മത ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്നു എന്നതാണ് നിരോധിക്കാനുള്ള കാരണമായി ഉന്നയിക്കുന്നത്. വസീം റിസ്‌വിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം വിവാദപരമായ ഹർജികളിലൂടെയും മറ്റും മുമ്പും മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു വസീം റിസ്‌വി.
ജിതേന്ദ്ര സിംഗ് ത്യാഗി (സയ്യിദ് വസീം റിസ്‌വി)
മുൻ ഉത്തർപ്രദേശ് ഷിയാ വഖ്ഫ് ബോർഡ് ചെയർമാനും അംഗവുമായ വസീം റിസ്‌വി 2021ൽ മതം മാറി ജിതേന്ദ്ര സിംഗ് ത്യാഗി എന്ന പേര് സ്വീകരിച്ചു.
2020ൽ ലക്നൗവിൽ സമാജ്‌വാദി പാർട്ടിയുടെ കോർപറേഷൻ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 200 ലാണ് ഷിയാ വഖ്ഫ് ബോർഡ് അംഗമാവുന്നത്.
2012 ൽ ഒരു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഷിയാ നേതാവ് കൽബെ ജവാദുമായി തെറ്റിപിരിഞ്ഞതിനെ തുടർന്ന്, റിസ്‌വിയെ 6 വർഷത്തേക്ക് എസ്.പി പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിനെ തുടർന്ന് ഷിയാ വഖ്ഫ് ബോർഡും പിരിച്ചുവിട്ടു. കോടതി ഉത്തരവിലൂടെ പാർട്ടിയിലേക്ക് തിരിച്ച് വന്നെങ്കിലും ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നതിനെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധം പുലർത്താൻ ശ്രമങ്ങൾ നടത്തി.
2019 ൽ റാം ജന്മഭൂമി എന്ന സിനിമ എഴുതി നിർമിച്ചു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുന്നയിച്ച് ഖുർആനിലെ 26 ആയത്തുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് മുമ്പ് റിസ്‌വി കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ സുന്നി ഷിയാ നേതാക്കൾ രംഗത്ത് വരികയും, നിരവധി സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാവുകയും, ബി.ജെ.പി നേതാവിന്റെതടക്കം വിവിധ പരാതികളും റിസ്‌വിക്കെതിരെ ഉണ്ടായി.
റിസ്‌വിക്കെതിരെയുള്ള കേസുകൾ
ഹരിദ്വാർ വിദ്വേഷ പ്രഭാഷണത്തെ തുടർന്ന് 2022 ജനവരിയിൽ റിസ്‌വിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2020 നവംബറിൽ യു.പിയിലെ വഖ്ഫ് സ്വത്തുക്കളുടെ ക്രയവിക്രയങ്ങളിലെ ക്രമകേടുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
പ്രയാഗ്രാജിലെ മതസ്ഥലമായ ഇമാം ബാറയിൽ അനധികൃത നിർമാണം നടത്തിയതിന് 2016ൽ കേസ് എടുക്കുകയും 2020ൽ റിസ്‌വിയെ പ്രോസെക്യൂട്ട് ചെയ്യാൻ പൊലീസിന് സർക്കാർ അനുമതി കൊടുക്കുകയും ചെയ്തു
വിവാദ പരാമർശങ്ങൾ
മുസ്‌ലിം കുട്ടികളെ മുഖ്യധാര വിദ്യാഭ്യാസത്തിൽ നിന്നും മറ്റ് മതത്തിൽ നിന്നും അകറ്റി നിർത്താൻ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിനാൽ പ്രാഥമിക മദ്റസകൾ അടച്ചുപൂട്ടണം എന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
പ്രധാനമന്ത്രിക്ക് അയച്ച മറ്റൊരു കത്തിൽ ആരാധനലയ നിയമം നിർത്തലാക്കണമെന്നും പുരാതന ക്ഷേത്രങ്ങൾക്ക് മുകളിൽ നിർമിച്ച പള്ളികളിൽ നിന്ന് ഭൂമി വീണ്ടെടുക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും റിസ്‌വി ആവശ്യപ്പെട്ടു.
മൃഗങ്ങളെ പോലെ കുട്ടികളെ ജനിപ്പിക്കുന്നത് രാജ്യത്തിന് ഹാനികരമാണ് എന്ന് മുമ്പ് റിസ്‌വി പറഞ്ഞിരുന്നു
മുത്തലാഖ് ബിൽ പാസായപ്പോൾ 3 വർഷം എന്നുള്ളത് 10 വർഷം ആക്കണമെന്ന് റിസ്‌വി വാദിച്ചിരുന്നു.
2017 ബാബരി മസ്ജിദ് വിഷയത്തിൽ അവിടെ രാമക്ഷേത്രം പണിയണമെന്നും ലക്നൗവിൽ പള്ളിപണിയണമെന്നും നിർദ്ദേശിച്ചിരുന്നു.