2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്.
ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യം നേടുന്നതിലും അവരെ സ്വാധീനിക്കുന്നതിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ നേരത്തെ തിരിച്ചറിഞ്ഞ സംഘമാണ് ആര്‍.എസ്.എസ്. അവരുടെ വിദ്യാഭ്യാസസ്ഥാപനമായ ‘വിദ്യാ ഭാരതി’ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂൾ ശൃംഖലകളിലൊന്നാണ്. 1952ല്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരിലാണ് ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യത്തേതായ ‘സരസ്വതി ശിശുമന്ദിര്‍’ സ്ഥാപിക്കുന്നത്.
വിദ്യാഭാരതിയുടെ വൈബ്സൈറ്റ് പ്രകാരം, ഹിന്ദുത്വ ആശയത്തോട് കൂറു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ സൃഷ്‌ടിക്കുക എന്നതാണ് ഇന്ത്യയിലൂടനീളം സ്‌കൂളുകളുള്ള ഈ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യം എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി (ലോവര്‍ പ്രൈമറി, പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി അടക്കം) 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്.
ഇതുകൂടാതെ, അനൗപചാരിക വിദ്യാഭ്യാസത്തിനായുള്ള 11,353 സ്ഥാപനങ്ങളും ഇന്ത്യയിലൊട്ടാകെ വിദ്യാഭാരതിക്കുണ്ട്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകളടക്കമുള്ള ‘വനവാസി കല്യാണ്‍ ആശ്രമം’, ദലിതുകള്‍ക്ക് വേണ്ടി ‘സേവാ ഭാരതി’, മറ്റ് പ്രാഥമിക പാഠങ്ങളോടൊപ്പം ഹൈന്ദവ സംസ്‌കാരവും സംസ്‌കൃതവും പഠിപ്പിക്കുന്ന ഗ്രാമീണ പ്രദേശങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയ്ക്ക് സ്വന്തം സ്ഥാപനങ്ങളില്‍ ഇടതടവില്ലാതെ നടത്തുന്നതോടൊപ്പം തന്നെ, അധികാരം ലഭിക്കുമ്പോഴെല്ലാം രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസനയത്തിലും സിലബസിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആര്‍.എസ്.എസും അതിന്റെ വിദ്യാഭ്യാസ പോഷകസംഘടനകളും എപ്പോഴും ശ്രമങ്ങള്‍ നടത്തിപ്പോന്നിട്ടുണ്ട്. 2000-2001 കാലഘട്ടത്തില്‍ മുരളി മനോഹര്‍ ജോഷി മാനവവിഭവ ശേഷി മന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി എൻ.സി.ഇ.ആർ.ടി സിലബസിലും കരിക്കുലത്തിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും വിഭജനത്തിന്റെയുമെല്ലാം ചരിത്രത്തില്‍ നിന്നും പലതും എടുത്തുമാറ്റിക്കൊണ്ടും മറ്റു ചിലതിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുമുള്ള രീതിയിലൂടെ ചരിത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്‌തകങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുകയുണ്ടായി.
ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ഈയടുത്ത് പാസാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസനയം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ പ്രവേശിക്കുന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ പലപ്പോഴും ഉത്തരം കിട്ടുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ദയനീയാവസ്ഥയും അതുപോലെ തന്നെ സംഘപരിവാർ വിദ്യാലയങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങളും മറ്റുമാണ്. ആദിവാസികള്‍ക്കിടയിലും ദലിതുകള്‍ക്കിടയിലും അതുകൊണ്ട് തന്നെ മറ്റു വഴികളില്ലാതെ ഇത്തരം സ്ഥാപനങ്ങള്‍ മാത്രമുള്ള ഒരു അവസ്ഥയിലേക്ക് മാറുന്നുമുണ്ട്.
അസമിലെ 31 ആദിവാസി വിദ്യാര്‍ഥികളെ പ്രത്യയശാസ്ത്രപരമായി പുതിയ രീതികള്‍ പഠിപ്പിക്കുന്നതിന് വേണ്ടി ഗുജറാത്തിലെയും പഞ്ചാബിലെയും സംഘ് വിദ്യാലയങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന വാര്‍ത്ത ഈയടുത്താണ് ഔട്ട്‍ലുക്ക് മാഗസിനിലെ നേഹ ദീക്ഷിത് എന്ന മാധ്യമ പ്രവര്‍ത്തക തന്റെ അന്വേഷണത്തിലൂടെ പുറത്ത് വിട്ടത്. മൂന്ന് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ വരെ ഇത്തരത്തില്‍ കടത്തപ്പെട്ട കൂട്ടത്തില്‍പ്പെടുന്നു. എന്നാൽ 2015ല്‍ അസമിലെ ഔദ്യോഗിക ശിശു സംരക്ഷണ സമിതിയും ഡല്‍ഹിയിലെയും പാട്യാലയിലെയും ശിശുക്ഷേമ സമിതികളും ഇത്തരത്തില്‍ കടത്തപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ച് നാട്ടിലേക്കെത്തിക്കാന്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
രണ്ട് തരത്തിലാണ് ആര്‍.എസ്.എസ് വിദ്യാഭ്യാസ മേഖലയില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതെന്ന് ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ നന്ദിനി സുന്ദര്‍ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നാമതായി അധികാരത്തിലൂടെ സ്റ്റേറ്റ് തല സിലബസുകളിലും നയങ്ങളിലും തങ്ങളുടെ സ്വാധീനവും തങ്ങളുടെ താല്‍പ്പര്യങ്ങളും നടപ്പിലാക്കുകയും രണ്ടാമതായി തങ്ങളുടെ സ്വന്തം നിലയ്ക്കുള്ള സ്വാകാര്യ സ്ഥാപനങ്ങളിലൂടെ ഇതേ പ്രക്രിയ തന്നെ കൂടുതല്‍ വ്യക്തമായും സ്വാതന്ത്ര്യത്തോടെയും ചെയ്യുക എന്നതുമാണ്. ചരിത്രത്തെകുറിച്ചുള്ള ഹിറ്റ്ലറുടെ കാഴ്ച്ചപ്പാടാണ് ഇതിന് പ്രേരകമായി പ്രവര്‍ത്തിക്കുന്നത് എന്നും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്.
ആദ്യഘട്ടങ്ങളില്‍ ഉന്നതജാതിക്കാരായ വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ആര്‍.എസ്.എസ് അധീനതയിലുള്ള ഇത്തരം സ്ഥാപനങ്ങളിലേക്ക് പോയിരുന്നത് എന്നതുകൊണ്ട്, അത് നേരത്തെ തന്നെ സ്വാധീനമുള്ള സമുദായങ്ങള്‍ക്കിടയിലായിരുന്നു വീണ്ടും സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചതെന്ന് ചരിത്രകാരിയായ തനിക സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആദിവാസി-ദലിത് ന്യൂനപക്ഷങ്ങളുടെ ഇടയിലേക്കും ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ ഇത് രാജ്യത്തിന്റെ മതേതരപാരമ്പര്യത്തിനും ഇന്ത്യയുടെ ചരിത്ര-സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസത്തിനും കാര്യമായ ആഘാതങ്ങള്‍ ഏല്‍പ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Source :
- https://www.researchgate.net/publication/262123967_Teaching_to_Hate_RSS’_Pedagogical_Programme
- https://countercurrents.org/2020/03/the-dilemma-of-rss-bjp-in-higher-education-kancha-ilaiah-shepherd/
- https://scroll.in/article/815049/indianise-nationalise-spiritualise-the-rss-education-project-is-in-for-the-long-haul