ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഡോക്ടർമാരും വിദ്യാർത്ഥികളും വിവേചനം നേരിടുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. വിവേചനം തടയുന്നതിന്, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ നിയമിക്കുക, വിദ്യാർത്ഥികളുടെ പേര് നോക്കാതെ അവരെ വിലയിരുത്തുക തുടങ്ങി നിരവധി ശുപാർശകൾ സമിതി മുന്നോട്ടുവെച്ചിരിക്കുന്നു.
എയിംസ് കേന്ദ്രീകരിച്ച് സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് വിശകലനം ചെയ്യുന്നതിനിടെയാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച പാർലമെന്ററി പാനൽ ഈ പ്രസ്താവനകൾ നടത്തിയത്.
‘എസ്.സി/എസ്.ടി ഡോക്ടർമാരെ നിയമിക്കുക’
ഇൻസ്റ്റിറ്റ്യൂട്ടിൽ 1,111 തസ്തികകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ 275 തസ്തികകളും പ്രൊഫസർമാരുടെ 92 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്. യോഗ്യതയും കഴിവും പരിചയവുമുണ്ടായിട്ടും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഡോക്ടർമാർ ഈ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നില്ലെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു.
അടുത്ത മൂന്ന് മാസത്തിനകം ഒഴിവുള്ള തസ്തികകൾ നികത്താനാണ് സമിതി ശുപാർശ ചെയ്തിട്ടുള്ളത്. “എസ്.സി/എസ്.ടിക്ക് സംവരണം ചെയ്തിട്ടുള്ള ഒരു അധ്യയനവിഭാഗ സീറ്റും ഒരു കാരണവശാലും ആറ് മാസത്തിൽ കൂടുതൽ ഒഴിഞ്ഞുകിടക്കാൻ പാടില്ല” സമിതി കൂട്ടിച്ചേർത്തു.
അനുയോജ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല എന്ന സർക്കാരിന്റെ പതിവ് മറുപടി അംഗീകരിക്കാൻ താൽപ്പര്യമില്ലെന്ന് സമിതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വ്യക്തമാക്കി. പക്ഷപാതപരമായ വിലയിരുത്തൽ കാരണം തസ്തികകൾക്ക് അർഹരായ സംവരണ സമുദായങ്ങളിലെ അംഗങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സമിതി ചൂണ്ടികാണിച്ചു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദരെ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ പാർലിമെന്ററി പാനൽ ശുപാർശ ചെയ്തു. “വാസ്തവത്തിൽ, ഈ അന്യായമായ വിലയിരുത്തലുകൾ പരിഹരിക്കുന്നതിന് എല്ലാ വിദ്യാർത്ഥികളെയും ഒരു സാങ്കൽപ്പിക കോഡ് നമ്പർ മാത്രം ഉപയോഗിച്ച് പരീക്ഷയിൽ ഹാജരാകാൻ അനുവദിക്കുകയാണ് വേണ്ടത്” സമിതി പറഞ്ഞു.
‘പക്ഷപാതപരമായ ഗ്രേഡിംഗ് സംവിധാനം’
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പക്ഷപാതപരമായി വിലയിരുത്തൽ നടത്തിയെന്ന് സമിതി ആരോപിച്ചു.
“ഈ വിദ്യാർത്ഥികൾ തിയറി പരീക്ഷകളിൽ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും പ്രായോഗിക പരീക്ഷകളിൽ പരാജയപ്പെട്ടതായി കാണുന്നു” സമിതി റിപ്പോർട്ടിൽ പറയുന്നു. “ഇത് എസ്.സി / എസ്.ടി വിദ്യാർത്ഥികളോടുള്ള പക്ഷപാതപരമായ സമീപനം വ്യക്തമാക്കുന്നു. ഇത്തരം പക്ഷപാതപരമായ സമ്പ്രദായങ്ങൾ അവസാനിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തോടെ അനുയോജ്യമായ ഒരു പരീക്ഷാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്” സമിതി കൂട്ടിച്ചേർത്തു.
പക്ഷപാതപരമായ സമീപനം സംബന്ധിച്ച അത്തരം കേസുകൾ പരീക്ഷാ മേധാവി സൂക്ഷ്മമായി പരിശോധിക്കുകയും ആരോഗ്യ സേവന ഡയറക്ടർ ജനറലിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
രാജ്യത്തുടനീളമുള്ള എല്ലാ എയിംസുകളിലെയും എം.ബി.ബി.എസ്, മറ്റ് ബിരുദ- ബിരുദാനന്തര കോഴ്‌സുകളിലെയും ഈ സമുദായങ്ങളിൽ നിന്നുള്ള പ്രവേശന നിരക്ക് പരിശോധിക്കുമ്പോൾ അത് പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗക്കാർക്ക് 7.5% എന്ന ഏറ്റവും കുറഞ്ഞ നിരക്കിലും താഴെയാണെന്നും പാർലിമെന്ററി സമിതി ചൂണ്ടികാണിച്ചു.
‘എയിംസ് ജനറൽ ബോഡിയിൽ എസ്.സി/എസ്.ടി പ്രാതിനിധ്യമില്ല’
എയിംസ് ജനറൽ ബോഡിയിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന് സ്ഥാനാർത്ഥികളില്ലെന്ന് പാർലിമെന്ററി സമിതി ചൂണ്ടിക്കാണിച്ചു. ഇത് “തീരുമാനം എടുക്കുന്ന പ്രക്രിയയുടെയും നയപരമായ കാര്യങ്ങളുടെയും ഭാഗമാകാനും, സേവന കാര്യങ്ങളിൽ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള എസ്.സി/എസ്.ടികളുടെ നിയമപരമായ അവകാശങ്ങളെ റദ്ദ് ചെയ്യുന്നു” പാനൽ കൂട്ടിച്ചേർത്തു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ പരാതികൾ ആരോഗ്യ മന്ത്രാലയവും എയിംസും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സമിതി ശുപാർശ ചെയ്തു.