2023 ഫെബ്രുവരി 14ന്, പ്രസാര്‍ ഭാരതി – ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാർ ഒപ്പുവെച്ചതോടെ, ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും വരുന്ന വാർത്തകളുടെ സ്രോതസ് ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജൻസി മാത്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചിരുന്നു.
2017 മുതല്‍ തന്നെ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വാര്‍ത്താ ഫീഡ് പ്രസാര്‍ ഭാരതി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് പോരുന്നുമുണ്ട്.
രണ്ട് വർഷത്തേക്ക് 7.70 കോടി രൂപയാണ് കരാർ തുക. 12 പ്രാദേശിക ഭാഷകളിലായി പ്രതിദിനം 10 ദേശീയ വാർത്തകളും, 40 പ്രാദേശിക വാർത്തകളും നൽകാനാണ് കരാര്‍.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു കരാർ ലഭിച്ച ഹിന്ദുസ്ഥാൻ സമാചാർ ആരാണ്? പ്രസാർ ഭാരതി പി.ടി.ഐ യുമായുള്ള ബന്ധം നിർത്തിയത് എന്തിന്? ഫാക്റ്റ്ഷീറ്റ്സ് പരിശോധിക്കുന്നു.
ഹിന്ദുസ്ഥാൻ സമാചാർ
വാര്‍ത്തകളെ ദേശീയതാ മൂല്യങ്ങളോടുകൂടി അവതരിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ വ്യത്യസ്ത ഭാഷകളിലായി ആര്‍.എസ്.എസ് പ്രചാരകനും വിശ്വഹിന്ദു പരിഷദിന്റെ സഹസ്ഥാപകനുമായ ശിവറാം ശങ്കര്‍ ആപ്‌തെയാണ് 1948 ൽ ഹിന്ദുസ്ഥാന്‍ സമാചാര്‍ സ്ഥാപിച്ചത്.
1956ല്‍ സഹകരണ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത ഹിന്ദുസ്ഥാൻ സമാചാറിനെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1975 ൽ ഇന്ദിരാഗാന്ധി സർക്കാർ പി.ടി.ഐ, യു.എന്‍.ഐ, സമാചാര്‍ ഭാരതി എന്നീ വാര്‍ത്താ ഏജന്‍സികളുമായി ലയിപ്പിച്ച് സമാച്ചാർ എന്ന ഒറ്റ ഏജൻസിയാക്കി. 1977ൽ അധികാരത്തിലെത്തിയ ജനതാപാര്‍ട്ടി ഗവണ്മെന്റ് ഈ ലയനം റദ്ദ് ചെയ്തെങ്കിലും ഭരണം തിരിച്ചുപിടിച്ച ഇന്ദിര ഗാന്ധി ഏജൻസിക്കെതിരെ നീക്കം തുടർന്നു. സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള കരുനീക്കങ്ങൾക്ക് പുറമെ സാമ്പത്തിക പ്രതിസന്ധി കൂടെ ആയപ്പോൾ ഹിന്ദുസ്ഥാൻ സമാചാറിന് അടച്ചുപൂട്ടുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. 1986 ൽ ഏജൻസി പ്രവർത്തനം നിർത്തലാക്കി.
പക്ഷേ, 1999ൽ ആര്‍.എസ്.എസ് നേതാവ് ശ്രീകാന്ത് ജോഷിയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ നടപടികൾക്കെതിരെ ഹിന്ദുസ്ഥാന്‍ സമാചാര്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ച് ഹിന്ദുസ്ഥാന്‍ സമാചാറിനെ തിരികെകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തി. ആ ശ്രമങ്ങൾ വിജയം കണ്ടു. 2002ല്‍ എ.ബി വാജ്‌പേയി സർക്കാരിൻ്റെ കാലത്ത് ഹിന്ദുസ്ഥാൻ സമാചാർ പ്രവര്‍ത്തനം പുനരാരംഭിച്ചു.
2022ല്‍ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വരുമാനം 10,000 കോടി കടന്നതായി വെബ്‌സൈറ്റിൽ തന്നെ പറയുന്നു. 2022 വരെ ഏജൻസിയുടെ തലപ്പത്തുണ്ടായിരുന്നത് ബീഹാറിൽ നിന്നുള്ള ബി.ജെ.പി എം.പി രവീന്ദ്ര കിഷോർ സിൻഹയായിരുന്നു.
22 ന്യൂസ് ബ്യൂറോകളും 600 ലേഖകരുമാണ് ഇന്ന് ഹിന്ദുസ്ഥാന്‍ സമാചാറിനുള്ളത്. ‘ജന്‍സത്ത’യില്‍ മാധ്യമ പ്രവർത്തനം നടത്തിയിരുന്ന രാം ബഹദൂര്‍ റായ് ആണ് സിൻഹക്ക് ശേഷം എഡിറ്ററായത്. സംഘ്പരിവാർ വാരികയായ ‘പാഞ്ചജന്യ’യിൽ നിന്നെത്തിയ ജിതേന്ദ്ര തിവാരിയാണ് നിലവിലെ എഡിറ്റര്‍. 200ലധികം പത്രങ്ങൾ ഇപ്പോൾ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വരിക്കാരാണ്. ഹിന്ദി, മറാത്തി, ഒഡിയ, അസമീസ്, ബംഗാളി, പഞ്ചാബി, നേപാളി, ഉര്‍ദു, കന്നഡ, തെലുഗു, ഗുജറാത്തി എന്നീ ഭാഷകളിൽ ഹിന്ദുസ്ഥാന്‍ സമാചാറിൻ്റെ വെബ്സെെറ്റ് പ്രവർത്തിക്കുന്നുമുണ്ട്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും പ്രസാർ ഭാരതിയും
1947ൽ സ്ഥാപിതമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ നിലവിൽ 600 മാധ്യമപ്രവര്‍ത്തകരും 800ഓളം സ്ട്രിങ്ങര്‍മാരുമാണുള്ളത്. ദിനംപ്രതി ആയിരത്തോളം വാര്‍ത്തകളാണ് പി.ടി.ഐ അതിന്റെ വരിക്കാരായ മാധ്യമങ്ങള്‍ക്കു നല്‍കുന്നത്. ദി ഹിന്ദു, ദി ടെെംസ് ഓഫ് ഇന്ത്യ, ദി ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടെെംസ്, ദി സ്റ്റേറ്റ്സ്മാൻ, ദി ട്രിബ്യൂൺ, ന്യൂസ് 18, എൻ.ഡി.ടി.വി, ഇന്ത്യ ടുഡേ, ഓൾ ഇന്ത്യ റേഡിയോ ഉൾപ്പടെയുള്ള രാജ്യത്തെ മുൻനിര മാധ്യമ സ്ഥാപനങ്ങളെല്ലാം പി.ടി.ഐയുടെ വരിക്കാരാണ്.
എന്നാൽ, പി.ടി.ഐ ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു 2017ല്‍ പ്രസാർ ഭാരതിയുടെ പി.ടി.ഐ സബ്സ്ക്രിപ്ഷൻ കേന്ദ്രസര്‍ക്കാര്‍ നിർത്തലാക്കിയത്. പി.ടി.ഐക്ക് 6.85 കോടി രൂപയാണ് സര്‍ക്കാര്‍ നൽകിയിരുന്ന ചാര്‍ജ്.
പി.ടി.ഐ നൽകുന്നത് പക്ഷവാദപരമായ വാര്‍ത്തകളാണെന്നും സര്‍ക്കാരിനെ പോസിറ്റിവ് ആയി അവതരിപ്പിക്കുന്ന വാര്‍ത്ത ഏജന്‍സിയെയാണ് തങ്ങൾക്ക് ആവശ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങളും അന്നു പറഞ്ഞു.
2016ൽ, പി.ടി.ഐയുടെ ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് എം.കെ റസ്ദാൻ വിരമിച്ചതോടെ ആ പദവിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ചില പേരുകൾ നിർദേശിച്ചു. പി.ടി.ഐ ബോര്‍ഡ്, സര്‍ക്കാരിന്റെ നാമനിര്‍ദേശം തള്ളുകയും അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റായിരുന്ന വിജയ് ജോഷിയെ എഡിറ്റോറിയല്‍ ഹെഡായ നിയമിക്കുകയും ചെയ്തു.
അതോടെ പി.ടി.ഐയുടെ ന്യൂഡല്‍ഹി ഓഫീസിൽ തന്നെ പ്രവർത്തിച്ചിരുന്ന പ്രസാര്‍ ഭാരതി ഓഫീസ് വാടക തുക കൂടുതലാണെന്ന കാരണം പറഞ്ഞ് കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു. മുന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററും കോണ്‍ഗ്രസ് വക്താവുമായ മനീഷ് തിവാരി, പ്രസാർ ഭാരതിയിലെ നയപരമായ മാറ്റങ്ങളെ കുറിച്ചും ഹിന്ദുസ്ഥാൻ സമാചാറിന് കരാർ നൽകുന്നതിനെ കുറിച്ചും 2017ല്‍ ട്വീറ്റ് ചെയ്തിരുന്നു. അതേ സമയം, 2017ല്‍ പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല എന്നും ട്വീറ്റ് ചെയ്തു.
2014 മുതൽ തന്നെ, മാറി വന്ന സർക്കാരിന് പി.ടി.ഐയുടെ സ്വതന്ത്ര വാര്‍ത്താ റിപോര്‍ട്ടിങ്ങില്‍ വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും പ്രശ്‌നം കടുത്തത് 2020ലായിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങളെ കുറിച്ച് ചെയ്ത റിപോര്‍ട്ടിങ് ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ അഖണ്ഡതയെ അട്ടിമറിക്കുന്ന രീതിയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി പ്രസാര്‍ ഭാരതി ഉദ്യോഗസ്ഥന്‍ സമീര്‍ കുമാര്‍ പി.ടി.ഐയുടെ ചീഫ് മാര്‍കറ്റിങ് ഓഫീസര്‍ക്ക് കത്തെഴുതി. പൊതുതാല്‍പര്യത്തെ മുറിപ്പെടുത്തുന്ന രീതിയിലുള്ള തെറ്റായ റിപോര്‍ട്ടിങ് പി.ടി.ഐയുടെ ഭാഗത്തുനിന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെയും ചൈനയിലെ ഇന്ത്യന്‍ അംബാസഡറുടെയും അഭിമുഖങ്ങളാണ് സര്‍ക്കാരിനെ പ്രധാനമായും അസ്വസ്ഥമാക്കിയത്.
പ്രസാർ ഭാരതി പി.ടി.ഐയെ ഒഴിവാക്കുമ്പോൾ ഉയരുന്നത് ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നീ മാധ്യമസംവിധാനങ്ങൾ ഭരണ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിലേക്ക് പൂർണമായും കെെമാറ്റം ചെയ്യപ്പെടുകയാണോ എന്ന ചോദ്യമാണ്.