Skip to content Skip to sidebar Skip to footer

ആർ.എസ്‌.എസും സ്‌കൂൾ പഠന സമ്പ്രദായവും

2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്.

ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യം നേടുന്നതിലും അവരെ സ്വാധീനിക്കുന്നതിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ നേരത്തെ തിരിച്ചറിഞ്ഞ സംഘമാണ് ആര്‍.എസ്.എസ്. അവരുടെ വിദ്യാഭ്യാസസ്ഥാപനമായ ‘വിദ്യാ ഭാരതി’ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂൾ ശൃംഖലകളിലൊന്നാണ്. 1952ല്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരിലാണ് ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യത്തേതായ ‘സരസ്വതി ശിശുമന്ദിര്‍’ സ്ഥാപിക്കുന്നത്.Mission Vidhya Bharathi

വിദ്യാഭാരതിയുടെ വൈബ്സൈറ്റ് പ്രകാരം, ഹിന്ദുത്വ ആശയത്തോട് കൂറു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ സൃഷ്‌ടിക്കുക എന്നതാണ് ഇന്ത്യയിലൂടനീളം സ്‌കൂളുകളുള്ള ഈ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യം എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി (ലോവര്‍ പ്രൈമറി, പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി അടക്കം) 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്.RSS Education- Vidhya Bharathi

ഇതുകൂടാതെ, അനൗപചാരിക വിദ്യാഭ്യാസത്തിനായുള്ള 11,353 സ്ഥാപനങ്ങളും ഇന്ത്യയിലൊട്ടാകെ വിദ്യാഭാരതിക്കുണ്ട്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകളടക്കമുള്ള ‘വനവാസി കല്യാണ്‍ ആശ്രമം’, ദലിതുകള്‍ക്ക് വേണ്ടി ‘സേവാ ഭാരതി’, മറ്റ് പ്രാഥമിക പാഠങ്ങളോടൊപ്പം ഹൈന്ദവ സംസ്‌കാരവും സംസ്‌കൃതവും പഠിപ്പിക്കുന്ന ഗ്രാമീണ പ്രദേശങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.State wise RSS Schooling

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയ്ക്ക് സ്വന്തം സ്ഥാപനങ്ങളില്‍ ഇടതടവില്ലാതെ നടത്തുന്നതോടൊപ്പം തന്നെ, അധികാരം ലഭിക്കുമ്പോഴെല്ലാം രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസനയത്തിലും സിലബസിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആര്‍.എസ്.എസും അതിന്റെ വിദ്യാഭ്യാസ പോഷകസംഘടനകളും എപ്പോഴും ശ്രമങ്ങള്‍ നടത്തിപ്പോന്നിട്ടുണ്ട്. 2000-2001 കാലഘട്ടത്തില്‍ മുരളി മനോഹര്‍ ജോഷി മാനവവിഭവ ശേഷി മന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി എൻ.സി.ഇ.ആർ.ടി സിലബസിലും കരിക്കുലത്തിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും വിഭജനത്തിന്റെയുമെല്ലാം ചരിത്രത്തില്‍ നിന്നും പലതും എടുത്തുമാറ്റിക്കൊണ്ടും മറ്റു ചിലതിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുമുള്ള രീതിയിലൂടെ ചരിത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്‌തകങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുകയുണ്ടായി.

ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ഈയടുത്ത് പാസാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസനയം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ പ്രവേശിക്കുന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ പലപ്പോഴും ഉത്തരം കിട്ടുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ദയനീയാവസ്ഥയും അതുപോലെ തന്നെ സംഘപരിവാർ വിദ്യാലയങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങളും മറ്റുമാണ്. ആദിവാസികള്‍ക്കിടയിലും ദലിതുകള്‍ക്കിടയിലും അതുകൊണ്ട് തന്നെ മറ്റു വഴികളില്ലാതെ ഇത്തരം സ്ഥാപനങ്ങള്‍ മാത്രമുള്ള ഒരു അവസ്ഥയിലേക്ക് മാറുന്നുമുണ്ട്.

അസമിലെ 31 ആദിവാസി വിദ്യാര്‍ഥികളെ പ്രത്യയശാസ്ത്രപരമായി പുതിയ രീതികള്‍ പഠിപ്പിക്കുന്നതിന് വേണ്ടി ഗുജറാത്തിലെയും പഞ്ചാബിലെയും സംഘ് വിദ്യാലയങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന വാര്‍ത്ത ഈയടുത്താണ് ഔട്ട്‍ലുക്ക് മാഗസിനിലെ നേഹ ദീക്ഷിത് എന്ന മാധ്യമ പ്രവര്‍ത്തക തന്റെ അന്വേഷണത്തിലൂടെ പുറത്ത് വിട്ടത്. മൂന്ന് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ വരെ ഇത്തരത്തില്‍ കടത്തപ്പെട്ട കൂട്ടത്തില്‍പ്പെടുന്നു. എന്നാൽ 2015ല്‍ അസമിലെ ഔദ്യോഗിക ശിശു സംരക്ഷണ സമിതിയും ഡല്‍ഹിയിലെയും പാട്യാലയിലെയും ശിശുക്ഷേമ സമിതികളും ഇത്തരത്തില്‍ കടത്തപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ച് നാട്ടിലേക്കെത്തിക്കാന്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

രണ്ട് തരത്തിലാണ് ആര്‍.എസ്.എസ് വിദ്യാഭ്യാസ മേഖലയില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതെന്ന് ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ നന്ദിനി സുന്ദര്‍ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നാമതായി അധികാരത്തിലൂടെ സ്റ്റേറ്റ് തല സിലബസുകളിലും നയങ്ങളിലും തങ്ങളുടെ സ്വാധീനവും തങ്ങളുടെ താല്‍പ്പര്യങ്ങളും നടപ്പിലാക്കുകയും രണ്ടാമതായി തങ്ങളുടെ സ്വന്തം നിലയ്ക്കുള്ള സ്വാകാര്യ സ്ഥാപനങ്ങളിലൂടെ ഇതേ പ്രക്രിയ തന്നെ കൂടുതല്‍ വ്യക്തമായും സ്വാതന്ത്ര്യത്തോടെയും ചെയ്യുക എന്നതുമാണ്. ചരിത്രത്തെകുറിച്ചുള്ള ഹിറ്റ്ലറുടെ കാഴ്ച്ചപ്പാടാണ് ഇതിന് പ്രേരകമായി പ്രവര്‍ത്തിക്കുന്നത് എന്നും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്.

ആദ്യഘട്ടങ്ങളില്‍ ഉന്നതജാതിക്കാരായ വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ആര്‍.എസ്.എസ് അധീനതയിലുള്ള ഇത്തരം സ്ഥാപനങ്ങളിലേക്ക് പോയിരുന്നത് എന്നതുകൊണ്ട്, അത് നേരത്തെ തന്നെ സ്വാധീനമുള്ള സമുദായങ്ങള്‍ക്കിടയിലായിരുന്നു വീണ്ടും സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചതെന്ന് ചരിത്രകാരിയായ തനിക സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആദിവാസി-ദലിത് ന്യൂനപക്ഷങ്ങളുടെ ഇടയിലേക്കും ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ ഇത് രാജ്യത്തിന്റെ മതേതരപാരമ്പര്യത്തിനും ഇന്ത്യയുടെ ചരിത്ര-സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസത്തിനും കാര്യമായ ആഘാതങ്ങള്‍ ഏല്‍പ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Source :

  1. https://www.researchgate.net/publication/262123967_Teaching_to_Hate_RSS’_Pedagogical_Programme
  2. https://countercurrents.org/2020/03/the-dilemma-of-rss-bjp-in-higher-education-kancha-ilaiah-shepherd/
  3. https://scroll.in/article/815049/indianise-nationalise-spiritualise-the-rss-education-project-is-in-for-the-long-haul

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.