രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഊർജം പകരാനായി സർക്കാർ തലത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന പദ്ധതിയാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളും മറ്റ് അവകാശങ്ങളും. പ്രത്യേകിച്ച് പോസ്റ്റ് മെട്രിക് സ്കീമിലേക്കുള്ള (പി.എം.എസ്) ബജറ്റ് വിഹിതം. രാജ്യത്തുടനീളമുള്ള 62 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വലിയ പദ്ധതിയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്. 2014-15ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 13.5 ശതമാനവും പട്ടികവർഗക്കാർക്ക് 4.8 ശതമാനവും വിഹിതമുണ്ടായിരുന്നു. 2018-19 ആയപ്പോഴേക്കും ഇത് പട്ടികജാതി വിഭാഗങ്ങൾക്ക് 15 ശതമാനമായും പട്ടികവർഗക്കാർക്ക് 6 ശതമാനമായും വർധിച്ചു. രാജ്യത്തുടനീളമുള്ള എസ്.സി/എസ്.ടി ഗുണഭോക്താക്കളിൽ ആവശ്യക്കാർ വർധിച്ചിട്ടും, തുടർച്ചയായ ബജറ്റ് വെട്ടിക്കുറയ്ക്കൽ നേരിടുകയാണ്പി.എം.എസ്. പദ്ധതിക്ക് വേണ്ടത്ര തുക വകയിരുത്തുന്നതിലും മികച്ച രീതിയിൽ നടപ്പാക്കുന്നതിലും ഈ പ്രശ്നം പരിഹരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു
നൂറ്റാണ്ടുകളായി രാജ്യത്ത് തുടർന്നുപോരുന്ന ജാതി-മത-വർണ-സാമൂഹിക വിവേചനങ്ങളുടെ തോത് ഈ മഹാമാരിക്കാലത്ത് വലിയ തോതിൽ വർധിച്ചതായി ദളിത് ഹ്യൂമൺ റൈറ്റ്സ് (NCDHR), ദേശീയ തലത്തിൽ നടത്തിയ പഠനം പറയുന്നു. പാർശ്വവൽകരിക്കപ്പെട്ടവരും അധഃസ്ഥിതരുമായ ജനതക്കു നേരെയുള്ള അധിക്ഷേപങ്ങൾ ഈ കാലയളവിൽ കൂടുതൽ ദൃശ്യമാവുകയായിരുന്നു.
ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ ലഭ്യതക്കുറവും അവയുടെ ഏകോപന പ്രവർത്തനങ്ങളിലെ പാളിച്ചകളും കോവിഡ് കാലഘട്ടത്തിൽ രാജ്യം നേരിട്ട് കണ്ടതാണ്. തീയേറ്ററുകൾ അടക്കമുള്ള പൊതുസംവിധാനങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും സ്കൂൾ വരാന്തകൾ ശൂന്യമായിരുന്നു. പാർശ്വവത്കൃത വിഭാഗങ്ങളിലെ വിദ്യാർത്ഥി സമൂഹത്തിന് ‘കോവിഡ് കാലത്തെ വിദ്യാഭ്യാസം’ നൽകിയ കഷ്ട നഷ്ടങ്ങളുടെ ആഘാതം പല രീതിയിലാണെന്ന്, ദലിത് മനുഷ്യാവകാശങ്ങൾക്കായുള്ള ദേശീയ ക്യാമ്പെയിനിൻ്റെ (NCDHR), റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘പകർച്ച വ്യാധിയെ അഭിമുഖീകരിക്കുന്ന ഇന്ത്യ; ദളിത്, ആദിവാസി വിദ്യാർഥിനികളുടെ പ്രതികരണവും വീണ്ടെടുക്കലും’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട്. കൂടാതെ, കോവിഡിൻ്റെ പാർശ്വഫലങ്ങൾ പൊതുജനാരോഗ്യത്തെ മാത്രമല്ല ബാധിച്ചിട്ടുള്ളത്. സാമൂഹികവും പ്രാദേശികവുമായ അസമത്വത്തിലേക്കും അധിക്ഷേപങ്ങളിലേക്കുമുള്ള ആഴമേറിയ കടന്നുകയറ്റം കൂടിയായി അത് മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. സുസ്ഥിരമായ സാമ്പത്തികാവസ്ഥയുടെ അഭാവമാണ് പലപ്പോഴും ദളിത്, ആദിവാസി വിദ്യാർഥികളുടെ പഠനത്തെയും ഉന്നമനത്തെയും ബാധിക്കുന്ന പ്രധാന പ്രതിസന്ധി. ആൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ്റെ (AISHE) കണക്കുകൾ പ്രകാരം സാമ്പത്തിക സ്രോതസ്സുകളുടെ അഭാവമാണ് ഇവരുടെ ഉന്നത വിദ്യാഭ്യാസത്തിനും പ്രവേശനം നേടുന്നതിനും കൊഴിഞ്ഞുപോക്കിനും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സ്ഥിതി വിശേഷം മറികടന്നാൽ മാത്രമേ സാധ്യതകളുടെ ഈ ലോകത്ത് മറ്റു വിഭാഗങ്ങളുമായുള്ള സാമൂഹിക അന്തരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
കൊവിഡ് കാലത്തിന് മുമ്പുതന്നെ നിത്യവൃത്തിക്കും നിലനിൽപിനുമായി സ്വയം തൊഴിലിലൂടെയും പാർട്ട്‌ടൈം ജോലിയിലൂടെയും വരുമാനം കണ്ടെത്തിയിരുന്ന വിദ്യാർത്ഥികൾ കുറവല്ല. ഏകദേശം 1551 പേർ, അഥവാ 15% പേർ അവരുടെ വിദ്യാഭ്യാസ- ഗാർഹിക ആവശ്യത്തിനുള്ള പണം സ്വയം സമ്പാദിച്ചിരുന്നു. ഇപ്പോൾ അവരുടെ തോത് ഗണ്യമായി വർധിച്ചിട്ടുണ്ട്. 22% ദളിതരും, 29%ത്തോളം ആദിവാസി വിദ്യാർഥികളും അതിജീവനത്തിനായി പൊരുതുകയാണ്. 48% പേർ ശാരീരികാധ്വാനമുള്ള ജോലികളാണ് ചെയ്തു പോരുന്നത്. സ്വതവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇവർക്ക് കൊവിഡ് കാലം കൂടുതൽ തിരിച്ചടി നൽകിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനും ഉപജീവനത്തിനുമായി പോരാടുന്ന വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹമായ സ്കോളർഷിപ്പ് നേടിയെടുക്കാൻ പോലും പാടുപെടുകയാണ്.
ഓൺലൈൻ വിദ്യാഭ്യാസ സംവിധാനവും ദളിത് ആദിവാസി വിദ്യാർഥികളുടെ പഠനം കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയും സാങ്കേതിക തടസങ്ങളുമടക്കം ഇവർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചത് പലരുടെയും വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഈ അവസ്ഥയിൽ കൂടുതൽ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇത് അവഗണനയുടെയും സാമൂഹിക ബഹിഷ്കരണത്തിന്റെയും തോത് ശക്തിപ്പെടുത്താൻ കാരണമായേക്കും.; സാമ്പത്തിക-സാമൂഹികാവസ്ഥയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപിൻ്റെ മുഖ്യ മാർഗമായാണ് ആദിവാസി-ദളിത് വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെ കാണുന്നത്. എന്നാൽ, ഇന്ത്യ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തിന്റെ വർത്തമാനങ്ങളിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ, ലഭ്യത എന്നിവ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ വളരെയധികം പിറകിലാണ്. നാഷ്ണൽ സാമ്പിൾ സർവേ ഓഫീസ് (NSSO) പഠനത്തിൽ പറയുന്നത് പ്രകാരം ഇന്ത്യയിൽ 24% കുടുംബങ്ങളിൽ മാത്രമേ നിലവിൽ ഇൻറർനെറ്റ് സൗകര്യമുള്ളൂ. നഗരങ്ങളിൽ ഇത് 42% ആണെങ്കിൽ ഗ്രാമങ്ങളിൽ അത് 15 % ആയി കുറയുന്നു. ഇന്ത്യയിലെ ദളിത് ആദിവാസി വിഭാഗങ്ങൾ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് എന്നത് പറഞ്ഞറിയിക്കേണ്ടതില്ലാത്ത വസ്തുതയാണ്.
സർവേയിൽ പങ്കെടുത്ത 51% വിദ്യാർത്ഥികൾക്ക് ലാപ്ടോപോ, മൊബൈൽ ഫോൺ സൗകര്യമോ ഇല്ലാത്തതിനാൽ ക്ലാസുകൾ കേൾക്കാൻ പോലും കഴിയുന്നില്ല. വീടകങ്ങളിലെ സൗകര്യക്കുറവ്, സാമ്പത്തിക പരാധീനതകൾ ഏറ്റെടുക്കേണ്ടി വരുന്നത്, സ്ഥിരതയില്ലാത്ത നെറ്റ് വർക്ക് കണക്ഷൻ തുടങ്ങി ഒട്ടനേകം പ്രശ്നങ്ങൾ ഇവർക്ക് തിരിച്ചടിയായിട്ടുണ്ട്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഊർജം പകരാനായി സർക്കാർ തലത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന പദ്ധതിയാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളും മറ്റ് അവകാശങ്ങളും. പ്രത്യേകിച്ച് പോസ്റ്റ് മെട്രിക് സ്കീമിലേക്കുള്ള (പി.എം.എസ്) ബജറ്റ് വിഹിതം. രാജ്യത്തുടനീളമുള്ള 62 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വലിയ പദ്ധതിയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്. 2014-15ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 13.5 ശതമാനവും പട്ടികവർഗക്കാർക്ക് 4.8 ശതമാനവും വിഹിതമുണ്ടായിരുന്നു. 2018-19 ആയപ്പോഴേക്കും ഇത്, പട്ടികജാതി വിഭാഗങ്ങൾക്ക് 15 ശതമാനമായും പട്ടികവർഗക്കാർക്ക് 6 ശതമാനമായും വർധിച്ചു. രാജ്യത്തുടനീളമുള്ള എസ്.സി/എസ്.ടി ഗുണഭോക്താക്കളിൽ ആവശ്യക്കാർ വർധിച്ചിട്ടും, തുടർച്ചയായ ബജറ്റ് വെട്ടിക്കുറയ്ക്കൽ നേരിടുകയാണ് പി.എം.എസ്. പദ്ധതിക്ക് വേണ്ടത്ര തുക വകയിരുത്തുന്നതിലും മികച്ച രീതിയിൽ നടപ്പാക്കുന്നതിലും ഈ പ്രശ്നം പരിഹരിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
സർവേയിൽ പങ്കെടുത്ത മൊത്തം വിദ്യാർത്ഥികളിൽ 31% പേർക്ക് കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിട്ടില്ലെന്ന് NCDHR റിപ്പോർട്ട് കണ്ടെത്തി, അവരിൽ 47% സ്ത്രീകളാണ് എന്നതാണ് മറ്റൊരു വസ്തുത. സർവേയിൽ പങ്കെടുത്ത മൊത്തം വിദ്യാർത്ഥികളിൽ 54% പേർക്കും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പും മറ്റ് സർക്കാർ അവകാശങ്ങളും സംബന്ധിച്ച വിവരങ്ങൾക്കായി സർക്കാരിൻ്റെ ഏത് വിഭാഗത്തെ സമീപിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. 93% വിദ്യാർത്ഥികൾക്കും കോവിഡ്-19 കാലയളവിൽ, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ/അപ്‌ഡേറ്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല. 56% വിദ്യാർത്ഥികളും അവരുടെ താമസത്തിനായി (പി.ജി ഹോസ്റ്റൽ, അല്ലെങ്കിൽ വാടക സ്ഥലം) 3000 രൂപ വരെ അടക്കുന്നുണ്ട്. ഏകദേശം 51% വിദ്യാർത്ഥികൾക്ക് അവരുടെ പ്രതിമാസ മെസ് ചെലവ് 3000 രൂപ വരെയുണ്ട്. അതിനാൽ PMS ലഭിക്കാതിരിക്കുന്നത് വഴി വിദ്യാർഥികൾ തങ്ങളുടെ ഹോസ്റ്റലുകളിൽ നിന്ന് ഒഴിയേണ്ടി വരികയും കടബാധ്യത പേറേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
യൂണിവേഴ്സിറ്റികളിൽ പരോക്ഷമായി നിലകൊള്ളുന്ന ലിംഗ-പ്രാദേശിക അസമത്വങ്ങളും അധിക്ഷേപങ്ങളും സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതൽ വിലങ്ങുതടിയായി മാറുന്നു. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അധിക്ഷേപവും അക്രമണവുമടക്കമുള്ള സുരക്ഷാ പ്രശ്നങ്ങളും, ദളിത് ആദിവാസി പെൺകുട്ടികളെ വിദ്യാഭ്യാസ മേഖലയിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള മൂല കാരണമായി പറയാവുന്നതാണ്. കൂടാതെ സ്ത്രീകളുടെ സമൂഹിക പ്രവേശത്തെ ഭയക്കുന്ന, ഇടുങ്ങിയ ‘ഉന്നത കുല’ സംസ്കാരത്തിൻ്റെ തിരിച്ചു വരവിനുള്ള ശ്രമങ്ങൾ എല്ലായിടങ്ങളിലും കടുത്ത ദ്രോഹ നടപടികൾക്ക് കാരണമാകുന്നുണ്ട്. സ്ത്രീവിദ്യാഭ്യാസത്തിൻ്റെ സ്വാധീനം കോവിഡ് കാലത്ത് കുറയുകയും, 21% ത്തോളം സ്ത്രീകൾ മറ്റു ജോലികൾ ചെയ്യാൻ നിർബന്ധിതരാവുകയുമാണ് ഉണ്ടായത്.
ദളിത് ട്രാൻസാജെൻഡർ വിഭാഗത്തെ സംബന്ധിച്ച്, ട്രാൻസ് സംവരണത്തിനുള്ളിൽ നിന്നുകൊണ്ട് ജാതി ഐഡണ്ടിറ്റിയുടെ നിയമപരമായ അംഗീകാരം കൂടി അടിയന്തരമായി നൽകേണ്ടതുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.സംവരണമുണ്ടായിട്ടും വികലാംഗരായ ദളിത്, ആദിവാസി വിദ്യാർത്ഥികളുടെ പങ്കാളിത്തം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വളരെയധികം പിറകിലാണ്. മൊത്തം പി.ഡബ്ല്യു.ഡി വിദ്യാർത്ഥികളിൽ 26% പേർ കോവിഡ് -19 കാലത്ത് ജോലി എടുക്കാൻ നിർബന്ധിതരായിട്ടുണ്ട്. 20% ത്തോളം പി.ഡബ്ല്യു.ഡി വിദ്യാർത്ഥികൾ കോവിഡ് -19 ന് ശേഷം പഠനം നിർത്താൻ ഒരുങ്ങുകയാണ് എന്നും പഠനം തെളിയിക്കുന്നു. ഇത്തരമൊരു നിർണായക കാലഘട്ടത്തിൽ ദലിത്, ആദിവാസി വിദ്യാർത്ഥികളോടുള്ള ഭരണകൂട അവഗണനയും നിസ്സംഗതയും പ്രകടമാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പുറം തള്ളൽ പ്രവണതകളെ വരച്ചുകാണിക്കുന്നുണ്ട്.
നിലവിലുള്ള അസമത്വങ്ങൾ പരിഹരിക്കുന്നതിനും ആയിരക്കണക്കിന് ദളിത്, ആദിവാസി വിദ്യാർത്ഥികളെ കൂടുതൽ ഉൾക്കൊള്ളുന്നതിനും വിദ്യാഭ്യാസ സമ്പ്രദായം പുനർമൂല്യനിർണയം നടത്തേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു.
മുഖ്യധാരാ വിദ്യാഭ്യാസത്തിൽ ബഹുജൻ ചരിത്രം ഉൾപ്പെടുത്തുക, സർക്കാർ ഹോസ്റ്റലുകളിൽ സംവരണം ഏർപ്പെടുത്തുക, സർവകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കുന്ന പുറത്തു നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് താമസസൗകര്യം നൽകുക എന്നിവ ഇവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനുള്ള വഴിയാണ്. സാമ്പത്തിക നഷ്ടത്തിന്റെയും അടിച്ചമർത്തലിന്റെയും ദൂഷിത വലയം തകർക്കാനുള്ള, ഏറ്റവും മികച്ചതും ശക്തവുമായ മാർഗം വിദ്യാഭ്യാസമാണ്.
Source:
1. TwoCircles.net