സസ്യഭോജന സംസ്കാരം അക്രമാസക്തമായി അടിച്ചേൽപ്പിക്കുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. മാംസാഹാരം ആക്രമണാത്മക പ്രവണതകളിലേക്ക് നയിക്കുന്നുണ്ടോ? ഉറപ്പില്ല. മറിച്ച്, അക്രമം മനസ്സിലാണെന്നും മനസ്സ് സാമൂഹിക സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്നും പറയാനാകും. എന്നാൽ, ഇവിടെ സസ്യാഹാരം പ്രചരിപ്പിക്കുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇക്കാലത്തെ ഏറ്റവും മോശമായ കലാപങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സസ്യഭുക്കാണോ, മാംസാഹാരിയാണോ? ഇത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ലേഖകൻ ഉത്തരത്തിനായി കാത്തിരിക്കാം!മോഡിയെ വിടൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ഹിറ്റ്‌ലർ സന്യാസിയും സസ്യാഹാരിയും ആയിരുന്നുവെന്നത് സംശയം ഉളവാക്കുന്നുണ്ട്
അടുത്ത കാലത്ത് മുംബൈയിൽ നിന്ന് അഹമദാബാദിലേക്ക് വിമാനയാത്ര ചെയ്യവേ,മുംബൈ-അഹമദാബാദ് റൂട്ടിൽ മാംസാഹാരം വിളമ്പാറില്ല എന്നു പറഞ്ഞ്, മാംസാഹാരമടങ്ങിയ പ്രഭാത ഭക്ഷണത്തിനുള്ള എന്റെ സഹയാത്രികന്റെ ആവശ്യം വിമാന അധികൃതർ നിരസിക്കുന്നത് കാണാനിടയായി. ഈ റൂട്ടിലെ യാത്രക്കാർ മിക്കവരും സസ്യഭുക്കുകളാണ്, വിമാന ജീവനക്കാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച്ച സംഭവിച്ച്,സസ്യഭുക്കുകളായ യാത്രക്കാർക്ക് അബദ്ധവശാൽ മാംസാഹാരം വിളമ്പിയാൽ അതവരുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് വിശദീകരിച്ചു കൊണ്ട്,കുറച്ച് ദിവസങ്ങൾക്ക് ശേഷം എയർലൈൻസ് മാനേജ്മെന്റ് തന്നെ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിരുന്നു.
സമാനമായി, അഹമദാബാദിലേക്കുള്ള ഒരു യാത്രക്കിടയിൽ, ഐ.ടി പ്രൊഫഷണലായ യുവസുഹൃത്തിന്റെ വാടക മുറിയിൽ ചായ കുടിക്കുന്നതിനിടെ വീട്ടുടമസ്ഥൻ ഫ്ലാറ്റിൽ തള്ളികയറി നേരെ അടുക്കളയിലേക്ക് പോകുന്നതും എന്തൊക്കെയോ പരിശോധിച്ച് തിരികെ മടങ്ങുന്നതും കണ്ട് ഞാൻ അമ്പരന്നു.ആശ്ചര്യം അടക്കാനാവാതെ ഞാൻ ആ യുവസുഹൃത്തിനോട് കാര്യം തിരക്കി.എങ്ങനെയാണ് ഒരാൾക്ക് നിങ്ങളുടെ അടുക്കള പാത്രങ്ങൾ പരിശോധിക്കാൻ കഴിയുക, അതും അനുവാദം ചോദിക്കുകയെന്ന മര്യാദ പോലുമില്ലാതെ. വാടകക്കാരൻ മാംസാഹാരം പാചകം ചെയ്യുന്നുണ്ടോ എന്ന ഗൃഹനാഥാന്റേയോ, ഗൃഹനാഥയുടെയോ പരിശോധന ഏറെക്കുറെ നഗരത്തിൽ പതിവ് ആചാരമാണെന്ന് അദ്ദേഹം മറുപടി നൽകി.
മാത്രമല്ല, മുംബൈ നഗരത്തിൽ വീട് തേടിയ ഒരാളോട്, വിൽക്കാനുള്ള ഫ്ലാറ്റുകൾ കാണിക്കുന്നതിന് മുമ്പ് റിയൽ എസ്റ്റേറ്റ് ഏജന്റ് തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് അന്വേഷിച്ചതിൽ അയാൾ ആശ്ചര്യപ്പെട്ടു. താൻ വീട് വാങ്ങാൻ ആഗ്രഹിക്കുന്ന കോംപ്ലെക്സിൽ, മാംസാഹാരം കഴിക്കുന്നവരെ അനുവദിക്കില്ല എന്ന അലിഖിത നിയമം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു.
മാംസഭുക്കുകളായതിനാൽ മുസ്‌ലിംകൾ അക്രമാസക്ത മനസ്ഥിതി ഉള്ളവരാണെന്ന് വ്യത്യസ്ത ശിൽപശാലകളിലും സെമിനാറുകളിലും വിസ്തരിക്കുന്നത് ഇപ്പോൾ പതിവായിക്കഴിഞ്ഞിരിക്കുന്നു.അവരുടെ ആക്രമണാത്മക മാനസികാവസ്ഥയുടെ യഥാർത്ഥ കാരണം ബീഫ് കഴിക്കുന്നതാണ് എന്നത്രെ ഇതിലടങ്ങിയ സന്ദേശം! പശു ഹിന്ദുക്കൾക്ക് ദിവ്യമായതിനാൽ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നും കൂട്ടി വായിക്കപ്പെടുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രവണത ശക്തിയാർജിച്ചു വരികയാണ്. സമൂഹത്തിൽ വർഗീയതയും കലാപങ്ങളും കൂടിവരുന്നതിന് ഇത് സമാന്തര കാരണമായി പ്രവർത്തിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. ബാബരി തകർത്തതിനു ശേഷം മുസ്ലിങ്ങളെ പൈശാചിക വൽക്കരിക്കുന്നതിൽ ഇത്തരം പ്രചാരണങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
സാമൂഹിക പൊതുധാരണയിൽ രണ്ട് വിഷയങ്ങൾ പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നതായി കാണാം. ഒന്ന്, മാംസാഹാര ഉപഭോഗം അക്രമാസക്തമായ പ്രവണതകൾക്ക് കാരണമാകുന്നു. രണ്ട്, മുസ്ലിംകൾ ബീഫ് കഴിക്കുന്നത് വഴി ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു. മാംസാഹാരത്തിന്റെ നിർവചനം ഓരോ സ്ഥലത്തും സമൂഹത്തിലും വ്യത്യസ്തമാണ് എന്നത് വ്യക്തമാണ്.ചില സസ്യഭുക്കുകൾക്ക് മുട്ട പ്രശ്നമല്ല, എന്നാൽ ചിലർക്കത് കർശനമായും ഒഴുവാക്കണം. ചിലർ കടലിൽ നിന്ന് ലഭിക്കുന്ന മത്സ്യം തുടങ്ങിയവയെ സസ്യാഹാരമായി കണക്കാക്കുന്നു, എന്നാൽ എല്ലാ അർത്ഥത്തിലും അത് മാംസാഹാരമായി കരുതിയവരുമുണ്ട്.
ഇന്ന് ലോകജനസംഖ്യയുടെ 80-90% ത്തിലധികം പേരും മാംസാഹാരികളാണ്. ഇന്ത്യയിലെ മുസ്ലിംകൾ മറ്റ് കാരണങ്ങൾക്ക് പുറമെ, ബീഫ് കഴിക്കുന്നതിന്റെ പേരിൽകൂടി വിദ്വേഷത്തിന് പാത്രമാവുകയും, യൂറോപ്യരും അമേരിക്കക്കാരും തങ്ങളുടെ പ്രധാന വിഭവമായി ബീഫ് നിലനിർത്തുമ്പോൾ തന്നെ ഇതിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടുകയും ചെയ്യുന്നു. അഹിംസയുടെ ഏറ്റവും വലിയ അപ്പോസ്തലനായ ഗൗതമബുദ്ധനെ പിന്തുടരുന്ന രാജ്യങ്ങളിലും ജനസമൂഹങ്ങളിലും പോലും മാംസാഹാരത്തിന്റെ ഉപഭോഗത്തിന് ഒട്ടും കുറവില്ല.
അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യയിൽ എണ്ണമറ്റ സമുദായങ്ങൾക്ക് ബീഫ് തങ്ങളുടെ ആഹാര ശീലത്തിന്റെ ഭാഗമാണ്. മാംസഭോജനസംസ്കാരം മിക്ക സമുദായങ്ങൾക്കിടയിലും വ്യാപകമായി തന്നെ കാണാം. മാംസഭുക്കുകളായതിനാലാണ് മുസ്ലിംകൾ അക്രമാസക്തരാകുന്നതെന്ന് കരുതുന്നവർക്കിടയിൽ പോലും മാംസാഹാരത്തിൻ്റെ അളവ് കൂടുതലാണ്.
സമൂഹത്തിൽ ഒരു വിഭാഗം വളരെ കർശനമായി മാംസാഹാരം വർജിക്കുന്നുണ്ട്. മധ്യവർഗത്തിൽപ്പെട്ട ഇവർക്കിടയിൽ വ്യാപാരികൾ ഇപ്പോൾ സസ്യഭോജന സംസ്കാരത്തിന്റെ മഹത്വം പ്രകീർത്തിക്കുന്ന തിരക്കിലാണ്. ‘മാംസാഹാരികളെ വെറുക്കുക’ എന്ന ചിന്തയിൽ രാഷ്ട്രീയമായ അതി(ഗുപ്ത)സ്വരങ്ങളുണ്ട്. എത്രത്തോളമെന്നാൽ, ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ സസ്യഭോജന സംസ്കാരത്തെ രാഷ്ട്രീയ- സാമൂഹിക ആയുധമായി ഉപയോഗിക്കുകയാണ് എന്നു പറയാം. പൂർണ്ണ സമർപ്പണത്തോടെ സ്വയം ഒരു സസ്യഭുക്കാക്കൻ ഒരാൾക്ക് തീരുമാനിക്കാം. എന്നാൽ, അതേസമയം മാംസാഹാരികളോട് അസഹിഷ്ണുത കാണിക്കുന്നതും ഭക്ഷണശീലത്തിൻ്റെ പേരിൽ ‘അക്രമാസക്ത സ്വഭാവക്കാർ’ എന്ന മുദ്ര മുസ്ലിംൾക്ക് ചാർത്തി കൊടുക്കുകയും ചെയ്യുന്നത് പ്രേത്യേക രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ്.
ചരിത്രപരമായി പറഞ്ഞാൽ, വേദകാലങ്ങളിൽ ഗോമാംസമായിരുന്നു മുഖ്യവിഭവം (പശു പ്രധാന ഭക്ഷണമാണ്, അതോ അന്നം വിയാ ഗൗ). കാർഷിക സമൂഹത്തിന്റെ ഉത്ഭവത്തോടെയാണ് ബുദ്ധ ദേവൻ ഗോ ബലിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്ന് ഡി. എൻ. ത്സാ,തന്റെ ഇന്ത്യയിലെ പൗരാണിക ഭക്ഷണ സംസ്കാരത്തെക്കുറിച്ചുള്ള പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിന്റെ പ്രഥമ ഉദ്ദേശ്യം കന്നുകാലി വിഭവത്തിന്റെ സംരക്ഷണമായിരുന്നു.
കൊട്ടാരത്തിലെ അടുക്കള നിയമങ്ങളിൽ ഭക്ഷണത്തിന് ആവശ്യമായ അത്രയും മൃഗങ്ങളെയും പക്ഷികളെയും മാത്രം കൊന്നാൽ മതിയെന്ന് ഉത്തരവിടുന്നുണ്ട്. ഇത് ബ്രാഹ്മണ ആചാരങ്ങളുടെ ഭാഗമായിരുന്ന മൃഗബലിക്ക് വിരാമമിടാനായിരുന്നു.ഇതിനുള്ള പ്രതികരണം എന്നോണമാണ് പശുക്കളെ മാതാവായി പ്രതിഷ്ഠിച്ചു കൊണ്ട് തങ്ങളും അവരെ പരിഗണിക്കുന്നുണ്ടെന്ന് വരുത്തിതീർക്കാൻ ബ്രാഹ്മണിസം ശ്രമിച്ചത്.കാഞ്ച ഐലയ്യയുടെ ‘എരുമ ദേശീയത’ വായിക്കുന്ന ഒരാൾ രസകരമായ ഒരു ചോദ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്. എന്തുകൊണ്ടാണ് പശുവിനെ മാത്രം മാതാവെന്ന നിലയിൽ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്? എന്തുകൊണ്ട് എരുമയെ തെരഞ്ഞെടുത്തില്ല? വർണങ്ങളുടെ രാഷ്ട്രീയത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇത് ആലോചനാ വിഷയമാണ്.
ഇനി ആക്രമണ സ്വഭാവവും ഭക്ഷണവും തമ്മിലുള്ള ചർച്ചയിലേക്ക് വരാം. ആഹാര ശീലത്തേയും ഹിംസാത്മക പ്രവണതകളെയും കൂട്ടി വായിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ല. മനഃശാസ്ത്ര മേഖലയിൽ ആക്രമണാത്മകത എന്നത് കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളാൽ രൂപപ്പെട്ട വ്യക്തിതിയുടെ സ്വഭാവമാണ്. അത് സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും.ശാന്തനായ ഒരാൾക്ക് പോലും പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ ഒരുപക്ഷേ, ആയുധമെടുക്കുകയും ആക്രമിക്കുകയും ചെയ്യേണ്ടി വരും. അക്രമാസക്തമായ പെരുമാറ്റ ചരിത്രമുള്ള ഒരു വ്യക്തിക്ക്, ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്താതെ തന്നെ, സാഹചര്യങ്ങളുടെ വ്യത്യാസത്തിനനുസരിച്ച് ശാന്തമായ പെരുമാറ്റത്തിലേക്ക് മാറാൻ സാധിക്കും.
സാത്വിക് (ശുദ്ധവും ശാന്തവുമായ വ്യക്തിത്വത്തിലേക്ക് നയിക്കുന്നത്), തംസിക് (വർദ്ധിക്കുന്ന ദേഷ്യം), രാജ്സിക് (രാജകീയം) എന്നിവ അനുസരിച്ച് ഭക്ഷണത്തെ തരംതിരിക്കുന്ന പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുണ്ട്. പക്ഷേ,അത് ഒറ്റപ്പെട്ട അനുഭവങ്ങൾക്കപ്പുറം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുടുംബം, സമൂഹം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ തലങ്ങളിലുമുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. മനഃശാസ്ത്രപരമായ സ്വഭാവവിശേഷങ്ങൾ. ഇത് ആധുനിക വൈദ്യശാസ്ത്രത്തിൽ വ്യക്തമാക്കപ്പെട്ടതാണ്.
ചില ആരോഗ്യപരമായ കാരണങ്ങളാൽ സസ്യഭോജനസംസ്കാരം സ്വീകരിക്കുന്ന ആളുകളുണ്ട്. ഇതിൽ മതത്തിന്റെ അംശം കലർന്നിട്ടില്ല. മാത്രമല്ല, മാംസാഹാരികളോട് ഇക്കൂട്ടർ അസഹിഷ്ണുത പുലർത്തുന്നുമില്ല. എന്നാൽ ഹിന്ദു വലതുപക്ഷം സ്വാധീനിക്കുന്ന വിഭാഗങ്ങൾക്കിടയിൽ ഇത് മതപരമായ തലത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ സസ്യഭോജനസംസ്കാരം ഒരാളുടെ മതത്തിന്റെ ഭാഗമാണ്. മതവുമായി കൂട്ടിക്കുഴക്കുമ്പോൾ അത് വികാരപരമായി മാറുന്നു, അതുകൊണ്ടാണ് മാംസഭുക്കുകളായ അയൽവാസികളെ അവർ തീർത്തും അകറ്റി നിർത്തുന്നത്. മുസ്‌ലിംകളെ പൈശാചിക വൽക്കരിക്കുന്നതിനുള്ള മറ്റൊരു ഉപകരണമായി ഇത് മാറിയത് എങ്ങനെയാണ് എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. വിദ്വേഷ പ്രചാരണത്തിനുള്ള ഉപകരണമായി ഭക്ഷണശീലങ്ങളെ ഉപയോഗിച്ചവരെ നാം തിരിച്ചറിയേണ്ടതുണ്ട്.
മഹാത്മാഗാന്ധിയുടെ ഒരു മുസ്ലീം സുഹൃത്തിന്റെ മകൻ ബക്രീദ് ദിനത്തിൽ അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിച്ചതിനെക്കുറിച്ചുള്ള ഒരു കഥ വിവരിക്കുന്നുണ്ട് ഡോ. അസ്ഗർ അലി എഞ്ചിനീയർ.സസ്യാഹാരം കർശനമായി പാലിക്കുന്ന ഗാന്ധി, തന്റെ മുസ്ലീം സുഹൃത്തിന്റെ മകനുവേണ്ടി അവരുടെ ആഘോഷത്തിന്റെ ഭാഗമായതിനാൽ ആശ്രമത്തിൽ മാംസാഹാരം കൊണ്ടുവരാൻ ഉത്തരവിട്ടു. ഗാന്ധിജിയുടെ ആശ്രമത്തിലെ നിയമങ്ങൾക്കനുസൃതമായി ആ മുസ്ലീം ബാലൻ തനിക്ക് ആശ്രമത്തിൽ സസ്യേതര ഭക്ഷണം വേണ്ടതില്ലെന്ന് വാശിപിടിച്ചു എന്നത് മറ്റൊരു കാര്യം.വികാരങ്ങളെ പരസ്‌പരം മാനിക്കുന്നത് അതിന്റെ ഏറ്റവും മികച്ച രൂപത്തിൽ ജീവസുറ്റതാകുന്ന കാഴ്ചയാണിത്.
ഹിന്ദുക്കൾ പശുക്കളെ ബഹുമാനിക്കുന്നതിനാൽ തന്റെ ഭരണകാലത്ത് പശുക്കളെ കൊല്ലാൻ അനുവദിക്കരുതെന്ന് തന്റെ മകൻ ഹുമയൂണിന് എഴുതിയ ബാബർ ചക്രവർത്തിയുടെ വിൽപ്പത്രത്തിൽ ‘മറ്റുള്ളവരുടെ’ വികാരങ്ങളോടുള്ള സമാനമായ ബഹുമാനം കാണാൻ സാധിക്കുന്നുണ്ട്.
സസ്യഭോജന സംസ്കാരം അക്രമാസക്തമായി അടിച്ചേൽപ്പിക്കുന്ന വിരോധാഭാസമാണ് ഇവിടെ നിലനിൽക്കുന്നത്.മാംസാഹാരം ആക്രമണാത്മക പ്രവണതകളിലേക്ക് നയിക്കുന്നുണ്ടോ? ഉറപ്പില്ല. മറിച്ച്, അക്രമം മനസ്സിലാണെന്നും മനസ്സ് സാമൂഹിക സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്നും പറയാനാകും. എന്നാൽ, ഇവിടെ സസ്യാഹാരം പ്രചരിപ്പിക്കുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഇക്കാലത്തെ ഏറ്റവും മോശമായ കലാപങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സസ്യഭുക്കാണോ, മാംസാഹാരിയാണോ? ഇത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ ലേഖകൻ ഉത്തരത്തിനായി കാത്തിരിക്കാം!മോഡിയെ വിടൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടപ്പിലാക്കിയ ഹിറ്റ്‌ലർ സന്യാസിയും സസ്യാഹാരിയും ആയിരുന്നുവെന്നത് സംശയം ഉളവാക്കുന്നുണ്ട്
Source:
Ram Puniyani