ്പം ഇത്തരം പ്രധിനിധാനങ്ങളിൽ മാറ്റങ്ങളുണ്ടായെങ്കിലും മുസ്ലിമിനെ ദേശദ്രോഹിയായി തന്നെ ചിത്രീകരിച്ചു പോന്നു.
- ഇന്ത്യൻ സിനിമ എത്രത്തോളം മുസ്ലിംകളുടെ അപരവൽക്കരത്തിനും ‘മുസ്ലിം ക്രിമിനൽ’ എന്ന ആഖ്യാനം സൃഷ്ടിക്കുന്നതിലും സഹായിച്ചിട്ടുണ്ട്?
‘മുസ്ലിം ക്രിമിനൽ’ എന്ന ആഖ്യാനം സൃഷ്ടിക്കുന്നതിൽ സിനിമ മേഖലയുടെ പങ്ക് ചെറുതല്ല. എൻകൗണ്ടറിൽ കൊല്ലപ്പെടുന്ന മുസ്ലിമിനെ പോലും വില്ലനായി ചിത്രീകരിക്കുകയും ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ ആയ, നിയമലംഘനം നടത്തുന്ന പോലീസ് ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ‘ബട്ല’ പോലെയുള്ള സിനിമകൾ ഏറെയാണ്. അങ്ങനെ സൃഷ്ടിച്ചു വെച്ച ഒരു ഇടത്തിലാണ് തീവ്രവാദ കുറ്റം ആരോപിക്കപെട്ട ഒരു കഥാപാത്രത്തെ ഹീറോ ആക്കി ഒരു സിനിമ വരുന്നത്. അത് വലിയ കാര്യമാണ്.
- നിങ്ങൾ നിരപരാധിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അറസ്റ്റ് ചെയ്തത് എന്ന് പോലീസ് നിങ്ങളോട് പറയുന്നുണ്ട്. നിങ്ങൾ മുസ്ലിം ആയതിന്റെ പേരിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സ്വന്തം അവകാശത്തിനു വേണ്ടി സമരം ചെയ്തതിനും സർക്കാരിനെതിരെ സംസാരിച്ചതിനുമൊക്കെ വിദ്യാർത്ഥികൾ മുതൽ മനുഷ്യാവകാശ പ്രവർത്തകർ വരെ ജയിലിലടക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇങ്ങനെ ഭീകര നിയമങ്ങൾ ഉപയോഗിച്ച് പ്രതിഷേധശബ്ദങ്ങളെ അടിച്ചമർത്തുകായും ന്യുനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന ‘സ്റ്റേറ്റി’ന്റെ നടപടിയോട് എങ്ങനെ പ്രതികരിക്കുന്നു?
‘സ്റ്റേറ്റ്’ എന്നത് എപ്പോഴും വിമർശനശബ്ദങ്ങളെ അടിച്ചമർത്തിയാണ് നിലനിൽക്കുന്നത് തന്നെ. ദേശീയതയും ജനാധിപത്യവും സ്വാതന്ത്ര്യവുമൊക്കെ വെറുമൊരു മറയാണ്. ലോകത്തെല്ലായിടത്തും ഈ അടിച്ചമർത്തൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ, ചിലയിടത്തു അത് അതിരുകവിഞ്ഞു പോവുകയും നാണമില്ലാത്ത രീതിയിൽ സ്വന്തം ജനങ്ങളെ ഉപദ്രവിക്കുന്ന സർക്കാരുകൾ ഉണ്ടാവുകയും ചെയ്യുന്നു. അത്തരം ഒരു അവസ്ഥയാണ് ബി.ജെ.പി- ആർ.എസ്.എസ് ഭരിക്കുന്ന ഇന്ത്യയിലുള്ളത്. CAA-NRC വിഷയത്തിൽ ഇത് വളരെ വ്യക്തമായി ലോകം കണ്ടതാണ്. സ്റ്റേറ്റ് വ്യക്തമായി പങ്ക് വഹിച്ച ഒരു കലാപം നടക്കുകയും മുസ്ലിംകൾ കൊല്ലപ്പെടുകയും ചെയ്തു. അതിനു ശേഷം സ്വന്തം അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ച മുസ്ലിംക്ളെ UAPA ചുമത്തി ജയിലിലടക്കുകയും ചെയ്യുന്നു. ഭീമാ കൊറഗാവ് വിഷയത്തിലും നക്സൽ ആണെന്ന് ആരോപിച്ചു അറസ്റ്റ് ചെയ്‌തിട്ടുള്ളത് സാമൂഹിക പ്രവർത്തകരെയും അധ്യാപകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒക്കെ ആണ്. ഇവരാണ് ഗവൺമെന്റിന്റെ ശത്രുക്കൾ. ഞങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ശരിയായ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. അപ്പോൾ പ്രതികളായി അവതരിപ്പിക്കാൻ കുറച്ചു മുസ്ലിംകളെ വേണമായിരുന്നു, അങ്ങനെയാണ് നിരപരാധികളായ ഞങ്ങളുടെ മേൽ കുറ്റം ചുമത്തുന്നത്. പോലീസുകാർ എന്നോട് പറഞ്ഞിട്ടുണ്ട് “മുസ്ലിംകളെ അല്ലാതെ ഈ കേസിൽ മറ്റാരെയും ഞങ്ങൾക്ക് അറസ്റ്റ് ചെയ്യാൻ കഴിയില്ല. മുസ്ലിംകളാണല്ലോ സ്ഫോടനം നടത്തുന്നത്, മുസ്ലിംകൾക്കല്ലേ പാകിസ്താനുമായി ബന്ധമുള്ളത്, അവർക്കല്ലേ അവിടുന്ന് RDX വാങ്ങി കൊണ്ട് വരൻ കഴിയൂ. അതുകൊണ്ടാണ് നിങ്ങളെ അറസ്റ്റ് ചെയ്തത്. നിങ്ങൾ നിരപരാധിയാണെന്ന് ഞങ്ങൾക്കറിയാം”, എന്ന്. അങ്ങനെ നിരപരാധിയാണെന്ന് വ്യക്തമായി ബോധ്യപെട്ടിട്ടും എന്നെയും മറ്റുള്ളവരെയും ജയിലിലടച്ചു.
- നിങ്ങൾ ഏകദേശം 9 വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്ക് നഷ്ടപെട്ട വർഷങ്ങൾക്ക് നിയമം വഴി നഷ്ടപരിഹാരത്തിനു ശ്രമിക്കുന്നുണ്ടോ?
ഇല്ല. നഷ്ടപരിഹാരത്തിനായി ഞാൻ കേസ് ഫയൽ ചെയ്‌തിട്ടില്ല. എല്ലാ തെളിവുകളും ഉണ്ടായിരിക്കെ അത്തരത്തിലുള്ള ഒരു നിയമ പോരാട്ടത്തിനുള്ള സാധ്യത ഇന്ത്യയിൽ നിലവിലില്ല. മനുഷ്യാവകാശലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചാൽ തന്നെ അത് പരിഗണിക്കപ്പെടുകയില്ല. അക്ഷർധാം മന്ദിർ സ്‌ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൗലാന മുഫ്തി അബ്ദുൽ ഖയ്യൂം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്കോടതിയിലേക്ക് അയക്കുകയാണ് സുപ്രീം കോടതി ചെയ്‌തത്. കഴിഞ്ഞ പത്തു വർഷമായി ഹൈകോടതിയിൽ ആ കേസ് പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. കർണാടകയിലെ ഗുൽബർഗയിലെ രണ്ട് സഹോദരങ്ങൾ ഇത്തരം ഒരു കേസിൽ ഡൽഹി ഹൈ കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ആറു വർഷമായി അവരുടെ കേസ് പരിഗണിച്ചിട്ടില്ല. അതിനാൽ എനിക്ക് തോന്നുന്നു ഇത്തരം കേസുകളിൽ കുറ്റം ആരോപിക്കപ്പെട്ട വര്ഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്ന നിരപരാധികൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻ നിയമം ഉണ്ടാവേണ്ടതുണ്ട്.