ഇന്ത്യയിൽ, ഹിന്ദു സമുദായം ഭൂരിപക്ഷമായിട്ടുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലിലെ തടവുകാരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. ഹിന്ദു സഹോദരങ്ങൾ ഭൂരിപക്ഷമുള്ള മിക്ക സംസ്ഥാനങ്ങളിലും തടവുകാരിൽ മുസ്‌ലിംകൾ കൂടുതലാണെങ്കിൽ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിൽ വിചാരണാ തടവുകാരായി കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ കൂടുതലാണ് എന്നത് മറ്റൊരു വസ്തുതയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട് വിശകലനം ചെയ്യുന്നു
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്നവരിൽ ഭൂരിഭാഗവും മതന്യൂനപക്ഷങ്ങളാണെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട്. രണ്ടാം യു.പി.എ ഗവൺമെൻ്റിൻ്റെ കാലത്ത് 19 മുതൽ 21 ശതമാനം വരെ മുസ്ലിം തടവുകാർ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ ഉണ്ടായിരുന്നു. രണ്ടാം എൻ.ഡി.എ ഗവൺമെൻ്റിൻ്റെ ഭരണ (2014 – 2019) കാലത്ത് 19-21 ശതമാനവും മുസ്ലിംകളാണ് ജയിലുകളിൽ തടവിലാക്കപ്പെട്ടത്.
ഇന്ത്യയിൽ,ഹിന്ദു സമുദായം ഭൂരിപക്ഷമായിട്ടുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലിലെ തടവുകാരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. 2011ലെ സെൻസസ് പ്രകാരം അസമിലെ ജനസംഖ്യയുടെ 34 ശതമാനവും മുസ്‌ലിംകളാണ്. എന്നാൽ, സംസ്ഥാനത്തെ വിവിധ ജയിലുകളിൽ, 43 മുതൽ 47.5 ശതമാനത്തോളം മുസ്‌ലിംകളാണ് വിചാരണത്തടവുകാരായി കഴിയുന്നത്.
ഗുജറാത്തിലെ കണക്കുകൾ പരിശോധിച്ചാൽ ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യ. എന്നാൽ, അവിടെ 2017 ൽ വിചാരണ തടവുകാരായി ജയിലിൽ കഴിയുന്നവരിൽ 25 മുതൽ 27 ശതമാനം വരെ മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നു. 2013ൽ ഇത് 24 ശതമാനമായിരുന്നു.
കർണാടകയിൽ 13 ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യ. എന്നാൽ, 2018 മുതൽ അവിടത്തെ ജയിലുകളിൽ വിചാരണാ തടവുകാരായി കഴിയുന്നവരിൽ 19 മുതൽ 22 ശതമാനം വരെ മുസ്‌ലിംകളാണ്. 2013-2017 ൽ ഇത് 13 മുതൽ 14 ശതമാനം വരെ ആയിരുന്നു.
കേരളത്തിൽ 26.5 ശതമാനത്തോളമാണ് മുസ്‌ലിം ജനസംഖ്യ. വിചാരണ തടവുകാരുടെ വിഭാഗത്തിൽ 28 മുതൽ 30 ശതമാനം മുസ്‌ലിംകളാണ് ജയിലറകളിൽ കഴിയുന്നത്.
മധ്യപ്രദേശിൽ മുസ്‌ലിം ജനസംഖ്യ 6.5 ശതമാനമാണ്. എന്നാൽ 2017 മുതൽ അവിടെ വിചാരണത്തടവുകാരായി ജയിലിൽ കിടക്കുന്നവരിൽ 12 മുതൽ 15 വരെ ശതമാനം മുസ്‌ലിംകളാണ്. മഹാരാഷ്ട്രയിലെ ജനസംഖ്യയിൽ 11.5 ശതമാനവും മുസ്‌ലിംകളാണ്. എന്നാൽ, 2012ൽ വിചാരണത്തടവുകാരിൽ 36.5 ശതമാനത്തോളം മുസ്‌ലിംകളാണ്.
രാജസ്ഥാനിലെ ജനസംഖ്യയിൽ ഒമ്പത് ശതമാനത്തോളം മുസ്‌ലിംകളുണ്ട്. എന്നാൽ വിചാരണ തടവുകാരിൽ 18 മുതൽ 23 ശതമാനത്തോളം മുസ്ലിംകളിൽ പെട്ടവരാണ്. തമിഴ്‌നാട്ടിൽ മുസ്‌ലിം ജനസംഖ്യ വെറും 6 ശതമാനമാണ്. എന്നാൽ 2017 മുതൽ വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുന്നവരിൽ 11 ശതമാനത്തോളം മുസ്ലിംകളാണ്. ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 19 ശതമാത്തോളം മുസ്‌ലിംകളാണ്. അവിടെ 2012 മുതൽ വിചാരണത്തടവുകാരായി കഴിയുന്നവരിൽ 26 മുതൽ 29 ശതമാനം വരെ മുസ്‌ലിംകളാകുമ്പോൾ പശ്ചിമ ബംഗാളിൽ 2017 മുതൽ ഇത്തരത്തിൽ വിചാരണത്തടവുകാരായി കഴിയുന്നവരിൽ 36 ശതമാനത്തിലധികവും മുസ്‌ലിംകളാണ്.
വിചാരണത്തടവുകാരുടെ എണ്ണത്തിൽ മുസ്ലിംകളുടെ എണ്ണം കുറവായ ഒരേയൊരു സംസ്ഥാനം ബിഹാറാണ്. ഇവിടെ മുസ്‌ലിംകൾ ജനസംഖ്യയുടെ 17 ശതമാനമായിരിക്കുമ്പോഴും തടവുകാരിൽ 15 ശതമാനം മാത്രമാണ് മുസ്‌ലിംകൾ.
ഹിന്ദു സഹോദരങ്ങൾ ഭൂരിപക്ഷമുള്ള മിക്ക സംസ്ഥാനങ്ങളിലും തടവുകാരിൽ മുസ്‌ലിംകൾ കൂടുതലാണെങ്കിൽ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിൽ വിചാരണാ തടവുകാരായി കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ കൂടുതലാണ് എന്നത് മറ്റൊരു വസ്തുതയാണ്. ജനസംഖ്യയുടെ 28.5 ശതമാനമാണ് ഇവിടത്തെ ഹിന്ദുക്കൾ. എന്നാൽ 2014നും 2019നും ഇടയിൽ വിചാരണ തടവുകാരിൽ 34 മുതൽ 39.5 ശതമാനം വരെ ഹിന്ദുമത വിഭാഗക്കാരാണ് ഉണ്ടായിരുന്നത്.
ഇവയിൽ നിന്നെല്ലാം നമുക്ക് മനസിലാകുന്നത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലുകളിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുകയും ഭൂരിപക്ഷങ്ങളുടെ പ്രാതിനിധ്യം കുറയുകയുമാണ് ചെയ്യുന്നത് എന്നാണ്. ഈ പ്രവണത പോലീസിന്റെ വർഗീയവൽക്കരണത്തിന്റെ വ്യക്തമായ സൂചനയാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ പോലീസുകാരെ നിയമിച്ച് സ്ഥാനക്കയറ്റം നൽകിയാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. ഇന്ത്യയിൽ ജമ്മു കാശ്മീരിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഐ.പി.എസ് ഓഫീസർമാരിൽ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്.
Source:
1. https://indianexpress.com/article/opinion/columns/ncrb-data-on-religious-minorities-in-jail-7664868/
2. https://blog.forumias.com/across-india-minorities-are-overrepresented-in-jails/