ദിലിപ് മണ്ഡൽ.
“അക്രമാസക്തമായ പ്രതിഷേധങ്ങളെ” ക്രൂരമായി അടിച്ചമർതുന്നതിനു പേരുകേട്ട നരേന്ദ്ര മോദി സർക്കാർ അഗ്നിപദ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വളരെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. സമരങ്ങൾ അടിച്ചമർത്തുന്നതിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും മോശമല്ല. എന്നാൽ,
അഗ്നിപഥിനെതിരെ പ്രധിഷേധിക്കുന്നവർ, ‘നമ്മുടെ സ്വന്തം കുട്ടികളാണ്’ എന്നാണ് വാരാണസി കമ്മീഷണർ സതീഷ് ഭരദ്വാജ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ പറയുകയുണ്ടായി.
പതിനൊന്ന് സംസ്ഥാനങ്ങളിലെങ്കിലും പൊട്ടിപ്പുറപ്പെടുകയും അക്രമാസക്തമാവുകയും ചെയ്ത പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ വടക്ക് കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങളുടെ തുടക്കമെങ്കിലും അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യൻ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റിന് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള ഈ പുതിയ പദ്ധതിയുടെ ഗുണവും ദോഷവും ചർച്ച ചെയ്യലല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. പദ്ധതിയെ സംബന്ധിച്ച് ഒരു മൂല്യനിർണ്ണയവും നടത്തുന്നില്ല. ഇവിടെ രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകാനാണ് ശ്രമിക്കുന്നത്.
ഒന്ന്, ഈ പദ്ധതി പിൻവലിക്കണം എന്ന് ആഗ്രഹിക്കുന്ന സമരക്കാർ ആരാണ്?
രണ്ട്, സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും ഈ സമരക്കാരെ ഇത്ര കരുതലോടെയും അനുകമ്പയോടെയും കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ട്?
1990 ഡൽഹി സമരം.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ഡൽഹിയും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും അക്ഷരാർത്ഥത്തിൽ സമരങ്ങളാൽ ആളികത്തിയിരുന്നു. 1990 ഓഗസ്റ്റ് 7ന് അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ് ‘പിന്നാക്ക വിഭാഗങ്ങൾക്ക്’ കേന്ദ്രസർക്കാർ ജോലികളിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതായിരുന്നു വലിയ പ്രതിഷേധത്തിന് കാരണമായത്. പൊതുമുതൽ നശിപ്പിക്കപ്പെട്ടു, പ്രധിഷേധക്കാരിൽ ചിലർ സ്വയം തീകൊളുത്തി മരിച്ചു. അപ്പോഴും ഭരണകൂടവും ഏതാണ്ട് എല്ലാ മാധ്യമങ്ങളും പ്രക്ഷോഭകർക്ക് പിന്തുണ നൽകി; “നമ്മുടെ ആൺകുട്ടികൾ” പ്രതിഷേധിക്കുന്നു എന്ന നിലപാട് അന്നും വ്യക്തമായിരുന്നു.
ഇന്നത്തെ സാഹചര്യത്തിൽ, പ്രതിഷേധിക്കുന്നവർ ‘തങ്ങളുടെ ജനങ്ങളാണെന്ന്’ വിവിധ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് യു.പി.യിലെ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും, ഈയടുത്ത് മുൻ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മയുടെ പ്രസ്താവനകൾക്കും എതിരെ പ്രതിഷേധിച്ച മുസ്ലിംകളുടെ കാര്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. മുസ്ലിംകൾ പ്രതിഷേധിച്ചപ്പോൾ യു.പി ഭരണകൂടം ക്രൂരമായി പെരുമാറുകയും ബുൾഡോസറുകൾ പുറത്തെടുക്കുകയുമാണ് ചെയ്തത്. സമരത്തിൽ പങ്കെടുത്ത പലരുടെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു. കെട്ടിടങ്ങൾ ‘നിയമവിരുദ്ധമായി’ നിർമ്മിച്ചതാണെന്ന് ഭരണകൂടം അവകാശപ്പെട്ടു. വീടുകൾ ഇടിച്ചുനിരത്തുക എന്ന ആശയം അംഗീകരിക്കപ്പെടുകയും, ‘ബുൾഡോസർ’ എന്നത് പെട്ടെന്ന്, സർക്കാരിന്റെ കാർക്കശ്യത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.
‘അഗ്നിപഥ്’ പ്രതിഷേധങ്ങളിലെ വ്യത്യാസം.
അഗ്നിപഥ് പ്രതിഷേധങ്ങളോടുള്ള സമീപനത്തിലെ വ്യത്യാസം, ഇന്ത്യൻ സേനയിലെ റിക്രൂട്ട്മെന്റ് പ്രക്രിയകളുമായും സാമൂഹിക-മത ഘടനകളുമായും ബന്ധപെട്ടു കിടക്കുന്നതാവാം. സേനയിലെ ഉദ്യോഗസ്ഥരുടെയും ജവാന്മാരുടെയും മതപരമോ, ജാതിപരമോ ആയ ഘടന നമുക്കറിയില്ല. അമേരിക്കയിലെ പ്രതിരോധ വകുപ്പ് ഇതിൽ നിന്നും വ്യത്യസ്തമായി ‘വംശീയ വൈവിധ്യ ഡാറ്റ‘ പ്രസിദ്ധീകരിക്കുന്നു. 2020-ൽ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ചു യു.എസ് സൈന്യത്തിൽ 59 ശതമാനം വെള്ളക്കാരും 13 ശതമാനം കറുത്ത വർഗ്ഗക്കാരുമുണ്ട്. ഹിസ്പാനിക്കുകൾ, ഏഷ്യക്കാർ, തദ്ദേശീയരായ അമേരിക്കക്കാർ തുടങ്ങിയവരുടെ സമഗ്രമായ വിവരങ്ങളും വകുപ്പ് പുറത്തുവിട്ടു.
സച്ചാർ കമ്മിറ്റി ഇന്ത്യൻ സായുധ സേനയിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ, പ്രതിരോധ മന്ത്രാലയത്തിൽ നിന്നുമുള്ള ശക്തമായ എതിർപ്പ് കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി സായുധ സേനയിൽ മതപരമായ കണക്കെടുപ്പ് അനുവദിക്കില്ലെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സേനയിൽ മുസ്ലിംകൾക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് അനുമാനിക്കാൻ കഴിയുന്ന തരത്തിലായിരുന്നു വിവരങ്ങൾ ശേഖരിക്കുന്നതിലുള്ള പ്രതിരോധം.
പ്രതിഷേധക്കാരെ കുറിച്ചുള്ള ടെലിവിഷൻ സംപ്രേക്ഷണവും, മറ്റുവിധത്തിൽ പ്രചരിക്കുന്ന പ്രസ്താവനകളും അടിസ്ഥാനമാക്കി ഇവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്ന് അനുമാനിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ബി.ജെ.പി ഇവരെ എതിർക്കാനോ അടിച്ചമർത്താനോ ആഗ്രഹിക്കുന്നില്ല. പരിവർത്തനത്തെ കുറിച്ചുള്ള സംസാരങ്ങളുണ്ടെങ്കിലും ബി.ജെ.പി ഹിന്ദുക്കളുടെ പാർട്ടിയായി തുടരുന്നു. ഹിന്ദു-മുസ്ലിം ബൈനറിയിൽ നിന്ന് ശക്തി പ്രാപിക്കുന്ന ഒരു പാർട്ടി കൂടിയാണിത്. അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് ഒരു മുസ്ലീം എംപി പോലുമില്ല എന്നതും നമ്മൾ കണ്ടു. അതുകൊണ്ട്തന്നെ ഹിന്ദു, മുസ്ലീം പ്രതിഷേധക്കാരുടെ കാര്യത്തിൽ ബി.ജെ.പി സർക്കാരുകൾ വ്യത്യസ്തമായി പെരുമാറുന്നതിൽ അതിശയിക്കാനില്ല.
ജാതി രാഷ്ട്രീയം
ബി.ജെ.പി സമരക്കാരോട് മൃദുസമീപനം സ്വീകരിക്കുന്നതിന്റെ മറ്റൊരു കാരണം വർഷങ്ങൾകൊണ്ട് പാർട്ടിയിലുണ്ടായിട്ടുള്ള പരിവർത്തനമാണ്. ഉയർന്ന ജാതി ഹിന്ദുക്കളുടെ, കൂടുതലും ബ്രാഹ്മണ-ബനിയ വിഭാഗത്തിന്റെ പാർട്ടിയായിരുന്നു ബി.ജെ.പി. കാലക്രമേണ, പുതിയ സാമൂഹിക വിഭാഗങ്ങളെ ഉൾപ്പെടുത്തി അതിന്റെ അടിത്തറ വിപുലീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. ഉത്തരേന്ത്യയിൽ മുഴുവൻ ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച ഈ സാമൂഹിക വിഭാഗത്തിൽ പെടുന്ന പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നതിലൂടെ ബി.ജെ.പി ക്ക് വലിയ നഷ്ട്ടങ്ങളുണ്ടാകും.
ബി.ജെ.പി ഈ സമരത്തെ നേരിടുന്ന രീതിയും, പദ്ധതി പ്രഖ്യാപിച്ച് അടുത്ത ദിവസം തന്നെ ഭേദഗതി വരുത്തിയതും പരമാവധി പ്രായം 21ൽ നിന്ന് 23 ആക്കി വർധിപ്പിച്ചതുമൊക്കെ മുസ്ലിംകളോട് പെരുമാറുന്നത് പോലെ ഇവരോട് പെരുമാറാൻ ബി.ജെ.പി. ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.
ദിലീപ് മണ്ഡൽ എഴുതി ‘ദി പ്രിന്റ്’ പ്രസിദ്ധീകരിച്ച ലേഖനം.